“എന്റെ ജീവിതമാണ് എന്റെ സന്ദേശം.” ലോകത്ത് ഇന്നേവരെ ആരും നല്കാന് ധൈര്യപ്പെടാതിരുന്ന സന്ദേശം ചരിത്രത്തില്‍ ഒരാള്‍ മാത്രമാണു നല്‍കിയിട്ടുള്ളത്. സനാതനമൂല്യങ്ങളുടെ സംഗമഭൂമിയായ ഭാരതം ലോകത്തിനു നൽകിയ ആ യുഗപുരുഷനെ കാലം അടയാളപ്പെടുത്തിയത് മഹാത്മാഗാന്ധി എന്ന പേരിലാണ്. ഒരാളുടെ ജീവിതകാലഘട്ടത്തിനുശേഷം അയാളുടെ സന്ദേശങ്ങളും കർമസാധനകളും തലമുറകൾക്കു ശേഷവും ജനസമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമ്പോഴാണ് ചരിത്രം അയാളെ മഹാൻ എന്നു വിശേഷിപ്പിക്കുന്നത് . ഈ അർഥത്തിൽ ചരിത്രത്തിലെ ഏറ്റവും അനുഗൃഹീതനായ മഹത്വ്യക്തികളിൽ ഒരാളാണ് മഹാത്മാഗാന്ധി എന്നതു തർക്കമറ്റ കാര്യമാണ്.
അന്താരാഷ്ട്ര അഹിംസാ ദിനമായാണു മഹാത്മാവിന്റെ ജന്മദിനമായ ഒക്ടോബർ രണ്ട് ആചരിക്കുന്നത്. 2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കു നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഒക്ടോബർ രണ്ട് ഐക്യരാഷ്ട്രസഭ അഹിംസാദിനമായി ആചരിക്കുന്നതിൽനിന്നു തെളിയിക്കപ്പെടുന്നത്.
സ്വന്തം ജീവിതംകൊണ്ട് ഗാന്ധിജി പഠിപ്പിച്ച ദർശനങ്ങളെ പിന്തുടർന്നവർ ലോകത്തിന്റെ ചക്രവാളങ്ങളോളം പടർന്നിരുന്നു എന്നതാണ് ഗാന്ധിചിന്തകളെ ഇന്നും ദീപ്തമാക്കുന്നത്. ഗാന്ധിസൂക്തങ്ങളെ പിന്തുടർന്നിരുന്ന മഹാരഥന്മാരായ ലോകനേതാക്കളുടെ കർമപഥങ്ങളിലൂടെ, ജീവിതസാക്ഷ്യങ്ങളിലൂടെ കാലാന്തരങ്ങളിലേക്കു പ്രവഹിക്കുന്ന ഒരു മഹാപ്രവാഹമാണ് ഗാന്ധിയൻ തത്വചിന്ത എന്നത് ഇതിന്റെ മൂല്യവും ആഴവും പരപ്പും വർധിപ്പിക്കുന്നു.
“നമ്മുടെ ജീവിതത്തിൽനിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്... പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത് ഒരു സാധാരണ ദീപമായിരുന്നില്ല... ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക് അത് ആശ്വാസം പകർന്നുകൊണ്ടിരിക്കും”- ഗാന്ധിജിയുടെ മരണവാർത്ത ലോകത്തെ അറിയിച്ചുകൊണ്ട് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഓൾ ഇന്ത്യ റേഡിയോയിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ വാക്കുകളാണിത്.
ജീവിതം സന്ദേശമാക്കിയ മഹാത്മാവ്
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ എന്നാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു ലോകത്തിനു നല്‍കാനുള്ള സന്ദേശവും. ഗാന്ധിദർശനങ്ങളുടെ ഏറ്റവും വലിയ പ്രസക്തി അത് കാലത്തിനും സമയത്തിനും അതീതമാണ് എന്നതാണ്. ഇന്ത്യയിലെ വൈദേശിക അധിനിവേശത്തെക്കുറിച്ചു മാത്രമല്ല ഗാന്ധിജി സംസാരിച്ചത്. സൂര്യനു കീഴിലുള്ള സർവതിനെക്കുറിച്ചും കൃത്യമായ ദർശനങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ സത്യത്തെക്കുറിച്ചുള്ള ഒരു അന്വേഷണമായിരുന്നു. ഗാന്ധിജിക്കു ദൈവം എന്നത് സത്യമായിരുന്നു. സത്യവും അഹിംസയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. ദൈവത്തിലേക്ക് എത്താനുള്ള മാർഗമാണ് ഗാന്ധിക്ക് അഹിംസ എന്നത് . അഹിംസ എന്നതുകൊണ്ട് സഹജീവികളോട് ഹിംസ പുലർത്താതിരിക്കുക മാത്രമല്ല. അടിയുറച്ച ഒരു അഹിംസാവാദിക്കു മാത്രമേ ഒരു നല്ല സത്യഗ്രഹി ആകാൻ കഴിയൂ എന്ന് ഗാന്ധിജി പറയുന്നു. സമൂഹത്തിലെ എല്ലാ അനീതികൾക്കും അടിച്ചമർത്തലുകൾക്കും എതിരേയുള്ള ഏറ്റവും ശക്തമായ ആയുധം സത്യഗ്രഹമാണ്. അഹിംസാവാദി ഒരിക്കലും പരാജയപ്പെടില്ലെന്നും ആത്യന്തികമായ വിജയം സത്യത്തിനായിരിക്കുമെന്നും ഗാന്ധിജി പഠിപ്പിക്കുന്നു .
ട്രസ്റ്റിഷിപ്പ് സിദ്ധാന്തത്തിലൂടെ മുതലാളിത്ത സോഷ്യലിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങൾക്ക് ഒരു ബദൽ ഗാന്ധി നിർദേശിച്ചു. വ്യക്തികേന്ദ്രീകരണത്തിൽ അധിഷ്ഠിതമായ മുതലാളിത്തത്തിനും പൊതുകേന്ദ്രീകൃതമായ സോഷ്യലിസത്തിനും എതിരാണ് ഗാന്ധിജി. മുതലാളിത്തത്തിലെ അമിതലാഭേച്ഛയാണ് സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളുടെയും പ്രകൃതിചൂഷണങ്ങളുടെയും മൂലകാരണമെന്നാണ് ഗാന്ധിജി വിശ്വസിച്ചത്. വികേന്ദ്രീകരിക്കപ്പെട്ട രാഷ് ട്രീയ സാമ്പത്തിക അധികാരങ്ങളുള്ള സ്വയംപര്യാപ്തമായ ഗ്രാമങ്ങളാണ് ഗാന്ധിജിയുടെ സ്വപ്നം. ഈ അർഥത്തിലാണ് ഗ്രാമസ്വരാജ് ഗാന്ധിദർശനങ്ങളുടെ കേന്ദ്രബിന്ദുവായി മാറുന്നത്.
തമസ്കരിക്കപ്പെടുന്ന ഗാന്ധിജിയും വെള്ളപൂശപ്പെടുന്ന ഗാന്ധിവധവും
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും പ്രത്യയശാസ്ത്രം ഗാന്ധിജിയെ ഉന്മൂലനം ചെയ്തിട്ട് ഏഴു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഗാന്ധിവധത്തിൽ ഗോഡ്സയെക്കാൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത് അതിന് ഉത്തരവാദിയായ പ്രത്യയശാസ്ത്രം തന്നെയാണ് . 1925 ൽ ആർഎസ്എസ് രൂപംകൊള്ളുന്നത് തന്നെ ഹിന്ദു- മുസ്ലിം ഐക്യത്തിനുവേണ്ടി ഗാന്ധിജി ആഹ്വാനം ചെയ്ത ഖിലാഫത്ത് സമരത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ആർഎസ്എസും ഹിന്ദു മഹാസഭയും ശക്തിയുക്തം പോരാടിയിരുന്നത് ഗാന്ധിയുടെ നിലപാടുകൾക്കും ദർശനങ്ങൾക്കും എതിരേ ആയിരുന്നു.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ സംഘപരിവാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനു നേരേ ഉയർന്ന ആരോപണമായിരുന്നു. ഇത് കുറച്ചൊന്നുമല്ല അവരെ അസ്വസ്ഥതപ്പെടുത്തിയത്. ഇതിനെ പ്രതിരോധിക്കാന്‍ ഏതു മാർഗവും സ്വീകരിക്കാന്‍ അവര്‍ എന്നും ശ്രമിച്ചിരുന്നു. ഗാന്ധിവധത്തില്‍ ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ കോടതി കയറ്റിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്.
കേരളത്തിലും ഗാന്ധിജി വന്നു
മഹാത്മജി അഞ്ചുതവണ കേരളത്തിൽ എത്തി
1920 ഓഗസ്റ്റ് 18-19: കോഴിക്കോട് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു. (ഇസ്ലാമിക ഖലീഫമാരുടെ ഭരണം പശ്ചിമേഷ്യയിൽ അവസാനിപ്പിച്ചതിന് എതിരേയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം). ബ്രിട്ടീഷ് സർക്കാരിന്റെ റൗളറ്റ് നിയമത്തിനെതിരായ നിസഹകരണ പ്രസ്ഥാനം വിജയിപ്പിക്കേണ്ടതിന്റെയും സ്വദേശി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം ഗാന്ധിജി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തലശേരിയും കണ്ണൂരും സന്ദർശിച്ചു.
1925 മാർച്ച് 8-19: വൈക്കം സത്യഗ്രഹത്തിൽ മാർച്ച് പത്തിനു ഗാന്ധിജി പങ്കെടുത്തു. മാർച്ച് 12-ന് ശിവഗിരി ആശ്രമത്തിൽ ശ്രീനാരായണഗുരുവുമായി ചർച്ച നടത്തി.
1927 ഒക്ടോബർ 9-15: ഖദർ പ്രചാരണം, അയിത്തോച്ചാടനം, സമുദായമൈത്രി എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് നടത്തിയ യാത്രകളുടെ ഭാഗമായി കേരളത്തിൽ മഹാകവി വള്ളത്തോൾ നാരായണമേനോൻ തൃശൂർ ഗസ്റ്റ്ഹൗസിൽ ഗാന്ധിജിയെ സന്ദർശിച്ചു ഗുരുനാഥനായി വരിച്ചു. തിരുവിതാംകൂർ രാജകുടുംബത്തെ സന്ദർശിച്ചു. കൊച്ചിയിലും കൊല്ലത്തും പൊതുയോഗങ്ങൾ.
1934 ജനുവരി 10-22: കസ്തൂർബാ ഗാന്ധിയുമൊത്തുള്ള യാത്ര. പാലക്കാട് കൈമഠം അയ്യപ്പക്ഷേത്രം ദളിതർക്കു തുറന്നുകൊടുത്തു. ഷൊർണൂർ, കൽപ്പറ്റ, തലശേരി, കോഴിക്കോട്, കൊച്ചി, തൃശൂർ, ആലപ്പുഴ, കോട്ടയം, ശിവഗിരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരിപാടികൾ.
1937 ജനുവരി 12-21: തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബര (1936 നവംബർ 12) വുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്തു. അയ്യൻകാളിയെ സ്വദേശമായ വെങ്ങാനൂരിലെത്തി സന്ദർശിച്ചു.
പ്രഫ. റോണി കെ. ബേബി
ദീപ്തമാകുന്ന ഗാന്ധിചിന്തകൾ
12:13 AM Oct 02, 2019 | Deepika.com