ആധുനിക യൂറോപ്യൻ എഴുത്തിന്റെ ഏറ്റവും പുതിയ മുഖമാണ് 2018 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ ഒാൾഗ ടൊകർചുക്ക്. നൊബേൽ സമ്മാന സമിതിക്കെതിരേ ഉയർന്ന മീ ടൂ വിവാദത്തിന്റെ പശ്ചാത്തലത്തിൽ 2018 ൽ കൊടുക്കാതിരുന്ന പുരസ്കാരമാണ് വോൾഗ ടൊകർചുക്കിന് ഈ വർഷം നൽകിയത്.
യൂറോപ്യൻ നോവൽ സാഹിത്യത്തിൽ മിലൻ കുന്ദേരയും (ചെക്ക്/ഫ്രഞ്ച്) ഡാനിലൊ കിസും (സെർബോ/ക്രൊയേഷ്യൻ) തെളിച്ച വഴിയിലൂടെത്തന്നെയാണ് ഒാൾഗയും നടക്കുന്നത്. ഒാൾഗയുടെ കൃതികളെക്കുറിച്ച് കൂടുതൽ പഠനം നടത്തിയ നിരൂപകർ ഡാനിലോകിസിന്റെ രചനാ രീതിയോടാണ് ഒാൾഗയെ ചേർത്തുനിർത്തുന്നത്. പതിവ് യൂറോപ്യൻ നോവൽ സന്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറിയ പാരഗ്രാഫുകളിലൂടെയാണു വോൾഗയുടെ നോവലുകൾ വികസിക്കുന്നത്. എന്നാൽ, ചിലയിടങ്ങളിൽ ദീർഘമായ പാരഗ്രാഫുകളും വോഗ പരീക്ഷിക്കുന്നു.
വോൾഗയുടെ നോവലുകളൊന്നും വളരെ ലാഘവത്തോടെ വായിച്ചു പോകാൻ സാധിക്കില്ല. ഗൗരവവും സൂക്ഷ്മവുമായ വായന അർഹിക്കുന്നതാണ് ഒാൾഗയുടെ കൃതികൾ. മനുഷ്യന്റെ അറിവുകൾക്കും ബോധ്യങ്ങൾക്കുമപ്പുറം തന്റെ സർഗസൃഷ്ടിയെ വായനക്കാരന് അനുഭവവേദ്യമാക്കുന്നതിൽ ഒാൾഗ ടൊകർസുക്കിന്റെ രചനാവൈഭവത്തിന് ലഭിച്ച അർഹിക്കുന്ന അംഗീകാരമാണ് ബുക്കർ സമ്മാനം നേടിയ അതേവർഷംതന്നെ തേടിയെത്തിയ പരമോന്നത സാഹിത്യപുരസ്കാരവും.
ബുക്കർ പുരസ്കാരം നേടിയ ആദ്യ പോളിഷ് എഴുത്തുകാരിയും ഒാൾഗയാണ്. ഫ്ളൈറ്റ്സ് (പലായനങ്ങൾ) എന്ന നോവലാണ് ഒാൾഗയുടെ പ്രധാനകൃതിയായി നിരൂപകരും വായനക്കാരും തെരഞ്ഞെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫിറ്റ്സ്കരാൾദോ എഡിഷൻസ് എന്ന പ്രസാധകരാണ് പോളിഷ് ഭാഷയിൽ എഴുതിയ ഈ നോവൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2007 ൽ പുറത്തിറങ്ങിയ ഈ നോവലാണ് വോൾഗ ടൊകർചുക്കിന് ലോകസാഹിത്യത്തിൽ അനിഷേധ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കുവഹിച്ചത്. 2018 ലെ ബുക്കർ സമ്മാനം ഒാൾഗയ്ക്കു നേടിക്കൊടുത്തതും ഈ നോവൽതന്നെ. പോളണ്ടിലെ പരമോന്നത സാഹിത്യപുരസ്കാരമായ നൈക്ക് അവാർഡും ഈ കൃതിയിലൂടെ ഒാൾഗയെ തേടിയെത്തി.
2012ൽ പുറത്തിറങ്ങിയ ഹൗസ് ഒാഫ് ഡേ, ഹൗസ് ഒാഫ് നൈറ്റ് (പകലിന്റെ ഭവനം, രാവിന്റെ ഭവനം) എന്ന നോവൽ ഒരു യാത്രാവിവരണത്തിന്റെ ശൈലിയിൽ എഴുതപ്പെട്ടതാണ്. നോവൽ സാഹിത്യത്തിന് പുതിയൊരു അസ്തിത്വം സൃഷ്ടിച്ചെടുക്കുന്നതിൽ ഈ നോവലിലൂടെ ഒാൾഗ ടൊകർചുക്ക് വിജയിച്ചു എന്ന് ഉറപ്പിക്കാം. ഇതാണ് നൊബേൽ പുരസ്കാരത്തിന് ഒാൾഗയെ അർഹയാക്കിയതും. പ്രതിഭാശാലിയായ പുതിയ എഴുത്തുകാരിയെ പരിഗണിക്കുകവഴി നൊബേൽ പുരസ്കാര സമിതിയും മാറ്റത്തിന്റെ പാതയിലാണെന്നു പറയാം.
2015 ൽ പുറത്തിറങ്ങിയ ദ ബുക്ക്സ് ഒാഫ് ജേക്കബ് എന്ന നോവലിലൂടെ നൈക്ക് അവാർഡ് വീണ്ടും ഒാൾഗയെ തേടിയെത്തി. അതേ വർഷം തന്നെ ജർമൻ-പോളിഷ് ഭാഷയിൽ രചിക്കപ്പെട്ട മികച്ച നോവലിനുള്ള അന്താരാഷ്ട്രപുരസ്കാരമായ ബ്രിഡ്ജ് പുരസ്കാരവും ഒാൾഗ സ്വന്തമാക്കി. പതിനെട്ടാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെ ആസ്പദമാക്കി എഴുതിയ ഈ നോവൽ വലിയ വിവാദങ്ങൾക്കും വഴിവച്ചു. വായനക്കാരും നിരൂപകരും വാനോളം പുകഴ്ത്തി. ഈ കൃതി പോളിഷ് ദേശീയവാദികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഈ കൃതിയുടെ പേരിൽ ഇന്റർനെറ്റിലടക്കം ഒാൾഗയ്ക്കെതിരേ ഹേറ്റ് ക്യാംപയിൻ നടക്കുകയുണ്ടായി. ദ ബുക്സ് ഒാഫ് ജേക്കബിന്റെ സ്വീഡിഷ് ട്രാൻസ്ലേഷൻ സ്വീഡനിലെയും ഫ്രഞ്ച് ട്രാൻസ്ലേഷൻ ഫ്രാൻസിലെയും മികച്ച വിവർത്തന ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരവും നേടുകയുണ്ടായി.
രണ്ടുവർഷം മുന്‍പ് പുറത്തിറങ്ങിയ ഡ്രൈവ് യുവർ പ്ലോ ഒാവർ ദ ബോൺസ് ഒാഫ്ദ ഡെഡ് എന്ന നോവലിന് അഗനീസ്ക ഹോളണ്ട് ചലച്ചിത്രഭാഷ്യം നൽകുകയുണ്ടായി. സ്പൂർ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രം ബർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആൽഫ്രഡ് ബോയർ പുരസ്കാരം നേടുകയുണ്ടായി.
1962 ൽ പോളണ്ടിലെ സൂൾഷോയിലാണ് ഒാൾഗ ടൊകർചുക് ജനിച്ചത്. 1993 ൽ പുറത്തിറങ്ങിയ പൊഡ്രോസ് ലൂസി സെഗിയാണ് ആദ്യ പുസ്തകം. നിരവധി ചെറുകഥകളും കവിതകളും ലേഖനങ്ങളും ഒാൾഗയുടേതായി പുറത്തുവന്നിട്ടുണ്ട്.
പീറ്റർ ഹാൻഡ്കെ: മനുഷ്യാനുഭവങ്ങളുടെ അതിരു തേടിയവൻ
അസാധാരണമായ ഭാഷയുടെ വഴക്കം കൊണ്ട് വായനക്കാരെ കീഴടക്കിയ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെയ്ക്കാണ് 2019 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം. ഭാഷാപരമായ ചാതുര്യംകൊണ്ട് മനുഷ്യരുടെ അനുഭവങ്ങളുടെ പരിധികളെയും പ്രത്യേകതകളെയും തേടിപ്പോയ എഴുത്തുകാരനാണ് പീറ്റർ ഹാൻഡ്കെ.
ഓസ്ട്രിയക്കാരനായ ഹാൻഡ്കെ നാടകകൃത്ത് എന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും തന്റെ ബഹുമുഖപ്രതിഭ തെളിയിച്ചിട്ടുണ്ട്. വിവർത്തകനെന്ന നിലയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. കോളജ് പഠനകാലത്ത് തന്നെ എഴുത്തുകാരനെന്ന നിലയിൽ പീറ്റർ ഹാൻഡ്കെ പ്രസിദ്ധനായിരുന്നു. സോവ്യറ്റ് യൂണിയന്റെ അധിനിവേശപ്രദേശമായ ബര്‍ലിനിലെ പാന്‍കോവ് പ്രവിശ്യയിലെ ബാല്യകാല ജീവിതം പലവിധത്തില്‍ അദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട്.
നിറംമങ്ങിയ കുട്ടിക്കാലമായിരുന്നു ഹാൻഡ്കെയുടേത്. വളരെയേറെ ദുരനുഭവങ്ങളെ നേരിട്ടാണ് അദ്ദേഹം വളർന്നത്. 1971 ൽ അദ്ദേഹത്തിന്റെ അമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ ദുരിതം നിറഞ്ഞ് ജീവിതാനുഭവങ്ങൾ ഹാന്‍ഡ്കെയുടെ എഴുത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട്. 1944-48 കാലഘട്ടത്തില്‍ ബെര്‍ലിനിലെ പാങ്കോയിലാണ് ഹാന്‍ഡ്കെ താമസിച്ചിരുന്നത്. എ സോറോ ബിയോണ്ട് ഡ്രീംസ് എന്ന ഹാന്‍ഡ്കെയുടെ കൃതിയിൽ അദ്ദേഹം തന്റെ അനുഭവങ്ങൾ തുറന്നെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ കാരിന്ത്യന്‍ സ്ലോവീനെ ഈ കൃതിയിൽ നമുക്ക് കണ്ടെത്താനാവും.
മദ്യത്തിന് അടിമയായിരുന്നു ഹാൻഡ്കെ യുടെ രണ്ടാനച്ഛൻ. അദ്ദേഹത്തിൽ നിന്ന് ഹാൻഡ്കെയ്ക്ക് ഏൽക്കേണ്ടിവന്ന കൊടിയ പീഡനങ്ങളും ഹാന്‍ഡ്കെയുടെ രചനയില്‍ കാണാം.
പഠനകാലത്തുതന്നെ എഴുത്തിനോട് താത്പര്യമുണ്ടായിരുന്ന ഹാൻഡകെയ്ക്ക് പ്രതിസന്ധികളെത്തുടർന്ന് 1965 ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ, ജീവിതത്തോട് പൊരുതി നിൽക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എഴുത്തിനോടുണ്ടായിരുന്ന ഇഷ്ടമായിരുന്നു. പിറ്റേവർഷം തന്നെ അദ്ദേഹം ‘ദി ഹോര്‍ണെറ്റ്സ്’എന്ന പുസ്തകം പുറത്തിറക്കി. എഴുത്തിനു പുറമെ നാടകത്തോടും വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇത് അദ്ദേഹത്തെ സിനിമയിലും പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹത്തിനു കരുത്തു നൽകി.
1978 ല്‍ ദ ലെഫ്റ്റ് ഹാന്‍ഡ് വുമന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമയിലും അദ്ദേഹം അരങ്ങേറി. കാന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ പാം പുരസ്കാരത്തിന് ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടതൊടെ അദ്ദേഹം എഴുത്തിനൊപ്പം സിനിമയും തന്റെ പ്രവർത്തനമേഖലയാക്കുകയായിരുന്നു.
മുന്‍ യൂഗോസ്ലാവ്യൻ പ്രസിഡന്റായിരുന്ന സ്ലോബോഡന്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുകവഴി വിവാദനായകനായും അദ്ദേഹം മാറുകയുണ്ടായി. സെര്‍ബിയന്‍ ഏകാധിപതിയായ സ്ലൊബോഡന്‍ മിലോഷെവിച്ചിനെ പിന്തുണച്ചതിന്റെ പേരില്‍ ഫാസിസ്റ്റ് എന്ന വിളിപ്പേര് അദ്ദേഹത്തു വീഴുകയും ഇതേകാരണത്താൽ 2006 ല്‍ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രശസ്തമായ ഹെൻറിച്ച് ഹീനേ അവാര്‍ഡ് അദ്ദേഹത്തിനു നൽകാതിരിക്കുകയും ചെയ്തു.
നാടകകൃത്തെന്ന നിലയിൽ ഹാൻഡ്കെ നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വിത്തുപാകിയത്. പാരന്പര്യധിഷ്ഠിതമായ നാടക രീതികളെ പൂർണമായും അദ്ദേഹം പൊളിച്ചെഴുതി. ഇതിവൃത്തവും സംഭാഷണവും കഥാപാത്രങ്ങളും ഇല്ലാത്ത നിരവധി നാടകങ്ങള്‍ പീറ്റര്‍ ഹാന്‍ഡ്കെ രചിച്ചിട്ടുണ്ട്. ഈ പറഞ്ഞതിൽ അതിശയോക്തിയില്ല. അദ്ദേഹത്തിന്റേതായി പുറത്തുവന്ന നാടകം തന്നെ നാടകലോകത്തെ ഞെട്ടിക്കുകയുണ്ടായി. ആദ്യത്തെ പ്രധാന നാടകമായ ‘പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നു’ എന്നതിലൂടെ ഒരു പാരമ്പര്യ നിഷേധിയാണു താനെന്ന് അദ്ദേഹം ലോകത്തോടു വിളിച്ചുപറഞ്ഞു. ഇതിലെ നാല് അഭിനേതാക്കള്‍ നാടകത്തിന്റെ സ്വഭാവം ഒരു മണിക്കൂറോളം വിശകലനം ചെയ്യുകയാണു ചെയ്തത്. പിന്നീട് അവർ കാണാനെത്തിയ പ്രേക്ഷകരെ അപമാനിക്കുകയും ഒടുവിൽ നാടകത്തിന്റെ ‘പ്രകടനത്തെ’ പ്രശംസിക്കുകയും ചെയ്യുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വ്യത്യസ്ത പ്രതികരണങ്ങള്‍ ഉളവാക്കുന്ന തന്ത്രമായിരുന്നു ഇതെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
‘ഭാഷാപരമായ നൈപുണ്യത്തോടെ മനുഷ്യാനുഭവങ്ങളുടെ അതിരുകളെയും അസാധാരണത്വങ്ങളെയും പറ്റി പര്യവേഷണം നടത്തുന്ന, സ്വാധീനം ചെലുത്തുന്ന എഴുത്തുകാരൻ എന്നാണ് ഹാൻഡകെയുടെ രചനകളെ കുറിച്ച് പുരസ്കാരസമിതി വിലയിരുത്തിയത്. പെനാലിറ്റി കിക്ക് കാത്തു നിൽക്കുന്ന ഗോളിയുടെ ഉദ്യോഗം (The Golie’s Anxitey at the Penatly Kick) എന്ന ഒറ്റകൃതിമതി ഹാൻഡ്കെയുടെ പ്രതിഭയെ തിരിച്ചറിയാൻ.
സന്ദീപ് സലിം
ഒാൾഗ ടൊകർചുക്ക്: ബോധ്യങ്ങളെ മറികടന്ന സർഗശേഷി
11:41 PM Oct 10, 2019 | Deepika.com