കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രങ്ങളിലും ചാനൽ ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത് കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമത്തിലെ കൊലപാതകങ്ങളും അവയിലെ മുഖ്യപ്രതിയായ ജോളി ജോസഫ് എന്ന വീട്ടമ്മയുമാണ്. നീചമായ ആറു കൊലപാതകങ്ങൾ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിൽ സംഭവിച്ചു. അവ അന്ത്യന്തം അപലപനീയമാണെന്നതിൽ ആർക്കുംതന്നെ രണ്ടഭിപ്രായമില്ല.
അവയെപ്പറ്റി സമഗ്രമായ അന്വേഷണം പോലീസ് നടത്തട്ടെ, തെളിവുകൾ ശേഖരിക്കട്ടെ, കുറ്റവാളികളെ അറസ്റ്റ് ചെയ്തു കോടതിക്കുമുന്പാകെ വിചാരണ നടത്തട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. ഇതിനൊക്കെ നിയമവും വ്യവസ്ഥയുമുണ്ട്.
എന്നാൽ, കുറ്റപത്രം പോലും തയാറാക്കുന്നതിനുമുന്പുതന്നെ, പോലീസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്പോൾത്തന്നെ, ജോളി ജോസഫ് എന്ന സ്ത്രീയുടേയും അവരുടെ നിരവധി കുടുംബാംഗങ്ങളുടേയും സ്വകാര്യ ജീവിതത്തിലെ വിവരങ്ങൾ - അവയിൽ പലതും അസത്യങ്ങളാണ് - മാധ്യമങ്ങളിലൂടെയും ചാനൽചർച്ചകളിലൂടെയും അനാവരണം ചെയ്യുന്നതും, യഥേഷ്ടം വ്യാഖ്യാനങ്ങൾ നടത്തുന്നതും ഇവരുടെ സ്വകാര്യതയിലേക്കും മനുഷ്യാവകാശങ്ങളിലേക്കുമുള്ള കടന്നാക്രമണം തന്നെയല്ലേ?
കൊടുംഭീകരന്മാരെപ്പോലും മുഖം മറച്ച് മാത്രം കാമറയ്ക്കുമുന്പിൽ പ്രദർശിപ്പിക്കുന്ന പോലീസ് ജോളി ജോസഫിനേയും കുടുംബാംഗങ്ങളേയും ജനങ്ങൾക്കു മുന്പിൽ പ്രദർശിപ്പിക്കുന്നതിൽ തെറ്റുകാണുന്നില്ലേ? പത്രപ്രവർത്തകരും ടിവി റിപ്പോർട്ടർമാരും അവരെ ചോദ്യം ചെയ്തും സ്വകാര്യ ജീവിതത്തെ വിശകലനം ചെയ്തും മണിക്കൂറുകൾ നീളുന്ന ചാനൽ ചർച്ചകൾ നടത്തുന്നത് എന്തുതരം മാധ്യമപ്രവർത്തനമാണ്? മേൽപ്പറഞ്ഞ ജോളിയുടെ കൗമാരപ്രായക്കാരനായ മകനും വൃദ്ധനായ പിതാവും കുറ്റവാളികളാണോ?
ജോളി ഒരിക്കലും സൺഡേസ്കൂൾ അധ്യാപികയായിരുന്നില്ല എന്ന് ബന്ധപ്പെട്ട ഇടവകപള്ളിയിലെ വൈദികൻ വ്യക്തമാക്കിയിട്ടും ഈ കേസിന്റെ പേരിൽ ചിലർ ക്രൈസ്തവ സഭയെയും വിശ്വാസികളെയും അവഹേളിച്ചുകൊണ്ടിരിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ എന്തു നിലവാരമാണ് കാണിക്കുന്നത്?
കേരളീയ സമൂഹത്തിന്റെ നീതിബോധം എവിടെ? കുറ്റം തെളിയിക്കപ്പെടുന്നതുവരെ ആരെയും കുറ്റവാളിയെന്നു വിധിക്കരുത് എന്ന നീതിശാസ്ത്രം പഴങ്കഥയായിക്കഴിഞ്ഞുവോ? ചിലരെയൊക്കെ കടുത്ത മാനസിക സംഘർഷങ്ങളിലേക്കു ചവിട്ടിത്താഴ്ത്തി അവരുടെ ജീവിതം തകർക്കുകയും ചില പ്രത്യേക സമുദായങ്ങളെ തരംകിട്ടുന്പോഴൊക്കെ അധിക്ഷേപിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്ന പത്രപ്രവർത്തകരുണ്ട്. അത്തരം കഴുകന്മാരെ പ്രേക്ഷകരും വായനക്കാരും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഡോ. സിബി മാത്യൂസ് (മുൻ ഡിജിപി)
കൂടത്തായി കേസും ചർച്ചകളിലെ ധാർമികതയും
11:01 PM Oct 09, 2019 | Deepika.com