ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം, ഏറ്റവും വലിയ രണ്ടാമത്തെ സാന്പത്തികശക്തി, ഇന്നുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഏറ്റവും വലുത്, ഏറ്റവും കൂടുതൽ വളർച്ചയുള്ള സന്പദ്വ്യവസ്ഥ എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ചൈനയ്ക്ക്. ഒക്ടോബർ ഒന്നിന് ആ രാജ്യത്തിന് 70 വയസ്.
1949 ഒക്ടോബർ ഒന്നിനു കമ്യൂണിസ്റ്റ് വിപ്ലവം ചൈനയിൽ നടക്കുന്പോൾ ലോകത്തിലെ രണ്ടാമത്തെ സോഷ്യലിസ്റ്റ് രാജ്യം പിറക്കുകയായിരുന്നു അവിടെ. മാവോ സേ തൂങിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1929 മുതൽ ലോംഗ് മാർച്ച് നടത്തിയാണ് കുമിതാങ് സർക്കാരിനെ അട്ടിമറിച്ച് കമ്യൂണിസ്റ്റ് ഭരണം ടിയാനൻമെൻ സ്ക്വയറിൽ സ്ഥാപിച്ചത്.
ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലെ അധികാര സീറ്റാണ് ടിയാനൻമെൻ സ്ക്വയർ. ആ ചത്വരത്തിൽ 1989-ൽ സർവകലാശാലാ വിദ്യാർഥികൾ കൂടുതൽ ജനാധിപത്യം ആവശ്യപ്പെട്ട് സമരം നടത്തിയതിന്റെ 30-ാം വാർഷികവും ഈയിടെ ലോകമെന്പാടും ആചരിച്ചിരുന്നു. ചൈനയിലൊഴികെ. ആയിരക്കണക്കിനു വിദ്യാർഥികളാണ് ടാങ്കുകൾ കയറി 1989-ൽ പരലോകം പൂകിയത്. ചൈനയെന്ന ഇരുന്പുമറ രാജ്യത്തിൽനിന്ന് കൂടുതലൊന്നും നമുക്ക് അറിയാൻ സാധിക്കില്ല - ചൈനീസ് സർക്കാർ തരുന്നതൊഴിച്ച്.
ഒരേയൊരു വാർത്താ ഏജൻസി - സിൻഹുവ. ഒരേയൊരു സർക്കാർ ടെലിവിഷൻ ചാനൽ - സിസിസി ടിവി. എല്ലാം നിയന്ത്രിക്കുന്നതാകട്ടെ രാജ്യത്തെ ഒരേയൊരു ഔദ്യോഗിക രാഷ്ട്രീയകക്ഷിയും - ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയുടെ ജനറൽ സെക്രട്ടറി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നു. സൈന്യത്തിന്റെയും. ചുരുക്കിപ്പറഞ്ഞാൽ ഷീ ചിംഗ് പിംഗ് എന്ന ചൈനീസ് പ്രസിഡന്റ് കമ്യൂണിസ്റ്റ് പാർട്ടിയെയും ചൈനീസ് സൈന്യത്തെയും നയിക്കുന്നു.
പാർട്ടിക്ക് കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഒക്കെ ഉണ്ടെങ്കിലും ഏഴംഗങ്ങൾ മാത്രമുള്ള പോളിറ്റ്ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി ആണ് യഥാർഥത്തിൽ രാജ്യത്തെ നിയന്ത്രിക്കുന്നത്.
1949 മുതൽ 1976 വരെ ചൈനയെ അക്ഷരാർഥത്തിൽ നയിച്ചത് മാവോയല്ലാതെ മറ്റാരുമല്ല. 1958 മുതൽ 1964 വരെ സാന്പത്തികരംഗത്ത് മാവോ നടപ്പാക്കിയ മഹത്തായ മുന്നോട്ട് കുതിക്കൽ നയം രാജ്യത്തെ പിന്നോട്ടടിക്കുകയാണു ചെയ്തത്. നൂറുകണക്കിനു സർവകലാശാലാ അധ്യാപകരെ പിരിച്ചുവിട്ട് ഗ്രാമങ്ങളിലേക്കയച്ച് നെൽപാടങ്ങളിൽ പണിയെടുക്കാൻ നിർബന്ധിക്കുന്നതടക്കമുള്ള മണ്ടൻ തീരുമാനങ്ങൾ അക്കാലത്ത് ചൈനയിലുണ്ടായി. 1966 മുതൽ 1976 വരെ നടപ്പാക്കിയ സാംസ്കാരിക വിപ്ലവവും ചൈനയെ വീണ്ടും പിന്നോട്ടടിക്കുന്നതായി. മാവോയുടെ കൊടിയിറക്കത്തിനും ഡെംഗ് സിയാവോ പിംഗിന്റെ ഭരണത്തിന്റെ കൊടിയേറ്റത്തിനും വഴിതെളിച്ച 1976 മുതലുള്ള കാലഘട്ടങ്ങളാണ് ചൈനയുടെ യഥാർഥ അഭിവൃദ്ധിക്ക് കാരണമായിത്തീർന്നത്.
മാവോയുടെ മൂന്നാം ഭാര്യയുടെ നേതൃത്വത്തിലുള്ള നാലംഗ ഉപജാപകസംഘം ഡെംഗിനെ അട്ടിമറിക്കാൻ നോക്കിയപ്പോഴെല്ലാം കമ്യൂണിസ്റ്റ് പാർട്ടി രണ്ടാം തലമുറ നേതാവായ ഡെംഗിനു പിന്നിൽ അടിയുറച്ച് നിൽക്കുകയായിരുന്നു.
"പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ, അത് എലിയെ പിടിച്ചാൽമതി' എന്ന് സാന്പത്തിക പരിഷ്കാരങ്ങളെ ന്യായീകരിച്ച് ഡെംഗ് ചൈനയിൽ വിദേശമൂലധനത്തിനും പ്രത്യേക കയറ്റുമതി മേഖലകൾക്കും പച്ചക്കൊടി നാട്ടി. 1971-ൽ തന്നെ അമേരിക്കൻ അംഗീകാരം കമ്യൂണിസ്റ്റ് ചൈനയ്ക്ക് ലഭിച്ചിരുന്നു. റിച്ചാർഡ് നിക്സണും ഹെൻറി കിസിംഗറുമൊക്കെ ചേർന്ന് സോവ്യറ്റ് യൂണിയനെതിരേ ചൈനയെ മെരുക്കിയെടുക്കാൻ ചൈനയ്ക്ക് യുഎൻ അംഗത്വം മാത്രമല്ല സുരക്ഷാസമിതി അംഗത്വം വരെ നൽകുകയും ചെയ്തു.
1949-ലെ വിപ്ലവത്തിനു ശേഷം ഇന്ത്യ മാത്രമാണ് കമ്യൂണിസ്റ്റ് ഇതര രാഷ്ട്രങ്ങളിൽ ചൈനയെ അംഗീകരിച്ചത്. അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമെല്ലാം ചൈന വിട്ട് ഓടിപ്പോയ കുമിതാങ് ചൈന അഥവാ തയ്വാനെയാണ് 1971 വരെ യഥാർഥ ചൈനയായി അംഗീകരിച്ചത്. ചിയാങ് കൈഷകിന്റെ നേതൃത്വത്തിലെ ചൈനയെ ഇന്നും പതിനഞ്ചോളം രാജ്യങ്ങൾ അംഗീകരിക്കുന്നുണ്ട്. ഭൂരിഭാഗവും ശാന്തസമുദ്രത്തിലെയും ലാറ്റിൻ അമേരിക്കയിലെയും കുഞ്ഞുരാഷ്ട്രങ്ങളാണ്. നവുറു, പലാവു തുടങ്ങിയ കൊച്ചുരാജ്യങ്ങൾ മാത്രം നാളിതുവരെ തയ്വാനെ അംഗീകരിച്ചിരുന്നു. സോളമൻ ദ്വീപുകൾ ഈ സെപ്റ്റംബറിൽ കമ്യൂണിസ്റ്റ് ചൈനയെ അംഗീകരിച്ചിരിക്കുകയാണ്. തയ്വാനെ തള്ളിക്കളഞ്ഞുകൊണ്ട് ചൈനയാകട്ടെ ഒറ്റ ചൈനാ സിദ്ധാന്തം മുറുകെപിടിച്ചുകൊണ്ട് തയ്വാനെ ഏത് സമയവും വിഴുങ്ങിക്കളയും എന്ന മട്ടിലാണ് നിൽക്കുന്നതും.
ചൈനീസ് വ്യാളി കമ്യൂണിസ്റ്റ് സിദ്ധാന്തത്തെ ഭംഗിക്കുവേണ്ടി അംഗീകരിക്കുന്നുണ്ടെങ്കിലും മുതലാളിത്തത്തിന്റെ എല്ലാ നല്ലഫലവും അനുഭവിക്കുന്നവർകൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രത്യേക സാന്പത്തികമേഖല നിലനിൽക്കുന്നത് ചൈനീസ് പട്ടണമായ ഷാങ്ഹായിലാണ്. ലോക ചൂതാട്ടവ്യവസായത്തിന്റെ തലസ്ഥാനമായ മക്കാവുവും ഇവിടെത്തന്നെ. ലോകത്തിലെ മിക്കവാറും ബഹുരാഷ്ട്ര കുത്തകകൾക്കും ആസ്ഥാനമുള്ള ഹോങ്കോംഗ് 1998 മുതൽ ചൈനയുടെ അവിഭാജ്യ ഘടകമാണ്. ഒറ്റരാജ്യം, രണ്ടു വ്യവസ്ഥിതി എന്ന പദ്ധതിപ്രകാരമാണ് ബ്രിട്ടൻ ഒന്നരനൂറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് ഹോങ്കോംഗ് കമ്യൂണിസ്റ്റ് ചൈനയ്ക്ക് കൈാറിയത്. ഹോങ്കോംഗിലേതുപോലെ കൂടുതൽ സ്വാതന്ത്ര്യം തേടി ഉയിഗർ മുസ്ലിംകളും സമരപാതയിലാണ്.
ടിബറ്റും ദലൈലാമയുമൊക്കെ ഇന്ത്യ-ചൈനാ ബന്ധത്തിൽ എന്നും തലവേദനതന്നെയാണ്. 1959-ലെ ദലൈലാമയുടെ ഇന്ത്യയിലേക്കുള്ള പലായനവും ഇവിടെ നൽകിയ രാഷ്ട്രീയ അഭയവുമെല്ലാം 1965-ലെ യുദ്ധത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചത്. അരുണാചലും സിക്കിമും അക്സായ്ചിന്നുമെല്ലാം ചൈനയുമായുള്ള സംഘർഷവിഷയങ്ങളാണ്. സിപിഇസിയിലൂടെ പാക്കിസ്ഥാനെ കൂട്ടുപിടിച്ച് ഇന്ത്യയെ വരിഞ്ഞുകെട്ടാനും ശ്രമിക്കുന്നുണ്ട്. ഡെംഗിനു ശേഷം വന്ന ജിയാങ് സെമിനും ഹൂ ജിന്റാവോയും ഒക്കെ സാന്പത്തിക പരിഷ്കാരങ്ങൾ കൂടുതൽ നടത്താനും അതുവഴി ചൈനയെ ലോകത്തിലെ ഫാക്ടറി ആക്കാനും ആവതു ശ്രമിച്ചു. വിമത ശബ്ദങ്ങളെ അടിച്ചൊതുക്കി. അതേസമയം ലോകവ്യാപാരത്തിന്റെയും ആഗോളവത്കരണത്തിന്റെയും സാധ്യതകൾ വല്ലാതെ മുതലെടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബൗദ്ധിക സ്വത്തവകാശം ചൈന ദുരുപയോഗം ചെയ്യുന്നുവെന്നാണ് ട്രംപിന്റെ പരാതി.
2006ഓടെ ഡബ്ല്യുടിഒയിലേക്കും കടന്നുവന്ന ചൈന ഇന്ന് ആർസിഇപി എന്ന സ്വകാര്യ വ്യാപാരസംഘടനയുടെ തലപ്പത്തേക്കു വന്നിരിക്കുകയാണ്. ഇന്ത്യ അടക്കം പതിനാറു രാജ്യങ്ങൾ ചേർന്നുള്ള വ്യാപാരസംഘടന ഡബ്ല്യുടിഒയെതന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. ബ്രിക്സ് എന്ന കൂട്ടായ്മയും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ബാങ്കായ ന്യൂ ഡവലപ്മെന്റ് ബാങ്കിനും ചൈനീസ് നഗരമായ ഷാങ്ഹായ് ആണ് ആതിഥ്യമരുളുന്നത്. ബിആർഐ, ഒബിഒആർ പദ്ധതികളിലൂടെ നിരവധി രാജ്യങ്ങളുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കുന്നു. സ്വകാര്യസ്വത്ത് കമ്യൂണിസത്തിൽ നിഷിദ്ധമാണെങ്കിലും ഇന്ന് ചൈനയിലാണ് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ളത്. തുറന്നവാതിൽ നയവും ഒറ്റചൈനാ സിദ്ധാന്തവുമൊക്കെ ബഹുരാഷ്ട്ര കുത്തകകളെ അങ്ങോട്ടാകർഷിക്കുന്നു. ഇരുന്പുമറയുണ്ടെങ്കിലും നിക്ഷേപസൗഹൃദ അന്തരീക്ഷം അവിടെ നിലനിൽക്കുന്നു.
എങ്കിലും, മധുരമനോജ്ഞ ചൈനയിൽ കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല. അഴിമതിയും സ്വജനപക്ഷപാതവും കമ്യൂണിസ്റ്റ് നേതാക്കളെയും തീണ്ടിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യാവകാശത്തിന് പൂജ്യംവില മാത്രമേ ആ രാജ്യത്തുള്ളൂ. മാവോ നൂറു പുഷ്പങ്ങൾ വിരിയട്ടെ എന്ന് ആലങ്കാരികമായി പാടിയിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗിക നിലപാടിനെതിരേ പരസ്യനിലപാടെടുക്കുന്നവർക്ക് മരണമണിതന്നെയാണ് അവിടെ മുഴങ്ങുന്നത്. അമേരിക്ക-ചൈന വ്യാപരയുദ്ധം ചൈനീസ് വ്യാളിയെ പിടിച്ചുകെട്ടാൻ ഉതകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഡോ. സന്തോഷ് വേരനാനി
ചൈനയ്ക്കു സപ്തതി
11:14 PM Sep 26, 2019 | Deepika.com