പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻഡിഎ ഗവൺമെന്റ് അധികാരത്തിലെത്തിയതിനുശേഷം രാജ്യത്തെ എല്ലാ മേഖലകളും ഉൾപ്പെടുന്ന ഒരു പ്രാതിനിധ്യ രീതിയിൽ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കും രാജ്യത്ത് എമ്പാടുമായി 17 സംസ്ഥാന നിയമസഭകളിലെ 50 സീറ്റുകളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്. കേരളത്തിലെ അഞ്ചു സീറ്റുകളും തമിഴ്നാട്ടിലെ രണ്ടു സീറ്റുകളും കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന പഞ്ചാബിലെ നാലു നിയമസഭാ സീറ്റുകളും രാജസ്ഥാനിലെ രണ്ടു സീറ്റുകളും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സീറ്റുമൊഴികെയുള്ള മറ്റ് എല്ലാ സീറ്റുകളിലും മത്സരം ഏകപക്ഷീയമാണ് എന്ന പ്രതീതിയാണ് ഉണ്ടായിരുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ ദേശീയതലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കയത്തിൽനിന്നു കരകയറാൻ പോലുമാകാതെ വളരെ ദുർബലമായി നിൽക്കുന്ന സാഹചര്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് ബിജെപിക്കു വൻ വിജയം നേടിക്കൊടുക്കും എന്നായിരുന്നു പരക്കെ വിലയിരുത്തപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണവും അമിത് ഷായുടെ ചാണക്യതന്ത്രങ്ങളും തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു വൻ മുന്നേറ്റം സാധ്യമാക്കും എന്നായിരുന്നു ദേശീയ മാധ്യമങ്ങൾ പ്രതീക്ഷിച്ചിരുന്നത്. ബിജെപിയുടെ പ്രലോഭനത്താൽ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖെ പാട്ടിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്, എൻസിപി നേതാക്കൾ പാർട്ടിവിട്ടതും ഹരിയാനയിൽ മുൻ പിസിസി പ്രസിഡന്റും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന അശോക് തൻവർ പാർട്ടിവിട്ടതും കോൺഗ്രസിലെ രൂക്ഷമായ ചേരിപ്പോരും ബിജെപിക്ക് അനായാസ വിജയം ഒരുക്കുമെന്നാണ് കരുതിയത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഏതാണ്ട് പൂർണമായും പ്രചാരണരംഗത്തുനിന്നു വിട്ടുനിന്നിരുന്നു. വിമർശനം ശക്തമായതിനെത്തുടർന്ന് വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പു വിരലിലെണ്ണാവുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ മാത്രമാണു രാഹുൽ ഗാന്ധി പങ്കെടുത്തത്.
തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾക്കു മുമ്പു മാത്രമാണ് രണ്ടു സംസ്ഥാനങ്ങളിലും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെപ്പോലും നിയമിച്ചത്. തെരഞ്ഞെടുപ്പിനു യാതൊരു മുന്നൊരുക്കവും രാജ്യത്തെ പ്രധാന പ്രതിപക്ഷപാർട്ടിയായ കോൺഗ്രസിൽനിന്ന് ഉണ്ടായില്ല എന്നു ചുരുക്കം. അതുകൂടാതെ പ്രധാന ദേശീയ വിഷയങ്ങളായ കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ, സവർക്കർക്കു ഭാരതരത്ന നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയവയിലൊന്നും ഒരു ഏകാഭിപ്രായം കോൺഗ്രസിൽ ഉണ്ടായിരുന്നില്ല.
കർണാടക, ഗുജറാത്ത്, തെലുങ്കാന, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങൾ ഉൾപ്പെടെ പാർട്ടി വിട്ടതും ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം അപ്രതീക്ഷിതമായി രാഹുൽഗാന്ധി രാജിവച്ചതും മാസങ്ങളോളം പാർട്ടി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടന്നതും കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മഹാരാഷ്ട്രയിലെ സ്ഥാനാർഥിനിർണയത്തിന്റെ ചുമതലയുണ്ടായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് പിസിസി അധ്യക്ഷന്റെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകളും ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പ്രത്യേക പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളും മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചു.
പ്രതീക്ഷയില്ലാതിരുന്നിട്ടും
ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രതീക്ഷയുമില്ലാതെയാണു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറ്റു പ്രതിപക്ഷപാർട്ടികളുടെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ ഒക്കെയായിരുന്നു. ഉത്തർപ്രദേശിൽ എസ്പി- ബിഎസ്പി സഖ്യം പൊളിഞ്ഞതും ബിഹാറിൽ ആർജെഡി- കോൺഗ്രസ് സഖ്യത്തിലുണ്ടായ ഉലച്ചിലുകളും ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയെ സഹായിക്കുമെന്നാണു പൊതുവെ കണക്കുകൂട്ടിയിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാർട്ടിക്കു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് .
മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷവും മുന്നണിക്ക് ഇരുന്നൂറിനു മുകളിൽ സീറ്റുകളുമാണ് മിക്കവാറും എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഹരിയാനയിൽ ചില പ്രവചനങ്ങൾ ബിജെപിക്ക് 75 വരെ സീറ്റുകൾ നൽകി. ഫലം വന്നപ്പോൾ അതൊന്നും ഉണ്ടായില്ല.
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ പ്രത്യേകത മുംബൈ-താന നഗരപ്രദേശങ്ങൾ ഒഴികെ ബാക്കി നഗരങ്ങളിൽ ബിജെപി- ശിവസേന സഖ്യത്തിനുണ്ടായ തിരിച്ചടിയാണ്. ഹിന്ദുത്വവാദത്തിന്റെ ഈറ്റില്ലങ്ങളിലും ബിജെപിക്കു തിരിച്ചടിയുണ്ടായി. സവർക്കർക്ക് ഭാരതരത്ന എന്ന വാഗ്ദാനം വോട്ടായി മാറിയില്ല എന്നു വിലയിരുത്തേണ്ടതുണ്ട്. ആർഎസ്എസിന്റെ തട്ടകമായ നാഗ്പുരിൽ 12 സീറ്റിൽ അഞ്ചു സീറ്റ് കോൺഗ്രസ് സഖ്യം നേടി എന്നതു ശ്രേദ്ധേയമാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും തട്ടകം കൂടിയാണ് നാഗ്പുർ.
ശിവജിയുടെ ഹിന്ദു ദേശീയതയുടെ കനലുകൾ ഇന്നും ജ്വലിച്ചുനിൽക്കുന്ന പൂനയിൽ ആകെയുള്ള 21 സീറ്റുകളിൽ പതിമൂന്നും നേടിയത് കോൺഗ്രസ്- എൻസിപി സഖ്യമാണ്. ശിവസേനയുടെ തട്ടകമായ നാസിക്കിലും എൻസിപി മുന്നേറ്റം നടത്തി. ഹിന്ദുത്വ രാഷ്ട്രീയത്തിന് അതിന്റെ സ്വന്തം മണ്ണിൽത്തന്നെ തിരിച്ചടി നേരിടുന്നു എന്നതിന്റെ സൂചനയായി വേണം നാഗ്പുരിൽ ബിജെപിക്കുണ്ടായ പരാജയത്തെ വിലയിരുത്താൻ.
എൻസിപി എന്ന പാർട്ടി കരുത്താർജിക്കുന്നു എന്നതാണു മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. സ്വാധീനമേഖലയായ പശ്ചിമ മഹാരാഷ്ട്രയിൽനിന്നു മറ്റു മേഖലകളിലേക്കും എൻസിപി കടന്നുകയറുകയാണ്. കരുത്തരായ കോൺഗ്രസ് നേതാക്കളുടെ അഭാവത്തിൽ മഹാരാഷ്ട്രയിൽ ഇത്തവണ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം നൽകിയത് ശരത് പവാർ ആണ്. കുറച്ചുകൂടി ഒരുക്കങ്ങളും തന്ത്രങ്ങളും ഉണ്ടായിരുന്നെങ്കിൽ സഖ്യത്തിനു കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയുമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നതുപോലെ ഈ തെരഞ്ഞെടുപ്പിലും വഞ്ചിത് ബഹുജൻ അഗാഡി നേടിയ വോട്ടുകൾ സഖ്യത്തിനു തിരിച്ചടി ആയിട്ടുണ്ട് . ഇത്തവണ നാല് ശതമാനത്തിലധികം വോട്ടുകൾ അഗാഡി നേടി.
ഹരിയാനയിൽ ജാട്ട്- ദളിത് സമവാക്യങ്ങൾ കോൺഗ്രസിന് അനുകൂലമായി മാറി. കുമാരി ഷെൽജ പിസിസി അധ്യക്ഷ ആയതും ഷെൽജയും ഭൂപീന്ദർ സിങ് ഹൂഡയുമായുള്ള കൃത്യമായ രസതന്ത്രവും കോൺഗ്രസിന് ഹരിയാനയിൽ അപ്രതീക്ഷിതനേട്ടം സമ്മാനിച്ചു.
ഗുജറാത്തിലും കഥ മാറുന്നു
സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കു വന്നാൽ കോൺഗ്രസ് എംഎൽഎമാരെ രാജിവയ്പിച്ചും മറ്റുമുള്ള ഒഴിവുകൾ മൂലം തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ആറു നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു മൂന്നു സീറ്റാണ് നേടാൻ കഴിഞ്ഞത്. മറ്റു മൂന്നു സീറ്റുകളിൽ ജയിക്കാൻ കഴിഞ്ഞതല്ല കോൺഗ്രസ് നേതാക്കളെ ആവേശഭരിതരാക്കുന്നത്. നിർണായക സമയത്ത് പാർട്ടിയെ പിന്നിൽനിന്നുകുത്തി ബിജെപിയിൽ ചേർന്നു മത്സരിച്ച യുവനേതാവ് അൽപേഷ് താക്കൂറിനെ സ്വന്തം തട്ടകത്തിൽ തന്നെ വൻ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്താൻ കഴിഞ്ഞത് കോൺഗ്രസിനു വൻ നേട്ടം തന്നെയാണ്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ 11 സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിലും പാർട്ടിക്കു തിരിച്ചടി നേരിട്ടു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്ത പ്രതിപക്ഷപാർട്ടികൾ അഞ്ചു സീറ്റുകളിൽ വിജയിച്ചു. ഒരു സീറ്റിൽ വിജയിക്കുകയും മറ്റു രണ്ടു സീറ്റുകളിൽ രണ്ടാമതെത്തുകയും ചെയ്ത കോൺഗ്രസിന്റെ പ്രകടനം ഇതിനിടയിൽ ശ്രദ്ധേയമായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് അധ്വാനിക്കുന്ന പ്രിയങ്കാഗാന്ധിക്കു തീർച്ചയായും ആവേശം പകരുന്നതാണ് ഈ നേട്ടം.
സഖ്യകക്ഷിയായ ജനതാദൾ യുവുമായി ചേർന്ന് ബിജെപി ഭരിക്കുന്ന ബിഹാറിൽ നടന്ന അഞ്ചു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ഒരു സീറ്റിൽ മാത്രം വിജയിക്കാനേ സഖ്യത്തിനു കഴിഞ്ഞുള്ളു. രണ്ടു സീറ്റ് കോൺഗ്രസിന്റെ സഖ്യകക്ഷിയായ ആർജെഡി നേടി. ബിജെപിക്ക് ആശ്വാസകരമായ തെരഞ്ഞെടുപ്പ് ഫലം വന്നത് ആസാമിൽ നിന്നാണ്. ദേശീയ പൗരത്വ രേഖയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വർഗീയമായി ചിതറിച്ച ആസാമിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽമൂന്നു സീറ്റും ബിജെപി നേടി. പഞ്ചാബിലെ നാലിൽ മൂന്നു സീറ്റുകളും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടന്ന ഓരോ സീറ്റുംരാജസ്ഥാനിൽ രണ്ടു സീറ്റുകളിൽ ഒന്നും നേടിയത് ആ സംസ്ഥാനങ്ങൾ ഭരിക്കുന്ന കോൺഗ്രസിന് ആശ്വാസകരമാണ്.
ശ്രദ്ധേയമായ ഒരു കാര്യം തമിഴ്നാട്ടിലെ രണ്ടു സീറ്റും അണ്ണാ ഡിഎംകെ നേടി എന്നതാണ്. ജയലളിതയുടെ കാലത്തിനുശേഷം തകർന്നു തരിപ്പണമാകും എന്നു കരുതിയിരുന്ന പാർട്ടി ശക്തനായ ഒരു നേതാവിന്റെ അഭാവത്തിലും പിടിച്ചുനിൽക്കുന്നു എന്നത് അത്ഭുതകരം തന്നെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഡിഎംകെ- കോൺഗ്രസ് സഖ്യത്തിന് ശുഭസൂചകമല്ല ഈ തെരഞ്ഞെടുപ്പുഫലം എന്നു പറയേണ്ടിയിരിക്കുന്നു.
ഏതായാലും രാജ്യത്തെ മതേതര ജനാധിപത്യ ശക്തികൾക്ക് ഒരു ഉയിർത്തെഴുന്നേൽപ്പിനുള്ള അവസരമുണ്ടെന്നാണ് ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന സൂചന.
പ്രഫ. റോണി കെ. ബേബി
കാവിപ്രഭ മങ്ങുന്നുവോ?
12:35 AM Oct 26, 2019 | Deepika.com