ഡല്ഹിഡയറി / ജോർജ് കള്ളിവയലിൽ
മഹാരാഷ്ട്രയിലെ മഹാ പ്രതിസന്ധി ഇന്ത്യയിൽ ഇതുവരെ കണ്ട പല രാഷ്ട്രീയ നാടകങ്ങളെയും കടത്തിവെട്ടുകയാണ്. റിസോർട്ട് രാഷ്ട്രീയവും കൂറുമാറ്റ ശ്രമങ്ങളും വിലപേശലുകളും പുത്തരിയല്ലെങ്കിലും മഹാരാഷ്ട്രയിലെ കളികളിൽ പലതും മുംബൈ മാരത്തോണിനേക്കാൾ കടുകട്ടിയാണ്. രാഷ്ട്രീയക്കളികളിൽ ഇപ്പോൾ അഗ്രഗണ്യനായ സാക്ഷാൽ അമിത് ഷായ്ക്കു പോലും ഉത്തരമില്ലാത്ത കളികൾ. ശരത് പവാറിനെ പോലെ പരിചയസന്പന്നനായ നേതാവിനും ഇക്കുറി എന്തു കരുനീക്കം നടത്തണമെന്നു നിശ്ചയമില്ല.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ ഹരിയാനയിൽ ബിജെപിക്ക് അധികാരം നിലനിർത്താനാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷേ പുല്ലുപോലെ ബിജെപി വീണ്ടും അധികാരം പിടിച്ചു. മനോഹർ ലാൽ ഖട്ടർ രണ്ടാമതും ഹരിയാന മുഖ്യമന്ത്രിയായി. പക്ഷേ മുൻകൂട്ടി സഖ്യമുണ്ടാക്കി മൽസരിക്കുകയും വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്ത മഹാരാഷ്ട്രയിൽ വഞ്ചി തിരുക്കരെ തന്നെ!
അയയാതെ സേന, മുറുകി ബിജെപി
മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി വെള്ളിയാഴ്ച അർധരാത്രി അവസാനിക്കുന്നതിനു മുന്പായി ധാരണയുണ്ടാക്കാൻ രാത്രി വൈകിയും ചർച്ചകൾ നടന്നു. വ്യക്തമായ ജനവിധിയുള്ള ഒരു സംസ്ഥാനത്തും സംഭവിക്കാൻ പാടില്ലാത്തതാണു സംഭവിച്ചത്. സ്ഥിതി ഇത്തരത്തിൽ വഷളാകാതെ കാക്കാൻ ഗവർണർ ഭഗത്സിംഗ് കോഷിയാരിക്കും ഉത്തരവാദിത്വം ഉണ്ട്.
കാലാവധി തീരുന്നതിനു മണിക്കൂറുകൾ മാത്രം ശേഷിക്കേ ഇന്നലെ ഉച്ചകഴിഞ്ഞ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണർ കോഷിയാരിയെ കണ്ടു മുഖ്യമന്ത്രിപദം രാജിവച്ചു. ഇതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിൽ ആകാനുള്ള സാധ്യത കൂടിയിട്ടുണ്ട്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന് ഒക്ടോബർ 24ന് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെ അവകാശവാദം ഉന്നയിച്ചിരുന്നു.
രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന സേനയുടെ ആവശ്യത്തിനു ബിജെപി വഴങ്ങിയില്ല. 50ഃ 50 ഫോർമുല ചർച്ച ചെയ്തില്ലെന്നാണു ഫഡ്നാവിസ് പിന്നീട് പറഞ്ഞത്. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും പ്രധാന വകുപ്പുകളോടെ കൂടുതൽ മന്ത്രിമാരെ നൽകാമെന്ന ബിജെപി വാഗ്ദാനവും സേനയെ ഒതുക്കാൻ പര്യാപ്തമായില്ല.
ശിവസേനയുടെ മുഖ്യമന്ത്രി മഹാരാഷ്ട്ര ഭരിക്കും എന്ന വാശി ഉദ്ധവ് താക്കറേയും തുടർന്നതോടെ ബിജെപി ശരിക്കും വെട്ടിലായി. കടലാസ് കടുവ എന്നു കരുതിയവർ ശരിക്കും ബിജെപിയെ മുട്ടുകുത്തിച്ചുവെന്നു പറഞ്ഞാലും അതിശയോക്തിയാകില്ല. എൻസിപി പിന്തുണയോടെയും കോണ്ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയും ബദൽ സർക്കാർ രൂപീകരിക്കാനുള്ള സേനയുടെ ശ്രമവും വിജയിച്ചില്ല.
പവർ വേണ്ടെന്നു പവാർ
കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി നേതാവ് ശരത് പവാറും തമ്മിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയോടെ ബദൽ സർക്കാരിനുള്ള സാധ്യതകൾ തത്കാലം ഇല്ലാതായിരുന്നു. ജനവിധി ബിജെപി- സേനാ സഖ്യത്തിനാണെന്നും തങ്ങൾ പ്രതിപക്ഷത്തിരക്കുമെന്നും പവാർ ആവർത്തിച്ചു വ്യക്തമാക്കിയത് സോണിയയെ കണ്ട ശേഷമായിരുന്നു.
ശിവസേനയുമായി ചേർന്ന് എൻസിപി സർക്കാർ രൂപീകരിച്ചാൽ പുറമേനിന്നു കോണ്ഗ്രസ് പിന്തുണ നൽകാനുള്ള സാധ്യതകളാണ് സോണിയയുമായി പവാർ ചർച്ച ചെയ്തത്. ശിവസേനയെ തുണയ്ക്കാൻ കഴിയില്ലെന്നു സോണിയ വ്യക്തമാക്കി. ബിജെപിയുടെ അതേ ആശയങ്ങളുള്ള ശിവസേനയെ പരോക്ഷമായി പിന്തുണയ്ക്കുന്നതിനോടു പോലും കോണ്ഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതു ശ്രദ്ധേയമാണ്.
കേന്ദ്രമന്ത്രിയും ആർപിഐ നേതാവുമായ രാംദാസ് അത്താവ്ലേയുമായി പവാർ ഇന്നലെ നടത്തിയ ചർച്ചയിലും ബദൽ സർക്കാരിനു സാധ്യതയില്ലെന്നു ശരത് പവാർ വിലയിരുത്തിയതും നന്നായി. പക്ഷേ, പ്രതിപക്ഷത്തിരിക്കാനാണു ജനവിധിയെന്നും ഭാവിയിലെ കാര്യം പറയാനാകില്ലെന്നും പവാർ വ്യക്തമാക്കിയിട്ടുണ്ട്. അവിടെയാണു രാഷ്ട്രീയത്തിലെ അവസാനിക്കാത്ത സാധ്യതകളുടെ തുടക്കം.
1999ലും 2004ലും മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിനായി എൻസിപിയും വിലപേശിയെങ്കിലും അവസാന നിമിഷം അന്നത്തെ വലിയ കക്ഷിയായ കോണ്ഗ്രസിനു മുന്നിൽ വഴങ്ങുകയായിരുന്നു. പക്ഷേ എൻസിപിയല്ലല്ലോ ശിവസേന! അന്നത്തെ കോണ്ഗ്രസ് അല്ല, ഇന്നത്തെ ബിജെപി എന്നതും മറക്കരുത്.
കൂറുമാറ്റത്തിൽ കണ്ണുംനട്ട്
നിയമസഭ സസ്പെൻഡ് ചെയ്തു നിർത്തി തത്കാലത്തേക്കു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയാലും ബിജെപിക്കു സർക്കാർ രൂപീകരണത്തിനുള്ള വഴികൾ അടയുന്നില്ല. മുന്പു ജമ്മു കാഷ്മീരിൽ അടക്കം ഈ രീതി പരീക്ഷിച്ചിട്ടുമുണ്ട്. ബിജെപിക്കു ഭൂരിപക്ഷം ഉറപ്പിക്കാനാകുന്ന ഘട്ടം വരുന്പോൾ ദേവന്ദ്ര ഫഡ്നാവിസിനെയോ നിതിൻ ഗഡ്കരിയെയോ മറ്റോ മന്ത്രിസഭ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കും. ഇതിനുള്ള സമയം നീട്ടിവാങ്ങുക കൂടിയാണു ഇന്നലെ രാജി നൽകിയതിലൂടെ ഫഡ്നാവിസും ബിജെപിയും ചെയ്യുന്നത്.
ആവശ്യമെങ്കിൽ ശിവസേനയെ പിളർത്തുകയും എൻസിപി, കോണ്ഗ്രസ് പാർട്ടികളിലെ ഏതാനും എംഎൽഎമാരെ ചാക്കിട്ടുപിടിക്കുകയും ചെയ്യുകയെന്നതാണു ബിജെപിയുടെ ആലോചന. സ്വതന്ത്രരും ചെറുപാർട്ടികളിലുമായുള്ള 29 എംഎൽഎമാരിൽ 15 പേരുടെയെങ്കിലും പിന്തുണ ബിജെപി ഉറപ്പാക്കിയിട്ടുമുണ്ട്. ശേഷിക്കുന്ന 25 എംഎൽഎമാരെ കൂടി കണ്ടെ ത്തുക ബിജെപിക്ക് അസാധ്യമല്ലെന്നു കർണാടക, ഗോവ അടക്കമുള്ള സംസ്ഥാനങ്ങളിൽ നടത്തിയ സമീപകാല കുതിരക്കച്ചവടങ്ങൾ വ്യക്തമാക്കുന്നു.
ഇതിനു മുന്നോടിയായ കർണാടകയിലും മറ്റും മുന്പു കണ്ട റിസോർട്ട് രാഷ്ട്രീയം മഹാരാഷ്ട്രയിലും ആവർത്തിക്കപ്പെടുകയാണ്. കേന്ദ്രഭരണത്തിന്റെ സ്വാധീനവും വൻതോതിലുള്ള പണ വാഗ്ദാനവും കൊണ്ട് ആരെയും കൂറുമാറ്റാമെന്നു രാഷ്ട്രീയക്കാർ മുന്പേ തെളിയിച്ചതാണ്. ഇക്കാര്യത്തിൽ ബിജെപി ഏറെ മുന്നിലെത്തിയെന്നു മാത്രം. സോണിയാ ഗാന്ധി, ശരത് പവാർ, ഉദ്ധവ് താക്കറെ തുടങ്ങിയവരെ ഞെട്ടിച്ചുകൊണ്ട് ഈ പാർട്ടികളുടെ ജനപ്രതിനിധികൾ കൂറുമാറുന്നതിനായി ഇനി കാത്തിരിക്കാം. അതാണ് ബിജെപിയുടെ ബഹുതല കുതന്ത്രം.
മുട്ടുമടക്കി അമിത് ഷായും
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യതന്ത്രങ്ങളുടെ ആശാനാണു ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കേന്ദ്രസർക്കാരിലും പാർട്ടിയിലും ഷാ ആണ് അവസാന വാക്ക്. ആർഎസ്എസ് നേതൃത്വം പോലും ഷായുമായാണു കൂടുതൽ നീക്കുപോക്കുകൾ നടത്തുക.
എതിരാളികളെ തകർക്കാനും ഒതുക്കാനും ഭരണം പിടിക്കാനും ഏതു തന്ത്രവും കുതന്ത്രവും പ്രയോഗിക്കുന്ന അമിത് ഷായ്ക്കും ബിജെപി നേതൃത്വത്തിനും പക്ഷേ മഹാരാഷ്ട്രയിൽ കളി പാളി. വില്ലനായി മാറിയ ശിവസേന സ്വന്തം പാളയത്തിലാണെന്നതു തന്നെ മുഖ്യ കാരണം. മുഖ്യമന്ത്രിസ്ഥാനം കിട്ടിയേ തീരൂവെന്ന സേനാ നേതാവ് ഉദ്ധവ് താക്കറെയുടെ ഭീഷണിക്കു മുന്നിൽ വഴങ്ങുകയെന്നതും എളുപ്പമല്ല.
തെരഞ്ഞെടുപ്പിനു മുന്പുതന്നെ നിലവിലുള്ള ബിജെപി- ശിവസേന സഖ്യത്തിനു വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാൽ ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കാൻ ഗവർണർക്കു കടമയുണ്ട്. ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെയോ, അല്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവിനെയോ മന്ത്രിസഭാ രൂപീകരിക്കാൻ ക്ഷണിക്കുകയാണു കീഴ്വഴക്കം. മഹാരാഷ്ട്രയിൽ പക്ഷേ ഇതു രണ്ടും ഇന്നലെ വരെ ഉണ്ടായില്ല.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടാത്തതിനാലാണു ഗവർണർ ആരെയും ക്ഷണിക്കാതെ പ്രതിസന്ധി നീട്ടിയതെന്നാണ് ആരോപണം. സർക്കാർ രൂപീകരണം വൈകുന്നത് ഏതൊരു സംസ്ഥാനത്തിന്റെയും വളർച്ചയെയും സന്പദ്ഘടനയെയും ദോഷകരമായി ബാധിക്കും. രാഷ്ട്രീയതർക്കങ്ങളിൽ പെട്ടു ഭരണം നിശ്ചലമാകുന്നതിന്റെ ദൂഷ്യം കേരളം പലതവണ അനുഭവിച്ചറിഞ്ഞതാണ്. ജനവിധി മാനിച്ചു ജനാധിപത്യ സർക്കാരിനെ അധികാരത്തിലേറ്റാൻ ഭരണഘടനാ പദവിയിലുള്ള ഗവർണർക്കു വലിയ ബാധ്യതയുണ്ട്.
നെറികേടിനെതിരേ ജനമുണരണം
കൂറുമാറ്റം അടക്കം ജനവിധി അട്ടിമറിക്കുന്ന നടപടികളെ ചെറുക്കാനും ജനാധിപത്യത്തിന്റെ സത്ത കാക്കാനും ഗവർണർമാർക്ക് കടമയുണ്ട്. പക്ഷേ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ യജമാനന്മാരുടെ റബർ സ്റ്റാന്പുകളോ ആജ്ഞാനുവർത്തികളോ ആയി ചില ഗവർണർമാരെങ്കിലും പ്രവർത്തിക്കുന്നു. ജനാധിപത്യത്തിന്റെ നാണക്കേടും തകർച്ചയുമാണിത്.
പൊതുജനങ്ങളുടെ നികുതിപ്പണം പാഴാക്കുകയും സ്വന്തം രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന ഗവർണർമാരുടെ എണ്ണം കൂടി വരികയാണ്. സജീവ രാഷ്ട്രീയത്തിൽ നിന്നു തഴയപ്പെടുന്നവർക്കും ഒതുക്കപ്പെടുന്നവർക്കുമുള്ള റിട്ടയർമെന്റ് തസ്തികയായി തരംതാഴ്ത്തപ്പെടുന്ന ഗവർണർ പദവികൾ നിർത്തലാക്കുന്ന കാര്യം ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെടണം. അനാവശ്യ ധൂർത്തുകൾക്കും രാഷ്ട്രീയക്കളികൾക്കുമെതിരേ ഇനിയെങ്കിലും ജനങ്ങൾ ശബ്ദമുയർത്തട്ടെ. രാഷ്ട്രീയത്തിലെ നാണംകെട്ട കളികളുടെ പുതിയ അധ്യായമാകും ഇന്നുമുതൽ മഹാരാഷ്ട്രയുടെ അണിയറയിൽ ഒരുങ്ങുന്നത്.
മറനീക്കാതെ മഹാ പ്രതിസന്ധി
01:43 AM Nov 09, 2019 | Deepika.com