മഞ്ഞുപുതഞ്ഞുകിടക്കുന്ന ബദരീനാഥിന്റെയും കേദാർനാഥിന്റെയും താഴ്വരകളുൾക്കൊള്ളുന്ന ബിജ്നോർ രൂപതയുടെ അമരക്കാരനായി ഇന്ന് അഭിഷിക്തനാവുകയാണു മലയാളക്കരയുടെ അഭിമാനമായ മോൺ. വിൻസന്റ് നെല്ലായിപ്പറന്പിൽ. നിസ്തുല സേവനങ്ങൾക്കും ഉന്നത പഠനങ്ങൾക്കും ശേഷം ഉത്തരകാശിക്കടുത്തുള്ള ഹിമാലയൻ സാനുക്കളിൽ ചിന്ന്യാലിസോഡ് എന്ന എട്ടു കത്തോലിക്കാ കുടുംബങ്ങൾ മാത്രമുള്ള ഒരു മിഷൻ സ്റ്റേഷനിൽ താപസതുല്യമായ ജീവിതം നയിച്ച് സ്നേഹശുശ്രൂഷ നടത്തിവരുന്നതിനിടയിലാണ് മേൽപ്പട്ടക്കാരനാകാനുള്ള വിളിയെത്തുന്നത്.
മോൺ. നെല്ലായിപ്പറന്പിൽ ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്:
തൃശൂർ ജില്ലയിലെ പറപ്പൂക്കര മുളങ്ങ് എന്ന കൊച്ചുഗ്രാമത്തിൽ നെല്ലായിപ്പറന്പിൽ ലോനപ്പൻ- റോസി ദന്പതികളുടെ അഞ്ചാമത്തെ മകനായി 1971 മേയ് 30ന് ജനനം. ഏഴാം ക്ലാസുവരെ തൊട്ടിപ്പാൾ കർഷക സമാജം യുപി സ്കൂളിലും എട്ടുമുതൽ പത്തുവരെ പറപ്പൂക്കര പിവിഎസ് സ്കൂളിലും വിദ്യാഭ്യാസം.
വൈദികനാകാനുള്ള വിളി
അഞ്ചാംക്ലാസിൽ പഠിക്കുന്പോഴാണ് അൾത്താരബാലനാകാനുള്ള മോഹമുദിച്ചത്. വീട്ടിൽനിന്നു പറപ്പൂക്കര ഫൊറോന പള്ളിയിലേക്കു മൂന്നര കിലോമീറ്റർ ദൂരമുണ്ടെങ്കിലും എല്ലാ ശനിയും ഞായറും ഉൾപ്പെടെ മുഴുവൻ അവധിദിവസങ്ങളിലും പള്ളിയിൽ പോകുമായിരുന്നു. അന്നു തോമസ് പാറേക്കാടനച്ചനായിരുന്നു വികാരി. അദ്ദേഹമെന്നെ അൾത്താരബാലനാക്കി. നിർബന്ധ ബുദ്ധിക്കാരനും കണിശക്കാരനുമായിരുന്നെങ്കിലും വിശുദ്ധനായ വൈദികനായിരുന്നു അദ്ദേഹം. ആ വന്ദ്യ വൈദികനാണു പുരോഹിതനാകണമെന്ന ആഗ്രഹം എന്നിൽ അങ്കുരിപ്പിച്ചതും അരക്കിട്ടുറപ്പിച്ചതും. പത്താംതരത്തിൽ പഠിക്കുന്പോൾ ഫാ. ജോൺ വാഴപ്പിള്ളിയായിരുന്നു വികാരി. അദ്ദേഹമാണെന്നെ ഇരിങ്ങാലക്കുട മൈനർ സെമിനാരിയിലെ ദൈവവിളി ക്യാന്പിലേക്കു പറഞ്ഞയച്ചത്.
ഇരിങ്ങാലക്കുട രൂപതയ്ക്കുവേണ്ടിയുള്ള സ്ക്രീനിംഗ് കഴിഞ്ഞപ്പോൾ ഞാനതിലുൾപ്പെടാതിരുന്നതിനാൽ ചെറിയ വിഷമം തോന്നി. അപ്പോഴാണ് അവിടെയുണ്ടായിരുന്ന ബിജ്നോർ രൂപതയുടെ വൊക്കേഷൻ പ്രമോട്ടർ ഫാ. ആന്റോ പുതുശേരി സിഎംഐ എന്റെ അരികിലെത്തിയത്. അങ്ങനെ ഞങ്ങൾ മൂന്നുപേർ ബിജ്നോർ മിഷൻ രൂപതയ്ക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടു.
1987 ജൂണിൽ ബിജ്നോറിലെ പദംപുർ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ പരിശീലനം തുടങ്ങി. തുടർന്ന് അലഹാബാദിലെ (പ്രയാഗ്രാജ്) മേജർ സെമിനാരിയിൽ. മിഷൻ ദൗത്യവുമായി പോയ മൂന്നുപേരിൽ രണ്ടുപേർ വൈദികരായി. ഞാനും ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് ഇടവകയിൽനിന്നുള്ള ഫാ. ജോസ് ആലുക്കലും. 1999 ഏപ്രിൽ എട്ടിന് എന്റെ സ്വന്തം ഇടവകയായ പറപ്പൂക്കര സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽവച്ച് ബിജ്നോറിന്റെ പ്രഥമ മെത്രാൻ മാർ ഗ്രേഷ്യൻ മുണ്ടാടൻ പിതാവിന്റെ കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.
പദംപുർ മൈനർ സെമിനാരിയിൽ വൈസ് റെക്ടറായിട്ടായിരുന്നു തുടക്കം. പിന്നീട് ഉത്തരകാശിയിലെ മിഷൻ സ്റ്റേഷനിലെ പ്രീസ്റ്റ് ഇൻ ചാർജ്. തുടർന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കാൻ ബംഗളൂരു ധർമാരാം കോളജിലേക്ക്. പഠനശേഷം തിരികെ ബിജ്നോറിലെയും പദംപുരിലേയും മൈനർ സെമിനാരികളിൽ റെക്ടറായി സേവനം.
2009 ൽ രൂപതയുടെ വികാരി ജനറാൾ. തുടർന്ന് ബെൽജിയം ലൂവെയിനിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽനിന്നു ലൈസൻഷ്യേറ്റ്. 2012 മുതൽ അഞ്ചുവർഷക്കാലം അലഹാബാദ് സെന്റ് ജോസഫ്സ് റീജണൽ സെമിനാരിയിൽ പ്രഫസർ. 2017 അവസാനം മുതൽ ഈ മാസം ആദ്യ ആഴ്ചവരെ ചിന്ന്യാലിസോഡെന്ന മിഷൻ സ്റ്റേഷനിൽ താപസതുല്യമായ ജീവിതം.
അപ്രതീക്ഷിത നിയോഗം
അപ്രതീക്ഷിതമായിരുന്നു ഈ പുതുനിയോഗം. കർദിനാൾ ആലഞ്ചേരിപ്പിതാവ് ഫോണിലൂടെ സിനഡ് തീരുമാനം അറിയിച്ചപ്പോൾ കുറച്ചുനേരത്തേക്ക് എനിക്കൊന്നും മിണ്ടാനായില്ല. എല്ലാം ദൈവികപദ്ധതിയായും പരിശുദ്ധാത്മ നിയോഗമായും കാണുന്നു. ഇതൊരു വെല്ലുവിളിനിറഞ്ഞ വലിയ ഉത്തരവാദിത്വമാണെന്നു ബോധ്യമുണ്ട്. ദൈവകൃപയിൽ ആശ്രയിച്ച് എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രാർഥനയും അഭ്യർഥിച്ചുകൊണ്ട് മുന്നോട്ടുപോകും. പിന്നെ പിതൃതുല്യനായ ബിഷപ് എമരിറ്റസ് മാർ ഗ്രേഷ്യൻ മുണ്ടാടനും സ്നേഹോപദേശങ്ങൾ നൽകിവരുന്ന ബിഷപ് മാർ ജോൺ വടക്കേലും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് ഒപ്പമുണ്ട്.
ദേവഭൂമിയിലെ രൂപത
മീററ്റ് രൂപതയുടെ ഭാഗമായിരുന്ന ഇന്നത്തെ ബിജ്നോർ രൂപത പ്രദേശം 1972ലാണ് സീറോ മലബാർ സഭയുടെ എക്സാർക്കേറ്റായി രൂപംകൊണ്ടത്. ഗ്രേഷ്യൻ മുണ്ടാടൻ പിതാവിനൊപ്പം ഫാ. കാസിയൂസ് സിഎംഐ, ഫാ. ജെറാൾഡ് സിഎംഐ എന്നിവർ ഇവിടെ മിഷൻ പ്രവർത്തനം ആരംഭിക്കുന്പോൾ ഒരൊറ്റ കത്തോലിക്കാ കുടുംബംപോലും ഇവിടെയുണ്ടായിരുന്നില്ല.
പിന്നീട് 77ൽ രൂപതയായി ഉയർത്തപ്പെടുകയും മാർ ഗ്രേഷ്യൻ മുണ്ടാടൻ പ്രഥമ മെത്രാനാവുകയും ചെയ്തു. അദ്ദേഹം വിരമിച്ചപ്പോൾ ഇപ്പോഴത്തെ മെത്രാൻ മാർ ജോൺ വടക്കേൽ ദൗത്യം തുടർന്നു.
ഇന്നിപ്പോൾ വിശുദ്ധ കുർബാനയർപ്പിക്കപ്പെടുന്ന 40 മിഷൻ സ്റ്റേഷനുകളും 30 സ്കൂളുകളും അയ്യായിരത്തോളം കത്തോലിക്കരും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ രൂപതയിലുണ്ട്.
കേദാർനാഥ്, ബദരീനാഥ് എന്നീ ഹൈന്ദവ പുണ്യസ്ഥലങ്ങളും ഹേമകുണ്ഠ് എന്ന സിക്കു പുണ്യസ്ഥലവും ഉൾപ്പെടുന്ന ദേവഭൂമി എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് ക്രിസ്തുവിന്റെ മിഷൻദൗത്യം നാം വിജയകരമായി നിർവഹിച്ചുവരുന്നത്. ഇതിനായി 61 രൂപത വൈദികരും അഞ്ച് സിഎംഐ വൈദികരും വിവിധ കോൺഗ്രിഗേഷനുകളിലേതായി 150 സിസ്റ്റേഴ്സും സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഉത്കണ്ഠയും ആശങ്കയും നിറഞ്ഞതാണ് ഈ കാലഘട്ടത്തിലെ പുതു ദൗത്യമെന്നുറപ്പുണ്ട്. "സ്നേഹസേവനം ദൈവത്തിനും മനുഷ്യർക്കുമായി' എന്നതാണു ഞാൻ എടുത്തിരിക്കുന്ന ആപ്തവാക്യം. പുതിയ ഉണർവോടെ സർവജനങ്ങളിലേക്കും ക്രിസ്തുസ്നേഹവുമായി ഇറങ്ങിച്ചെല്ലുകയെന്നതാണു ലക്ഷ്യം.
സഹോദരങ്ങൾ
ലില്ലി, ആന്റണി, ജെയ്സൻ, ഷാബു (ഗുജറാത്ത്), ലീന എന്നിവരാണു സഹോദരങ്ങൾ. പിതാവ് ലോനപ്പൻ 2017ലും അമ്മ റോസി 2011ലും മരിച്ചു.
സെബി മാളിയേക്കൽ
ബിജ്നോർ രൂപതയുടെ ബിഷപ്പായി മോൺ. വിൻസന്റ് നെല്ലായിപ്പറന്പിൽ ഇന്ന് അഭിഷിക്തനാകുന്നു
12:28 AM Nov 01, 2019 | Deepika.com