“ഇന്ത്യയിലെ ജനാധിപത്യം വളരെ ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്. ഇത് ഇപ്പോൾ തുറന്നുപറഞ്ഞില്ല എങ്കിൽ ഭാവി തലമുറകൾ ഞങ്ങളെ കുറ്റക്കാരെന്നു വിളിക്കും’’: രാജ്യത്തെ ഉന്നതനീതിപീഠമായ സുപ്രീംകോടതിയുടെ മുമ്പിൽനിന്നു ജസ്റ്റീസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ ഉന്നതരായ നാലു ന്യായാധിപന്മാർ ഏതാനും നാളുകൾക്ക് മുമ്പു രാജ്യത്തോടു വിളിച്ചുപറഞ്ഞ വാക്കുകളാണിത്. മുതിർന്ന ജഡ്ജിമാരുടെ വാക്കുകൾ വളരെ അപകടകരമായ സൂചനയായി അന്നു രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യത്തിന്റെ ഏറ്റവും ഉറച്ച സംരക്ഷകനും ഭരണഘടനയുടെ കാവലാളുമായ നീതിപീഠങ്ങളിൽ പുഴുക്കുത്തുകൾ വ്യാപിച്ചുതുടങ്ങിയോ എന്നു ചിലരെങ്കിലും സംശയിച്ചുതുടങ്ങി. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം നീതിപീഠങ്ങളുടെ ഇടനാഴികളിലും പിടിമുറുക്കിത്തുടങ്ങിയോ എന്ന വിമർശനം രാജ്യത്തിന്റെ പല ഭാഗങ്ങളിലുംനിന്ന് ആദ്യമായെങ്കിലും ഉയർന്നുതുടങ്ങി.
രാജ്യത്തെ ജനാധിപത്യ പൗരാവകാശങ്ങളുടെ സംരക്ഷകർ ആകേണ്ട നീതിപീഠങ്ങൾ ഭരണകൂടത്തിന്റെ വിനീത ദാസരാകുന്നത് ജനാധിപത്യത്തിന്റെ നന്മയ്ക്കു നല്ലതല്ല. ജസ്റ്റീസ് ചെലമേശ്വർ ഉൾപ്പടെയുള്ളവർ നടത്തിയ തുറന്നുപറച്ചിലിനു ശേഷവും പ്രമാദമായ പല വിഷയങ്ങളിലും നിസംഗതയും നിശബ്ദതയും പുലർത്തുന്ന കോടതികളെയാണ് നമ്മൾ കാണുന്നത്. കേന്ദ്രസർക്കാരിനുകൂടി താത്പര്യമുള്ള വിവാദ കേസുകൾ ഇഷ്ടക്കാരായ ജഡ്ജിമാർക്കു കൈമാറി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് അന്നുയർന്നത്.
രാജ്യത്തെ നീതിപീഠങ്ങളുടെ വിശ്വാസ്യതയ്ക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അന്ന് ഉയർന്ന ആരോപണങ്ങൾ. സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ നടത്തിയ സിബിഐ കോടതി ജഡ്ജി ലോയയുടെ ദുരൂഹമരണം പുനരന്വേഷിക്കണം എന്ന ആവശ്യം അന്നു സുപ്രീംകോടതി തള്ളുക മാത്രമല്ല ഹർജി സമർപ്പിച്ച അഭിഭാഷകർക്കെതിരെ നിശിതമായ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു.
ലോയ കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടങ്ങുന്നതിനു മുമ്പേയാണ് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടു വീണ്ടും ആരോപണങ്ങൾ ഉയർന്നത് . സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നതിന് എല്ലാ യോഗ്യതകളുമുണ്ടായിരുന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം കേന്ദ്രസർക്കാർ വൈകിക്കുകയും സുപ്രീംകോടതിയിലെ അഭിഭാഷക ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ വളരെ ദുർബലമായ പ്രതിരോധമാണ് കൊളീജിയത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട നടപടി അസ്ഥിരപ്പെടുത്തിയതാണ് ജസ്റ്റീസ് കെ.എം. ജോസഫ് കേന്ദ്രസർക്കാരിന്റെ കണ്ണിലെ കരടായി മാറാനുള്ള കാരണമെന്നു പലരും കരുതുന്നു.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ വാദം കേൾക്കുന്ന അലാഹാബാദ് ഹൈക്കോടതി ജഡ്ജി തന്റെ സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു കാണിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനു കത്തയച്ച സംഭവമുണ്ടായി. ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറും നരേന്ദ്ര മോദിയുടെ നിശിത വിമർശകനുമായ സഞ്ജീവ് ഭട്ട് നല്കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നു സ്വയം ഒഴിഞ്ഞുമാറുകയാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ചെയ്തത്. സഞ്ജീവിന്റെ ജാമ്യഹർജി പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിലെ അംഗമായ ജസ്റ്റീസ് വി.ബി. മായാനി ഹർജി പരിഗണിക്കാനാവില്ലെന്ന് അറിയിച്ചു. വ്യക്തമായ കാരണങ്ങൾ പറയാതെയാണ് ഹർജി പരിഗണിക്കാൻ ആവില്ല എന്ന നിലപാട് ജഡ്ജി സ്വീകരിച്ചത്.
ഐപിഎസ് ഉദ്യോഗസ്ഥനായായ സഞ്ജീവ് ഭട്ട് 2002 ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കു പങ്കുള്ളതായി സത്യവാങ് മൂലം നൽകിയ സംഭവത്തിലൂടെയാണ് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയായത്. അതോടെ ഭട്ടിനെതിരായ നീക്കങ്ങൾ ആരംഭിച്ചു. ആദ്യ മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ, അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണത്തില്‍ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കി. കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതി ഗുജറാത്ത് പോലീസ് 23 വർഷം പഴക്കമുള്ള ഒരു കേസിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കണമെന്നു പറഞ്ഞ് സഞ്ജീവ് ഭട്ടിനെ അജ്ഞാത സ്ഥലത്തേക്കു കൊണ്ടുപോയി.
അന്നുമുതൽ പാലംപുർ ജയിലിൽ കഴിയുന്ന സഞ്ജീവ് ഭട്ടിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജയിലഴികൾക്കുള്ളിൽ വച്ച് ഭട്ട് കൊല്ലപ്പെട്ടാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല എന്നാണ് സഞ്ജയ് ഭട്ടന്റെ ഭാര്യ ശ്വേതാ ഭട്ട് പറഞ്ഞത്. പുറംലോകം കാണിക്കാതെ സഞ്ജയ് ഭട്ടിനെ തുടർച്ചയായി ജയിലിൽ അടച്ചിരിക്കുന്നത് ഒരു ഗുരുതര മനുഷ്യാവകാശ പ്രശ്നമായി മാറുകയാണ്.
സംഘപരിവാർ സംഘടനകൾ പ്രതിക്കൂട്ടിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ ഭീമ കോറഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അകാരണമായി പ്രതിസ്ഥാനത്തുചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖ നല്കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റീസ് ഉൾപ്പടെ അഞ്ചു സുപ്രീം കോടതി ജഡ്ജിമാര്‍ പിന്മാറിയതാണു മറ്റൊരു സംഭവം. തുടർച്ചയായ അഞ്ചു ബെഞ്ചുകൾ കേസ് കേൾക്കുന്നതിൽനിന്നു പിന്മാറുക എന്ന അസാധാരണ സാഹചര്യം സുപ്രീംകോടതിയിൽ ഉണ്ടായി. കൂടാതെ ഭീമ കോറഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മറ്റൊരു സാമൂഹിക പ്രവര്‍ത്തകനായ വെര്‍ണന്‍ ഗോണ്‍സാല്‍വസിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ വിശ്വസാഹിത്യ കൃതിയായ ലിയോ ടോള്‍സ്റ്റോയിയുടെ "വാര് ആൻഡ് പീസ്’ (യുദ്ധവും സമാധാനവും ) വീട്ടിൽ സൂക്ഷിക്കുന്നത് എന്തിനാണ് എന്ന ബോംബെ ഹൈക്കോടതിയുടെ ചോദ്യം അന്നു വലിയ വാർത്തയായിരുന്നു.
മലേഗാവ് സ്ഫോടനക്കേസിലെ പ്രതിപ്പട്ടികയിൽനിന്ന് സന്യാസിനി പ്രജ്ഞാ സിംഗ് ഠാക്കൂർ ഉൾപ്പെടെ അഞ്ചുപേരെ ഒഴിവാക്കിക്കൊണ്ടുള്ള പ്രത്യേക കോടതിയുടെ വിധി വന്നതിനു തൊട്ടടുത്ത ദിവസം ജഡ്ജി തത്സ്ഥാനം ഒഴിഞ്ഞതും പ്രധാനമന്ത്രിക്കു കത്തെഴുതി എന്ന പേരിൽ ദേശദ്രോഹക്കുറ്റം ചുമത്തി രാജ്യത്തെ പ്രശസ്തരായ ചില സാമൂഹ്യപ്രവർത്തകർക്കെതിരെ കേസ് എടുക്കാനുള്ള കോടതിയുടെ ഉത്തരവുമെല്ലാം നിഷ്പക്ഷമതികളുടെ നെറ്റി ചുളിപ്പിക്കുന്നതാണ്.
നിഷ്പക്ഷവും സത്യസന്ധവുമായ നീതിന്യായവ്യവസ്ഥ ഒരു ജനാധിപത്യരാജ്യത്തെ നിയമവാഴ്ചയുടെ ആണിക്കല്ലാണ്. നിയമനിർമാണസഭയും കാര്യനിർവഹണ സംവിധാനവും ദുർബലപ്പെട്ടാലും ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നീതിന്യായപീഠങ്ങളിൽ നിക്ഷിപ്തമാണ്.
പ്രഫ. റോണി കെ. ബേബി
നീതിനിർവഹണം ദുർബലമാകുമ്പോൾ
11:29 PM Oct 22, 2019 | Deepika.com