മറിയം ത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടിട്ട് 24 മണിക്കൂർ കഴിയുന്പോഴേക്കും ഒരു ടെലിവിഷൻ ചാനൽ വിശുദ്ധപദവിക്കു കാരണമായി വത്തിക്കാൻ അംഗീകരിച്ച അദ്ഭുതരോഗശാന്തിയെ ഇകഴ്ത്തി ഒരു നർമപരിപാടി അവതരിപ്പിച്ചത് തികച്ചും അസ്ഥാനത്തും അനുചിതവുമായി.
രോഗശാന്തി ലഭിച്ചിട്ടുണ്ടെങ്കിൽ അതു ചികിത്സകൊണ്ടു മാത്രമായിരിക്കണമെന്നും അദ്ഭുതരോഗശാന്തിയായി അവതരിപ്പിച്ച ഡോക്ടർക്കെതിരേ ഡോക്ടർമാരുടെ സംഘടന നടപടിയെടുക്കണമെന്നുംവരെ അതിൽ പറഞ്ഞു. മനുഷ്യബുദ്ധിയുടെ വിജ്ഞാനത്തിന്റെ പരിധിയും പരിമിതിയും അറിയാത്തവർക്ക് അല്പജ്ഞാനത്തിന്റെ പിൻബലത്തിൽ തട്ടിവിടാവുന്നതാണോ ഇത്തരം വിലകുറഞ്ഞ നർമം? അനേകലക്ഷങ്ങൾ ആദരിക്കുന്ന ഒരു വിശുദ്ധയെക്കുറിച്ചാണ് ആത്മീയസ്ഥാനലബ്ധി ലഭിച്ചതിന്റെ പിറ്റേന്നാൾ തന്നെ ക്രൂരമായ പരിഹാസം കലർത്തിയ നർമപരിപാടി അവതരിപ്പിച്ചത്. അറിവില്ലായ്മയുടെയും അഹങ്കാരത്തിന്റെയും സംയുക്തം എന്നു മാത്രമേ ഇതിനെ വിലയിരുത്താനാകൂ.
രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജിന്മദിനം ലോകം മുഴുവൻ ആദരവോടെ അനുസ്മരിച്ചതിന്റെ പതിനൊന്നാം ദിനത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയവും ആദരണീയവുമായ നിലപാടിനെ ഖണ്ഡിക്കുന്ന നിലപാട് സ്വീകരിച്ചത് എന്നതും വിചിത്രമായി. വിശ്വാസം യുക്തിക്ക് അതീതമാണെന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുള്ളത്. യുക്തിക്കും ബുദ്ധിക്കും അതീതമായ കാര്യങ്ങളാണ് ശാസ്ത്രീയ വിജ്ഞാനത്തേക്കാൾ ലോകത്തിലുള്ളത് എന്നു വിജ്ഞാനവൃദ്ധനായ ഐസക് ന്യൂട്ടൻ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ബഹിരാകാശ ശാസ്ത്രജ്ഞനായ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സന്ദർശിച്ചു വണങ്ങിയതും, സഹനത്തിന്റെ രസതന്ത്രത്തിനു മുന്പിൽ മനുഷ്യന്റെ വിജ്ഞാനപരിമിതിയെക്കുറിച്ച് പരാമർശിച്ചതുമെല്ലാം പൊതുജനം ഇനിയും മറന്നിട്ടില്ലല്ലോ. എല്ലാം ശാസ്ത്രീയ കണക്കുകൂട്ടലിന്റെ കൃത്യതയിൽ പുരോഗമിക്കുകയാണെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിന്റെ അവസാനഘട്ടം പാളിപ്പോകുമായിരുന്നോ? അതിൽ വേദനിച്ചവരിൽ 99 ശതമാനം പേരും വിശ്വാസികൾതന്നെയായിരുന്നു.
ലോകം കരുതുന്നതിനേക്കാൾ വളരെയധികം കാര്യങ്ങൾ പ്രാർഥന മൂലം യാഥാർഥ്യമാകുന്നു എന്ന് അഭിപ്രായപ്പെട്ട വില്യം വേർഡ്സ്വർത്ത് വിഡ്ഢികളുടെ പ്രതിനിധിയൊന്നുമല്ലല്ലോ. മറ്റൊരു വ്യക്തിക്കും വേദനയുടെ ഒരു പോറൽപോലും ഏൽപ്പിക്കാത്തവനാണ് മാന്യൻ (ജെന്റിൽമാൻ) എന്ന് അഭിപ്രായപ്പെട്ട ആംഗലേയ പണ്ഡിതൻ ഹെന്റി ജോൺ ന്യൂമാനും മറിയം ത്രേസ്യയോടൊപ്പം വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നതും, ഇംഗ്ലണ്ടിലെ കിരീടാവകാശി ചാൾസ് രാജകുമാരൻ ന്യൂമാന്റെ ദേശത്തിന്റെ ഔദ്യോഗിക പ്രതിനിധിയായി വത്തിക്കാനിലെ നാമകരണച്ചടങ്ങിൽ പങ്കെടുത്തുവെന്നതും ലോകം ശ്രദ്ധിച്ചു. ഈ സത്യങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ കയ്യടി ലഭിക്കുമെന്ന പ്രതീക്ഷയിൽ പരിപാടിയവതരിപ്പിക്കുന്ന മഹാമൗഡ്യം ചാനലിന്റെ തലപ്പത്തിരിക്കുന്നവർ തിരിച്ചറിയുന്നില്ലേ?
മതേതരത്വം സജീവമായി ചർച്ചചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നിഷ്പക്ഷത അവലംബിക്കേണ്ടവർ നല്കുന്ന സന്ദേശം വിലയിരുത്തപ്പെടേണ്ടതാണ്. ഒരു പ്രത്യേക മതാനുയായികൾ ആ മതസന്ദേശത്തെ ആരാധിക്കുന്പോൾ മറ്റു മതസ്തർ സഹിഷ്ണുതയോടെ അതിനെ ആദരിക്കണം. അതാണു സാമൂഹിക സുസ്ഥിതിയുടെ അടിസ്ഥാനം. കത്തുന്ന തീയിൽ എണ്ണ പകരുന്നത് വളരെ സൂക്ഷിച്ചു വേണം. ഒരു ചെറിയ തീപ്പൊരി മൂലം വലിയ വനങ്ങൾപോലും ചാന്പലാകുന്നത് ആമസോണിലും കലിഫോർണിയയിലുമെല്ലാം ലോകം കണ്ടതല്ലേ.
വൈദ്യശാസ്ത്രത്തിൽത്തന്നെ എത്രയോ രോഗശാന്തികൾ മരുന്നിനപ്പുറം ഡോക്ടർമാർക്കു നിർവചിക്കാൻ പോലും കഴിയാത്തവിധം സംഭവിക്കുന്നത് വിനയമുള്ള ഡോക്ടർമാർ അംഗീകരിക്കും. വിശ്വാസികൾ, അതു ദൈവകൃപയെന്നു കരുതുന്പോൾ ചിലർ ഭാഗ്യം എന്നപട്ടികയിൽ ഉൾപ്പെടുത്തുന്നു. അതു ഭരണഘടന നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രയോഗം. ഓരോ പൗരനും തനിക്കിഷ്ടമുള്ള മതവിശ്വാസത്തിൽ ജീവിക്കാനും ഈ ഭരണഘടനതന്നെ അനുവദിക്കുന്നു.
ഒരു വലിയ ജനാവലിയുടെ വിശ്വാസത്തെ ഇകഴ്ത്തുന്പോൾ ഭൂരിപക്ഷം വരുന്ന ജനാവലി അവരുടെ മാന്യതമൂലം പ്രതികരിച്ച് രംഗം കൂടുതൽ വഷളാക്കേണ്ട എന്ന പഴയ നയമാണു സ്വീകരിക്കുക. എന്നാൽ, ആ നിശബ്ദതയിലും എതിരഭിപ്രായത്തിന്റെ സ്ഫോടനം നടക്കുന്നതിന്റെ പ്രകന്പനം ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടതുണ്ട്.
വിമർശനം പൊതുനന്മയ്ക്ക് ഉപകരിക്കുന്നുവെങ്കിൽ തീർച്ചയായും സ്വീകാര്യം തന്നെ. ഉണങ്ങാത്ത വ്രണങ്ങൾ സൃഷ്ടിക്കുന്ന പരിഹാസച്ചുവയുള്ള പരാമർശങ്ങൾ ഏതു തലത്തിലായാലും ഒഴിവാക്കപ്പെടണം. ഓരോരുത്തരുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിന്റെ ലക്ഷ്മണരേഖ കണ്ടില്ലെന്നു നടിക്കരുത്.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
(ഡോക്ടറും വൈദികനുമായ ലേഖകൻ തൃശൂർ
അതിരൂപതയുടെ മുൻ വികാരി ജനറാളും വിശുദ്ധ എവുപ്രാസ്യാമ്മയുടെ നാമകരണഹേതുവായ അദ്ഭുതരോഗശാന്തി സാക്ഷ്യപ്പെടുത്തിയ തൃശൂർ ജൂബിലിമിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടറുമാണ്)
ഇന്നലെ തത്സമയം നേരോടെ, ഇന്നു വിലകുറഞ്ഞ നർമം!
12:07 AM Oct 15, 2019 | Deepika.com