നിയമസഭാവലോകനം / സാബു ജോണ്
പ്രവേശനോത്സവത്തിന് എത്തുന്ന കുട്ടികളുടെ ഉത്സാഹവും ഉത്കണ്ഠയുമായാണ് അവർ അഞ്ചു പേർ നിയമസഭയിലെത്തിയത്. രാവിലെ പത്തിന് നിയമസഭാ സെക്രട്ടറി പേരു വിളിച്ച മുറയ്ക്ക് അവർ നിയമസഭാ ഹാളിലേക്കു പ്രവേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത് സ്വന്തം സീറ്റിലേക്കെത്തിയ അവർക്ക് ആദ്യദിനം അധികസമയം ലഭിച്ചില്ല. സഭയിലെത്തി ഒരു മണിക്കൂർ ആയപ്പോഴേക്കും പ്രതിപക്ഷത്തെ മൂന്നു പേർ നടുത്തളത്തിലെത്തി. ബാക്കിയുള്ളവർ കാഴ്ചക്കാരും. അങ്ങനെ നിയമസഭയിലെ അരങ്ങേറ്റ ദിനം അവർക്ക് അവിസ്മരണീയമായി.
വാളയാറിൽ രണ്ടു പെണ്കുട്ടികളുടെ മരണത്തിൽ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ സഭ ഇളകിമറിഞ്ഞു. സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിന്ന പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. സഭ നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കി സമ്മേളനം അവസാനിപ്പിക്കുന്പോൾ സഭ തുടങ്ങി രണ്ടേകാൽ മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ.
അന്വേഷണം അട്ടിമറിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം, അടിയന്തരപ്രമേയ നോട്ടീസിനു വിശദീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിഷേധിച്ചു. ഈ സർക്കാർ സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികജാതി, വിഭാഗങ്ങൾക്കുമെതിരേയുള്ള പരാതികളിൽ ശക്തമായ നടപടിയാണു സ്വീകരിച്ചുവരുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
അതു തെളിയിക്കാൻ പറ്റിയ കണക്കുകളും മുഖ്യമന്ത്രി നിരത്തി. പ്രഗത്ഭനായ അഭിഭാഷകന്റെ സേവനം മേൽക്കോടതിയിൽ ലഭ്യമാക്കുമെന്നും പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് നോട്ടീസ് നൽകിയ ഷാഫി പറന്പിൽ മുഖ്യമന്ത്രിയുടെ വാദഗതികൾ അപ്പാടെ തള്ളി. ഇതൊരു അട്ടിമറിയാണെന്നു കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ബോധ്യമുണ്ട്. സംഭവമുണ്ടായപ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും ആവർത്തിച്ചത്. കുറ്റക്കാർക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നാണ് അന്നു പറഞ്ഞത്. ഒരു ചുക്കും സംഭവിച്ചില്ല. സംഭവം നടന്നത് വടക്കേ ഇന്ത്യയിലല്ല, നമ്മുടെ നാട്ടിലാണ്, വാളയാറിൽ. ഒന്പതും പതിമൂന്നും വയസുള്ള രണ്ടു പെണ്കുട്ടികളാണു മരിച്ചത്. ഷാഫി കത്തിക്കയറിയപ്പോൾ പ്രതിപക്ഷത്തെ യുവനിര ബഹളവുമായി എഴുന്നേറ്റു.
പ്രതിഭാഗം അഭിഭാഷകൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായത് ഇനി ഇത്തരം കേസുകൾ വാദിക്കില്ലെന്നു മന്ത്രിക്ക് എഴുതി നൽകിയതിനു ശേഷമാണെന്നാണു പറയുന്നത്. ഇനി ആരെയും വെട്ടിക്കൊല്ലില്ലെന്ന് എഴുതി നൽകിയാൽ കൊടി സുനിയെ ആഭ്യന്തരമന്ത്രിയാക്കുമോ? ഇനി ബലാത്സംഗം നടത്തില്ലെന്ന് എഴുതി നൽകിയാൽ ഗോവിന്ദച്ചാമിയെ സാമൂഹ്യനീതി വകുപ്പു ഡയറക്ടർ ആക്കുമോ? ഷാഫി ചോദിച്ചു. സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ച ചെയ്യാൻ തയാറായില്ലെങ്കിൽ സഭയ്ക്കകത്തും പുറത്തും തങ്ങൾ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു മുന്നറിയിപ്പു നൽകിയാണ് ഷാഫി പ്രസംഗം അവസാനിപ്പിച്ചത്.
പ്രോസിക്യൂഷന്റെ പരാജയമാണോ പോലീസിന്റെ പരാജയമാണോ ഉണ്ടായതെന്നു ഗൗരവമായി പരിശോധിക്കുമെന്നു മാത്രമായിരുന്നു മുഖ്യമന്ത്രി വീണ്ടും ഉറപ്പുനൽകിയത്. സർക്കാർ എന്നും ഇരകൾക്കൊപ്പമാണ്. സിബിഐ അന്വേഷണമാണോ പുനരന്വേഷണമാണോ എന്നൊക്കെ പരിശോധിച്ചു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സമീപനംതന്നെ നിരാശാജനകമാണെന്നു പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയത്. ഐപിഎസ് ഉദ്യോഗസ്ഥയായ പൂങ്കുഴലിയാണു കേസ് അന്വേഷിച്ചത്. വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിച്ചതും പൂങ്കുഴലിയാണ്. പീഡനക്കേസുകൾ ആവിയായിപ്പോകണമെങ്കിൽ പൂങ്കുഴലിയെ ഏൽപ്പിച്ചാൽ മതിയെന്നാണു സ്ഥിതി.
സർക്കാർ ഇരകൾക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാൻ രമേശ് തയാറായില്ല. കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ നിങ്ങൾ ആർക്കൊപ്പമായിരുന്നു? ശുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ നിങ്ങൾ ആർക്കൊപ്പമായിരുന്നു? കേസ് സിബിഐക്കു വിടാൻ നിർദേശിച്ചപ്പോൾ അതിനെതിരേ ഡൽഹിയിൽനിന്ന് അഭിഭാഷകനെ വരുത്തി വാദിച്ചവരാണു നിങ്ങൾ. വേട്ടക്കാർക്കൊപ്പമാണു നിങ്ങൾ. സിബിഐ അന്വേഷണം സഭയിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് സീറ്റിലിരുന്നു. അതിനു മുന്പുതന്നെ പ്രതിപക്ഷാംഗങ്ങൾ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കു കുതിച്ചു.
പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളിക്കിടെ സ്പീക്കർ ആദ്യ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാനായി എസ്. ശർമയെ വിളിച്ചു. ബഹളത്തിനിടയിലും ശർമ വിഷയം അവതരിപ്പിച്ചു. മുഖ്യമന്ത്രി മറുപടിയും നൽകി. ഇത്രയുമായപ്പോഴേക്കും സഭ ബഹളത്തിൽ മുങ്ങി.
ശൂന്യവേള റദ്ദ് ചെയ്ത സ്പീക്കർ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. ഇന്നു പരിഗണിക്കേണ്ട രണ്ടു ബില്ലുകളും ചർച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിക്കു വിടാൻ തീരുമാനിച്ചു. കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാല ഭേദഗതി ബിൽ, കേരള അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും ക്ഷേമനിധി ഭേദഗതി ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റിക്ക് അയച്ചത്.
രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അഞ്ച് പുതിയ എംഎൽഎമാരും സഭയിലെത്തി. സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവർ സഭയുടെ ഭാഗമായി. പാലായിൽനിന്നുള്ള മാണി സി. കാപ്പന്റെ സത്യപ്രതിജ്ഞ നേരത്തേ കഴിഞ്ഞിരുന്നു. മാണി സി. കാപ്പൻ ഉൾപ്പെടെ ആറു പുതുമുഖങ്ങളാണ് ഇന്നലെ സഭയിൽ ആദ്യമായി എത്തിയത്. നടപടികൾ പൂർത്തിയാക്കി സഭ പിരിയുന്പോൾ സമയം പതിനൊന്നേകാൽ മാത്രമേ ആയിരുന്നുള്ളൂ.
പ്രതിഷേധക്കൊടുങ്കാറ്റോടെ സമ്മേളനത്തിനു തുടക്കം
11:46 PM Oct 28, 2019 | Deepika.com