അടിസ്ഥാന വികസനപ്രശ്നങ്ങളിൽ പുതിയൊരു സമീപനം കൊണ്ടുവന്ന സാന്പത്തിക ശാസ്ത്രജ്ഞരാണ് ഇത്തവണ ധനശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാക്കളായിരിക്കുന്നത്. വികസനപ്രശ്നങ്ങളായ ദാരിദ്യമോ നിരക്ഷരതയോ അനാരോഗ്യമോ അഴിമതിയോ എന്തുമാകട്ടെ അതിനു പുതിയൊരു പരിഹാരമാർഗമാണ് ഇവർ മുന്നോട്ടു വയ്ക്കുന്നത്. ഇന്തോ - അമേരിക്കൻ ധനശാസ്ത്രജ്ഞനായ അഭിജിത് ബാനർജി, അദ്ദേഹത്തിന്റെ ഭാര്യ അമേരിക്കൻ- ഫ്രഞ്ച് ധനശാസ്ത്രജ്ഞ എസ്തർ ഡുഫ്ലോ, അമേരിക്കൻ ധനശാസ്ത്രജ്ഞനായ മൈക്കിൾ ക്രെമർ എന്നിവരാണ് ധനശാസ്ത്ര നൊബേൽ പങ്കിട്ടത്. അമർത്യ സെന്നിനു ശേഷം ഒരു ഇന്ത്യക്കാരൻ ധനശാസ്ത്ര നൊബേൽ നേടി എന്നത് തീർച്ചയായും അഭിമാനകരം തന്നെ.
നിങ്ങളുടെ വികസനപ്രശ്നങ്ങൾക്കു പരിഹാരം നിങ്ങൾക്കു തന്നെ കണ്ടെത്താം എന്നതാണ് ഇവരുടെ സിദ്ധാന്തത്തിന്റെ കാതൽ. സാന്പത്തികശാസ്ത്ര പദാവലി ഉപയോഗിച്ചു പറഞ്ഞാൽ "മൈക്രോ' തലത്തിലുള്ള പരിഹാരമാർഗങ്ങൾ. ദാരിദ്ര്യം എന്ന പ്രശ്നം പരിഹരിക്കുന്നതിൽ വിശ്വസനീയമായ പരിഹാരമാർഗം ഇവർ മുന്നോട്ടുവച്ചു എന്നാണ് നൊബേൽ സമ്മാനം പ്രഖ്യാപിച്ചു കൊണ്ടു കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്.
ചരിത്രപരമായി പറഞ്ഞാൽ സാന്പത്തിക ശാസ്ത്രത്തിൽ മാക്രോ ഇക്കണോമിക്സ് എന്നും മൈക്രോ ഇക്കണോമിക്സ് എന്നും തരംതിരിവോടെ സിദ്ധാന്തങ്ങളും പ്രായോഗികമായ വികസന പരിപാടികളുമുണ്ട്. രാജ്യത്തിന്റെ മൊത്തം നയങ്ങളും പരിപാടികളും രാജ്യങ്ങൾ തമ്മിലുള്ള നയപരവും സാന്പത്തികവുമായ നയസമീപനങ്ങളും മുതൽമുടക്കും സാങ്കേതിക സൗകര്യങ്ങളുമെല്ലാം ഉൾപ്പെടുന്ന വിശാലമായ തലത്തിലാണ് മാക്രോ ഇക്കണോമിക്സ് കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാൽ, രാജ്യത്തിനു മൊത്തമായിട്ടുള്ള നയങ്ങൾക്കു പകരമായി അടിസ്ഥാന യൂണിറ്റുകളിലുള്ള പരീക്ഷണാത്മക ധനശാസ്ത്ര മാതൃകയാണ് ഇവർ ദാരിദ്ര്യ നിർമാർജനത്തിനുൾപ്പെടെ സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, കെനിയയിൽ കൂടുതൽ കുട്ടികളെ സ്കൂളുകളിലേക്ക് ആകർഷിക്കുന്നതിനായി നടത്തിയ പരീക്ഷണ-നിരീക്ഷണങ്ങൾ നോക്കാം. കുട്ടികൾക്കു വിരയിളക്കുന്നതിനുള്ള മരുന്നു വിതരണം ചെയ്യുന്നതാണ് ഉച്ചഭക്ഷണം നൽകുന്നതുൾപ്പെടെയുള്ള നടപടികളേക്കാൾ കൂടുതൽ ഫലപ്രദമെന്നാണ് ഇവരുടെ ഫീൽഡ് പഠനങ്ങൾ തെളിയിക്കുന്നത്.
പരിമിതമായ സാന്പത്തിക വിഭവങ്ങൾ ഉപയോഗിച്ച് പരമാവധി പ്രയോജനം എങ്ങനെ നേടിയെടുക്കാം എന്നതാണ് ഇവിടെ പഠനവിഷയമായത്. മലേറിയ തടയാൻ കൊതുകുവല വിതരണം ചെയ്യുമ്പോൾ അതു സൗജന്യമായി നൽകുന്നതാണോ വിലയ്ക്കു കൊടുക്കുന്നതാണോ അതോ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്കു കൊടുക്കുന്നതാണോ കൂടുതൽ ഫലം നൽകുന്നതെന്നു കണ്ടെത്തുന്നത് ബന്ധപ്പെട്ട പ്രദേശങ്ങളിൽ നടത്തുന്ന പഠനങ്ങളിലൂടെയാകണം. അവിടെയുള്ള ജനങ്ങൾക്കിടയിൽ പഠനം നടത്തി സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിൽ നയപരമായ തീരുമാനങ്ങളെടുക്കുന്ന രീതിയാണ് ഇവർ പരീക്ഷണാത്മക ധനശാസ്ത്ര മോഡലിലൂടെ വികസിപ്പിച്ചെടുത്തത്.
സാമ്പത്തികശാസ്ത്ര സിദ്ധാന്തങ്ങൾ സാധാരണ ഗതിയിൽ നിരവധി അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് വികസിപ്പിക്കുന്നത്. അനുമാനങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മാറ്റമില്ലാതെ നിന്നാൽ മാത്രമേ സിദ്ധാന്തം ശരിയാകുകയുള്ളു. എന്നാൽ, ഇവരുടെ പുതിയ സമീപനം ഇത്തരം അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. പകരം ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ നിന്നു നേരിട്ടു ശേഖരിക്കുന്ന ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തന്നെയാണ്. ഇതാണു ശാസ്ത്രീയ രീതിയെന്നും തെറ്റു വരാനുള്ള സാധ്യത ഇതിൽ കുറവാണെന്നും ഇവർ വാദിക്കുന്നു.
ആഗോളവത്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കു പരിഹാരം
ആഗോളവത്കരണം സൃഷ്ടിക്കുന്ന അസമത്വങ്ങളും മറ്റു പ്രശ്നങ്ങളും ചർച്ചയാകുന്ന സമയമാണിത്. ആഗോളവത്കരണം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് എന്താണു പരിഹാരം എന്നു ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന കാലയളവുകൂടിയാണിത്. ഇവരുടെ പഠനങ്ങൾ ഇതിനുള്ള ബദൽ എന്ന നിലയിൽ അംഗീകരിക്കപ്പെടുകകൂടിയാണ് നൊബേൽ സമ്മാനത്തിലൂടെ.
നിങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം നിങ്ങൾക്കുതന്നെ കാണാം എന്ന കാഴ്ചപ്പാടാണ് ഇവർ പങ്കുവയ്ക്കുന്നത്. ആഗോളനയങ്ങളും ദേശീയനയങ്ങളുമൊന്നും സാന്പത്തിക വികസനത്തിൽ അത്ര പ്രസക്തമല്ലെന്നും സാന്പത്തിക പ്രതിസന്ധിക്കു കാരണമല്ലെന്നുമുള്ള ചിന്ത ഇവർ മുന്നോട്ടുവയ്ക്കുന്നു എന്ന വിമർശനം മുയർന്നാൽ കുറ്റം പറയാനാകില്ല. ഉദാഹരണത്തിന്, കേരളത്തിലെ റബർ പ്രതിസന്ധിക്ക് കേന്ദ്രസർക്കാർ നയങ്ങളോ ഡബ്ല്യുടിഒയോ ഒരു തരത്തിലും ഉത്തരവാദിയല്ലെന്നോ കൃഷിയിടങ്ങളിൽ തന്നെയാണു പരിഹാരം കാണേണ്ടതെന്നോ വാദിച്ചാൽ അതു ശരിയാകില്ലല്ലോ.
പരീക്ഷണാത്മക ധനശാസ്ത്രത്തിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്നത് അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയും മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമാണ്. ഈ ചിന്താധാരയ്ക്കുള്ള അംഗീകാരം കൂടിയായി ഈ നേട്ടത്തെ വിശേഷിപ്പിക്കാം. കൂടാതെ മൈക്രോ ഇക്കണോമിക്സ് ഒരിക്കൽകൂടി മുൻനിരയിലേക്കു വരുന്നു എന്നും പറയാം.
ഡോ. കെ.ജെ. ജോസഫ്
(തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ
ഡയറക്ടറാണ് ലേഖകൻ)
വികസനപ്രശ്നങ്ങളിൽ പുതിയ സമീപനം
12:10 AM Oct 15, 2019 | Deepika.com