മലയോര കർഷകർക്കായി സമരപരമ്പരകൾ നയിച്ചു കുടിയിറക്കു ഭീഷണികളെ ചെറുക്കുകയും ഭരണകൂടങ്ങളെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ വിറപ്പിക്കുകയും ചെയ്ത വടക്കനച്ചന്റെ ജന്മശതാബ്ദി ഇന്ന്.
തൃശൂരുകാരനായിരുന്ന ഫാ. ജോസഫ് വടക്കൻ ഒരു വൈദികൻ മാത്രമായിരുന്നില്ല. കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, താൻ വളർത്തിക്കൊണ്ടുവന്ന നേതാവിനെ ഇഎംഎസ് മന്ത്രിസഭയിൽ മന്ത്രിയാക്കുകയും ചെയ്ത രാഷ്ട്രീയ നേതാവു കൂടിയായിരുന്നു. കർഷകരെ കുടിയിറക്കുന്നതിനെതിരേ മാർച്ച് നയിച്ച് ദിവസങ്ങളോളം നിരാഹാരം അനുഷ്ഠിച്ച സമരപ്പോരാളിയായിരുന്നു. തീപ്പൊരി പ്രഭാഷകനും കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ "തൊഴിലാളി' പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു.
ലക്ഷംവീട്, കേരള ലോട്ടറി, സ്വാശ്രയ സംഘങ്ങൾ എന്നിങ്ങനെ കേരളത്തിലെ പല സാമൂഹിക, സാന്പത്തിക വിപ്ലവങ്ങളുടേയും ആശയം വടക്കനച്ചന്റെ ബുദ്ധിയിൽനിന്നുള്ളതായിരുന്നു. അദ്ദേഹം തുടക്കം കുറിച്ച അത്തരം പദ്ധതികളാണ് പിന്നീടു വിപുലമായി ഇന്നു കേരളത്തിലും ഇതര മേഖലകളിലും നടപ്പാക്കുന്നത്.
ഇടക്കാലത്തു കമ്യൂണിസ്റ്റ് പാർട്ടിയോടു കൂട്ടുചേർന്നും, ഏറെക്കാലത്തും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ പോരാടിയുമാണ് വടക്കനച്ചൻ മുന്നേറിയത്. 1967 ലെ ഇഎംഎസ് മന്ത്രിസഭയിൽ വടക്കനച്ചന്റെ കെടിപി പാർട്ടിയുടെ മന്ത്രിയായിരുന്നു ആരോഗ്യമന്ത്രി ബി. വെല്ലിംഗ്ടണ്. വടക്കനച്ചൻ ഒരു "അഗ്നിപർവത'മാണെന്നാണ് അദ്ദേഹം വിശേഷിപ്പിക്കാറുള്ളത്.
വടക്കനച്ചൻ എത്തുമെന്നു കേട്ടാൽ കാണാനും കേൾക്കാനും ആയിരങ്ങൾ തടിച്ചുകൂടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബലിവേദി കെട്ടി പരസ്യമായി ദിവ്യബലി അർപ്പിച്ചതും ചരിത്രം. സമരങ്ങൾ നയിച്ചു പലതവണ അറസ്റ്റ് വരിച്ചു, ജയിലിലായി.
പോരാട്ടം വസൂരിയോടും
തൊയക്കാവ് ഗ്രാമത്തിൽ വടക്കൻ വീട്ടിൽ ഇട്ടിക്കുരുവിന്റെയും കുഞ്ഞിലയുടെയും ഏഴുമക്കളിൽ മൂന്നാമനായാണു ജനിച്ചത്. ചെറുപ്പത്തിലെ മാതാപിതാക്കൾ മരിച്ചു. പതിമ്മൂന്നാം വയസിൽ കുടുംബ പ്രാരബ്ധം ഏറ്റെടുത്തു. തൊയക്കാവ് എൽപി സ്കൂളിൽ അധ്യാപകനായി. അഞ്ചു രൂപ ശന്പളം ഒന്നിനും തികയില്ല. ദീപിക അടക്കമുള്ള പത്രങ്ങളുടെ ഏജൻസി ഏറ്റെടുത്തു. പുലരുംമുന്പേ എഴുന്നേറ്റ് പത്രം വിതരണം ചെയ്തു. വൈകുന്നേരം കുട്ടികൾക്കു ട്യൂഷനെടുത്തു. അക്കാലത്തു കോണ്ഗ്രസ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയും അധ്യാപക യൂണിയൻ നേതാവുമായി. അങ്ങനെ രാഷ്ട്രീയത്തിലേക്കു ചുവടുവച്ചു. ഇതിനിടയ്ക്കു ചില പുസ്തകങ്ങൾ എഴുതി.
നാട്ടിൽ വസൂരിയും മരണവും പടർന്നുപിടിച്ചു. ഉറ്റവർപോലും രോഗികളെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. മാരകമായ വസൂരി ബാധിച്ച രോഗികളെയും ബന്ധുക്കളേയും ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ചതാണു വടക്കനച്ചന്റെ മനസിൽ വലിയ മാറ്റത്തിനു വഴിയൊരുക്കിയത്. തന്റെ ജീവിതം ക്ലേശിതരെ സഹായിക്കാനുള്ളതാണെന്ന് അദ്ദേഹം തീരുമാനിച്ചുറച്ചത് അങ്ങനെയാണ്. ജോലിയും ആ പ്രവർത്തനങ്ങളുമെല്ലാം ഉപേക്ഷിച്ച് 26-ാം വയസിലാണു വൈദികനാകാനുള്ള തീരുമാനമെടുക്കുന്നത്. സെമിനാരിയിൽ ചേരാൻ മെട്രിക്കുലേഷൻ പാസാകണം. ജോലി ചെയ്തു സ്വരൂപിച്ച പണം ഉപയോഗിച്ചു കുടുംബം പുലർത്തി പഠിച്ചാണു മെട്രിക്കുലേഷൻ പാസായത്. 1941 ൽ 27 -ാം വയസിൽ തൃശൂരിലെ തോപ്പ് സെമിനാരിയിൽ ചേർന്നു.
സെമിനാരി വിദ്യാർഥിയായിരുന്ന കാലത്തും വസൂരി രോഗം പടർന്നു. രോഗികളെ ശുശ്രൂഷിക്കാൻ പോകണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ സെമിനാരി അധികൃതർ നിരസിച്ചു. സെമിനാരിയിലെ എല്ലാവർക്കും രോഗം ബാധിക്കുമെന്ന ശങ്കയായിരുന്നു കാരണം. എന്നാൽ, അദ്ദേഹം തീക്ഷ്ണമായി ഇടപെട്ടു. വസൂരി രോഗികളെ പരിചരിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സെമിനാരി വിദ്യാർഥികൾ രംഗത്തിറങ്ങി.
പുരോഹിതനും പോരാളിയും
1956 ൽ പൗരോഹിത്യം സ്വീകരിച്ചു. തൃശൂരിലെ മലബാർ മിഷനറി ബ്രദേഴ്സിന്റെ സുപ്പീരിയറായി ആദ്യ നിയമനം. പിന്നെ 1965 മുതൽ 1971 വരെ കുരിയച്ചിറ പള്ളിയിൽ വികാരിയായി. അതോടെയാണു വടക്കനച്ചൻ ഒരു പ്രസ്ഥാനമായി മാറിയത്.
വൈദികപഠനകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാക്കി. പിന്നീടതു മലയോര കർഷക യൂണിയനായി. കർഷകരുടേയും തൊഴിലാളികളുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം മലയോര കർഷക യൂണിയനെ തൊഴിലാളി പാർട്ടിയാക്കി. ആ പാർട്ടി കർഷക തൊഴിലാളി പാർട്ടി എന്ന കെടിപിയായി മാറി.
1964 ലെ തെരഞ്ഞടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യത്തിലായിരുന്നു. അങ്ങനെയാണു വടക്കനച്ചന്റെ പാർട്ടി മന്ത്രിസഭയിൽ ഇടംനേടിയത്. 1977 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിച്ചെങ്കിലും തോറ്റു.
കുടിയിറക്കിനെതിരേ
സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്ത ജോസഫ് വടക്കനച്ചൻ 1959 ലെ വിമോചനസമരത്തിലെ നായകനായിരുന്നു. പിന്നീട് അമരാവതി, കൊട്ടിയൂർ, ഗൂഡല്ലൂർ കുടിയിറക്കുകൾക്കെതിരേ സമരം നയിച്ചു. ഇടുക്കി ഡാമിനുവേണ്ടി 1961 ൽ ആറായിരം കുടുംബങ്ങളെ കുടിയിറക്കി അമരാവതിക്കാടുകളിലെ താത്കാലിക ഷെഡുകളിൽ താമസിപ്പിച്ചപ്പോഴും കൊട്ടിയൂരിലെ അയ്യായിരം കുടുംബങ്ങളെ കുടിയിറക്കിയപ്പോഴും വടക്കനച്ചൻ ഐതിഹാസികമായ സമരമാണു നയിച്ചത്. നടുറോഡിൽ ചട്ടിയും കലവുമായി കഞ്ഞിവച്ച് ദിവസങ്ങളോളം സമരം നയിച്ചു.
ഗൂഡല്ലൂരിലെ മലയാളി കുടുംബങ്ങളെ അവിടത്തെ സർക്കാർ ആട്ടിയിറക്കിയപ്പാൾ വടക്കനച്ചൻ നയിച്ച സമരത്തിനു പിന്തുണയുമായി എകെജി അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കളും എത്തിയതു ചരിത്രം. എല്ലാ സമരങ്ങളിലും സർക്കാർ മുട്ടുമടക്കി.
വീടില്ലാത്തവർക്കു വീട്
വീടില്ലാത്തവർക്കു വടക്കനച്ചൻ വലിയൊരു വീടായിരുന്നു. തൃശൂരിലെ കുരിയച്ചിറയിൽ വികാരിയായിരുന്നപ്പോൾ ഒരു വർഷം കൊണ്ട് 500 വീടാണു നിർമിച്ചത്. ഓരോ വീട്ടുകാരനും ആഴ്ചതോറും നൽകിയ ചെറിയ വിഹിതം സ്വരൂപിച്ചായിരുന്നു ഭവനനിർമാണം. സർക്കാരിന്റെ സഹായമില്ലാത്ത ഭവനപദ്ധതി. ഈ ഭവന പദ്ധതിയാണ് പിന്നീട് ഇടതു സർക്കാരിന്റെ ലക്ഷംവീട് പദ്ധതിയായി വികസിപ്പിക്കപ്പെട്ടത്. ഈ പ്രദേശത്തുതന്നെ തുടങ്ങിയ സ്വാശ്രയ കൂട്ടായ്മകൾ ഇന്നത്തെ കുടുംബശ്രീ പോലുള്ള മൈക്രോ ഫിനാൻസ് സ്വാശ്രയ സംഘങ്ങളുടെ പഴയകാല പതിപ്പായിരുന്നു. ഇന്നും കുരിയച്ചിറ പ്രദേശത്തെ ജനങ്ങൾ സ്നേഹാദരങ്ങളോടെ വടക്കനച്ചനെ ഓർക്കുന്നത് ഇക്കാരണങ്ങളാലാണ്. 2002 ഡിസബർ 28 ന് 83 -ാം വയസിലായിരുന്നു അന്ത്യം.
ഫ്രാങ്കോ ലൂയിസ്
വടക്കനച്ചൻ എന്ന വിപ്ലവത്തിനു നൂറാമാണ്ട്
11:42 PM Sep 30, 2019 | Deepika.com