നിയമസഭാവലോകനം / സാബു ജോണ്
ഈ സതീശന് എന്തുപറ്റി എന്നു ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയിൽ ചോദിച്ചത് രണ്ടു ദിവസം മുമ്പാണ്. ലോകബാങ്കിൽ നിന്നു കിട്ടിയ തുക വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ ഈ ചോദ്യം. ഇന്നലെ വാറ്റ് കുടിശിക നോട്ടീസ് അയച്ചതിൽ വന്ന ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ വി.ഡി. സതീശൻ തിരിച്ചുചോദിച്ചു. ഈ മന്ത്രിക്ക് ഇതെന്തു പറ്റി?
മന്ത്രിക്കല്ല പറ്റിയതെന്നു ചർച്ചയിലൂടെ വ്യക്തമായി. കണക്കുകൂട്ടിയ സോഫ്റ്റ്വേർ പറ്റിച്ച പണിയാണത്രെ. അതു മന്ത്രി നേരത്തെ തന്നെ സമ്മതിച്ചതുമാണ്. എന്നാലും വകുപ്പിനു സംഭവിക്കുന്ന തെറ്റിന്റെ ഉത്തരവാദി മന്ത്രിയല്ലേ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. വാറ്റ് കുടിശികയുടെ പേരിൽ ആയിരക്കണക്കിനു വ്യാപാരികൾക്കു ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചതിന്റെ പേരിൽ വ്യാപാരികൾ കടയടപ്പു സമരം വരെ നടത്തിയതാണ്. പിശകു തുറന്നു സമ്മതിച്ച മന്ത്രി തുടർനടപടികൾ ഉണ്ടാകില്ലെന്നു വ്യാപാരികൾക്ക് ഉറപ്പും നൽകി.
നോട്ടീസ് ഇപ്പോഴും നിലനിൽക്കുകയാണെന്നാണ് സതീശൻ പറയുന്നത്. ഇതു ഡമോക്ലീസിന്റെ വാൾ പോലെയാണ്. ഏതു സമയത്തും വ്യാപാരികളുടെ മേൽ വന്നു പതിക്കാം.
നോട്ട് നിരോധനത്തിന്റെ മൂന്നാം വാർഷികത്തിൽ വാറ്റ് കുടിശിക നോട്ടീസ് പ്രശ്നം അവതരിപ്പിച്ച സതീശൻ നോട്ട് നിരോധനവും അതു സൃഷ്ടിച്ച പ്രശ്നങ്ങളും അവതരിപ്പിച്ചു കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്. നോട്ട് നിരോധനവും വേണ്ട തയാറെടുപ്പില്ലാതെ നടപ്പിലാക്കിയ ജിഎസ്ടിയുമെല്ലാം ചേർന്നു സൃഷ്ടിച്ച മാന്ദ്യത്തിൽ വ്യാപാരികൾ തകർന്നടിഞ്ഞു നിൽക്കുന്പോഴാണ് കുടിശിക നോട്ടീസ് കൂടി കിട്ടുന്നതെന്നു സതീശൻ ചൂണ്ടിക്കാട്ടി.
ചില രസകരമായ ഉദാഹരണങ്ങളും സതീശൻ അവതരിപ്പിച്ചു. ചങ്ങനാശേരിയിലെ ഒരു വ്യാപാരിക്കു കിട്ടിയ നോട്ടീസ് പ്രകാരം മറച്ചുവച്ച തുക എണ്ണിത്തിട്ടപ്പെടുത്താൻ പോലും സാധിക്കില്ലത്രെ. 25,640 കോടി 61 ലക്ഷം രൂപയാണത്രെ നികുതി വെട്ടിപ്പായി കാണിച്ചിരുന്നത്. പത്തനംതിട്ടയിൽ 17 കിലോമീറ്റർ വാഹനമോടിച്ചു ചെന്നാണു വ്യാപാരിക്ക് വകുപ്പ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. കടുകട്ടി നിർദേശമായിരുന്നത്രെ. നികുതി വെട്ടിപ്പിന്റെ തുക പൂജ്യം! ഇങ്ങനെ 52,000 നോട്ടീസുകൾ ആണ് അയച്ചത്. ഇത് 2013-14 സാന്പത്തിക വർഷത്തേതു മാത്രമാണ്. 2017 വരെയുള്ള വർഷങ്ങളിലേത് ഇനിയും വരാനിരിക്കുന്നു.
ആറു മാസം മുന്പു വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടതാണ്. മന്ത്രിയെയും മറികടന്ന് ആരാണ് നോട്ടീസ് അയച്ചതെന്ന് സതീശൻ ചോദിച്ചു. കഴിഞ്ഞ തവണ കണ്ട മന്ത്രിയുടെ നിഴൽ മാത്രമാണ് ഇത്തവണ കാണുന്നതെന്നും സതീശൻ പറഞ്ഞു.
ആരോപണങ്ങൾ നിഷേധിക്കാനൊന്നും മന്ത്രി നിന്നില്ല. സോഫ്റ്റ് വേറിൽ പറ്റിയ പിശകാണ്. ആരാണ് ഉത്തരവാദിയെന്നു പരിശോധിച്ചു വരികയാണ്. അതിനുള്ള നടപടിയുണ്ടാകും. എന്നാൽ, നോട്ടീസ് പിൻവലിക്കുന്ന കാര്യത്തിൽ നിയമവശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്നു മന്ത്രി പറഞ്ഞു. സതീശനും ഇതിനോടു യോജിച്ചു.
പ്രതിപക്ഷത്തു മുൻനിരക്കാരൊന്നും ഇന്നലെ ഉണ്ടായിരുന്നില്ല. കെ.സി. ജോസഫ് ആണ് വാക്കൗട്ട് പ്രസംഗം നടത്തിയത്. സർക്കാരിന്റെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് കെ.സി. ജോസഫ് പറഞ്ഞു.
വയനാട്ടിലെ രാത്രിയാത്രാ നിരോധനത്തിനെതിരേ സർക്കാർ പ്രമേയം കൊണ്ടുവന്നു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അവതരിപ്പിച്ച ഒൗദ്യോഗിക പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. രാത്രിയാത്രാനിരോധനത്തിനു പിന്നാലെ പകൽയാത്രയ്ക്കു കൂടി നിരോധനം വരുമോ എന്ന ആശങ്കയാണു പ്രമേയത്തിനു പിന്നിൽ. സുപ്രീംകോടതി ഈ മാസം 15 നു കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനു മേൽ സമ്മർദം ചെലുത്താനുള്ള ഉപായമായും പ്രമേയത്തെ കാണാം. വയനാട്ടിൽ നിന്നുള്ള എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണനും സി.കെ. ശശീന്ദ്രനും വയനാട്ടുകാരുടെ വികാരം പ്രകടിപ്പിച്ചു.
വെള്ളിയാഴ്ച ആയതിനാൽ സഭയിൽ ഹാജർനില മോശമായിരുന്നു. പ്രതിപക്ഷത്തെ മുൻനിര മൊത്തം കാലിയായിരുന്നു. വെള്ളിയാഴ്ചകൾ സാധാരണ ഗതിയിൽ അംഗങ്ങൾക്കുള്ളതാണ്. അന്നു സർക്കാർ ബിസിനസുകൾ ഉണ്ടാകില്ല. ഇന്നലെ അനൗദ്യോഗിക പ്രമേയങ്ങളാണ് പരിഗണനയ്ക്കെടുത്തത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളിൽ പൊളിച്ചെഴുത്തു വേണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി. തോമസ് ആണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളിൽ കാര്യമായ പൊളിച്ചെഴുത്തു വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കു യോജിച്ച തരത്തിലാണ് മാനദണ്ഡങ്ങൾ. ഇതു കേരളത്തിൽ പ്രായോഗികമായി നടപ്പിലാക്കാനാകില്ല.
വിഭവസമൃദ്ധമായ സദ്യ വിളമ്പിവച്ച ശേഷം കൈമുട്ടുകൾ മടക്കാനാകാതെ കെട്ടിവച്ചതു പോലെയാണിപ്പോൾ കേന്ദ്ര പദ്ധതികളെന്നാണ് മാത്യ ടി. തോമസ് പറയുന്നത്. നികുതി വിഹിതം കൂട്ടിത്തന്നതിനു ശേഷം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം വെട്ടിക്കുറയ്ക്കുകയാണു കേന്ദ്ര സർക്കാർ. മുന്പ് അന്പതു ശതമാനം വിഹിതം തന്ന പദ്ധതികൾക്കു പലതിനും ഇപ്പോൾ കേന്ദ്ര വിഹിതം 25 ശതമാനമായി. കേന്ദ്ര പദ്ധതി എന്ന പേരുള്ളപ്പോൾ ഭൂരിഭാഗം പണവും മുടക്കുന്നത് സംസ്ഥാനങ്ങളാണ്. സംസ്ഥാനങ്ങളുടെ ബജറ്റ് വിഹിതം കേന്ദ്ര പദ്ധതികൾക്കു മുടക്കേണ്ടി വരുന്ന സ്ഥിതിയാണെന്നും മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി.
ഏതായാലും മാത്യു ടി. തോമസിന്റെ വികാരം സഭയും ഉൾക്കൊണ്ടു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയാണ് സംസാരിച്ചത്. പ്രമേയം അംഗീകരിക്കാൻ സർക്കാർ തീരുമാനിച്ചതോടെ അനൗദ്യോഗിക പ്രമേയം സഭ പാസാക്കി. അതും സഭയിൽ സാധാരണമല്ല.
മന്ത്രിക്ക് എന്തു പറ്റിയെന്നു മെംബർക്കു സംശയം
11:23 PM Nov 08, 2019 | Deepika.com