നല്ല ഉദ്ദേശ്യത്തോടെ ചെയ്തതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നതിന്റെ സങ്കടമായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരന്. ചെയ്തതെല്ലാം അക്കമിട്ടു നിരത്തിയിട്ടും പ്രതിപക്ഷത്തിനു തൃപ്തിയാകുന്നില്ല. എന്തിനു ഭരണപക്ഷത്തെ അംഗങ്ങളുടെ അതൃപ്തിക്കും പരിഹാരമായില്ല. ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്ത്വനവാക്കുകൾ വിശ്വസിച്ച് പ്രതിപക്ഷം വാക്കൗട്ട് നീക്കത്തിൽനിന്നു പിൻവാങ്ങി.
ഇടുക്കിയിൽ പതിനഞ്ചു സെന്റിൽ കൂടുതലുള്ള ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവാണ് അടിയന്തരപ്രമേയ നോട്ടീസ് ആയി എത്തിയത്. നോട്ടീസ് അവതരിപ്പിച്ച പി.ജെ. ജോസഫ് കാര്യമാത്ര പ്രസക്തമായി കാര്യങ്ങൾ വിശദീകരിച്ചു. കേരളത്തിലെ മറ്റു ജില്ലകളിലുള്ളവർക്കുള്ള അവകാശങ്ങൾ ഇടുക്കിക്കാർക്കു നൽകാത്തത് വിവേചനമാണെന്നു ജോസഫ് പറഞ്ഞു. 1964 ലെ ഭൂപതിവു ചട്ടങ്ങൾ പ്രകാരം പട്ടയം കിട്ടുന്ന ഭൂമി കൃഷി ആവശ്യത്തിനാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, കാലം മാറിയതോടെ ആവശ്യങ്ങളും മാറി. സർക്കാർ ഉത്തരവ് ബാധകമാകുന്പോൾ സ്കൂളുകളും ആശുപത്രികളും ദേവാലയങ്ങളും ഒന്നും പറ്റില്ല. സർക്കാർ ഉത്തരവ് പ്രകാരം 1500 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾ സർക്കാരിന് ഏറ്റെടുക്കാം.വീടിനു പുറത്ത് ഇടുക്കിക്കാർക്ക് ഒന്നും പറ്റില്ലേ? ജോസഫ് ചോദിച്ചു.
കെട്ടിടം പണിയണമെങ്കിൽ വില്ലേജ്, പഞ്ചായത്ത് അനുമതി വേണം. സോളാർ വൈദ്യുതി മാത്രമേ ഉപയോഗിക്കാവൂ. ഇതു വിചിത്രമായ ഉത്തരവാണ്. ഭൂപതിവു ചട്ടങ്ങൾ ഭേദഗതി ചെയ്താൽ മാത്രമേ കോടതിയിൽ പോയാലും നീതി കിട്ടുകയുള്ളു എന്നാണ് ജോസഫിന്റെ വാദം.
ഇടുക്കി ജില്ലയിൽ നിന്നുള്ള മറ്റു ജനപ്രതിനിധികളും പ്രശ്നത്തിന്റെ ഗൗരവാവസ്ഥ വിശദീകരിച്ചു. ഈ പ്രശ്നത്തിൽ ഒരു സർവകക്ഷിയോഗം പോലും വിളിക്കാതെയാണ് ഉത്തരവിറക്കിയതെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. നാട്ടിലേക്കു തിരിച്ചു പോകാനാകാത്ത നിലയാണെന്നും റോഷി പറഞ്ഞു. ഇ.എസ്. ബിജിമോളും എസ്. രാജേന്ദ്രനും ഇടുക്കിക്കാരുടെ ദുരിതങ്ങൾ പറഞ്ഞു വച്ചു.
ഇടുക്കിക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങളുടെ പട്ടിക നിരത്തുകയായിരുന്നു മന്ത്രി ചന്ദ്രശേഖരൻ. സർക്കാർ ഇറക്കിയ ഉത്തരവ് സാധാരണക്കാരെ സഹായിക്കാനാണ്. ചില നടപടികളുണ്ടായില്ലെങ്കിൽ പട്ടയം തന്നെ റദ്ദാക്കപ്പെടുന്ന സ്ഥിതിയാണ്. അതിനാലാണ് ഉത്തരവിറക്കിയത്. ഇതു തുടരുകയല്ലാതെ മാർഗമില്ല. ചട്ടം ഭേദഗതി പിന്നീട് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
ഭൂപതിവു ചട്ടം ഭേദഗതി ചെയ്തില്ലെങ്കിൽ കോടതിയിൽ നിന്ന് ഇനിയും തിരിച്ചടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നറിയിപ്പു നൽകി. മരടിന്റെ കാര്യം എല്ലാവരും ഓർമിക്കണം. മൂന്നാറിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള ആനവിലാസം വില്ലേജ് വിലക്കുള്ള വില്ലേജുകളുടെ പട്ടികയിൽ പെട്ടിട്ടും തൊട്ടടുത്തുള്ള കുഞ്ചിത്തണ്ണി ഒഴിവായത് എങ്ങനെയെന്ന് എല്ലാവർക്കും അറിയാമെന്നും രമേശ് പറഞ്ഞു. ഉദ്ദേശിച്ചത് കുഞ്ചിത്തണ്ണിക്കാരനായ മന്ത്രി എം.എം. മണിയെ ആയിരുന്നു.
മൂന്നാർ പ്രത്യേക പരിഗണന അർഹിക്കുന്ന പ്രദേശമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതോടൊപ്പം ഇടുക്കിയിലെ കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. പ്രതിപക്ഷം ആവശ്യപ്പെട്ടതു പോലെ സർവകക്ഷി യോഗം വിളിക്കുന്നതു പരിഗണിക്കാമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ വാക്കൗട്ട് നടത്തുന്നില്ലെന്നു പ്രതിപക്ഷ നേതാവ് അറിയിച്ചു.
കർഷക കടാശ്വാസ ബില്ലിന്റെ ചർച്ചയിലേക്കു കടന്നതോടെ എല്ലാവരും കർഷകരായി. കർഷകരുടെ ദുരിതങ്ങളേക്കുറിച്ച് ആദ്യം വാചാലനായത് പ്രതിപക്ഷത്തെ വി.പി. സജീന്ദ്രനാണ്. സ്കൂളിൽ പഠിക്കുന്ന കാലത്ത് റബർ വെട്ടിയ അനുഭവമാണ് സജീന്ദ്രൻ ഓർത്തെടുത്തത്. ഇപ്പോഴാണെങ്കിൽ റബറിനു വിലയില്ല. വനത്തിനടുത്തുള്ള കൃഷിയിടങ്ങളിലാണെങ്കിൽ ആനയും കുരങ്ങുമെല്ലാമാണെന്നു പറഞ്ഞത് രാജു ഏബ്രഹാമിന്റെ മണ്ഡലമായ റാന്നിയുടെ കാര്യം പറഞ്ഞു കൊണ്ടാണ്. അവിടെ തന്നെപ്പോലെയുള്ളവരുമുണ്ടെന്ന് രാജു ഏബ്രഹാം ഓർമിപ്പിച്ചു.
കർഷകർക്കു കുറഞ്ഞ പലിശയ്ക്കു സ്വർണം പണയം വച്ചു വായ്പയെടുക്കാനുള്ള സൗകര്യവും കൃഷിമന്ത്രി ഇടപെട്ട് ഇല്ലാതാക്കിയെന്നു സജീന്ദ്രൻ പറഞ്ഞപ്പോൾ മന്ത്രി വി.എസ്. സുനിൽകുമാർ ഇടപെട്ടു. കർഷകർക്കു ലഭിക്കേണ്ട വായ്പ മറ്റുള്ളവർ തട്ടിയെടുക്കുന്നതിനെതിരെയാണു താൻ നിലപാടെടുത്തതെന്നു മന്ത്രി വിശദീകരിച്ചു. എന്നാൽ, പ്രതിപക്ഷത്തെ സി. മമ്മൂട്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊന്നും മന്ത്രിയുടെ ന്യായവാദങ്ങൾ ബോധിച്ചില്ല. കർഷകർക്ക് കാർഷികേതര ആവശ്യങ്ങൾക്കും വായ്പ വേണ്ടി വരുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകൾ കുറഞ്ഞ നിരക്കിൽ കാർഷിക വായ്പകൾ കൊടുക്കട്ടെ എന്നായി സജീന്ദ്രൻ.
സജീന്ദ്രനെ റബർകൃഷിയാണു പ്രതിസന്ധിയിലാക്കിയതെങ്കിൽ പ്രതിപക്ഷത്തെ എൽദോസ് പി. കുന്നപ്പിള്ളിക്കു സ്വർണം പണയം വച്ച് എടുത്ത വായ്പ പുതുക്കി വയ്ക്കാൻ പോലും ഗതിയില്ലാത്ത സ്ഥിതിയിലാണ്. സ്വന്തമായുണ്ടായിരുന്ന മൂരിക്കിടാവിനെ വെറും 2500 രൂപയ്ക്കു വിറ്റത് കഴിഞ്ഞ ദിവസമാണ്. ഗതികേടു കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് മൂരിക്കിടാവിനെ വിൽക്കേണ്ടി വന്നത്.
ഇതിനിടെ നിയമസഭാ സമുച്ചയത്തിലെ മെംബേഴ്സ് ലോഞ്ച് പതിനാറു കോടി രൂപ മുടക്കി നവീകരിക്കുന്നതു കാണുമ്പോൾ എൽദോസിനു സങ്കടമാണ്. കർഷകർക്കു കൊടുക്കേണ്ട പണം പോലും കൊടുക്കാനില്ലാത്ത സർക്കാർ ഇങ്ങനെ ധൂർത്ത് കാണിച്ചാൽ എങ്ങനെ സങ്കടം വരാതിരിക്കും?
പക്ഷേ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിക്കു കരാർ കൊടുത്തതിന്റെ മാനദണ്ഡം എന്തായിരിക്കുമെന്നു വി.പി. സജീന്ദ്രൻ ചോദിച്ചപ്പോൾ, എകെജി സെന്ററിലേക്ക് ഒരു പങ്ക് എത്തിക്കണമെന്ന മാനദണ്ഡം കൂടി എൽദോസ് പറഞ്ഞു. ഇതോടെ ഭരണപക്ഷം ഇളകി. രേഖകളുടെ പിൻബലമില്ലാതെ ആരോപണം ഉന്നയിക്കുന്നതു ശരിയല്ലെന്നായി കെ.വി. അബ്ദുൾഖാദർ. എകെജി സെന്ററിലേക്കു പങ്കു ചെല്ലണം എന്നു പറഞ്ഞത് അടിസ്ഥാനരഹിതമാണെന്നും ഈ ആരോപണം രേഖയിൽ നിന്നു നീക്കണമെന്നും എസ്. ശർമ ആവശ്യപ്പെട്ടു.
തൊഴിലാളി സഹകരണ സംഘമായ ഉൗരാളുങ്കൽ സൊസൈറ്റിക്കെതിരേ ആരോപണം ഉന്നയിച്ചതിന്റെ വേദന പങ്കുവയ്ക്കുകയായിരുന്നു സി.കെ. നാണു. ഒരു കോണ്ട്രാക്ട് കന്പനിക്കു വേണ്ടി ഇത്രയധികം എംഎൽഎമാരും മന്ത്രിമാരും വീറോടെ വാദിക്കുന്നതിലായിരുന്നു കെ.എസ്. ശബരീനാഥന്റെ അദ്ഭുതം.
വിവാദമായതോടെ എകെജി സെന്റർ എന്ന വാക്കു പിൻവലിക്കാമെന്നായി എൽദോസ്. ചിലപ്പോൾ അവിടെയല്ലായിരിക്കും, പുറത്തെവിടെയെങ്കിലുമായിരിക്കും കൊടുക്കുന്നത്.
ചീഫ് സെക്രട്ടറി ഇംഗ്ലീഷ് ദിനപത്രത്തിൽ ലേഖനമെഴുതിയ വിഷയത്തിൽ സർക്കാർ നിലപാട് അറിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെയും ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ലേഖനമെഴുതാൻ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലേഖനത്തിൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അത് അന്വേഷണത്തെ സ്വാധീനിക്കില്ല: ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചു കൊണ്ടു തന്നെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.
കേരള കർഷക കടാശ്വാസ കമ്മീഷൻ ബില്ലും കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്ലും ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചപ്പോൾ പുറത്ത് ഇരുട്ടു പരന്നു തുടങ്ങിയിരുന്നു. പ്രസംഗിക്കാൻ തുടങ്ങിയവരാരും വിട്ടുവീഴ്ചയ്ക്കു തയാറാകാതെ വന്നപ്പോൾ ചർച്ചയങ്ങു നീണ്ടു.
നിയമസഭാവലോകനം / സാബു ജോണ്
ഇടുക്കിക്കായി വീറോടെ; സഭയിൽ സമവായം
12:33 AM Nov 07, 2019 | Deepika.com