മലബാറിലെ രാഷ്ട്രീയകൊലപാതകങ്ങളേക്കുറിച്ചു പറയുമ്പോൾ പി. ജയരാജന്റെ പേരു പറഞ്ഞില്ലെങ്കിൽ എന്തോ ഒരു അപൂർണത ഉള്ളതുപോലെയാണു പ്രതിപക്ഷത്തിന്. താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകനായ ഇസഹാക്കിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിലുള്ള ചർച്ചയിലും ജയരാജൻ കടന്നുവന്നു. പ്രതിപക്ഷത്തിന്റെ ചൂണ്ടയിൽ കൊത്താൻ എന്തുകൊണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല. ജയരാജനെ ന്യായീകരിച്ചില്ല, തള്ളിപ്പറഞ്ഞുമില്ല.
കൂടത്തായിയിൽ എല്ലാ കൊലപാതകങ്ങൾക്കു പിന്നിലും ജോളി എന്നു പറഞ്ഞതുപോലെ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നിൽ ഒരു പ്രമുഖ നേതാവുണ്ടെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ പറഞ്ഞു. അതാരാണെന്നു ഭരണപക്ഷത്തുനിന്നു തന്നെ ചോദ്യം ഉയർന്നപ്പോൾ മുനീർ തെളിച്ചങ്ങു പറഞ്ഞു. അതു പി. ജയരാജൻതന്നെ.
ജയരാജൻ താനൂരിൽ സന്ദർശനം നടത്തിയതിനു പിന്നാലെയാണു കൊലപാതകം നടന്നതെന്നാണ് മുനീറിന്റെ ആരോപണം. ജയരാജൻ പോയതിനു പിന്നാലെ വാട്സ് ആപ്പിലൂടെ കൗണ്ട് ഡൗണ് തുടങ്ങിയത്രെ. കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തത് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീടിനു സമീപത്തു നിന്നാണ്. ഈ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജയരാജനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോയും മുനീർ ഉയർത്തിക്കാട്ടി.
രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്പോൾ കടുത്ത പ്രയോഗങ്ങൾ നടത്തുന്ന പതിവില്ലാത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾക്കും മൂർച്ച കൂടുതലായിരുന്നു. ജയരാജൻ മരണദൂതനായി മാറുകയാണോ എന്നു രമേശ് ചോദിച്ചു. എത്ര കൊന്നാലും മതിവരാത്ത പാർട്ടിയായി സിപിഎം മാറുകയാണോ എന്നും രമേശ് ചോദിച്ചു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യത്തിൽ രമേശിനു സംശയമില്ല.
സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന ആക്ഷേപം രമേശ് ഇന്നലെയും ആവർത്തിച്ചു. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്കു വിടാനുള്ള ഹൈക്കോടതി വിധിക്കെതിരേ വാദിക്കാൻ മുൻ സൊളിസിറ്റർ ജനറലിന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് രമേശ് ഉയർത്തിക്കാട്ടി. ആരെ രക്ഷിക്കാനാണ് സർക്കാർ 25 ലക്ഷം രൂപ മുടക്കി മുൻ സൊളിസിറ്റർ ജനറലിനെ കൊണ്ടുവരുന്നതെന്നു രമേശ് ചോദിച്ചു. പാലക്കാട്ട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് വ്യാജ ഏറ്റുമുട്ടിലിലൂടെയാണെന്ന ആരോപണവും രമേശ് മുന്നോട്ടുവച്ചു.
സമാധാനത്തിന്റെ ഭാഷയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. താനൂരിലേതു നിർഭാഗ്യകരമായ സംഭവമാണെന്നും ഇത്തരം അക്രമങ്ങൾക്ക് ഒരുതരത്തിലുള്ള പ്രോത്സാഹനവും നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനീർ ആവശ്യപ്പെട്ടതു പോലെ സമാധാന ചർച്ച വിളിക്കാനും അന്വേഷണത്തിന് സ്പെഷൽ ടീമിനെ നിയോഗിക്കാനും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ജയരാജനെക്കുറിച്ചോ മറ്റു വിമർശനങ്ങളെക്കുറിച്ചോ മുഖ്യമന്ത്രി ഒരക്ഷരവും പറഞ്ഞില്ല.
താനൂരിലെ അക്രമങ്ങളുടെ പശ്ചാത്തലം വിവരിച്ചപ്പോൾ മുസ്ലിം ലീഗുകാർ എന്ന പദം മുഖ്യമന്ത്രി പ്രയോഗിച്ചു. എന്നാൽ, കൊലപാതകത്തിലെ പ്രതികളുടെ പാർട്ടി പറഞ്ഞില്ല. പ്രതികൾ മാർക്സിസ്റ്റുകാരാണെന്നു പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാട്ടിയില്ലെന്നു മുനീർ കുറ്റപ്പെടുത്തി. പ്രതികളുടെ രാഷ്ട്രീയ ബന്ധം പറയാൻ പോലും തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു യാതൊരു ആത്മാർഥതയുമില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
മുനീറിന്റെ പ്രസംഗത്തിൽ ജയരാജന്റെ പേരുപറഞ്ഞപ്പോൾ ഭരണപക്ഷത്തുനിന്നു ബഹളവുമായി ആദ്യം ചാടിയെണീറ്റത് എ.എൻ. ഷംസീർ ആയിരുന്നു. പിന്നാലെ ഭരണപക്ഷത്തെ മറ്റംഗങ്ങളും എഴുന്നേറ്റതോടെ പ്രതിപക്ഷനിരയും ഉഷാറായി. കുറേ സമയത്തേക്കു സഭ ബഹളത്തിൽ മുങ്ങി. ആരും മോശക്കാരല്ലെന്നു പറഞ്ഞായിരുന്നു സ്പീക്കർ ഇരുപക്ഷത്തെയും നിയന്ത്രിക്കാൻ ശ്രമിച്ചത്.
താനൂരിനെ ലീഗ് പ്രതിനിധീകരിച്ച അറുപതു വർഷത്തിനിടെ ഒരു രാഷ്ട്രീയകൊലപാതകവും ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ തങ്ങൾക്കൊരു ചെറുപ്പക്കാരനായ പ്രവർത്തകനെ നഷ്ടപ്പെട്ടു എന്നും മുനീർ പറഞ്ഞത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ആ താരതമ്യം ശരിയായില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു കൂട്ടർ ചെയ്യുന്നതെല്ലാം ശരി എന്ന സമീപനം വേണ്ട.
സ്ഥലം എംഎൽഎ എന്ന നിലയിൽ ഭരണപക്ഷക്കാരനായ വി. അബ്ദുറഹ്മാന് സംസാരിക്കാൻ സ്പീക്കർ അവസരം നൽകിയപ്പോൾതന്നെ ലീഗ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. സിനിമാ തിരക്കഥ പോലെ പ്രതിപക്ഷ ഉപനേതാവ് അവതരിപ്പിച്ച കഥ കേൾക്കാൻ ഇന്പമുണ്ടെന്ന് അബ്ദുറഹ്മാൻ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നാകെ ചാടിയെണീറ്റു. കടുത്ത ബഹളത്തിൽ സഭ മുങ്ങി. അവിടെ രാഷ്ട്രീയ കൊലപാതകം നടന്നിട്ടില്ലെന്നും ഒരു പള്ളിയിൽ വച്ച് കണക്കു സംബന്ധമായ തർക്കത്തേതുടർന്നാണു കൊലപാതകം നടന്നതെന്നുകൂടി പറഞ്ഞതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കു നീങ്ങി.
മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞെങ്കിലും നേരത്തെ തീരുമാനിച്ചുറപ്പിച്ച് ബാനറും തയാറാക്കി വന്ന പ്രതിപക്ഷം സഭ സ്തംഭിപ്പിക്കാൻതന്നെ തീരുമാനിച്ചു. മുദ്രാവാക്യം മുഴക്കി അവർ നടുത്തളത്തിൽ സ്ഥാനം പിടിച്ചതോടെ സ്പീക്കർ കൂടുതൽ സമവായത്തിനൊന്നും നിന്നില്ല. സബ്മിഷനുകൾ റദ്ദാക്കി നടപടികൾ വേഗത്തിൽ തീർത്ത് സഭ പിരിഞ്ഞു. അങ്ങനെ രണ്ടാം ദിവസവും രണ്ടു മണിക്കൂർ കൊണ്ട് നടപടികൾ അവസാനിച്ചു.
കേരള സഹകരണ ആശുപത്രി കോംപ്ലക്സും മെഡിക്കൽ സയൻസസ് അക്കാദമിയും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കലും നടത്തിപ്പും ബില്ലും കേരള പഞ്ചായത്ത് രാജ് ഭേദഗതി ബില്ലും സഭയിൽ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. ചർച്ചയില്ലാതെയാണു രണ്ടു ബില്ലും ആദ്യഘട്ടം കടന്നുപോയത്.
നിയമസഭാവലോകനം / സാബു ജോണ്
ജയരാജൻ പ്രതിപക്ഷത്തിന് ആയുധം
12:06 AM Oct 30, 2019 | Deepika.com