നിയമസഭാവലോകനം / സാബു ജോണ്
പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിപക്ഷത്തിനാകെ സംശയമാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതു മൂന്നാമത്തെ ഏറ്റുമുട്ടലാണ്. എട്ടു പേർ മരിച്ചു. ഇക്കാലത്താണെങ്കിൽ അരിയും പണവും ചോദിച്ചു ചില മാവോയിസ്റ്റുകൾ ആദിവാസി കോളനികളിൽ ചെന്നതല്ലാതെ ആക്രമണങ്ങളൊന്നും നടന്നതായി കേട്ടിട്ടുമില്ല.
വ്യാജഏറ്റുമുട്ടൽ എന്ന പദം അതേപടി അവർ ഉപയോഗിച്ചില്ലെന്നേയുള്ളു. സമർഥിച്ചത് അതു തന്നെ. ഈ വിഷയത്തിൽ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയ പ്രതിപക്ഷം ഇക്കാര്യത്തിൽ തങ്ങളുടെ സംശയം പരസ്യമാക്കുക എന്നതു മാത്രമാണ് ഉദ്ദേശിച്ചത്.
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ നിർഭാഗ്യകരമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. എന്നാൽ, അവരെ വെടിവച്ചതിനു പിന്നിൽ ദുരൂഹതയൊന്നും അദ്ദേഹം കാണുന്നില്ല. വ്യാജ ഏറ്റുമുട്ടലാണെന്ന വിമർശനവും വകവയ്ക്കുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുപ്രവർത്തകരെ ഉൾപ്പെടെ കൊലപ്പെടുത്തിയ സംഭവങ്ങൾ മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളം അങ്ങനെയൊരു പ്രദേശമാകാൻ പാടില്ല. അതാണു മുഖ്യമന്ത്രിയുടെ ന്യായവാദം.
അട്ടപ്പാടി ഉൾപ്പെടുന്ന മേഖലയെ പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗിലെ എൻ. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു സംസാരിച്ചത്. മാവോയിസ്റ്റുകളുടെ ആശയങ്ങളെ തങ്ങൾ ഒരുകാലത്തും അനുകൂലിക്കുന്നില്ല. പക്ഷേ, മാവോയിസ്റ്റുകളാണെങ്കിൽ കൊല്ലാമെന്നാണോ? ഏറ്റുമുട്ടലാണെങ്കിൽ ഇരുപക്ഷത്തും പരിക്കുകൾ ഉണ്ടാകണം. ഇവിടെ മൂന്നു സംഭവങ്ങളുണ്ടായി. ഒരു പോലീസുകാരനു പോലും പരിക്കേറ്റിട്ടില്ല. ഇടതുപക്ഷം ഇടതുപക്ഷത്തെത്തന്നെ ഇല്ലായ്മ ചെയ്യുന്നു എന്നു പറഞ്ഞത് കവി സച്ചിദാനന്ദനാണ്. കേരളത്തിൽ ഒരിടത്തും അടുത്ത കാലത്തൊന്നും മാവോയിസ്റ്റുകൾ വലിയ അക്രമങ്ങൾ നടത്തിയതായി കേട്ടിട്ടില്ല. അരി ചോദിച്ചതും പണം ചോദിച്ചതുമൊക്കെയാണു കുറ്റം. ഇത്തരം നീതിനിഷേധങ്ങൾ തുടർന്നാൽ ഇത്തരം ചിന്തകൾക്ക് ആക്കം കൂടുകയേ ഉള്ളു: ഷംസുദ്ദീൻ പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പോലീസിനു പ്രവർത്തിക്കേണ്ടിവരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പോലീസിനെ മർദനോപാധിയാക്കി മാറ്റുന്നതിനെ എതിർക്കുന്ന സമീപനമാണെന്നു പറഞ്ഞ മുഖ്യമന്ത്രി, കോണ്ഗ്രസ് സർക്കാരുകളുടെ കാലത്തു നടന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും സമാന സംഭവങ്ങളുടെയും കണക്കു നിരത്തി. പാലക്കാട്ട് പോലീസിനു നേരെ ആണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാർഗരേഖയ്ക്കു വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചോ എന്നു പരിശോധിക്കാം എന്നതു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ ഒരു ഉറപ്പ്. "അയ്യാ, ലേശം അരി താ' എന്നു ചോദിക്കുന്നവരായി മാവോയിസ്റ്റുകളെ ചിത്രീകരിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോടായി പറഞ്ഞു.
മാവോയിസ്റ്റ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒന്നു വീണു കിട്ടാനാണ് തങ്ങൾ അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയതെന്നു പറഞ്ഞാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം തുടങ്ങിയത്. ഇതിനുമുമ്പു പ്രതികരിച്ചതെല്ലാം ഡിജിപി ആണ്.
ചെഗുവേരയ്ക്കു ജയ് വിളിക്കുകയും മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും ചെയ്യുന്ന സർക്കാർ എന്നാണു പിണറായി സർക്കാരിനെ രമേശ് വിശേഷിപ്പിച്ചത്. അട്ടപ്പാടിയിൽ നടന്നത് കൊലപാതകങ്ങൾ തന്നെ. നിലന്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നപ്പോൾ പോലീസ് പറഞ്ഞതു താൻ വിശ്വസിച്ചു. എന്നാൽ വയനാട്ടിലെ സംഭവം തന്റെ കണ്ണു തുറപ്പിച്ചതായി മുൻ ആഭ്യന്തരമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു. അവിടെ സി.പി. ജലീലിനെ കൊല്ലുകയായിരുന്നു.
കേന്ദ്ര ഏജൻസികളുടെ മുന്പിൽ നല്ലപിള്ള ചമയാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിൽ. കേന്ദ്രത്തിൽ നല്ല പോസ്റ്റിംഗ് കിട്ടാൻ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കാൻ പാടില്ല. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയിൽനിന്ന് ഇത്തരം നടപടി പ്രതീക്ഷിക്കുന്നില്ലെന്നും രമേശ് പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റ് എന്ന പേരിൽ ഒരാളെയും വെടിവച്ചു കൊന്നില്ല. അന്നു രൂപേഷിനെയും ഷൈമയെയും അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇടതുസർക്കാരിന്റെ കാലത്തു നടന്ന മൂന്ന് ഏറ്റുമുട്ടലുകളെയും പറ്റി അന്വേഷണം നടത്തണം. കൽക്കട്ട തീസിസ് അംഗീകരിച്ച പാർട്ടിയാണു നിങ്ങൾ. ആ പാർട്ടിക്ക് എങ്ങനെ മാവോയിസം തത്വശാസ്ത്രമാക്കിയവരെ വെടിവച്ചു കൊല്ലാൻ കഴിയുമെന്നും രമേശ് ചോദിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ലെങ്കിലും പ്രതിപക്ഷം വാക്കൗട്ടിനു പോലും മുതിർന്നില്ല. അങ്ങനെ ഇന്നലെ ആദ്യമായി സഭാനടപടികൾ മുടക്കമില്ലാതെ മുഴുവൻ സമയവും നടന്നു. മൂന്നു ബില്ലുകൾക്കു പിന്നാലെ പ്രതിപക്ഷത്തുനിന്നു കെ.സി. ജോസഫ് നോട്ടീസ് നൽകിയ ആർസിഇപി കരാറിനേക്കുറിച്ചുള്ള ഉപക്ഷേപത്തിൽ രണ്ടു മണിക്കൂർ ചർച്ചയും സഭയിൽ നടന്നു. ഇതുകൊണ്ടാകും ഇന്നലെ പ്രതിപക്ഷം സഭയിൽ നല്ല കുട്ടികളായി ഇരിക്കാൻ തീരുമാനിച്ചതും. ആർസിഇപി കരാറിനെതിരേ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ അണിനിരന്നു. കരാറിൽനിന്നു പിന്മാറണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഒ. രാജഗോപാലിന്റെ അഭാവത്തിൽ സഭ ഏകകണ്ഠമായി പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. സഭാ സ്തംഭനം ഇല്ലാത്ത ആദ്യദിവസം നടപടികൾ പൂർത്തിയായി സഭ പിരിഞ്ഞപ്പോൾ രാത്രി ഏഴരയോളമായി.
അട്ടപ്പാടിയിൽ നടന്നതെന്ത്? തീരാത്ത തർക്കം
11:55 PM Oct 30, 2019 | Deepika.com