ഇന്ത്യയുടെ മനഃസാക്ഷിയിൽ രക്തക്കറ വീണ ദിനമാണിന്ന്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം. 1984 ഒക്ടോബർ 31ന് ന്യൂഡൽഹി സഫ്ദർജംഗ് റോഡിലെ ഔദ്യോഗിക വസതിയിൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റായിരുന്നു ഇന്ദിരയുടെ മരണം.
ദേശീയൈക്യത്തിന്റെ ബലിവേദിയിൽ ജീവാർപ്പണം ചെയ്ത നേതാവാണ് ഇന്ദിര. തന്റെ അവസാന തുള്ളി രക്തവും രാജ്യത്തിനുവേണ്ടി ചിന്തുമെന്ന വാഗ്ദാനം അവർ പാലിച്ചു. ആ ബലിദാനം രാഷ്ട്രത്തെ ശക്തിപ്പെടുത്താൻ ഉപകരിച്ചു എന്നതു പിൽക്കാല ചരിത്രം. ഇന്ദിരയെപ്പോലുള്ള നേതാക്കളുടെ കല്ലറകൾക്കു മുകളിലാണു ദേശീയോദ്ഗ്രഥനത്തിന്റെ കോട്ടകൾ രാജ്യം പണിതുയർത്തിയിരിക്കുന്നത്. ആ കോട്ടകൾ തകർക്കാനുള്ള വിഘടനവാദികളുടെ ശ്രമങ്ങളെല്ലാം ഇതുവരെ പാഴായിട്ടേയുള്ളൂ.
രാഷ്ട്രത്തിനുവേണ്ടി എന്തും ത്യജിക്കാൻ തയാറുള്ള ഒരു തലമുറ നിർമിച്ചെടുത്ത ദേശീയബോധത്തിന്റെ പ്രതീകമായിരുന്നു ഇന്ദിര. ആ നിലയിൽ ഇന്ദിരയുടെ മരണം ഒരു യുഗസമാപ്തിയുമായിരുന്നുവെന്നു പറയാം. സ്വാതന്ത്ര്യസമര തീച്ചൂളയിൽ സ്ഫുടം ചെയ്ത ആദർശങ്ങൾ നെഞ്ചേറ്റിയ, ചങ്കുറപ്പുള്ള ഒരു തലമുറയുടെ അന്ത്യം. സങ്കുചിത ഗൃഹഭിത്തികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായിരുന്നില്ല അവരുടെ രാഷ്ട്രീയ ബോധവും ദേശീയ വീക്ഷണവും.
1917 നവംബർ 19-നു ജവഹർലാൽ നെഹ്റുവിനു പുത്രി ജനിച്ചപ്പോൾ ഭാരതത്തിന്റെ വാനന്പാടി സരോജിനി നായിഡു അനുമോദന സന്ദേശമയച്ചത് "ഭാരതത്തിന്റെ ആത്മാവായിത്തീരട്ടെ ഇന്ദിര'എന്നാണ്. ജവഹർലാലിന്റെ പ്രിയപുത്രി ജനകോടികൾക്കു പ്രിയങ്കരിയായ പ്രിയദർശിനിയായി വളർന്നു. സ്വാതന്ത്ര്യലബ്ധിയെത്തുടർന്ന് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായപ്പോൾ ഒരു നിഴൽപോലെ അധികാരത്തിന്റെ ഇടനാഴികളിൽ ഇന്ദിരയും നിലകൊണ്ടു. നെഹ്റുവിന്റെ മരണത്തിനുശേഷം ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. ശാസ്ത്രിയുടെ ആകസ്മിക നിര്യാണം ഇന്ത്യാഭരണത്തിന്റെ കടിഞ്ഞാൺ ഇന്ദിരയുടെ കൈകളിലെത്തിച്ചു.
അന്നു പാർട്ടിക്കുള്ളിൽ വളരെ പ്രബലരായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പൊരുതിയാണ് ഇന്ദിര അധികാരമുറപ്പിച്ചത്. പ്രിയദർശിനിയിൽനിന്ന് ഉരുക്കുവനിതയിലേക്കുള്ള രൂപാന്തരീകരണം അങ്ങനെയാണ്.
1971-ൽ, പാക്കിസ്ഥാനുമായി നടന്ന രണ്ടാംയുദ്ധത്തിൽ ഇന്ത്യ ജയിച്ചത് ഇന്ദിരയുടെ നേതൃത്വത്തിലായിരുന്നു. പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യം രൂപവത്കരിക്കപ്പെട്ടു. പിന്നീട് പ്രധാനമന്ത്രിയായിത്തീർന്ന അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്പേയി അന്ന് ഇന്ദിരയെ വിശേഷിപ്പിച്ചതു ശക്തസ്വരൂപിണിയായ "ദുർഗ'എന്നായിരുന്നു. സിക്കിം എന്ന സ്വതന്ത്രരാജ്യം ഇന്ത്യയോടു കൂടിച്ചേർക്കപ്പെട്ടതും ഇന്ദിരയുടെ ഭരണകാലത്താണ്.
ഇത്തരം പലവിധ അഗ്നിപരീക്ഷകളുടെ നടുവിലാണ് ഇന്ദിര ഭരണരഥം തെളിച്ചത്. അതിൽ ചില പിഴവുകളും വന്നതു സ്വാഭാവികം. അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ മുതിർന്ന തലമുറ മറന്നിട്ടില്ല. പാദസേവകരാണ് അന്നു മുതലെടുപ്പു നടത്തിയത്. അവർ പഴിയെല്ലാം ഇന്ദിരയുടെമേൽ ചാർത്തി.
രാജ്യത്തു കലാപം സൃഷ്ടിക്കാനായി പട്ടാളത്തോടുപോലും സമരത്തിനിറങ്ങാൻ ചിലർ ആഹ്വാനം ചെയ്തപ്പോൾ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് ഇന്ദിര അതിനെ അടിച്ചമർത്തിയത്. എങ്കിലും അവർ ജനാധിപത്യബോധം കൈവിട്ടില്ല. അല്ലെങ്കിൽ രണ്ടുവർഷത്തിനുശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമായിരുന്നില്ലല്ലോ. തെരഞ്ഞെടുപ്പിൽ ജനവിധി എതിരായപ്പോൾ അതുമാനിച്ച് അധികാരത്തിൽനിന്നു മാറിനിന്നു. എന്നാൽ, ജനതാപാർട്ടി പരീക്ഷണം പരാജയപ്പെട്ടപ്പോൾ ജനങ്ങൾ മൂന്നുവർഷത്തിനുശേഷം ഇന്ദിരയെ തെരഞ്ഞെടുപ്പിലൂടെത്തന്നെ ഭരണക്കസേരയിൽ തിരിച്ചെത്തിച്ചു.
ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കുന്ന ഇന്ത്യയായിരുന്നു ഇന്ദിരയുടെ സ്വപ്നം. മതേതരത്വമായിരുന്നു അവരുടെ ജീവിതപ്രമാണം. ന്യൂനപക്ഷങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും ഉന്നമനം അവരുടെ ലക്ഷ്യങ്ങളിൽ പ്രഥമസ്ഥാനത്തായിരുന്നു. ജനങ്ങൾക്കിടയിൽ വർഗീയ വിദ്വേഷവും സങ്കുചിത ചിന്തകളും ഊതിക്കത്തിച്ച് അതിൽനിന്നു നേട്ടങ്ങളുണ്ടാക്കാനുള്ള നീക്കങ്ങൾ ഊർജിതമാകുന്ന ഇന്ന് ഇന്ദിര പ്രാവർത്തികമാക്കാൻ ശ്രമിച്ച ഗാന്ധി - നെഹ്റു പാരന്പര്യ ഭരണരീതിയുടെ അടിക്കല്ലുകൾ ഇളക്കാനുള്ള ശ്രമവും നടക്കുന്നു. ഐക്യഭാരതമെന്ന സങ്കല്പത്തിന്റെ കടയ്ക്കൽ കോടാലികൾ ആഞ്ഞുവീഴുകയാണ്.
സുവർണക്ഷേത്രത്തിൽ തന്പടിച്ച സിക്ക് ഭീകരരെ ഒഴിപ്പിക്കാൻ പട്ടാളത്തെ വിളിച്ച നിശ്ചയദാർഢ്യത്തെ വെടിയുണ്ടകൾകൊണ്ടു തകർക്കാനുള്ള ചിലരുടെ ഗൂഢാലോചന വിജയം കണ്ടപ്പോൾ ഇന്ദിരയെന്ന ഭരണാധികാരിക്കു ജീവൻ വെടിയേണ്ടിവന്നു. വിധ്വംസക ശക്തികളോടും ആശയങ്ങളോടും സന്ധി ചെയ്യാത്ത ഇത്തരം ഭരണാധികാരികളാണ് ഏതൊരു രാഷ്ട്രത്തിന്റെയും കരുത്ത്. ഇന്ദിര ആവേശോജ്വലമായ ഒരു പ്രതീകവും പ്രചോദനവുമായി ഇന്ത്യക്കാരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതും അതുകൊണ്ടുതന്നെ. കൃതജ്ഞതാനിർഭരമായ മനസോടെ രാഷ്ട്രം ഇന്ദിരാസ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
സജി സിറിയക്
മാതൃസ്മരണ പുതുക്കുമ്പോൾ
11:56 PM Oct 30, 2019 | Deepika.com