കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ നടത്തിയ ദേശീയ വളർത്തുമൃഗ കണക്കെടുപ്പിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു കഴിഞ്ഞു. രാജ്യത്തിന്റെ കാർഷികാനുബന്ധ മേഖലയായ മൃഗസംരക്ഷണ രംഗത്തു പ്രകടമായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നാണു ലഭ്യമായ സെൻസസ് വിവരങ്ങൾ നൽകുന്ന സൂചന.
ഇന്ത്യയുടെ ഗ്രാമീണ സന്പദ്വ്യവസ്ഥയുടെ നിലനില്പ് കാർഷിക മേഖലയിൽ അധിഷ്ഠിതമാണ്. ഇന്ത്യൻ കർഷകരിൽ 64 ശതമാനവും നാമമാത്ര ഇടത്തരം കർഷകരാണ്. കാർഷിക മേഖലയിൽനിന്ന് അടർത്തിമാറ്റാനാവാത്ത രീതിയിലാണ് രാജ്യത്തെ മൃഗസംരക്ഷണമേഖലയുടെയും നിലനില്പ്. ഒരു ഉപവരുമാനമാർഗമായും നിലമുഴുന്നതു മുതൽ ഉത്പന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നതിനുള്ള വാഹനങ്ങളായി വരെ ഇന്നും മൃഗങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
ഇരുപതാമത് സെൻസസ് രേഖകൾ പ്രകാരം രാജ്യത്താകെ 535.78 ദശലക്ഷം മൃഗങ്ങളും പക്ഷികളും വളർത്തപ്പെടുന്നുണ്ട് എന്നു മാത്രമല്ല 2012 ൽ നടന്ന പത്തൊൻപതാമത് കണക്കെടുപ്പിനെ അപേക്ഷിച്ച് ഏതാണ്ട് അഞ്ചു ശതമാനം വളർച്ചയുമുണ്ടായിട്ടുണ്ട്. ഇതാണ് മൊത്തം വളർച്ച ശതമാനമെങ്കിലും പശു, കാള, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ വർധന ഒരു ശതമാനം മാത്രമാണ്. അതിൽത്തന്നെ കന്നുകാലികളുടെ എണ്ണം 190.90 ദശലക്ഷത്തിൽനിന്ന് 192.49 ദശലക്ഷമായേ വർധിച്ചിട്ടുള്ളൂ. കന്നുകാലി സന്പത്തിൽ സങ്കരയിനത്തിന്റെയെണ്ണത്തിൽ 26.9 ശതമാനം വളർച്ചയുണ്ടായപ്പോൾ നാടൻ ജനുസുകളുടെ എണ്ണത്തിൽ ആറു ശതമാനം കുറവുണ്ടായി എന്നാണ് കണക്കുകൾ കാണിക്കുന്നത്. എരുമ, പോത്ത് തുടങ്ങിയവയുടെ വളർച്ച1.06 ശതമാനം മാത്രമാണ്. അതേസമയം കോവർകഴുത, ഒട്ടകങ്ങൾ തുടങ്ങിയവയുടെ എണ്ണം കുറയുകയാണു ചെയ്തിരിക്കുന്നത്. സങ്കരയിനം കാളകളുടെ എണ്ണത്തിൽ 42 ശതമാനവും നാടൻ കാളകളുടെ എണ്ണത്തിൽ 29 ശതമാനവും കുറവുണ്ടായപ്പോൾ സങ്കരയിനം പശുക്കൾ 39 ശതമാനവും നാടൻ പശുക്കൾ 10 ശതമാനവും കൂടിയെന്നും സെൻസസ് രേഖകൾ പറയുന്നു.
സങ്കരയിനം കറവപ്പശുക്കൾ 32 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ നാടൻ കറവപ്പശുക്കളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വർധിച്ചത്. 1992 നുശേഷം നടന്ന എല്ലാ കന്നുകാലി സെൻസസുകളിലും ഈ പ്രവണത പ്രകടമാണ്.
സങ്കരയിനം പശുക്കളുടെ എണ്ണം വർധിക്കുന്നതിന്റെയും നാടൻ ജനുസുകൾ കുറയുന്നതിന്റെയും ഫലം പാൽ ഉത്പാദനത്തിന്റെ കണക്കുകളിലും ദൃശ്യമാണ്. ദേശീയ ക്ഷീരവികസന ബോർഡിന്റെ കണക്കുകൾ പ്രകാരം 92-93 വർഷത്തെ ക്ഷീരോത്പാദനം 58 ദശലക്ഷം ടൺ ആയിരുന്നത് 2017-18 ൽ 176 ദശലക്ഷം ടണ്ണായി വർധിച്ചു.
ഇന്ന് പശുവളർത്തൽ ഒരു തൊഴിലായിത്തന്നെ ഗ്രാമീണ മേഖല സ്വീകരിച്ചുകഴിഞ്ഞു. ഇതിനുപോൽബലകമായ കണക്കുകൾ കാർഷിക മേഖലയിലും ലഭ്യമാണ്. മൃഗസംരക്ഷണമേഖലയിലുണ്ടായിട്ടുള്ള മാറ്റത്തിലൂടെ പരന്പരാഗതമായി ഇന്ത്യൻ ഗ്രാമങ്ങളിൽ നാടൻ ജനുസുകളുടെ എണ്ണം ശോഷിച്ചുകൊണ്ടേയിരിക്കുന്നു എന്നു കണക്കുകളിൽ നിന്നു വ്യക്തമാകുന്നു. ഇത് ആശാവഹമായ പ്രവണതയല്ല. കാരണം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാർഷിക കാലാവസ്ഥാ വ്യവസ്ഥകൾക്കു പൊരുത്തപ്പെട്ടു വളരുന്നതിനു ശേഷിയുള്ളവയായി നാല്പതിൽപരം നാടൻ ഇനം പശുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ കാലാവസ്ഥ വ്യതിയാന സംബന്ധിയായ രോഗങ്ങളെ ചെറുക്കുന്നതിനു ശേഷിയുള്ളവയും കാലിത്തീറ്റ കുറച്ചുമാത്രം ആവശ്യമുള്ളവയും കൊഴുപ്പ് കൂടിയ അളവിലുള്ള പാൽ നൽകുന്നവയുമാണ്. ഇവയുടെ ചാണകവും മൂത്രവും കൃഷിക്ക് വളരെ അനുയോജ്യവുമാണ്. ഇത്തരത്തിലുള്ള തനതു ജനുസുകളുടെ സംരക്ഷണത്തിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവൺമെന്റ് ഊന്നൽ നല്കേണ്ടിയിരിക്കുന്നു.
2014 ഡിസംബറിൽ 2025 കോടി രൂപയുടെ അടങ്കലോടെ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച രാഷ്ട്രീയ ഗോകുൽ മിഷന് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആയിട്ടെല്ലെന്നാണ് സെൻസസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പദ്ധതിയിൻ കീഴിൽ ഒന്നേകാൽ കോടി കന്നുകാലികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. തനതു ജനുസുകളുടെ ബീജസങ്കലനത്തിനും ഇവയുടെ ജനുസുകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ഇതിൻ കീഴിലുണ്ട് എന്നു മാത്രമല്ല നാടൻ പശുവളർത്തലിലേർപ്പെടുന്ന മികച്ച കർഷകർക്ക് ഗോപാൽ രത്ന അവാർഡും സ്ഥാപനങ്ങൾക്ക് കാമധേനു അവാർഡും നല്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പദ്ധതിയിൻ കീഴിൽ ഗവേഷണത്തിലൂടെ വർധിച്ച പാൽ ഉത്പാദനം സാധ്യമാക്കുന്നതിനുള്ള ഗവേഷണങ്ങൾ ഇനിയും ഫലം കണ്ടിട്ടില്ല. നാടൻ പശുക്കളുടെ ഗുണമേന്മ വർധിപ്പിക്കുവാനും കർഷകർക്ക് കൂടുതൽ പ്രോത്സാഹനം നല്കാനും കഴിയുംവിധം പദ്ധതി പുനഃക്രമീകരിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്കനുരൂപമായ 41ലധികം ഇനങ്ങളിൽപ്പെട്ട നാടൻ ജനുസ് പശുക്കൾ നമുക്കുണ്ട്. വ്യാവസായികാടിസ്ഥാനത്തിലുള്ള ക്ഷീരോത്പാദനം ലാഭകരമല്ലാതായിത്തീരുന്പോൽ ഗാർഹികോപയോഗത്തിന് പരിപാലനച്ചെലവുകൾ വളരെ കുറവായ തനതു ജനുസുകളുടെ പരിപാലനത്തിലേക്കു തിരിയേണ്ടിവരും. അതുകൊണ്ടുതന്നെ നാടൻ ഇനം പശുക്കളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് ഗൗരവമായിക്കാണുകയും അവയുടെ പരിപാലനത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യേണ്ടതുണ്ട്. ഇവയുടെ പാലുത്പാദനക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും രാഷ്ട്രീയ ഗോകുൽ മിഷന്റെ ന്യൂനതകൾ പരിഹരിച്ച് കൂടുതൽ വ്യാപകമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഡോ. ജോസ് ചാത്തുകുളം
(ലേഖകൻ ബംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച് എന്ന ഗവേഷണ സ്ഥാപനത്തിലെ ശ്രീ രാമകൃഷ്ണ ഹെഗ്ഡേ ചെയർ പ്രഫസറാണ്).
നാടൻ കന്നുകാലി ജനുസുകളുടെ സംരക്ഷണം അനിവാര്യം
11:28 PM Nov 04, 2019 | Deepika.com