സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തനം കടുത്ത വെല്ലുവിളിയാകുന്നു. സർക്കാരിന്റെ നേതൃത്വത്തിലാണു മാധ്യമവേട്ട. കഴിഞ്ഞയാഴ്ച ഒരു മാധ്യമപ്രവർത്തകൻ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത് സർക്കാർ ചീഫ് വിപ്പ്. സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങളെ പരസ്യമായി എതിർക്കുന്ന ശൈലിയാണു മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടേത്.
അടിസ്ഥാനരഹിതമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നവർക്കെതിരേ സ്വമേധയായുള്ള നിയമനടപടികൾക്കു സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന കരിനിയമവും ജഗൻ നടപ്പാക്കുകയാണ്. വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ഈ യുവനേതാവ് ജനാധിപത്യവിരുദ്ധ ശൈലിയിലേക്കു വഴിമാറുന്നു എന്നത് ആശങ്കയുളവാക്കുന്നു.
രാജ്യത്തു പൊതുവേ പ്രതിപക്ഷസ്വരവും വിമർശനങ്ങളും സ്വതന്ത്രമാധ്യമപ്രവർത്തനവും കടുത്ത വെല്ലുവിളികളാണു നേരിടുന്നത്. മിക്ക സംസ്ഥാനങ്ങളിലും മാധ്യമപ്രവർത്തകർ അതിക്രമങ്ങൾക്ക് ഇരയാകുന്നു. ഭരണകൂടങ്ങളും മാവോയിസ്റ്റുകളും മാഫിയകളും മാത്രമല്ല രാഷ്ട്രീയപാർട്ടി നേതാക്കൾ വരെയാണു മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ഓരോ വർഷവും പിന്നോട്ടാണു പോകുന്നതും.
ദേശീയമാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും മാധ്യമധർമംതന്നെ മറന്നമട്ടാണ്. കാഷ്മീരിൽ ഒരു മാധ്യമപ്രവർത്തകൻ ജയിലിലടയ്ക്കപ്പെട്ടിട്ട് വർഷം ഒന്നു കഴിഞ്ഞു. യുപി പോലീസിന്റെ പിടിയിൽനിന്ന് പ്രശാന്ത് കനോജിയ എന്ന മാധ്യമപ്രവർത്തകൻ രക്ഷപ്പെട്ടത് സുപ്രീം കോടതിയുടെ അവസരോചിതമായ ഇടപെടൽകൊണ്ടു മാത്രമായിരുന്നു.
അരുംകൊല
തെലുങ്ക് ദിനപത്രമായ ആന്ധ്രാജ്യോതിയുടെ ലേഖകൻ കെ. സത്യനാരായണയുടെ മരണമാണ് ആന്ധ്രസർക്കാരിനുമേൽ കരിനിഴൽവീഴ്ത്തിയിരിക്കുന്നത്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയിൽ സൗത്ത് അന്നാവരം വില്ലേജിലാണ് നാൽപ്പത്തഞ്ചുകാരനായ സത്യനാരായണ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 14ന് രാത്രി ഏഴോടെ ജോലികഴിഞ്ഞ് മടങ്ങുംവഴി വീടിനടുത്തുവച്ചായിരുന്നു ഇരുമ്പുദണ്ഡുകൊണ്ടുള്ള ആക്രമണം. ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ അടിയേറ്റു വീണ സത്യനായാരായണ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഒരുമാസം മുമ്പും ഇദ്ദേഹത്തിനുനേരേ അതിക്രമം നടന്നിരുന്നുവെന്നും പോലീസിൽ പരാതിപ്പെട്ടിരുന്നുവെന്നുമാണു കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നത്. സർക്കാർ ചീഫ് വിപ്പും വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ദദിസെട്ടി രാമലിംഗേശ്വര റാവുവാണു കൊലയ്ക്കു പിന്നിലെന്നും കുടുംബാംഗങ്ങൾ ആരോപണം ഉന്നയിക്കുന്നുണ്ട്. രാമലിംഗേശ്വര റാവുവിനെ ഉൾപ്പെടെ പ്രതിചേർത്താണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പു മുതൽ സത്യനാരായണയോടു രാമലിംഗേശ്വര റാവുവിനു വൈരാഗ്യം ഉണ്ടായിരുന്നെന്നും പരസ്യമായി ഭീഷണി മുഴക്കിയിരുന്നുവെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
സത്യനാരായണയുടെ കൊലപാതകത്തിന് ഏതാനും ദിവസം മുമ്പാണ് സിപിഐ മുഖപത്രമായ വിശാലാന്ധ്രയുടെ റിപ്പോർട്ടറെ ശ്രീകാകുളത്ത് ആക്രമിച്ചത്. വൈഎസ്ആർ കോൺഗ്രസ് നേതാവാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. സെപ്റ്റംബറിൽ ഓംഗോൾ ജില്ലയിൽ നാഗാർജുന റെഡ്ഡി എന്ന മാധ്യമപ്രവർത്തകനെ ആക്രമിച്ചതിനു പിന്നിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ അമഞ്ചി കൃഷ്ണമോഹൻ ആണെന്നും ആരോപിക്കപ്പെടുന്നു. ഓഗസ്റ്റിൽ സമീൻ റൈത്തു എന്ന ജേർണലിന്റെ എഡിറ്റർ ദൊലേന്ദ്ര പ്രസാദിനെ ആക്രമിച്ച കേസിൽ കൊട്ടമ്മാർ റെഡ്ഡി ശ്രീധർ റെഡ്ഡി എന്ന ഭരണകക്ഷി എംഎൽഎ അറസ്റ്റിലായിരുന്നു.
കരിനിയമം
മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിച്ച് അടിസ്ഥാനരഹിതമായവയാണെങ്കിൽ സ്വമേധയാ നിയമനടപടികളുമായി മുന്നോട്ടുപോകാൻ വകുപ്പ് തലവന്മാർക്ക് അനുമതി നൽകുന്ന ഉത്തരവുമായാണ് ജഗൻമോഹൻ റെഡ്ഡി സർക്കാർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ പബ്ലിക് റിലേഷൻസ് മന്ത്രി പെർണി വെങ്കട്ടരാമയ്യ കൊണ്ടുവന്ന വിവാദ ഉത്തരവിനാണ് അംഗീകാരം നൽകിയത്. 2007ൽ ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇതേ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ, ശക്തമായ എതിർപ്പിനെത്തുടർന്ന് പിന്നീട് മരവിപ്പിക്കുകയായിരുന്നു.
വിവാദ ഉത്തരവനുസരിച്ച് അച്ചടി, ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതവും ആക്ഷേപകരവുമാണെന്നു തോന്നിയാൽ വകുപ്പ് തലവന്മാർക്കു മാനനഷ്ടത്തിനു പരാതിനൽകാം. 24 മണിക്കൂറിനകം പരാതിനൽകാനാണ് നിർദേശിക്കുന്നത്. ഈ പരാതിയന്മേൽ മാനനഷ്ടത്തിനടക്കം കേസെടുക്കുകയും ചെയ്യും.
പത്രങ്ങളിലും ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും മാത്രമല്ല വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾപോലും കേസുകളായി മാറാം. സർക്കാരിനെതിരേ വരുന്ന വിമർശനങ്ങളെ ചെറുക്കുകയാണു ലക്ഷ്യം. എന്നാൽ, അതീവഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ പര്യാപ്തമാണ് ഈ ഉത്തരവ് എന്നാണ് മാധ്യമപ്രവർത്തകരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നത്.
പ്രതിപക്ഷനേതാവ് ചന്ദ്രബാബു നായിഡു ശക്തമായ എതിർപ്പ് ഉയർത്തിക്കഴിഞ്ഞു. 20007ൽ വൈ.എസ്. രാജശേഖര റെഡ്ഡി ഈ ഉത്തരവിലെ അപാകത മനസിലാക്കി തെറ്റ് തിരുത്തിയിരുന്നുവെന്നും ദുരഭിമാനിയായ ജഗൻ തെറ്റ് തിരുത്താൻ തയാറാകുന്നില്ലെന്നും നായിഡു വിമർശിക്കുന്നു.
മാധ്യമങ്ങളോട് മുഖ്യമന്ത്രിക്കു ശത്രുതാമനോഭാവമാണെന്നാണ് ആന്ധ്രാപ്രദേശ് യൂണിയൻ ഓഫ് ജേർണലിസ്റ്റ് ഫെഡറേഷൻ വിമർശിക്കുന്നത്. ഈ മനോഭാവത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ വിവാദഉത്തരവെന്നും ജേർണലിസ്റ്റ് ഫെഡറേഷൻ നേതാക്കൾ പറയുന്നു. സത്യപ്രതിജ്ഞാവേളയിൽത്തന്നെ മുഖ്യമന്ത്രി ചില മാധ്യമങ്ങളെ പേരെടുത്തുപറഞ്ഞ് വിമർശിച്ചിരുന്നു. ഈനാട് ദിനപത്രം, ഈനാട് ടിവി, ആന്ധ്രാജ്യോതി, എബിഎൻ ടിവി എന്നിവ മഞ്ഞമാധ്യമങ്ങളാണെന്ന് ജഗൻ മോഹൻ പറഞ്ഞുവെന്നാണ് ജേർണലിസ്റ്റ് ഫെഡറേഷൻ നേതാക്കളുടെ ആരോപണം. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ നിറമായ മഞ്ഞയെയാണ് ജഗൻ ഉദ്ദേശിച്ചതത്രേ.
എബിഎൻ, ടിവി 5 വാർത്താചാനലുകൾക്ക് സംസ്ഥാനത്ത് അപ്രഖ്യാപിത വിലക്കാണെന്ന് തെലുങ്കുദേശം പാർട്ടി പോളിറ്റ്ബ്യൂറോ ആരോപിക്കുന്നുണ്ട്. സംസ്ഥാനസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫൈബർനെറ്റിന്റെ കീഴിലുള്ള കേബിൾ ടിവി നെറ്റ്വർക്കിലൂടെ ഈ ചാനലുകൾ ലഭ്യമാക്കുന്നില്ല. ഇതുസംബന്ധിച്ച ട്രൈബ്യൂണലിന്റെ വിധിപോലും നടപ്പാക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു ആരോപിക്കുന്നു.
ആന്ധ്ര മാത്രമല്ല
മാധ്യമങ്ങളെ ഒതുക്കാനും മാധ്യമസ്വാതന്ത്ര്യം ഇല്ലായ്മചെയ്യാനുമുള്ള ശ്രമങ്ങൾ ആന്ധ്രയിൽ മാത്രം ഒതുങ്ങുന്നതല്ല. അതു രാജ്യംമുഴുവൻ നടക്കുന്നു എന്നതാണ് യാഥാർഥ്യം. 2019ലെ പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 140 ആണ്. 180 രാജ്യങ്ങളാണ് പരിഗണിക്കപ്പെടുന്നത്. 2017ൽ ഇന്ത്യയുടെ സ്ഥാനം 136 ആയിരുന്നത് 2018ൽ 138 ആയിത്തീർന്നിരുന്നു. 1992 മുതൽ 2018വരെ ഇന്ത്യയിൽ 48 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നതാണ് കണക്ക്. ഇതിൽ 34 കൊലപാതകങ്ങളും മനഃപ്പൂർവം ആസൂത്രണം ചെയ്തവയാണ്. 32 കേസുകളിലും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല.
2017ൽമാത്രം 11 മാധ്യമപ്രവർത്തകരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്. 2016ൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. 2018ൽ ഏഴുപേരാണ് വധിക്കപ്പെട്ടത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം 2016ൽ ലോകത്ത് ഏറ്റവും അപകടകരമായി മാധ്യമപ്രവർത്തനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ എട്ടാംസ്ഥാനത്താണ് ഇന്ത്യ.
കൊലപാതകമടക്കം മാധ്യമപ്രവർത്തകർക്കുനേരേ ഉണ്ടാകുന്ന അതിക്രമങ്ങളിൽ മഹാഭൂരിപക്ഷത്തിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നു എന്നതാണ് മറ്റൊരു ദുരനുഭവം. 1992 മുതൽ 2018 വരെയുള്ള കേസുകൾ പരിശോധിച്ചാൽ പത്തിൽ ഒമ്പതുകേസുകളിലും കുറ്റവാളികൾ രക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ആഗോളതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന പ്രസ്ഥാനമായ കമ്മിറ്റി ടു പ്രോട്ടക്ട് ജേർണലിസ്റ്റ് (സിപിജെ) വെളിപ്പെടുത്തുന്നത്. മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്ന കേസുകളിൽ കുറ്റവാളികൾ രക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ റാങ്ക് 14 ആണ്. തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളുടെ കാര്യത്തിൽ പതിനെട്ടും. കഴിഞ്ഞ 24 വർഷത്തിനിടെ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട രണ്ട് കേസുകളിൽ മാത്രമാണ് പ്രതികൾക്ക് ശിക്ഷ കിട്ടിയിരിക്കുന്നത്.
പോലീസിന്റേയും ഭരണകക്ഷിയുടേയും ഒത്താശയോടെയാണ് മിക്കപ്പോഴും മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുന്നത് എന്നതാണ് കുറ്റവാളികൾ രക്ഷപ്പെടാൻ കാരണം. ഏറ്റവും ഒടുവിൽ തിരുവനന്തപുരത്ത് കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽപ്പോലും പോലീസ് നടത്തിയ ഒത്തുകളികൾ നാം കണ്ടതാണല്ലോ. ഇപ്പോൾ ആന്ധ്രയിൽ സത്യനാരായണന്റെ കൊലപാതകത്തിൽ ചീഫ് വിപ്പിനെ പ്രതിചേർത്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരേ എന്തെങ്കിലും തെളിവുകൾ ശേഖരിക്കപ്പെടുമെന്ന് വിശ്വസിക്കുക പ്രയാസമാണ്.
ആന്ധ്രയിൽ സർക്കാരിന്റെ മാധ്യമവേട്ട
10:26 PM Oct 21, 2019 | Deepika.com