1851 ഒക്ടോബർ 13-ന് പൂഞ്ഞാറ്റിൽ, കാട്ടറാത്ത് ചാണ്ടിയുടെയും ത്രേസ്യാമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച വർക്കി, പൂഞ്ഞാറ്റിലും പാലായിലും പഠിച്ചതിനുശേഷം, മാന്നാനത്ത് വൈദിക പഠനം പൂർത്തിയാക്കി. 23-ാം വയസിൽ, റോമിൽനിന്ന് പ്രത്യേക അനുവാദം വാങ്ങി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. 24 വയസ് പൂർത്തിയായിരിക്കണം വൈദികാർഥി എന്ന നിബന്ധനയിൽനിന്ന് ഒഴിവു നൽകി അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തുവെന്നത്, അദ്ദേഹത്തിന്റെ തീക്ഷ്ണവും വിശുദ്ധവുമായ ജീവിതത്തെപ്പറ്റി അധികാരികൾക്ക് ഉണ്ടായിരുന്ന മതിപ്പും തെളിയിക്കുന്നു.
വൈദികനായശേഷം എറണാകുളം രൂപതയിലും ചങ്ങനാശേരി രൂപതയിലും പല പള്ളികളിലും ഇടവക ജോലിയിൽ ഏർപ്പെട്ടു. പിന്നീട് അദ്ദേഹം മുത്തോലി കർമലീത്ത മഠത്തിൽ കപ്ളോനായി. അന്ന് അവിടത്തെ അന്തേവാസികൾ അദ്ദേഹത്തെ കണ്ടിരുന്നത് ഒരു താപസവര്യനായാണ് (1890-1893). ചങ്ങനാശേരി, ആരക്കുഴ മഠങ്ങളുടെ ആരംഭകാലത്ത് അവരെ സഹായിക്കാൻ നിയോഗിക്കപ്പെട്ടു. വൈക്കം പള്ളി വികാരിയായി 1895-ൽ അദ്ദേഹം നിയമിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അജപാലനത്തെപ്പറ്റി ജനങ്ങൾ ഇപ്രകാരം സാക്ഷ്യം നൽകുന്നു. ”വികാരിയച്ചന്റെ നല്ല പുണ്യ മാതൃകയ്ക്കടുത്ത ഗുണവിശേഷത്താൽ ഞങ്ങളെല്ലാവരും സ്വരുമയോടുകൂടി പോകുന്നതിനാൽ അഞ്ചുകൊല്ലത്തേക്കെങ്കിലും അദ്ദേഹത്തെ ഇവിടെനിന്നു മാറ്റാതിരിക്കണമെന്ന് അപേക്ഷിക്കുന്നു’. ഈ പശ്ചാത്തലത്തിലാണ് വൈക്കം വികാരിയായിരിക്കെ തോട്ടകത്ത് വിൻസെൻഷ്യൽ കൊവേന്ത സ്ഥാപിക്കാൻ ശ്രമിച്ചതും അത് 1904 നവംബർ 20-ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടതും. 1929-ൽ പ്രഥമ വ്രതവാഗ്ദാനം ചെയ്ത് വിൻസെൻഷ്യൽ കോൺഗ്രിഗേഷനിലെ പ്രഥമാംഗമായി. 1931-ൽ നിത്യവ്രത വാഗ്ദാനവും നടത്തി. 1931 ഒക്ടോബർ 24-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
വിശുദ്ധിയുടെ മകുടമണിഞ്ഞ യതിവര്യനായിരുന്നു കാട്ടറാത്ത് വർക്കിയച്ചൻ. വിൻസെൻഷ്യൻ കോൺഗ്രിഗേഷന് ഊടും പാവും നൽകാൻ അദ്ദേഹം ആഗ്രഹിച്ചതും പരിശ്രമിച്ചതുമെല്ലാം അദ്ദേഹത്തിൽ കുടികൊണ്ടിരുന്ന ആധ്യാത്മികതയുടെ അന്തസത്ത വിളിച്ചോതുന്നു. അസീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ അനുകരിച്ച് ഒരു വനവാസിയെപ്പോലെയാണ് കാട്ടറാത്തച്ചൻ ജീവിച്ചിരുന്നതെന്നു മുത്തോലി മഠത്തിലെ നാളാഗമത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധേയമായിരിക്കുന്നു. വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും അദ്ദേഹം സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദി മിഷന്റെയും ചൈതന്യവും പ്രവർത്തനങ്ങളും അറിഞ്ഞ അദ്ദേഹം ആ വിശുദ്ധനെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും അനുകരിക്കാൻ അത്യധികം ആഗ്രഹിച്ചു. തത്ഫലമായിട്ടാണ് അദ്ദേഹം തന്നെ ഒരു സഭയ്ക്ക് തുടക്കംകുറിക്കാൻ ആഗ്രഹിച്ചതും അതിനായി യത്നിച്ചതും.
വൈക്കം ഇടവക വികാരിയായിരിക്കെ, വിസ്തൃതമായ തന്റെ ഇടവകയിലെ വിദൂരസ്ഥലങ്ങളിൽ നിവസിക്കുന്നവർക്കു ദിവ്യബലിയിലും വിശുദ്ധ കർമങ്ങളിലും പങ്കെടുക്കാനുള്ള പ്രയാസം മനസിലാക്കിയ അദ്ദേഹം തന്റെ ഇടവകയുടെ വടക്കുകിഴക്കുഭാഗത്തുള്ളവരുടെ ആധ്യാത്മികാവശ്യങ്ങൾ നിറവേറ്റാനായി ഒരു കൊവേന്ത സ്ഥാപിച്ചു. കാട്ടറാത്തു വർക്കിയച്ചന്റെ ആധ്യാത്മികത വെളിവാക്കപ്പെടുന്നത്, അദ്ദേഹം ചന്പക്കുളത്ത് ആരാധനാ സഭയുടെ കപ്ലോനും സുപ്പീരിയർ ജനറലുമൊക്കെ ആയിരിക്കുന്പോൾ നൽകിയിട്ടുള്ള ഉപദേശങ്ങളിലൂടെയാണ്.
ആധ്യാത്മികതയുടെ ഉൾക്കരുത്തിലാണ് അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളും വിജയമണിഞ്ഞത്; വിശുദ്ധീകരിക്കപ്പെട്ടത്. തികഞ്ഞ ഒരു ആധ്യാത്മിക പിതാവ്, തീക്ഷ്ണമതിയായ ഒരു അജപാലകൻ, പരസ്നേഹപ്രേഷിതൻ, സൗഖ്യദായകൻ, പാവങ്ങളുടെ വല്യച്ചൻ, അദ്ഭുത പ്രവർത്തകൻ എന്നിവയെല്ലാമായിരുന്നു അദ്ദേഹം. ഇടവകക്കാരും നാട്ടുകാരുമായ നാനാജാതി മതസ്ഥരും അദ്ദേഹത്തെ ആദരത്തോടെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തെ വൈക്കം ഇടവകയുടെ സ്ഥിരം വികാരിയാക്കണമെന്ന് ഇടവകക്കാർ അപേക്ഷിച്ചിരുന്നുവെന്നതുതന്നെ അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിന്റെ അംഗീകാരമാണ്. അദ്ദേഹം ഒരു വിശുദ്ധനാണ്. വിശുദ്ധനായി വണങ്ങപ്പെടാനിടയാകട്ടെ.
ഫാ. ജോസഫ് പാന്പയ്ക്കൽ വി.സി.
തീക്ഷ്ണ ആധ്യാത്മികതയുടെ ഉടമ
11:17 PM Oct 23, 2019 | Deepika.com