മുല്ലപ്പെരിയാർ കരാർ ഒപ്പിടുന്പോൾ ബ്രിട്ടീഷുകാരുടെ സാമന്തരാജാവായിരുന്ന തിരുവിതാംകൂറിലെ വിശാഖം തിരുനാൾ മഹാരാജാവ് പറഞ്ഞു ഇത് എന്റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പിടുന്നതെന്ന്. നാം അനുഭവിക്കുന്ന പ്രതിസന്ധി അദ്ദേഹം നേരത്തേ മനസിലാക്കിയിരുന്നു എന്നു വ്യക്തം. നമ്മുടെ മണ്ണിൽ കയറിനിന്ന് നമ്മെ അടിമകളാക്കി ഭരിച്ചുകൊണ്ടിരുന്നവരുടെ സ്ഥാനത്ത് ഇന്നു തമിഴ്നാടാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കേരളത്തിന്റെ മണ്ണിൽ കയറിനിന്ന് തമിഴ്നാട് മുല്ലപ്പെരിയാർ ഡാമിന്റെ ഭരണം നടത്തുന്നു. അവർക്ക് ഇഷ്ടമുള്ളപ്പോൾ ഡാം തുറക്കാം, അടയ്ക്കാം.
മുല്ലപ്പെരിയാർ കരാറിലൂടെ ബ്രിട്ടീഷുകാർ പതിനായിരം ഏക്കർ സ്ഥലത്തെ പഴക്കമുള്ള മരങ്ങൾ വെട്ടിക്കൊണ്ടുപോയി. രത്നങ്ങളും ധാതുക്കളും കവർന്നു. വന്യമൃഗങ്ങളെ വേട്ടയാടി. പ്രദേശവാസികളെയും ആദിവാസികളെയും അടിമകളാക്കി. തിന്നും കുടിച്ചും ഉല്ലസിച്ചും ജീവിച്ചു. എന്നിട്ടു മുല്ലപ്പെരിയാർ കരാർ സംബന്ധിച്ചു നിറംപിടിപ്പിച്ച കഥകൾ ഉണ്ടാക്കുകയും ചെയ്തു.
രാജഭരണകാലത്ത് ബ്രിട്ടീഷുകാർ തിരുവിതാംകൂർ മഹാരാജാവിന് 40,000 രൂപ എന്ന പാട്ടത്തുക 1970 ആയപ്പോൾ ജനാധിപത്യസർക്കാർ പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ചു. 30 വർഷം പിന്നിട്ടപ്പോൾ പാട്ടത്തുക വർധിപ്പിക്കണം എന്നുള്ള കരാർ വ്യവസ്ഥയും സംസ്ഥാനത്തെ സർക്കാരുകൾ കണ്ടില്ല. 1970ൽ കരാർ പുതുക്കിക്കൊടുത്തപ്പോൾ 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അധികാരവും തമിഴ്നാടിന് കൊടുത്ത് കേരള സർക്കാർ ദീനദയാലുത്വത്തിന് മാതൃകയായി. ഈ കരാർ പുതുക്കലിലൂടെ നമുക്കു ഡാമിലെ മീൻപിടിക്കാനുള്ള സ്വാതന്ത്ര്യം എന്ന മഹാകാര്യം ലഭിച്ചു!
1964ൽ സെൻട്രൽ വാട്ടർ കമ്മീഷൻ മുല്ലപ്പെരിയാർ ഡാം പരിശോധിച്ച് മുല്ലപ്പെരിയാർ ഡാം തകർച്ചയിലാണ് എന്നു പറഞ്ഞപ്പോൾ കേരളം ഞെട്ടി. 1978ൽ ചൈനയിൽ മുല്ലപ്പെരിയാർ ഡാമിന്റെ അതേ ശേഷിയുള്ള ബാങ്കിയാവോ ഡാമിന്റെ തകർച്ച ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്ത്യയിലെ ജസ്വന്ത് സാഗർ അണക്കെട്ടും മോർവി അണക്കെട്ടും കൂടി തകർന്നപ്പോൾ ജനങ്ങൾക്ക് ഒരു കാര്യം മനസിലായി- സർക്കാരുകൾ ജനങ്ങളെ രക്ഷിക്കില്ല.
മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി ചോദിച്ച ചോദ്യം ഇന്നും പ്രസ്ക്തമാണ്. എന്തുകൊണ്ട് ഒരു പുതിയ ഡാം? ഒരു പഴയ ഡാമിന്റെ സ്ഥാനത്ത് ഒരു പുതിയ ഡാം. ഇന്നും ഈ ചോദ്യത്തിന് ഉത്തരമില്ല. എങ്ങനെ ഒരു കേസ് സുപ്രീംകോടതിയിൽ തോൽക്കാം എന്നതിന്റെ ഒരു ഗവേഷണ പ്രബന്ധമാണ് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ നടത്തിയ കേസ്. കേരളവും തമിഴ്നാടും മറ്റൊന്നുകൂടി ഉണ്ടാക്കി സുപ്രീം കോടതിയുടെ മേശപ്പുറത്തു വച്ചിട്ടുണ്ട്- ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട്. ഇതെങ്ങനെ സാധിക്കും?
ഇന്ത്യയിൽ ഡാം എൻജിനിയറിംഗ് പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ഉള്ളതായി അറിവില്ല. അന്താരാഷ്ട്ര വിദഗ്ധർ മുല്ലപ്പെരിയാർ ഡാം പരിശോധിച്ചതായും അറിയില്ല. ഈ കേസിൽ കോടതിയിൽ ഞാൻ ഡാമിന്റെ സുരക്ഷ എന്ന കാര്യത്തിലേക്ക് കടന്നില്ല. മറിച്ച് ഞാൻ ഒരു ചോദ്യം മാത്രം ചോദിച്ചു - എന്നുവരെ ഡാം സുരക്ഷിതമാണ്. ഡാമുകളുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ ഫെഡറൽ ഗൈഡ്ലൈൻസ് ഫോർ ദ സേഫ്റ്റി ഓഫ് ഡാംസ് പറയുന്നത് ഒരു ഡാം അതിന്റെ കാലാവധി തീരുന്ന ദിവസം വിദഗ്ധർ വന്ന് ഡാം പരിശോധിച്ച് അതിന്റെ ഡീകമ്മീഷൻ തിയതി നിശ്ചയിക്കണം എന്നാണ്. അതുകൊണ്ട് ഞാൻ ആദ്യത്തെ പ്രേയർ ആയി വച്ചത് മുല്ലപ്പെരിയാർ ഡാമിന്റെ ഡീകമ്മീഷനിംഗ് തീയതി നിശ്ചയിക്കണമെന്നാണ്. രണ്ടാമത്തെ പ്രേയർ ആയി പറഞ്ഞത് ഡാം തകർന്നാൽ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കുന്നവർക്കു നഷ്ടപരിഹാരം കൊടുക്കണമെന്നാണ്. കേരളത്തിന്റെ പ്രകൃതി നശിച്ചാൽ കേരള സർക്കാരിനും നഷ്ടപരിഹാരം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് തമിഴ്നാട് കൊടുക്കണം. തമിഴ്നാട് വൻ തുക നഷ്ടപരിഹാരമായി നൽകേണ്ടിവരും. ഞാൻ അങ്ങനെ ആവശ്യപ്പെട്ടത് അത്തരം സാഹചര്യത്തിൽ തമിഴ്നാട് ധാർഷ്ട്യം വെടിഞ്ഞ് ഒരു ഒത്തുതീർപ്പിനുവരും എന്നു കരുതിയതുകൊണ്ടാണ്. ഏതായാലും കേരള സർക്കാർ ഒരു സത്യവാങ്മൂലം ഫയൽ ചെയ്ത് എന്റെ ആവശ്യങ്ങളെ പിന്തുണച്ചില്ല. നിസഹായമായ സുപ്രീം കോടതി ചോദിച്ചത് നിങ്ങൾ 125 വർഷം പഴക്കമുള്ള ഈ ഡാമിന്റെ അടിയിൽ ഉറങ്ങിക്കിടക്കുകയാണോ എന്നാണ്.
കേസിന്റെ വാദവേളയിൽ തുടർന്ന് സുപ്രീംകോടതി എന്തുകൊണ്ടാണ് നിങ്ങൾ മൂവരും (കേന്ദ്രസർക്കാരും, തമിഴ്നാട് സർക്കാരും, കേരള സർക്കാരും) അവസരത്തിനൊത്ത് ഉയരാത്തത് എന്നു ചോദിച്ചിരുന്നു. സഹികെട്ട സുപ്രീം കോടതി മൂന്നു സർക്കാരുകളും മൂന്നു വെവ്വേറെ ദുരന്ത നിവാരണ സമിതികൾ ഉണ്ടാക്കണമെന്ന് ഉത്തരവിട്ടു. ഈ സമിതികൾ കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നു കോടതി പറഞ്ഞു.
ഇത് 2018 ജനുവരി 11ന് ഉണ്ടായ ഉത്തരവാണ്. 2018 ഓഗസ്റ്റിൽ പ്രളയത്തിൽ ഇത്തരമൊരു സമിതികൾ പ്രവർത്തിച്ചിരുന്നതായി അറിവില്ല. അതിനെക്കുറിച്ച് നാളിതുവരെ സർക്കാർ എന്തെങ്കിലും ചെയ്തതായും അറിവില്ല. അത്തരം കമ്മിറ്റികൾ പ്രവർത്തിച്ചിരുന്നുവെങ്കിൽ ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു. വീണ്ടും പ്രളയത്തിന്റെ തീവ്രത കൂടിയപ്പോൾ കേരള മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയോടു മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയിൽനിന്നു മൂന്ന് അടിയെങ്കിലും കുറച്ചുനിർത്തണമന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തെഴുതിയിരുന്നു. ആ കത്തിന് 142 അടിയിൽനിന്ന് ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനാണു പോകുന്നത് എന്നു പറഞ്ഞുകൊണ്ടുള്ള മറുപടിക്കത്താണ് കിട്ടിയത്.
ഇതിൽ മനംനൊന്ത ഞാൻ സുപ്രീം കോടതിയെ സമീപിച്ചുകൊണ്ട് ജലനിരപ്പ് 142 അടിയിൽനിന്നു 139 അടിയിലേക്ക് കുറയ്ക്കാനുള്ള ഉത്തരവ് സന്പാദിച്ചു. ഇത് തമിഴ്നാടിന്റെ മുഖത്തേറ്റ രണ്ടാമത്തെ വലിയ പ്രഹരമായിരുന്നു.
അന്താരാഷ്ട്ര വിദഗ്ധർ ഡാം പരിശോധിക്കുകതന്നെ വേണം. കേരളീയർ നിസഹായരായ ഒരു ജനമാണ്. പ്രകൃതിയും വനവും നശിപ്പിച്ചുകൊണ്ട് 79 ഡാമുകളാണ് ഇവിടെ ഉള്ളത്. ഈ ഡാമുകളെല്ലാം ചേർന്ന് ഉത്പാദിപ്പിക്കുന്നത് സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 20 ശതമാനം വൈദ്യുതി മാത്രമാണ്. ബാക്കി 80 ശതമാനം വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങുന്നത്. മുല്ലപ്പെരിയാർ നദിയെ പുറകോട്ടൊഴുക്കിയത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണ് എന്നു പറഞ്ഞുകൊണ്ട് കേസ് കൊടുക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ഗുരുനാഥനായ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സാറാണ്.
ഈ ഡാമുകൾ മൂലം ഡാം ഇൻഡ്യൂസ്ഡ് എർത്ത് അറ്റാക്കിനുള്ള സാധ്യത വലുതാണ്. 2011 ജൂലൈ 26 മുതൽ നവംബർ 26 വരെ 25-ലധികം ഭൂചലനങ്ങളാണ് ഇടുക്കി മേഖലയിൽ രേഖപ്പെടുത്തിയത്. റൂർക്കി ഐഐടിയുടെ ഒരു പഠനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന് 15 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു വലിയ ഭൂചലനമുണ്ടായാൽ ഡാം നശിക്കുമെന്നു ചൂണ്ടിക്കാട്ടുന്നു. ഏറ്റവും പുതിയ പഠനങ്ങൾ അനുസരിച്ച് ഭൂകന്പസാധ്യതയുള്ള ലോകത്തിലെ പ്രധാന ഒന്പത് അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ ഡാം.
മുല്ലപ്പെരിയാർ ഡാമിന്റെ 300 കിലോമീറ്റർ ചുറ്റളവിൽ വൻ പ്രഹരശേഷിയുള്ള 22 പ്രധാന ഭ്രംശമേഖലകൾ ഉള്ളതായും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കന്പത്തുനിന്ന് മുല്ലപ്പെരിയാർ വഴി മറ്റൊരു ഭൂഗർഭ വിള്ളലുമുണ്ട്. ഈ ഭ്രംശമേഖലകളിൽ ചെറുതും വലുതുമായ ഭൂചലനങ്ങൾക്കു സാധ്യതയുണ്ട്. റിക്ടർ സ്കെയിലിൽ 6.5 വരെ ഭൂചലനത്തിന് സാധ്യതയുള്ള തേക്കടി, കൊടൈക്കനാൽ ഭ്രംശമേഖല മുല്ലപ്പെരിയാറിൽനിന്ന് 16 കിലോമീറ്റർ മാത്രം അകലെയാണ്. മുല്ലപ്പെരിയാർ മേഖലയിൽതന്നെ റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഐഐടി റിപ്പോർട്ടിലുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ നിർമാണത്തിൽ ഭൂചലനത്തെ പ്രതിരോധിക്കാൻ യാതൊന്നും ചെയ്തിട്ടില്ല. അന്ന് അത്തരത്തിലുള്ള ഒരു സാങ്കേതികജ്ഞാനം ഉണ്ടായിരുന്നില്ല. ഇടുക്കിയിലും മുല്ലപ്പെരിയാറിലും കൂടി 85 ടിഎംസി വെള്ളം ഉണ്ട്. താഴെയുള്ള മറ്റു ചെറു ഡാമുകൾ കൂടി കണക്കിലെടുത്താൽ 100 ടിഎംസിയിൽ കൂടുതൽ വെള്ളമുണ്ട്. 100 ടിഎംസി വെള്ളം എന്നാൽ 100 കിലോമീറ്റർ നീളം ഒരു കിലോമീറ്റർ വീതി 100 അടി താഴ്ചയിലുള്ള വെള്ളമാണ്. ഇത്രയും വെള്ളം 850 മീറ്റർ ഉയരത്തിൽ നിന്ന് അറബിക്കടലിൽ പതിച്ചാൽ അറബിക്കടലിലെ വെള്ളം ഭൂമിയുടെ എതിർദിശയിലേക്ക് മാറിക്കൊടുക്കേണ്ടതായി വരും. പിന്നീട് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു സുനാമിപോലെ തിരിച്ചുവന്ന് ലക്ഷദ്വീപും മാലിദ്വീപുകളും കേരളം മുഴുവനായും കർണാടകയുടെ തീരപ്രദേശങ്ങളും ഗോവയും മുംബൈയും നശിപ്പിക്കപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ പ്രഹരശേഷി അമേരിക്ക, ഹിരോഷിമയിലിട്ട ബോംബിന്റെ 180 മടങ്ങാണെന്ന് നാം മനസിലാക്കണം. ഇടുക്കി ഡാമിന്റെ ഔട്ട്ലെറ്റ് ആയ കുളമാവ് ഡാമിന്റെ ഒരു ഭിത്തി ഒരു റോഡ് മാത്രമാണെന്ന് നാം ഞെട്ടലോടെ ഓർക്കണം.
അഡ്വ. റസൽ ജോയി
(സേവ് കേരള ബ്രിഗേഡ് പ്രസിഡന്റാണ് ലേഖകൻ).
മുല്ലപ്പെരിയാർ: 125 വർഷത്തെ അടിമത്തം
11:42 PM Oct 03, 2019 | Deepika.com