കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകൾ മലയാളത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു സമരം നടന്ന പശ്ചാത്തലത്തിൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടുകയാണ്.
2017ൽ കേരളത്തിൽ ഭരണഭാഷ മലയാളമാക്കി സർക്കാർ തീരുമാനിച്ച അവസരത്തിൽതന്നെ പിഎസ്സി പരീക്ഷകൾ മലയാളത്തിലും നടത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കമ്മീഷൻ മെംബർമാരുടെ സബ്കമ്മിറ്റി രൂപീകരിച്ച് മലയാള ഭാഷാ വിദഗ്ധരുമായി പലവട്ടം ചർച്ച നടത്തി. അതിന്റെ അടിസ്ഥാനത്തിൽ പത്താം ക്ലാസ് യോഗ്യത വരുന്ന മുഴുവൻ പരീക്ഷകൾക്കും ചോദ്യപേപ്പർ മലയാളത്തിൽ നൽകാനും ഉത്തരങ്ങൾ മലയാളത്തിൽ എഴുതാനുള്ള അനുവാദം ഉദ്യോഗാർഥികൾക്കു നൽകാനും തീരുമാനിച്ചു. തുടർന്ന് ഇപ്പോൾ പ്ലസ് ടു യോഗ്യതയുള്ള മുഴുവൻ ജോലികൾക്കും മലയാളത്തിലും ചോദ്യപേപ്പർ നൽകുകയും ഉത്തരങ്ങൾ മലയാളത്തിലും എഴുതാനും അനുവദിക്കുകയും ചെയ്യുന്നുണ്ട്.
പിഎസ്സി നടത്തുന്ന പരീക്ഷകളിൽ ഏതാണ്ട് 70 ശതമാനം പത്താംക്ലാസ്, പ്ലസ് ടു യോഗ്യത വേണ്ടുന്ന പരീക്ഷകളാണ്. ഇതു കൂടാതെ ഡിഗ്രി യോഗ്യതയുള്ള ജോലികൾക്കുവേണ്ടി നടത്തുന്ന പരീക്ഷകളിൽ നൂറിൽ പത്തു മാർക്കിന്റെ ചോദ്യങ്ങൾ മലയാളഭാഷയുമായി ബന്ധപ്പെട്ടവ മാത്രമായി ചോദിക്കാനും തീരുമാനിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. അടുത്ത വിജ്ഞാപനം നടത്താൻ തീരുമാനിച്ചിരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് ഉദ്യോഗാർഥികൾക്കു സ്ക്രീനിംഗ് പരീക്ഷ നടത്തുന്പോൾ മലയാളഭാഷയിൽ മാത്രം 20 മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
എടുത്തുപറയേണ്ട വസ്തുത പിഎസ്സി നടത്തുന്ന എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ഉത്തരമെഴുതാൻ ഉദ്യോഗാർഥികൾക്ക് അവകാശം നൽകിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്.
കഴിഞ്ഞ രണ്ടു വർഷംകൊണ്ടാണു പിഎസ്സി പരീക്ഷകൾ ഇത്രയും മലയാളീകരിച്ചിരിക്കുന്നത്. പിഎസ്സി പരീക്ഷ നടത്തുന്പോൾ എല്ലാ വിഭാഗങ്ങളെയും പരിഗണിക്കേണ്ടതുണ്ട്. ഓരോ ജോലിക്കും നിലവിലുള്ള വിശേഷാൽ ചട്ടമനുസരിച്ചു മാത്രമേ പരീക്ഷ നടത്താൻ സാധിക്കുകയുള്ളൂ. പൂർണമായും മലയാളത്തിലേക്കു മാറുന്പോൾ എല്ലാ മലയാളികൾക്കും അതു സ്വീകാര്യമാക്കാനുള്ള സമയം നൽകേണ്ടിവരും. മലയാളിയെന്നു പറയുന്പോൾ കേരളത്തിൽ താമസിക്കുന്ന മലയാളിയെയും കേരളത്തിനു വെളിയിൽ ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന മലയാളിയെയും ഉൾക്കൊള്ളാനുള്ള ബാധ്യത പിഎസ്സിക്കുണ്ട്.
കേരളത്തിലെ വിദ്യാർഥി സമൂഹമോ മാതാപിതാക്കളോ പൂർണമായി ഈ ആവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. കേരളത്തിലെ 13 യൂണിവേഴ്സിറ്റികളിലും ഇപ്പോഴും ചോദ്യപേപ്പർ ഇംഗ്ലീഷിലാണു നൽകുന്നത്. കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കേന്ദ്ര വിദ്യാലയങ്ങളിലും അധ്യയനമാധ്യമം ഇപ്പോഴും ഇംഗ്ലീഷാണ്. മേൽപ്പറഞ്ഞ സാഹചര്യമാണു നിലവിലുള്ളതെങ്കിലും പിഎസ്സി പരീക്ഷകൾ പൂർണമായും മലയാളത്തിലേക്കു മാറ്റുകകയാണ്. അതിനു കുറച്ചുകൂടി സാവകാശം വേണ്ടിവരും.
കേരളത്തിൽ ഭാഷാന്യൂനപക്ഷങ്ങൾ (തമിഴും കന്നഡയും) തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിലുണ്ട്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആ ഭാഷകളിലും ചോദ്യപേപ്പർ തയാറാക്കേണ്ടതുണ്ട്. കൂടാതെ പൂർണമായും ശാസ്ത്രവും സാങ്കേതികവും വിഷയാധിഷ്ഠിതമായ ജോലികൾക്കു ചോദ്യപേപ്പർ തയാറാക്കുന്പോൾ വാക്കുകളുടെ കൃത്യമായ വിവർത്തനവും ലഭ്യമാക്കേണ്ടതുണ്ട്. അതിനെല്ലാം പ്രത്യേക തയാറെടുപ്പുകൾ വേണ്ടിവരും. പിഎസ്സി പരീക്ഷകൾ നടത്തുന്പോൾ അതിന്റെ സുതാര്യതയ്ക്കൊപ്പം പ്രൈവസിയും സീക്രസിയും സെക്യൂരിറ്റിയും വളരെ നിർണായകമാണ്. അതിന് ഉപോത്ബലകമായ തീരുമാനങ്ങളാണു കാലാകാലങ്ങളിൽ പിഎസ്സി എടുത്തു നടപ്പിലാക്കുന്നത്.
ശാസ്ത്ര, സാങ്കേതിക വിഷയങ്ങളിൽ ചോദ്യങ്ങൾ മലയാളത്തിൽത്തന്നെ ലഭ്യമാക്കണം. അതിനു ചോദ്യകർത്താക്കൾ തയാറാകണം. യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും അധ്യാപകരോട് പിഎസ്സി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതിനായി ശാസ്ത്ര- സാങ്കേതിക വൈജ്ഞാനിക നിഘണ്ടു ഉണ്ടാകണം. നിലവിലുള്ള നിഘണ്ടുക്കളിലെ പരാധീനതകൾ പരിഹരിക്കേണ്ടതുണ്ട്. അതിനു സർക്കാരിന്റെയും വൈസ് ചാൻസലർമാരുടെയും മറ്റ് അക്കാദമിക് സമൂഹത്തിന്റെയും സഹകരണം പിഎസ്സി അഭ്യർഥിച്ചിട്ടുണ്ട്.
പിഎസ്സിയെപ്പോലുള്ള ഒരു ഭരണഘടനാ സ്ഥാപനം കേരളത്തിൽ 42 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ ജോലിക്കുവേണ്ടി പേരു രജിസ്റ്റർ ചെയ്തിരിക്കുന്ന, അവരുടെ മൂന്നു കോടിയോളം വരുന്ന അപേക്ഷകളിൽ പരീക്ഷകൾ നടത്തുന്ന ശ്രമകരവും സമഗ്രവും സങ്കീർണവുമായ കാര്യം വളരെ സൂക്ഷ്മതയോടെ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്ന് കേരള സമൂഹം മനസിലാക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയാണ്.
പ്രഫ. ലോപ്പസ് മാത്യു
(കേരള പബ്ളിക് സർവീസ് കമ്മീഷൻ മെംബറാണു ലേഖകൻ)
പിഎസ്സിയും പരീക്ഷകളും മലയാളഭാഷയും
11:20 PM Oct 08, 2019 | Deepika.com