ആസിയാൻ കരാർ രൂപപ്പെടുത്തുന്നത് 2003 - ലാണ്. ആസിയാനുമായുള്ള അന്തിമ കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നത് മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ13.08.2009 ൽ. പ്രസ്തുത സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വന്നത് 01.01.2010 ലും. ഇന്ത്യ ആസിയാനുമായി ട്രേഡ് ഇൻ സർവീസസ് കരാർ 2014 നവംബറിൽ ഒപ്പുവച്ചു.
നവംബർ 2011-ൽ നടന്ന ആസിയാൻ സമ്മേളനത്തിലാണ് ആർസിഇപി (റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ട്ണർഷിപ്പ്) കരാറിന്റെ വിത്ത് പാകിയത്. 2012 ൽ ആർസിഇപിയുടെ ചട്ടക്കൂടിനു രൂപംനൽകി. 2019 നവംബറിൽ കരാറിൽ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായുളള അന്തിമ ചർച്ച നടന്നുവരുന്നു.
ആർസിഇപി ലക്ഷ്യം
ആസിയാൻ (ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മ്യാൻമർ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ്, വിയറ്റ്നാം) രാജ്യങ്ങളും ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ന്യൂസിലൻഡ്, ഓസ്ട്രേലിയ രാജ്യങ്ങളുമാണ് ആർസിഇപി അംഗങ്ങൾ. 340 കോടി ജനങ്ങളും ലോകത്തിലെ ജിഡിപിയുടെ 39 ശതമാനവും ലോകവ്യാപാരത്തിന്റെ 40 ശതമാനവും ഈ കരാറിന്റെ പരിധിയിൽ വരും.
അതിവിപുലമായ കാര്യങ്ങളാണ് ഈ കരാറിൽ അടങ്ങിയിട്ടുള്ളത്. കാർഷിക വ്യാവസായികോത്പന്നങ്ങൾ ഉൾപ്പെടെയുള്ള ചരക്കുകളുടെ വ്യാപാരത്തിൽ പരമാവധി ഉത്പന്നങ്ങൾക്കു തീരുവരഹിത ഇറക്കുമതി ഉറപ്പാക്കുന്നതോടൊപ്പം സേവനമേഖലയും വിദേശനിക്ഷേപ മേഖലയും കൂടുതൽ ഉദാരവത്കരിക്കുക എന്നതാണു കരാറിന്റെ ലക്ഷ്യം.
കൃഷി, ക്ഷീരം, വ്യവസായം, വാണിജ്യം, വ്യാപാരം, സേവനം, ഫാർമസ്യൂട്ടിക്കൽ എന്നീ മേഖലകളെ നേരിട്ടു ബാധിക്കുന്നതാണ് കരാറിലെ വ്യവസ്ഥകൾ. ആർസിഇപി കരാർ നിലവിൽ വന്നാൽ ഇറക്കുമതി വർധിക്കുന്ന മേഖലകൾ റബർ, കുരുമുളക് തുടങ്ങിയ കാർഷികോത്പന്നങ്ങളും അവയിൽനിന്നുള്ള വസ്തുക്കളും, പാൽ, പാൽപ്പൊടി, നെയ്യ്, ഭക്ഷ്യ എണ്ണ, മത്സ്യം, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഇരുന്പ്, ഉരുക്ക്, ലോഹ ഉത്പന്നങ്ങൾ, വാഹനങ്ങൾ, വാഹന ഭാഗങ്ങൾ, യന്ത്രങ്ങൾ, കൽക്കരി, ഇലക്ട്രോണിക് ഉത്പന്നങ്ങൾ തുടങ്ങിയവയുമാണ്.
ഇന്ത്യൻ പ്രഫഷണലുകൾക്കു തൊഴിൽ സാധ്യത ലഭിക്കുമെന്നാണ് ഇന്ത്യയുടെ പ്രത്യാശ. എന്നാൽ, ആർട്ടിഫിഷൽ ഇന്റലിജൻസ്, ത്രീഡി പ്രിന്റിംഗ്, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ കടന്നുവരുന്പോൾ ഈ സാധ്യതകൾക്കു മങ്ങലേൽക്കാനിടയുണ്ട്.
ആഗോളവത്കരണം ക്ഷീരമേഖലയിൽ
ലോകത്തിലെതന്നെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ക്ഷീരമേഖലയുടെ ആസ്തി ഏതാണ്ട് 10,000 കോടി ഡോളറാണ്. 10 കോടി ജനങ്ങൽ ഉപജീവനത്തിനായി ക്ഷീരമേഖലയെ ആശ്രയിക്കുന്നു. 2018-19 ൽ നെല്ല്, ഗോതന്പ് എന്നിവകളെ അപേക്ഷിച്ച് മുൻപന്തിയിലാണ് ക്ഷീരമേഖലയിലെ ഉത്പാദനം.
രാജ്യത്തെ മൊത്തം പാൽ ഉത്പാദനത്തിന്റെ 70 ശതമാനത്തോളം നൽകുന്നതു സാധാരണ കർഷകരാണ്. ക്ഷീരവ്യവസായ രംഗത്തു കോർപറേറ്റ് കന്പനികളുടെ കടന്നുവരവോടെ ക്ഷീരവിപണി മെച്ചപ്പെട്ടെങ്കിലും സാധാരണ കർഷകരുടെ വരുമാനത്തിൽ ഒരു പുരോഗതിയുമുണ്ടായില്ല.
വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള സെന്റർ ഫോർ റീജണൽ ട്രേഡ് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ടുള്ള പല വിവരങ്ങളുമാണ് ഇപ്പോൾ പുറത്തുവിടുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ പാൽ ഉത്പാദനത്തിൽ വലിയ കുറവുണ്ടാകും,തീറ്റപ്പുൽ, വെള്ളം, നാര് അടങ്ങിയ ഭക്ഷണം എന്നിവയ്ക്കു ദൗർലഭ്യം നേരിടും എന്നൊക്കെ അവർ പറയുന്നു. എന്നാൽ, നീതി ആയോഗിന്റെ റിപ്പോർട്ട് ഇതിൽനിന്നു തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ 1500 ലക്ഷം ടൺ പാൽ ഉത്പാദിപ്പിക്കുന്നുവെന്നും അത് 2033 ആകുന്പോഴേക്കും 3300 ലക്ഷം ടൺ ആകുമെന്നും നീതി ആയോഗ് (റിപ്പോർട്ട് 2018) പറയുന്നു.
ബിജെപിയുടെ പോഷകസംഘടനയായ സ്വരാജ് ജാഗരൺ മഞ്ജ് ആർസിഇപിക്ക് എതിരായി രംഗത്തുവന്നിട്ടുണ്ട്. ആർസിഇപി ക്ഷീരമേഖലയെ തകർക്കുമെന്നും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അഞ്ചുകോടി ജനങ്ങൾകൂടി തൊഴിൽരഹിതരാകുമെന്നും അവർ സർക്കാരിനെ അറിയിച്ചുകഴിഞ്ഞു.
രാജ്യത്ത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നെല്ല് ഉൾപ്പെടെയുള്ള ധാന്യങ്ങളുടെ ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് കർഷകർക്കു ലഭിക്കുന്നതിനായി താങ്ങുവിലയിൽ ചെറിയ തോതിലെങ്കിലും വർധന വരുത്തുകയുണ്ടായി. എന്നാൽ, ലക്ഷക്കണക്കിനു വരുന്ന ക്ഷീരകർഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന ഒരു തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടില്ല.
സ്വതന്ത്ര വ്യാപാര കരാറുകൾ യാഥാർഥ്യമാകുന്നതോടെ രാജ്യത്തു വന്പൻ കന്പനികൾ ക്ഷീരമേഖലയിൽ വേരുറപ്പിക്കും. അതോടെ ഇവിടത്തെ സാധാരണ കർഷകർ തുടച്ചുനീക്കപ്പെടുമെന്നാണ് ആശങ്ക.
ഇതിനുദാഹരണമാണ് ഏറ്റവും വലിയ സന്പന്നരാഷ്ട്രമായ അമേരിക്കയിലെ ക്ഷീരകർഷകരുടെ അവസ്ഥ. ഈ വർഷം ജനുവരിയിൽ അമേരിക്കയുടെ കാർഷികവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇതുവരെ മൊത്തം 40,000 ഡയറി ഫാമുകൾ കർഷകർ ഉപേക്ഷിച്ചു. പ്രതിവർഷം മൂന്നുശതമാനം കർഷകരാണ് ഈ മേഖല ഉപേക്ഷിച്ചുപോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മാത്രം 17,000 ഫാമുകൾ കർഷകർ ഉപേക്ഷിച്ചു. കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലും പട്ടിണിയിലുമാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമേരിക്കയിലെ സ്ഥിതി
ഈ അവസ്ഥ നിലനിൽക്കുന്പോൾ തന്നെയാണ് കഴിഞ്ഞവർഷം മാർച്ചിൽ "വാൾമാർട്ട്’എന്ന ഭീമൻ കന്പനി സ്വന്തമായി ഡയറി ഫാം അമേരിക്കയിൽ ആരംഭിച്ചത്. ഇതിനു തൊട്ടുപിറകെ "ഡീൻ ഫുഡും’ രണ്ടാമത്തെ വൻകിട ക്ഷീരോത്പാദക കന്പനിയായി രംഗത്തെത്തി. വാൾമാർട്ട് തുടങ്ങിവച്ച ഈ മാതൃക ഇപ്പോൾ മറ്റു കന്പനികൾ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഫലമായി അമേരിക്കയിലെ ലക്ഷക്കണക്കിനു ചെറുകിട ക്ഷീരകർഷകരുടെ ഉപജീവന മാർഗം ഇല്ലാതായിരിക്കുന്നു. പലർക്കും വാൾമാർട്ടിന്റെ തന്നെ സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്യേണ്ട അവസ്ഥയുണ്ടായി. അമേരിക്കപോലുള്ള അതിസന്പന്നമായ രാജ്യത്തെ കർഷകരുടെ അവസ്ഥ ഇതാണെങ്കിൽ നമ്മുടെ രാജ്യത്തെ കർഷകരുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
മുംബൈ ആസ്ഥാനമായ പ്രഭാത് ഡയറിയെ 1,700 കോടി രൂപയ്ക്കാണു ഫ്രഞ്ച് കന്പനിയായ ലാക്ടലീസ് ഏറ്റെടുത്തത്. ഇതോടൊപ്പം തന്നെ ഈ കന്പനി ഡെന്മാർക്ക് ആസ്ഥാനമായ ഡിഎൽജി ഗ്രൂപ്പുമായി ചേർന്നു കാലിത്തീറ്റ, മരുന്നുകൾ, മൃഗങ്ങൾക്കുള്ള പോഷകാഹാരങ്ങൾ എന്നിവ നിർമിക്കുന്നതിനുള്ള കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കരാർ പ്രകാരം ഇതിന്റെ നിർമാണം ഡെന്മാർക്കിലാണ് ആരംഭിക്കുന്നത്. ഇതു തദ്ദേശീയ സ്ഥാപനങ്ങൾക്കു ഭീഷണിയാവുകയും വിലവർധനയ്ക്ക് ഇടയാക്കുകയും ചെയ്യും.
ബയോടെക്നോളജി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മൃഗങ്ങളുടെ ജീവകോശങ്ങൾ ഉപയോഗിച്ചു ലബോറട്ടറികളിൽ തയാറാക്കിയ വെജിറ്റേറിയൻ മാംസം ഉടൻതന്നെ ഇന്ത്യൻ വിപണിയിലെത്തും. ഇതിനുള്ള പരീക്ഷണങ്ങൾക്കും മറ്റും മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിരിക്കുകയാണ്. ഇത്തരം കണ്ടുപിടിത്തങ്ങൾ പരന്പരാഗതമായി കന്നുകാലി വളർത്തുന്നവർക്കു തിരിച്ചടിയാകും.
വൻകിട കന്പനികൾ വിവിധ ബ്രാഞ്ചുകളിൽ മൂല്യവർധിത ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്കു കയറ്റി അയയ്ക്കാൻ കാത്തിരിക്കുന്നത്. ആർസിഇപി പോലുള്ള സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ കുറഞ്ഞവിലയ്ക്ക് മറ്റു രാജ്യങ്ങളിൽനിന്നു പാൽ ഇറക്കുമതി ചെയ്യാനാകും. ഗുണനിലവാരത്തിന്റെയും വൃത്തിയുടെയും ന്യൂനത കാട്ടി നമ്മുടെ പാൽ ആരോഗ്യത്തിനു ഹാനികരമാണെന്നു വ്യാപക പ്രചാരണത്തിനാണ് ഇക്കൂട്ടർ തയാറെടുക്കുന്നത്. ഇതാണു ക്ഷീരകർഷകർ നേരിടാൻ പോകുന്ന വൻ പ്രതിസന്ധി.
അടുത്ത വെല്ലുവിളി പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും ഓൺലൈൻ വ്യാപാരമാണ്. ബിഗ് ബാസ്കറ്റ്, സ്വീഗി, ആമസോൺ തുടങ്ങിയ കന്പനികൾ ഇതിനോടകംതന്നെ വിപണിയിലെത്തിയിട്ടുണ്ട്. വാൾമാർട്ട്, ആലിബാബ തുടങ്ങിയ ഭീമന്മാരും നമ്മുടെ വിപണിയിൽ ഉടൻ എത്തും. ഇത്തരം ന്യൂനത വിപണന മാർഗങ്ങളുടെ സംഭരണശാലകളും അത്യാധുനിക സംവിധാനങ്ങളും സാധാരണ കർഷകർക്കു തിരിച്ചടിയാകും.
ഏറ്റവും വലിയ പാൽ ഉത്പാദന രാജ്യമാണ് ന്യൂസിലൻഡ്. ഭാരതവുമായുള്ള ഉഭയകക്ഷി വ്യാപാരം പൂർത്തീകരിക്കാൻ പറ്റാത്തതിന്റെ നിരാശയിൽ ആർസിഇപിയിലൂടെ നമ്മുടെ രാജ്യത്തെ ക്ഷീരവിപണി പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷീര-ക്ഷീരോത്പാദന കയറ്റുമതിക്കാരായ ന്യൂസിലൻഡിലെ "ഫോന്റാ’ എന്ന ബഹുരാഷ്ട്ര കന്പനി ആർസിഇപിയിലൂടെ ഭാരതത്തിലെ ക്ഷീരവ്യവസായത്തിൽ കണ്ണുവച്ചുകഴിഞ്ഞു.
ലോകത്തെ മൂന്നാമത്തെ വലിയ പാൽ ഉത്പാദന രാജ്യമായ ചൈനയുടെ ഉത്പാദനവളർച്ച അഭൂതപൂർവമാണ്. 2000-ൽ അഞ്ചു ദശലക്ഷം പശുക്കളിൽനിന്ന് എട്ടു ദശലക്ഷം ടൺ പാൽ ഉത്പാദിപ്പിച്ചിരുന്നത് 2010 ആയപ്പോഴേക്കും 12 ദശലക്ഷം പശുക്കളിൽനിന്നും 36 ദശലക്ഷം ടൺ ആയി വർധിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്. ചൈന പാൽ ഉത്പാദനത്തിൽ 90 ശതമാനം സ്വാശ്രയത്വം കൈവരിച്ചുകഴിഞ്ഞു. സമീപഭാവിയിൽ ക്ഷീരോത്പന്നങ്ങളുടെ കാര്യത്തിൽ വന്പിച്ച ഇറക്കുമതി ഭീഷണി ചൈനയിൽനിന്നു നമുക്ക് നേരിടേണ്ടിവരും.
നമ്മുടെ രാജ്യം വേണ്ടത്ര തയാറെടുപ്പുകളോ ചർച്ചകളോ കൂടാതെയാണ് അന്താരാഷ്ട്ര വാണിജ്യ കരാറുകളിൽ ഏർപ്പെടുന്നത്. ആയതിനാൽ കർഷക താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുന്നു. അന്താരാഷ്ട്ര വാണിജ്യ കരാറുകളിൽ ഒപ്പിടുന്നതിനു മുന്പായി ഫെഡറൽ സംവിധാനം എന്ന നിലയിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യപ്പെടാത്തതിനാൽ ജനഹിതം പരിഗണിക്കപ്പെടാതെ പോകുന്നു.
എ-2 പാലിന്റെ വരവ്
എ-2 പാലിലൂടെ ക്ഷീരവ്യവസായത്തിൽ വിപ്ലവകരമായ മാറ്റം വന്നിരിക്കുകയാണ്. എ-2 പാൽ 2000 ത്തിലാണ് ആഗോളതലത്തിൽ പ്രചാരണം നേടുന്നത്. ന്യൂസിലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "ദി എ-2 മിൽക്ക് കന്പനി’ ആണ് ഇതിനു മുൻകൈയെടുത്തത്. ഇതു ക്രമേണ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. പശുവിൻപാൽ രണ്ടുതരത്തിലാണ് അറിയപ്പെടുന്നത് എ-1 എന്നും എ-2 എന്നും. എ-1, എ-2 എന്നു പറയുന്നത് പാലിലുള്ള പ്രോട്ടീൻ കണ്ണുകളിൽ വരുന്ന വ്യത്യാസമാണ്. എ-1 പാലിൽ പോഷകാംശം കുറവുണ്ടെന്ന് ഇത് ഉപയോഗിക്കുന്നതിലൂടെ ഹൃദ്രോഗം, ടൈപ്പ്-1 ഡയബറ്റിസ്, ദഹനപ്രക്രിയയിൽ ഉള്ള തകരാറുകൾ, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണു പ്രചരിപ്പിക്കുന്നത് (ഇതിന് എത്രത്തോളം ശാസ്ത്രീയ പിൻബലം ഉണ്ടെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു) എ-2 പാൽ ഉപയോഗിക്കുന്നതിലൂടെ സന്പൂർണ ആരോഗ്യവും രോഗപ്രതിരോധശക്തിയും വർധിക്കും എന്ന തരത്തിലാണ് എ-2 പാൽ ഉത്പാദന കന്പനികൾ പ്രചാരണം നടത്തി വിപണിയിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
പാശ്ചാത്യരാജ്യങ്ങളിലെ ജനുസുകളിൽ എ-1 പാൽ ഉത്പാദിപ്പിക്കാനുള്ള ശേഷി മാത്രമേയുള്ളൂ. എന്നാൽ, നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെ പഠനമനുസരിച്ച് നമ്മുടെ രാജ്യത്തെ 22 ജനുസുകളിൽ 100 ശതമാനം എ-2 കണികകളുള്ള പാൽ ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പ്രധാനം റെഡ് സിന്ധി, ഗീർ, രാത്തി, ഷാഹിവാൾ, താർപ്പക്കാർ തുടങ്ങിയവയാണ്. എന്നാൽ, കേരളത്തിൽ ഇപ്പോൾ ഉപോഗിക്കുന്ന പാലിൽ എ-1 കണ്ണികളുള്ളതാണ്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്ന സംസ്ഥാനമായതിനാൽ വൈകാതെതന്നെ കേരളത്തിലും ജനങ്ങൾ എ-2 പാലിന് പ്രാധാന്യം നൽകും. അമുൽ ദേശി, ദേശിഗോ, ഹരിതാസ്, ഗോസൃഷ്ടി തുടങ്ങിയ കന്പനികൾ ഇതിനോടകംതന്നെ വിപണിയിലെത്തിയിട്ടുണ്ട്. നാട് ഓടുന്പോൾ നടുവേ ഓടണമെന്നു പറയുന്നതുപോലെ ഇത്തരം മാറ്റങ്ങൾ ഉൾക്കൊണ്ട് നമ്മുടെ കർഷകരും മാറ്റങ്ങൾക്കു തയാറാകണം.
റോബട്ടുകൾ
ക്ഷീരമേഖലയിൽ കോർപറേറ്റുകളുടെ കടന്നുവരവ് വൻ മൂലധന നിക്ഷേപത്തിനും റോബട്ടുകളുപയോഗിച്ചുള്ള ഉത്പാദന രീതിക്കും കളമൊരുക്കും. റോബട്ടുകൾ രംഗം കീഴടക്കുന്നതോടെ ക്ഷീരമേഖലയിലെ വിവിധതരം തൊഴിലാളികളെ (ഡോക്ടർ മുതൽ സാദാ തൊഴിലാളി വരെ) അതു പ്രത്യക്ഷമായി ബാധിക്കും. സെൻസറുകളുപയോഗിച്ചു പശുക്കളുടെ ആരോഗ്യമുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും എപ്പോൾ വേണമെങ്കിലും നിരീക്ഷിക്കാനും അതനുസരിച്ചു പ്രശ്നപരിഹാരമേർപ്പെടുത്താനും കഴിയും.
എന്തെല്ലാം പരിഷ്കാരങ്ങളും പദ്ധതികളും കൊണ്ടുവന്നാലും ആർസിഇപി പോലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ യാഥാർഥ്യമാവുകയാണെങ്കിൽ നമ്മുടെ ക്ഷീരമേഖല നിലംപരിശാകും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ ഇത്തരം കരാറുകളെ എതിർക്കുകയോ കരാറുകളിൽ കർഷകരെ ബാധിക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കുന്നതിനോ സർക്കാരുകളിൽ സമ്മർദം ചെലുത്താൻ കഴിയണം.
ആഗോള വ്യാപാര കരാറുകൾ, വർധിച്ച ആഭ്യന്തര ഉത്പാദനം തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുന്പോൾ ഇന്ത്യൻ ക്ഷീരമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്കാണു വിരൽചൂണ്ടുന്നത്. ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകാത്തപക്ഷം ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് 600 ദശലക്ഷം കുടുംബങ്ങളുടെ ജീവനോപാധി നഷ്ടപ്പെടും. ഇത്തരത്തിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നപക്ഷം ഇതിൽനിന്നു കരകയറുക അസാധ്യമാണ്.
കെ. കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി