എവിടെ അധർമം ഉണ്ടോ അവിടെ ധർമസംസ്ഥാപനത്തിനായി ഭഗവാൻ കൃഷ്ണൻ ഇടപെടുന്നതുപോലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മന്ത്രി കെ.ടി. ജലീൽ ഇടപെടുന്നു എന്നാണ് വി.ഡി. സതീശന്റെ കണ്ടെത്തൽ. ഒരു പൂവ് ചോദിച്ചാൽ പൂങ്കാവനം കൊടുക്കുന്നയാളാണത്രെ മന്ത്രി.
മാർക്ക്ദാന വിവാദത്തേക്കുറിച്ച് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി സംസാരിക്കുന്പോഴാണ് സതീശൻ ജലീലിനെ ഭഗവാൻ കൃഷ്ണനോട് ഉപമിച്ചത്. ജലീൽ കണ്ട അധർമം പരീക്ഷയിൽ തോൽക്കുന്നത്. ധർമസംസ്ഥാപനം നടത്തുന്നത് മാർക്ക് ദാനം ചെയ്തും. ഒരു മാർക്ക് ചോദിച്ചപ്പോൾ അഞ്ചു മാർക്ക് നൽകിയ വിശാലഹൃദയത്തേക്കുറിച്ചും സതീശൻ വിവരിച്ചു.
എന്നാൽ, പ്രതിപക്ഷത്തിന്റെ കടന്നാക്രമണം കണ്ടു ഭയപ്പെട്ട് ഓടുന്നയാളല്ല ജലീൽ. അദ്ദേഹത്തിനു പിടിവള്ളിയായിട്ടുള്ളത് മുമ്പു ബന്ധുനിയമന വിവാദകാലത്തെ കേസും ആക്ഷേപങ്ങളുമാണ്. ഹൈക്കോടതിയിൽ പോയിട്ട് ആട്ടിവിട്ടില്ലേ? ഗവർണർക്കു പരാതി നൽകിയിട്ട് അതു ചവറ്റുകുട്ടയിൽ തള്ളുകയല്ലേ ചെയ്തത്? ജലീൽ ചോദിച്ചു.
പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുക മാത്രമല്ല ജലീൽ ചെയ്തത്. അവരെ വെല്ലുവിളിക്കുകയും ചെയ്തു. ആക്ഷേപം തെളിയിച്ചാൽ അന്നു താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ജലീൽ പറയുന്നത്. പക്ഷേ പ്രതിപക്ഷം കോടതിയിൽ പോയി തെളിയിക്കണം.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ചത് കോണ്ഗ്രസുകാരനായ വി.ഡി. സതീശനാണെങ്കിലും ജലീലിന്റെ കലിയത്രയും മുസ്ലിം ലീഗുകാരോടായിരുന്നു. അല്ലെങ്കിലും മിത്രങ്ങൾ തമ്മിൽ അകലുന്പോഴാണല്ലോ ശത്രുതയ്ക്കു തീവ്രത ഏറുന്നത്.
ലീഗുകാരനായ പ്രഫ. ആബിദ് ഹുസൈൻ കാലിക്കട്ട് സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗമായിരുന്നപ്പോൾ പതിനഞ്ച് മാർക്ക് ദാനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. പിന്നാലെ ലീഗുകാർക്കു നേരെ അധിക്ഷേപപ്പെരുമഴയായി. പത്താം ക്ലാസ് വരെ ഓൾ പാസ് നൽകുന്ന ചാക്കീരി പാസ് നടപ്പാക്കിയവരല്ലേ നിങ്ങൾ: ജലീൽ ചോദിച്ചു.
ഇതിനിടെ ലീഗുകാരനായ കെ.എം. ഷാജിയുമായി വാക്പോരും തുടങ്ങി. മന്ത്രിയുടെ നിലവാരം എന്നു ഷാജി വിളിച്ചുപറഞ്ഞു. ഷാജി തന്നെ പഠിപ്പിക്കേണ്ടെന്നായി മന്ത്രി. കോളജിന്റെ പടി കയറാത്ത ഷാജിക്കു തന്നേക്കുറിച്ചു പറയാൻ എന്ത് അവകാശമെന്നും ജലീൽ ചോദിച്ചതോടെ സഭയിൽ ആകെ ബഹളമായി.
മന്ത്രി ആരോപിച്ച സമയത്ത് താൻ കാലിക്കട്ട് സർവകലാശാലയിൽ സിൻഡിക്കറ്റ് അംഗം ആയിരുന്നില്ലെന്ന് ആബിദ് ഹുസൈൻ പറഞ്ഞു. താൻ അംഗമായിരുന്നു എന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാം, മറിച്ചായാൽ മന്ത്രി പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ എന്ന് ആബിദ് ഹുസൈനും വെല്ലുവിളിച്ചു. ആ വെല്ലുവിളി ഏറ്റെടുക്കാൻ ഏതായാലും മന്ത്രി മെനക്കെട്ടില്ല.
മന്ത്രി ഇല്ലാത്തിടത്ത് പകരക്കാരനായി പ്രൈവറ്റ് സെക്രട്ടറി ആശംസാപ്രസംഗം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഒരു മാർക്കു ചോദിച്ചാണ് ഒരു വിദ്യാർഥി ചെന്നത്. എന്നാൽ, തോറ്റ എല്ലാവർക്കും അഞ്ചു മാർക്ക് വരെ കൊടുക്കാനാണ് തീരുമാനിച്ചത്. ഇല്ലാത്ത അധികാരമാണ് മന്ത്രി ഉപയോഗിച്ചത്. മന്ത്രിയുടെ നിർദേശപ്രകാരമാണ് സാങ്കേതിക സർവകലാശാലയിൽ തോറ്റ കുട്ടിക്ക് മൂന്നാം മൂല്യനിർണയം നടത്തി മാർക്ക് നൽകാൻ തീരുമാനിച്ചത്. ഇതുപോലെ ഒരു വിഷയത്തിനു തോറ്റ എത്രയോ വിദ്യാർഥികൾ ഉണ്ടാകാം എന്നു സതീശൻ ചോദിച്ചു. ജലീലിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നായിരുന്നു സതീശന്റെ ആവശ്യം.
ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വാദത്തിൽ മന്ത്രി ഉറച്ചുനിന്നു. അനധികൃതമായി ഒരു തരത്തിലുള്ള ഇടപെടലും ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ഗുണപരമായ മാറ്റങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്കു പിന്നിലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ജലീലിനെതിരേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ ലീഗുകാരുടെ തലയിലോട്ടു കയറുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. ജലീലിനെ പോലൊരാൾ യുഡിഎഫിൽ നിന്നു പോയതു നന്നായി എന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവിനുള്ളത്.
ജലീലിന്റെ രീതികൾ പറഞ്ഞു സ്ഥാപിക്കാൻ സമീപകാലത്തു നടന്ന ഒരു സംഭവമാണ് രമേശ് ഉദാഹരിച്ചത്. തളിപ്പറന്പിൽ ഈയടുത്ത് കാറിൽ നിന്നു മോഷണം പതിവായപ്പോൾ പോലീസ് മഫ്തിയിൽ ഒളിച്ചിരുന്നു കള്ളനെ കൈയോടെ പിടികൂടി. കള്ളനെ കണ്ടവർ അന്പരന്നു. തളിപ്പറന്പിൽ ഷോപ്പിംഗ് മാളുകളും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള കോടീശ്വരനായിരുന്നു കള്ളൻ. കാഴ്ചയിൽ മാന്യൻ. പക്ഷേ മോഷ്ടിക്കാതിരിക്കാനാകില്ല. ജലീലിന്റെ സ്ഥിതി ഇതാണത്രെ.
കാഴ്ചയിൽ കുലീനൻ. ആദർശത്തിനു കൈയും കാലും വച്ചയാൾ. പക്ഷേ തരംകിട്ടിയാൽ നിയമവിരുദ്ധ പ്രവർത്തനം നടത്താൻ ഒരു മടിയുമില്ല. പല്ലി വാലു മുറിച്ച് രക്ഷപ്പെടുന്നതു പോലെ മാർക്ക് ദാനം റദ്ദാക്കി മന്ത്രിക്കു രക്ഷപ്പെടാനാകില്ലെന്നും രമേശ് പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലയിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ചമയുകയാണെന്നും രമേശ് ആരോപിച്ചു.
പ്രതിപക്ഷം ശക്തിയുക്തം വാദിച്ചെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. മന്ത്രി അതിനേക്കാൾ ശക്തമായി നിരപരാധിത്വം വിളിച്ചു പറഞ്ഞു. മന്ത്രിയുടെ രാജിയോ സഭ നിർത്തിവച്ചുള്ള ചർച്ചയോ ഉണ്ടായില്ല. പക്ഷേ പ്രതിപക്ഷം പ്രതിഷേധം വാക്കൗട്ടിലൊതുക്കി.
ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേളയിലേക്കു കടന്നപ്പോൾ അട്ടപ്പാടിയിൽ മാവോയിസ്റ്റ് പ്രവർത്തകരെ വെടിവച്ചു കൊന്ന വിഷയം പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. വ്യാജഏറ്റുമുട്ടലാണ് അവിടെ നടന്നതെന്ന് ഭരണപക്ഷത്തെ നേതാവായ കാനം രാജേന്ദ്രനും സ്ഥലം സന്ദർശിച്ച വി.കെ. ശ്രീകണ്ഠൻ എംപിയും ഭരണപക്ഷക്കാരനായ സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റും വ്യക്തമാക്കിയിരിക്കുകയാണെന്ന് രമേശ് ചൂണ്ടിക്കാട്ടി. എന്താണു സത്യം എന്നു മുഖ്യമന്ത്രി സഭയെ അറിയിക്കണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
ഇക്കാര്യം കഴിഞ്ഞ ദിവസം വിശദമായി ചർച്ച ചെയ്തതല്ലേ എന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ചോദിച്ചു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ചോദ്യമെന്നായി പ്രതിപക്ഷ നേതാവ്. എന്നാൽ, മുഖ്യമന്ത്രി സീറ്റിൽ നിന്ന് അനങ്ങിയില്ല. മറുപടി പറയാൻ നിർബന്ധിക്കാനാകില്ലെന്നു പറഞ്ഞ് സ്പീക്കറും കൈകഴുകി മാറി. ഇതോടെ ഈ വിഷയം അവസാനിച്ചു.
മൂന്നു ബില്ലുകൾ ഇന്നലെ സഭയിൽ അവതരിപ്പിച്ചു. മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റുകൾ ഭേദഗതി ബിൽ, കേരള പോലീസ് ഭേദഗതി ബിൽ, കേരള സ്വകാര്യ സ്വത്തിനുള്ള നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബിൽ എന്നിവയാണ് പരിഗണിച്ചത്. ചർച്ചയ്ക്കു ശേഷം മൂന്നു ബില്ലുകളും സബ്ജക്ട് കമ്മിറ്റിക്ക് അയച്ച് സഭ പിരിഞ്ഞു.
നിയമസഭാവലോകനം / സാബു ജോണ്
ഒരു പൂവ് ചോദിച്ചാൽ പൂങ്കാവനം നൽകുന്ന വിദ്യ
11:39 PM Oct 31, 2019 | Deepika.com