പരീക്ഷകൾക്ക് വിദ്യാർഥികളെ ഒരുക്കാൻ പണ്ടൊക്കെ ഓരോ ഡിവിഷൻ തലത്തിൽ നടത്തിയിരുന്ന പരീക്ഷകളെ വിളിച്ചിരുന്ന പേരാണ് ക്ലാസ് പരീക്ഷ. അതുപോലെ കേരളത്തിൽ നടക്കേണ്ട അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള ക്ലാസ് പരീക്ഷയായി പാലായിലെ ഉപതെരഞ്ഞെടുപ്പ്. ജനാധിപത്യമുന്നണിയുടെ ഉരുക്കു കോട്ട എന്നതിനെക്കാൾ ഏതു കൊടുങ്കാറ്റിലും കെ.എം. മാണിക്കൊപ്പം നിൽക്കുന്ന മണ്ഡലം എന്നായിരുന്നു പാലായുടെ വിലാസം. അവിടെ കഴിഞ്ഞ അരനൂറ്റാണ്ടായി രണ്ടു വിഭാഗമാണ്. ഇത്: മാണിപക്ഷവും മാണി വിരുദ്ധരും.
നിയമസഭാ തെരഞ്ഞെടുപ്പിലെ മാണിയുടെ ആൾക്കാരിൽ ഇടതുപക്ഷക്കാരും ബിജെപിക്കാരും എല്ലാം ഉള്ളതുപോലെ മാണി വിരുദ്ധരിൽ ജനാധിപത്യമുന്നണിക്കാരും ധാരാളമായി ഉണ്ടായിരുന്നു. മാണി അപ്രതീക്ഷിതമായ ശക്തികളെ തനിക്കൊപ്പം കൊണ്ടുവന്നിരുന്നതുപോലെ മാണിക്കെതിരെ അവർ എല്ലാ ശക്തികളെയും ഒന്നിപ്പിച്ചിരുന്നു. അവസാന തെരഞ്ഞെടുപ്പു വരെ മാണി വിജയപീഠത്തിൽ നിൽക്കുകയും ചെയ്തു. അവിടെ മാണി ഇല്ലാത്ത ആദ്യത്തെ പരീക്ഷയിൽ മാണിയുടെ കുട്ടികൾ തോറ്റു. അതോടെ പകരക്കാരനില്ലാത്ത നേതാവാണ് മാണി എന്ന് ചരിത്രവും കുറിക്കുന്നു.
കെ.എം. മാണി
തിരിച്ചടികൾ തളർത്താത്ത നേതാവായിരുന്നു മാണി. അദ്ദേഹം ആരെയും വേദനിപ്പിക്കുന്ന ഭാഷ ഉപയോഗിച്ചില്ല. സ്വഭാവഹത്യയും നടത്തിയില്ല. പിന്നിൽ നിന്നും കുത്തിയവൻ എന്ന് ഉറപ്പുള്ളവനെയും കൂടെനിർത്താൻ ശ്രമിച്ചു. മുറിവേൽപ്പിക്കപ്പെടുന്നതിന് അനുസരിച്ച് അദ്ദേഹം തന്റെ ജനങ്ങളുടെ ഹൃദയത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി. അവരുമായി ഒന്നായി. തള്ളിപ്പറഞ്ഞവരെയും പരിഹസിച്ചവരെയും എല്ലാം സാധിക്കുന്നവിധത്തിൽ സഹായിച്ചു. അംഗീകാരവും ആദരവും ആരും അദ്ദേഹത്തിന് ഒൗദാര്യമായി കെടുത്തതല്ല. ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സ്ഥാനം കണ്ടവർ കാഴ്ചവച്ചതാണ്. എങ്കിലും കിട്ടുന്ന അവസരത്തിലെല്ലാം അവർ അദ്ദേഹത്തിന്റെ ചോര കൊതിച്ചു. 2016 ലെ തെരഞ്ഞടുപ്പിൽ അദ്ദേഹം വീണു എന്ന് പറഞ്ഞവരായിരുന്നു ഏറെ. ഒരു തോൽവി എല്ലാറ്റിന്റെയും അവസാനമല്ല. ജനങ്ങളാണ് യജമാനന്മാർ. അവരെ സ്നേഹിക്കുകയും ഒപ്പമുണ്ടെന്ന് ബോധ്യമാക്കുകയും ചെയ്താൽ ഏതു തിരിച്ചടിയിൽ നിന്നും തിരിച്ചുവരാനാവും എന്നതാണ് മാണിയുടെ ജീവിതം പഠിപ്പിക്കുന്നത്.
ക്ലാസ് പരീക്ഷയിലെ തോൽവി
പാലായിലെ തോൽവി ഒരു ക്ലാസ് പരീക്ഷയിലെ തോൽവി മാത്രമാണ്. 2020 ലെ പഞ്ചായത്തു തെരഞ്ഞെടുപ്പ്, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇതൊക്കെയാണ് വലിയ പരീക്ഷകൾ. ക്ലാസ് പരീക്ഷയിൽ തോറ്റ കുട്ടിയുടെ ആത്മവിശ്വാസം നശിപ്പിക്കലല്ല വേണ്ടത്. കുറവുകളെ നേരിടാനുള്ള വഴി പറഞ്ഞു കൊടുക്കലാണ്. കുറ്റപ്പെടുത്തലിന്റെ സമീപനം അവനെക്കൊണ്ട് എടുപ്പിക്കാവുന്ന തീരുമാനങ്ങൾ അവനും കുടുംബത്തിനും വിനാശകരമാവാം.അതിനർഥം തോറ്റില്ല, ജയിച്ചു എന്ന് പറയുകയല്ല. മാണി 4000 ൽ പിടിച്ചുനിർത്തിയ ചോർച്ച എതിരാളിയുടെ 3000 ത്തിന്റെ വിജയമായത് എങ്ങനെയെന്ന് ആത്മവിമർശനപരമായി പഠിക്കണം. അതിന്റെ കാരണം ശീതീകരിച്ച മുറികളിലിരുന്ന് ബുദ്ധിജീവികൾ കണ്ടെത്തുന്നതോ, ചിലർ തങ്ങൾക്കു സീറ്റു കിട്ടാത്തതുകൊണ്ടു സങ്കടം തീർത്ത സംതൃപ്തിയോടെ പറയുന്നതോ ഒന്നും ആകണമെന്നില്ല. കൂടെയുള്ളവർ ആരെന്നും അല്ലാത്തവർ ആരെന്നും ഒക്കെ തിരിച്ചറിയാൻ ഇത്തരം അനുഭവങ്ങൾ സഹായിക്കും.ഒപ്പം നിൽക്കാവുന്നവരുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിന് അവസരങ്ങൾ വരുന്നു. പിണങ്ങി പരിഭവിച്ച് മാറിയവരുണ്ടെങ്കിൽ സ്നേഹത്തോടെ കൂടെ കൊണ്ടുവരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ അതിനുള്ള അവസരം ഉണ്ടാവും. രാഷ്ട്രീയത്തിൽ കരുത്തനായവൻ ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവർ അതിനായി കരു നീക്കുന്നതു സാധാരണമാണ്. അവന്റെ ശത്രുക്കളെല്ലാം ഒന്നിച്ചു കൂടാം. അവരുടെ വാക്കും പ്രവൃത്തിയും ഒക്കെ അനുസരിക്കാൻ നോക്കിയാൽ പണ്ട് അപ്പനും മകനും കൂടി കഴുതയെ ചുമന്നതുപോലാവും. ഉപദേശിക്കാനെത്തുന്നവരുടെ ചരിത്രവും ലക്ഷ്യവും മനസും മനസിലാക്കിയാൽ പ്രശ്നമില്ല. പാലാക്കാരുടെ മനസിൽ മാണിസാർ ഇല്ലാതായി എന്നൊക്കെ പറയുന്നവർ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ചോരയക്ക് വില പറഞ്ഞവരാണ്.
കേരള കോണ്‍ഗ്രസിലെ തമ്മിലടികൾക്കു വളം വയ്ക്കുന്നവർ ഓർക്കുക. അതുകൊണ്ട് അവർക്കു കൊടുക്കാവുന്ന പലതും കൊടുക്കാതിരിക്കാനാവും. എങ്കിലും ജനാധിപത്യ ചേരിക്കാർക്ക് അത് സ്വന്തം കുഴി തോണ്ടലാണ്.
കേരളാ കോണ്‍ഗ്രസുകൾ ഒന്നിക്കണോ രണ്ടാകണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അവരാണ്. ഒരു വീട്ടിൽ തമ്മിത്തല്ലി കഴിയുന്നതിലും നല്ലതാണ് രണ്ടു വീട്ടിൽ സമാധാനത്തോടെ കഴിയുന്നത് എന്ന് പണ്ടു മാണി സാർ പറഞ്ഞിട്ടുണ്ട്. ഒന്നിച്ചു പോയേ മതിയാവൂ എന്ന് പറയുന്നവർ എന്തേ ജോസഫിന്റെ സ്വന്തമായിരുന്ന ഒരു വലിയ വിഭാഗം ഇപ്പോൾ ഇടത്തുള്ള കാര്യം മറക്കുന്നു. ഒരു നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് അവർ ഇല്ലാതായിട്ടില്ല. ചങ്ങനാശേരിയിലെ അവരുടെ തോൽവി 1000 വോട്ടിനായിരുന്നു.
കുടുംബവാഴ്ച ഒഴിവാക്കണം എന്ന നിലപാടിന് വഴങ്ങിയതടക്കം വിജയത്തിനായി എടുത്ത എല്ലാ നീക്കങ്ങളും വിശകലനം ചെയ്ത് ന്യൂനതകൾ കണ്ടെത്തണം.
പാർട്ടി ശൈലി
ജനാധിപത്യ മുന്നണിയുടെ പിന്തുണ പാലായിൽ ജോസ് വിഭാഗത്തിനു കൊടുത്തത് മുന്നണിയുടെ രാഷ്ട്രീയ വിവേകമായി. അതല്ലാതെ മുന്നണിക്ക് വേറെ മാർഗവും ഉണ്ടായിരുന്നില്ല. ജോസ് വിഭാഗം സ്ഥാനാർഥി നിർണയം ഒരു വ്യക്തിയുടെ മാത്രം തീരുമാനമാകാതെ ഒരു സമിതിയുടെ തീരുമാനമാക്കിയ ശൈലിയും പ്രതീക്ഷ പകരുന്നു. സമിതിയുടെ തീരുമാനമായാണ് ജോസ് ടോം എത്തിയത്.
അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ
നിയമസഭക്ക് അഞ്ച് ഉപതെരഞ്ഞെടുപ്പുകൾ കൂടി വരുന്നു. അവയിൽ നാലു സീറ്റും ജനാധിപത്യ മുന്നണിയുടെ കൈവശം ഉണ്ടായിരുന്നവയാണ്. അരൂർ മാത്രമാണ് ഇടതു മുന്നണിയുടെ കൈവശം ഉണ്ടായിരുന്നത്. പാർട്ടി സജീവമാകണം. കേന്ദ്രത്തിലെ ബിജെപി ഭീതി പോലെ കോണ്‍ഗ്രസിന് അനുകൂലമായി വോട്ടു ചെയ്യിക്കുവാൻ ഇക്കുറി ഘടകങ്ങളില്ല എന്ന തിരിച്ചറിവോടെ അണികളെ പ്രവർത്തന സജ്ജമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മുന്നണിക്കാർ സ്ലിപ്പ് കൊടുക്കാത്ത സ്ഥലങ്ങൾ പോലും ഏറെ ഉണ്ടായിരുന്നു. എന്നിട്ടും ജനം പോയി വോട്ടു ചെയ്തത് ബിജെപിയെ ഭയന്നാണ്.
ആ ഭയം മാറ്റാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകാതെ കേരളത്തിൽ ബിജെപിക്കു പിടിച്ചു നിൽക്കുക പ്രയാസമായിരിക്കും. ചിദംബരവും ശിവകുമാറും എല്ലാം ജയിലിലായി. അതുപോലെ പവാറിനെയും കുടുക്കാൻ നോക്കുന്നു. ലക്ഷ്യം പ്രതിപക്ഷ നേതാക്കളെന്ന് വ്യക്തം. മായാവതിയും അഖിലേഷും മമതയും എല്ലാം അപകട മേഖലയിലാണ്. ബിജെപി നേതാക്കൾക്കു മാത്രം അഴിമതി നടത്താനുള്ള രാജ്യം എന്നാവുകയാണ് ഇന്ത്യ. ചിന്മയാനന്ദിനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിയും ജയിലിലായി. ഉന്നാവ് പെണ്‍കുട്ടി മരണവുമായി മല്ലിടുന്നു.
കോണ്ഗ്രസുകാരെപ്പോലല്ല പവാർ. അദ്ദേഹം വികാരപരമായി പ്രതികരിച്ചിട്ടുണ്ട്. പവാറിന്റെ പ്രതികരണം കൃത്യമായ ലക്ഷ്യത്തോടെയാണ്. പഴയ മറാത്ത-ഡൽഹി വികാരം ഇളക്കുകയാണ് പവാർ. കാശ്മീർ പോലെ കളിയാവില്ല പവാർ. ഇന്ത്യയുടെ അഖണ്ഡതയാണ് സർക്കാർ നീക്കങ്ങളിലൂടെ അപകടത്തിലാക്കുന്നത്. കോടതിയുടെ നിലപാടുകൾ പോലും ഭയം ഉളവാക്കുന്നു. തെരഞ്ഞെടുപ്പു കാലത്ത് കത്തിനിന്ന റഫാൽ കേസിൽ എന്തേ വിധി പറയുന്നില്ല. പ്രധാനമന്ത്രി മോദിയെ ഇന്ത്യയുടെ പിതാവ് എന്ന് അംഗീകരിക്കാത്തവൻ ഇന്ത്യക്കാരനല്ല എന്ന് പറയുന്ന മന്ത്രിമാർ. പ്രധാനമന്ത്രിയുടെ നടപടിയെ തെരഞ്ഞെടുപ്പു കുറ്റമായി കണ്ട തെരഞ്ഞടുപ്പു കമ്മീഷണറുടെ ഭാര്യക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വക നോട്ടീസ്. ഭഗൽപ്പൂരിലെ ബിനോയ് അച്ചൻ, ഇതെല്ലാം കൂട്ടി വായിക്കുന്ന മലയാളികൾക്കെങ്കിലും ബിജെപിയുടെ ലക്ഷ്യങ്ങളിൽ... ഭയം ബാക്കിയാണ്.
വീണ്ടും ലൗ ജിഹാദ്
കേരളം വീണ്ടും ലൗജിഹാദിന്റെ ഭീതിയിലാവുകയാണ്. ഒന്നും ഇല്ലെന്ന് വരുത്തി മുന്നോട്ടു പോകാനാണ് ചിലർ ബോധപൂർവം ശ്രമിക്കുന്നതെങ്കിലും നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചോദ്യങ്ങൾക്കും ടി.പി. സെൻകുമാറിനെപ്പോലുള്ളവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവേണ്ടതുണ്ട്. പ്രതികളോ സംശയത്തിന്റെ നിഴലിൽ വരുന്നവരോ എല്ലാം 20 നോടടുത്ത യുവാക്കളാണ്. നല്ല പരിശീലനം നേടിയവരെപ്പോലെ ആണ് അവരുടെ പെരുമാറ്റം. അവർ നല്ലവരാണെന്ന് എല്ലാവരും പറയുന്നു.
കുട്ടിക്കാലത്തെ പ്രണയമാണ് പ്രശ്നമെന്ന് പലരും പറയുന്നു. ശരിയായ പ്രണയമാണെങ്കിൽ എന്തേ പ്രണയിനി മാത്രം മതം മാറണമെന്ന് നിർബന്ധമാകുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ സെപ്റ്റംബർ 23 ന് കേന്ദ്ര ആഭ്യന്തരവകുപ്പിന് കൊടുത്ത കുറിപ്പിൽ പറയുന്നത് 2005 മുതൽ 12 വരെയുള്ള ഏഴു വർഷത്തിനിടയിൽ 4000 ക്രൈസ്തവ യുവതികളെ മതം മാറ്റി വിവാഹം കഴിച്ചു കൊണ്ടു പോയിട്ടുണ്ട്. അദ്ദേഹം കത്തോലിക്കാ സഭയുടെ ജാഗ്രത സമിതിയുടെ റിപ്പോർട്ടാണ് ഉദ്ധരിക്കുന്നത്. ഇവരിൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ യുവജനോത്സവ വേദിയിൽ വച്ചു പ്രണയത്തിൽ പെട്ട എറണാകുളംകാരി ഒരു ക്രൈസ്തവ യുവതിയുടെ ദാരുണ കഥകൾ അടുത്തകാലത്ത് പത്രങ്ങളിൽ വന്നു. പ്രണയാതുരനായ നല്ല യുവാവ് അവളെ വിവാഹം കഴിച്ചു. അവൾ ഗർഭിണിയായി, അതോടെ അയാൾക്കു വേറൊരു പെണ്‍കുട്ടിയുമായി പ്രണയമായി. അവളെയും വിവാഹം കഴിച്ചു. ആദ്യ ഭാര്യയും കുട്ടിയുമായി കാമുകൻ നാടുവിട്ടു. ഇപ്പോൾ എവിടെയാണ് എന്നു പോലും അറിയില്ല. ബുദ്ധി കൊണ്ട് എത്ര തീരുമാനിച്ചാലും ആ മാതാപിതാക്കളുടെ മനസിൽ ഈ കുട്ടി മരണം വരെ തീക്കട്ടയായിരിക്കില്ലേ?
ക്രൈസ്തവ വിശ്വാസിയായിരിക്കുന്പോൾ പള്ളിയിൽ മോഡസ്റ്റായി വസ്ത്രം ധരിക്കണം എന്ന് പറയുന്നതിൽ പോലും രോഷം കൊള്ളുന്നവർ ശരീരം ആകെ മൂടി ജീവിക്കുകയാണ് കാമുകന്റെ മതത്തിൽ! മനസിലാക്കുവാൻ ആവാത്ത മാറ്റങ്ങൾ!
ഇത്തരം പരാതികളോട് കേരളാ പോലീസിലെ ചില ഉദ്യോഗസ്ഥരുടെ സമീപനം കാണുന്പോൾ ഭയം വർധിക്കുന്നു.
അനന്തപുരി /ദ്വിജൻ
പാലായിലെ ക്ലാസ് പരീക്ഷ
01:36 AM Sep 29, 2019 | Deepika.com