കേരളീയർക്ക് ഏറെ പരിചിതനായിരുന്ന ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി കാലം ചെയ്തിട്ട് 25 വർഷമാകുന്നു. സഭയോടൊപ്പം, പൊതുസമൂഹവും ഏറെ ആദരിച്ചിരുന്ന ഈ പിതാവിന്റെ മുഖം മലയാളിയുടെ മനസിൽ നിന്നും മായുകയില്ല. പിതാവിന്റെ ഹൃദ്യമായ ഇടപെടലുകളും സൗഹൃദവും നേരിട്ടനുഭവിച്ചിട്ടുള്ളവർ് അത് മറക്കുകയുമില്ല.
തിരുവല്ലയ്ക്കടുത്ത് കല്ലൂപ്പാറ കടമാൻകുളത്ത് തങ്ങളത്തിൽ തറവാട്ടിൽ ഇടിക്കുളയുടെയും അന്നമ്മയുടെയും ഒൻപത് മക്കളിൽ മൂത്തയാളായിട്ട് 1916 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം.
ഹൈസ്കൂൾ പഠനത്തിനു ശേഷം ഒരു ഇൻഷ്വറൻസ് കന്പനിയിൽ കുറെ നാൾ ജോലി ചെയ്തു. മാർ ഈവാനിയോസ് തിരുമേനിയുടെ ബഥനി ആശ്രമ ജീവിതത്തിൽ ആകൃഷ്ടനായി 1933 ൽ കത്തോലിക്കാ സഭയിൽ അംഗമായി. തുടർന്നു ബഥനി സന്യാസാർഥിയായി. 1935 ൽ ബനഡിക്ട് എന്ന നാമം സ്വീകരിച്ചുകൊണ്ട് പ്രഥമ സന്യാസ വ്രത വാഗ്ദാനം ചെയ്തു. 1944 ൽ പൗരോഹിത്യ പട്ടം ശ്രീലങ്കയിലെ കാൻഡിയിൽ വച്ച് സ്വീകരിച്ചു. തിരുവനന്തപുരം പാളയത്ത് അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു ആദ്യ നിയമനം. ഒപ്പം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലെ അധ്യാപകനായും സേവനം അനുഷ്ഠിച്ചു. തുടർന്ന് തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിൽ നിന്ന് ഒന്നാം റാങ്കോടുകൂടി ധനതത്വശാസ്ത്രത്തിൽ എംഎ കരസ്ഥമാക്കി. തുടർന്ന് മാർ ഇവാനിയോസ് കോളജിന്റെ പ്രഥമ പ്രിൻസിപ്പലായി നിയമിതനായി. കോളജിന്റെ ചുമതലയോടൊപ്പം സമീപ പ്രദേശങ്ങളിലെ മിഷൻ കേന്ദ്രങ്ങളിലെ പ്രേഷിത പ്രവർത്തനത്തിലും സദാ ബദ്ധശ്രദ്ധനായിരുന്നു.
മാർ ഇവാനിയോസ് തിരുമേനി തന്റെ സഹായമെത്രാനായി 1953 ജനുവരി 29 ബനഡിക്ട് അച്ചനെ തെരഞ്ഞെടുത്തു. മാർ ഇവാനിയോസ് തിരുമേനി 1953 ജൂലൈ 15 ന് കാലം ചെയ്തതിനുശേഷം മലങ്കര കത്തോലിക്കാ സഭയുടെ ആർച്ച് ബിഷപ്പായി ബെനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി സ്ഥാനാരോഹിതനായി. തുടർന്ന് നീണ്ട 42 വത്സരങ്ങൾ ഈ സഭയ്ക്ക് നേതൃത്വം നൽകി. ’സ്നേഹം മമദീപം’ എന്ന ആപ്തവാക്യത്തെ സാർഥകമാക്കും വിധമായിരുന്നു വന്ദ്യ തിരുമേനിയുടെ വാക്കും പ്രവൃത്തിയും.
പാവപ്പെട്ടവരുടെ സർവതോമുഖമായ അഭിവൃദ്ധിയായിരുന്നു അദ്ദേഹത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. അതിനായി അദ്ദേഹത്തിന്റെ അറിവും ബോധ്യങ്ങളും എല്ലാം പ്രയോജനപ്പെടുത്തി.
രണ്ടാം വത്തിക്കാൻ കൗണ്സിലിൽ ആദ്യവസാനം പങ്കെടുത്ത ആൾ എന്ന നിലയിൽ കൗണ്സിൽ ദർശനങ്ങളെ പ്രായോഗികതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും അധ്യക്ഷ സ്ഥാനം അലങ്കരിച്ചപ്പോൾ അദ്ദേഹത്തെ നയിച്ചിരുന്നത് ഈ ദർശനങ്ങളായിരുന്നു.
പുനരൈക്യ പ്രവർത്തനങ്ങളൊടൊപ്പം ഇതര സഭകളുമായുള്ള ബന്ധം സുദൃഡമായി പരിപാലിക്കുന്നതിനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. നിലയ്ക്കൽ എക്യുമെനിക്കൽ ദേവാലയത്തിന്റെ സ്ഥാപനവും ഇതര സഭാധ്യക്ഷന്മാരെ നയിച്ചുകൊണ്ട് വത്തിക്കാനിലേക്ക് നടത്തിയ തീർഥാടനവും ഒക്കെ ഇതിന് ഉദാഹരണങ്ങളാണ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും തിരുവനന്തപുരം അതിരൂപതയുടെയും ചരിത്രത്തിൽ പുനരൈക്യ പ്രവർത്തനങ്ങളിലൂടെയും പ്രേഷിത പ്രവർത്തനങ്ങളിലൂടെയും ഏറ്റവും അധികം ഇടവക കൂട്ടായ്മകൾക്ക് രൂപം കൊടുത്ത ഒരു കാലയളവായിരുന്നു വന്ദ്യ പിതാവിന്റേത്.
എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു ക്ഷേമ സമൂഹം പടുത്തുയർത്തുന്നതിന് വന്ദ്യപിതാവിന് അസാധാരണമായ നേതൃപാടവം ഉണ്ടായിരുന്നു. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും വർഗീയ സംഘർഷങ്ങളുടെ തീനാളങ്ങൾ അങ്ങിങ്ങ് പടർന്നുപിടിക്കാൻ തുടങ്ങിയപ്പോഴൊക്കെയും ശാന്തിദൂതനായെത്തിയത് അഭിവന്ദ്യ പിതാവായിരുന്നു.
ഒരു സന്യാസിയെന്ന നിലയിലും ആത്മീയ ആചാര്യൻ എന്ന നിലയിലും തന്റെ ബോധ്യങ്ങൾ ജീവിക്കാൻ വന്ദ്യപിതാവ് എന്നും ശ്രമിച്ചിരുന്നു. 1994 ഒക്ടോബർ 10 ന് കാലം ചെയ്യുന്പോൾ ഈ വലിയ ആധ്യാത്മിക ബോധ്യങ്ങൾ പിൻതലമുറയ്ക്ക് പകർന്നു നൽകികൊണ്ടാണ് അദ്ദേഹം യാത്രയായത്.
ചെറിയാൻ രാമനാലിൽ കോർ എപ്പിസ്കോപ്പ
സമൂഹത്തെ സമഗ്രതയിൽ ദർശിച്ച പിതാവ്
11:37 PM Oct 09, 2019 | Deepika.com