ഹൗ ഡു യു ഡു എന്നതിനു ഹൗഡി എന്നാണ് അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പൊതുവേ പറയുക. ഹലോ എന്നു പറയുന്നതു പോലെ. അമേരിക്കയിലെ ഹൂസ്റ്റണിൽ നാളെ ഹൗഡി മോദി എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുക്കുന്ന വലിയ പരിപാടി അമേരിക്കയും ഇന്ത്യയും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതിനായി മോദി ഇന്നലെ അമേരിക്കയിലേക്കു തിരിച്ചു. ചൊവ്വാഴ്ചയാണു പ്രസിഡന്റ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ ഒൗദ്യോഗിക ചർച്ചകൾ.
അടുത്ത വെള്ളിയാഴ്ച ന്യൂയോർക്കിൽ ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിച്ച ശേഷമേ പ്രധാനമന്ത്രി മടങ്ങിവരുകയുള്ളൂ. 2014നു ശേഷം ആദ്യമായാണ് യുഎൻ ജനറൽ അസംബ്ലിയിൽ മോദി പ്രസംഗിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം, ഭീകരത എന്നീ സമ്മേളനങ്ങളിലും മോദി പ്രസംഗിക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക പരിപാടിയാണു മോദി പങ്കെടുക്കുന്ന മറ്റൊന്ന്.
മാർപാപ്പയുടെ സ്വീകരണ ചടങ്ങു കഴിഞ്ഞാൽ ഏറ്റവും വലുതാകും മോദിയുടെ ഹൂസ്റ്റണ് പരിപാടി എന്നാണ് അമേരിക്കയിൽ നിന്നുള്ള റിപ്പോർട്ട്. മോദിയുടെ വൻ പൊതുജന സന്പർക്ക, സാംസ്കാരിക, രാഷ്ട്രീയ പരിപാടികൂടിയാണ് വിശാലമായ ടെക്സസ് സംസ്ഥാനത്തെ വലിയ നഗരമായ ഹൂസ്റ്റണിലെ ഹൗഡി മോദി. വൂവെൻ: ദി ഇന്ത്യൻ- അമേരിക്കൻ സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ഒന്നര മണിക്കൂർ നീണ്ട സാംസ്കാരിക പരിപാടിയും ഹൂസ്റ്റണിൽ ഒരുക്കിയിട്ടുണ്ട്.
ഹൗഡി മോദി, മതിയോ മോദി?
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മോദിയോടൊപ്പം പങ്കെടുക്കുന്നുവെന്നതാണു ഹൗഡി മോദി സമ്മേളനത്തിന്റെ പ്രത്യേകത. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ ഇത്ര വലിയൊരു സമ്മേളനത്തിൽ ട്രംപ് മുന്പൊരിക്കലും പ്രസംഗിച്ചിട്ടില്ല. അതിനാൽതന്നെ ഹൗഡി മോദി ചരിത്രം കുറിക്കും. ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധത്തിന്റെ ശക്തി വിളിച്ചോതുന്നു എന്നതുപോലെ ഇന്ത്യൻ വംശജരായ അമേരിക്കൻ ജനതയുടെ വലിയ സംഭാവനകൾക്കുള്ള പരസ്യമായ അംഗീകാരവുമാകും.
വ്യാഴാഴ്ച മുതൽ ടെക്സസിൽ തകർത്തു പെയ്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടായെങ്കിലും ഇന്നലെ രാത്രിയിലും സംഘാടകരുടെ ആവേശം കെടുത്താനായിട്ടില്ല. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കുന്നതു പോലെ 50,000 പേർ എത്തിയേക്കും. ടെക്സസ് സംസ്ഥാനവും വലിയ നഗരമായ ഹൂസ്റ്റണും മലയാളികളുടെ പ്രധാന കേന്ദ്രമാണ്. ഹൂസ്റ്റണിലെ നാസ സ്പേസ് സെന്റർ ശാസ്ത്രകുതുകികൾക്ക് ആകർഷണമാണ്.
ഹൂസ്റ്റണ്, ഡാള്ളസ്, സാൻ അന്റോണിയോ മുതൽ തലസ്ഥാനമായ ഓസ്റ്റിൻ വരെ 68 നഗരങ്ങളുള്ള വിശാല സംസ്ഥാനം കൃഷി, ബിസിനസ്, വിദ്യാഭ്യാസം, സ്പോർട്സ്, ഭക്ഷണം തുടങ്ങി പലതിന്റെയും കേന്ദ്രമാണ്. ടെക്സസിലെ വിവിധ പ്രദേശങ്ങളിലൂടെയും പലതവണ യാത്ര ചെയ്തിട്ടുള്ളതിനാൽ ഹൂസ്റ്റണോട് പ്രത്യേക മമതയുണ്ട്. ഹൂസ്റ്റണിൽ വച്ച് 2015 ജൂലൈയിൽ ദശകത്തിലെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരവും ഹൂസ്റ്റണ് നഗരത്തോടു ചേർന്നുള്ള മിസൂറി നഗരത്തിന്റെ ആദരവും ലഭിച്ചതിനാൽ ടെക്സസ് എന്നും പ്രിയങ്കരമാണ്.
തമാശല്ല ഹൗഡി ഇക്കണോമി
ഹൗഡി ഇക്കണോമി ഡൂയിംഗ്? അത്ര നല്ലതല്ലെന്നു തോന്നുന്നല്ലോ എന്ന രാഹുൽ ഗാന്ധിയുടെ ട്വിറ്ററിലെ ചോദ്യം പക്ഷേ കുറിക്കു കൊള്ളുന്നതായി. ഓഹരിവിപണിയിലെ ചാട്ടത്തിനായി 1.45 ലക്ഷം കോടി രൂപ ചെലവഴിച്ചതിലൂടെ മോദിയുടെ ഹൂസ്റ്റണ് പരിപാടി ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയതായെന്ന് ഇന്നലെ വൈകുന്നേരം മറ്റൊരു ട്വീറ്റിലൂടെയും രാഹുൽ പരിഹസിച്ചു. എന്നാൽ, ഒരു പരിപാടിക്കും സാന്പത്തിക പ്രശ്നത്തിന്റെ യാഥാർഥ്യം മറയ്ക്കാനാകില്ലെന്നും കോണ്ഗ്രസ് മുൻ അധ്യക്ഷൻ ഓർമിപ്പിക്കുന്നു.
പ്രതിവർഷം 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുന്നതാണ് കേന്ദ്ര സർക്കാർ ഇന്നലെ പ്രഖ്യാപിച്ച കോർപറേറ്റ് നികുതിയിളവെന്ന് ധനമന്ത്രി നിർമല സീതാരാമൻതന്നെ ഗോവയിൽ വിശദീകരിച്ചിട്ടുണ്ട്. കോർപറേറ്റ് മേഖലയിൽ ഒറ്റയടിക്ക് അഞ്ചു ശതമാനത്തോളം നികുതിയിൽ കുറവു വരുത്തിയതിനെ തുടർന്ന് ഓഹരിവിപണികളിൽ പൊടുന്നനേ മുന്നേറ്റം ഉണ്ടായെന്നതും ശ്രദ്ധേയമാണ്. പത്തു വർഷത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന കുതിച്ചുകയറ്റം.
ഇന്ത്യൻ കന്പനികളുടെയും പുതിയ നിർമാണ കന്പനികളുടെയും കോർപറേറ്റ് നികുതി 22 ശതമാനമായാണ് കുറച്ചത്. സർചാർജും സെസും അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നിലവിലിത് 30 ശതമാനം ആയിരുന്നു. കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യവും ഈ വലിയ നികുതിയിളവിന് നൽകാൻ പഴയ കോളജ് അധ്യാപികയും ബിജെപിയുടെ വക്താവുമായിരുന്ന നിർമല മറന്നില്ല. ഗോവയിൽ ജിഎസ്ടി കൗണ്സിൽ യോഗത്തിനു മുന്പാണ് പ്രധാനമന്ത്രി മോദിക്ക് അമേരിക്കയിലെ വലിയ മുതലാളിമാരുടെ കൈയടി വാങ്ങിക്കൊടുക്കുന്ന പ്രഖ്യാപനം ധനമന്ത്രി നടത്തിയത്.
മുതലാളിക്ക് 7.25 ലക്ഷം കോടി!
പാവപ്പെട്ടവർ, തൊഴിലാളികൾ, കർഷകർ, ഇടത്തരക്കാർ, സാധാരണക്കാർ, വീട്ടമ്മമാർ, വയോധികർ തുടങ്ങി കരുണ വേണ്ടവർക്കു നയാപൈസയുടെ നികുതിയിളവ് നൽകാതെയാണ് അംബാനി, അദാനി പോലുള്ള സഹസ്രകോടികളുടെ മുതലാളിമാർക്ക് വാരിക്കോരി സൗജന്യം നൽകിയത്. ചെറിയ തുകയല്ല കോർപറേറ്റ് കന്പനികൾക്കു സൗജന്യം കൊടുത്തത്. ഓരോ വർഷവും 1.45 ലക്ഷം കോടി രൂപ! വെറും ആയിരം കോടിയുടെ സഹായം നൽകിയിരുന്നെങ്കിൽ കേരളത്തിലെ 10 ലക്ഷത്തിലേറെ ചെറുകിട റബർ കർഷകർ രക്ഷപ്പെടുമായിരുന്നു.
മോദി സർക്കാരിന്റെ അഞ്ചു വർഷം കാലാവധി കഴിയുന്പോൾ രാജ്യത്തിന്റെ ഖജനാവിന് ഈയൊരു നികുതിയിളവു തീരുമാനത്തിലൂടെ മാത്രം നഷ്ടം 7.25 ലക്ഷം കോടി രൂപയാണ്. സാങ്കൽപിക നഷ്ടം ആരോപിക്കപ്പെട്ട 2ജി സ്പെക്ട്രം അഴിമതി കേസിൽ പോലും നഷ്ടം വെറും 1.76 ലക്ഷം കോടി രൂപയായിരുന്നു. ഒടുവിൽ 2ജി കേസ് ആവിയായി പോയതു മിച്ചം. മൻമോഹൻ സിംഗ് സർക്കാരിനെ താഴെയിറക്കിയ 2ജി കേസിൽ പ്രതികൾക്കെതിരേ കുറ്റം തെളിയിക്കാൻ പോലും കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല.
കുത്തക മുതലാളിമാർക്ക് 7.25 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയതിനോളം വലിയ അഴിമതി ഇന്ത്യയുടെ ചരിത്രത്തിൽ വേറെ ഉണ്ടാകില്ലെന്നാണ് പ്രതിപക്ഷ നേതാക്കൾ ഇന്നലെ പറഞ്ഞത്. കയറ്റുമതി മേഖലയെ ഉത്തേജിപ്പിക്കാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പദ്ധതിയിലൂടെ മറ്റൊരു 50,000 കോടി രൂപയുടെ വരുമാനം നഷ്ടം പ്രതീക്ഷിക്കുന്നുവെന്നു നിർമല നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ലയനം അടക്കമുള്ള മൂന്നു തവണയായി നേരത്തെ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾക്കൊന്നും തളർന്നുകിടക്കുന്ന സന്പദ്ഘടനയെ പൊക്കാനായിട്ടില്ല.
ഉള്ളവനു വാരിക്കോരി, ഇല്ലാത്തവന്
ഉള്ളവനു വീണ്ടും വീണ്ടും വാരിക്കോരി നൽകുന്നു. ഇല്ലാത്തവനിൽനിന്ന് ഉള്ളതുകൂടി എടുക്കുന്നു എന്നു പറഞ്ഞ നിലയാണിപ്പോൾ. സാധാരണക്കാരും കർഷകരും പാവങ്ങളുമെല്ലാം ദുരിതക്കയത്തിൽ നിലയില്ലാതെ വിഷമിക്കുകയാണ്. വാഹന, വസ്ത്ര, നിർമാണ, കാർഷിക മേഖലകളിലെ തകർച്ച രാജ്യത്തെയാകെ ബാധിച്ചുകഴിഞ്ഞു. ബിസ്കറ്റ് മുതൽ അടിവസ്ത്രം വരെ വില്പന ഇടിഞ്ഞു. വാഹന മേഖലയിൽ മാത്രം ആയിരങ്ങൾക്കു തൊഴിൽ നഷ്ടമായി.
നോട്ട് നിരോധനമാണു സാന്പത്തിക മുരടിപ്പിനു തുടക്കം കുറിച്ചത്. ജിഎസ്ടിയിലെ കുഴച്ചിലുകൾ പ്രശ്നം വഷളാക്കി. ഒടുവിൽ പ്രചാരണത്തിലുണ്ടായിരുന്ന പഴയ കറൻസിയുടെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി. കള്ളപ്പണം വെള്ളയായതു മിച്ചം. ആയിരത്തിനു പകരം 2,000 രൂപ നോട്ടുകൾ ഇറക്കിയതു കള്ളപ്പണക്കാർക്കും വ്യാജ കറൻസിക്കാർക്കും സൗകര്യമൊരുക്കി. പണലഭ്യതയിലെ കുറവ് സമസ്ത മേഖലകളെയും ദോഷകരമായി ബാധിച്ചു.
ചെറുകിട- ഇടത്തരം- പരന്പരാഗത വ്യവസായികൾ, കച്ചവടക്കാർ തുടങ്ങിയവർ നട്ടം തിരിഞ്ഞു. നഷ്ടം കൂടിയപ്പോൾ പലരും കച്ചവടംതന്നെ പൂട്ടി. പരന്പരാഗത വ്യവസായങ്ങളും പൂട്ടുകയോ തകർച്ചയിലോ ആയി. നഷ്ടം മുതലാക്കാൻ പൊതുമേഖലാ ബാങ്കുകൾ പോലുള്ളവർ ഉപഭോക്താക്കളുടെ പോക്കറ്റിൽനിന്നു കൈയിട്ടുവാരി. ഈ ഭൂലോക മണ്ടത്തരത്തിലൂടെ ലക്ഷക്കണക്കിന് തൊഴിൽ നഷ്ടമായെന്നാണു സാന്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗ് പറഞ്ഞത്. രണ്ടു കോടി പേർക്കു വർഷം തോറും തൊഴിൽ നൽകുമെന്നു വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിലെത്തിയതെന്നതും മറന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഏറെക്കാലം കുറഞ്ഞതാണ് ഇന്ത്യക്കും മോദിക്കും പിടിച്ചുനിൽക്കാൻ സഹായകമായത്. ആറു തവണയാണ് പെട്രോൾ, ഡീസൽ കേന്ദ്രനികുതി കൂട്ടി അനേക ലക്ഷം കോടി രൂപ ഖജനാവിലേക്കു സ്വരുക്കൂട്ടിയത്. ആഗോളവിപണിയിലെ ഇന്ധനവിലയിടിവിന്റെ ഗുണം സാധാരണക്കാർക്കു കിട്ടിയില്ല. മറിച്ച് ദിവസവും വില കൂട്ടി ജനത്തെ വലയ്ക്കാനും മടിച്ചില്ല.
തന്ത്രം ശ്രദ്ധതിരിക്കൽ, പക്ഷേ
ഇന്ധന നികുതികളിലൂടെ കിട്ടിയ വലിയ തുകയ്ക്കു പുറമെ പൊതുമേഖലാ ഓഹരികൾ വിറ്റുതുലച്ച് സർക്കാർ പണം സന്പാദിച്ചു. റിസർവ് ബാങ്ക് ശേഖരത്തിലെ 1.76 ലക്ഷം കോടി രൂപ സർക്കാർ കൈവശപ്പെടുത്തിയതും സാന്പത്തികമായി സർക്കാരിന് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നതിനാലാണ്. മോദിയുടെ മാർക്കറ്റിംഗ് മികവിലും മുത്തലാക്ക്, ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങി ഭാഷയും ഭക്ഷണവും മതവുമെല്ലാം കൂട്ടിക്കുഴച്ചു വിവാദങ്ങളും വാഗ്ദാനങ്ങളും അവകാശവാദങ്ങളും ഉയർത്തിയാണ് യഥാർഥ പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിച്ചത്. ഏറ്റവുമൊടുവിൽ അമിത് ഷായുടെ ഹിന്ദിവാദം മുതൽ ഹൂസ്റ്റണിലെ ഹൗഡി മോദി വരെ പലതിലും ഈ തന്ത്രം വ്യക്തം.
രാജ്യം ആശങ്കാജനകമായ സാന്പത്തിക മുരടിപ്പിലായ സമയത്തുള്ള പ്രധാനമന്ത്രിയുടെ മാർക്കറ്റിംഗ് പരിപാടിയാണ് ഹൂസ്റ്റണിലേതെന്നു കോണ്ഗ്രസ് ആക്ഷേപിക്കുന്നത് അപ്പാടെ തെറ്റാകില്ല. എന്നിട്ടും സാന്പത്തിക മുരടിപ്പ് കേന്ദ്രസർക്കാർ സമ്മതിച്ചോ, ഇല്ലയോ എന്നൊന്നും ഉത്തരവാദിത്വപ്പെട്ട ആരും ഒൗദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പക്ഷേ, മൂന്ന് ആഴ്ചകൾക്കുള്ളിൽ തുടർച്ചയായ നാലാമത്തെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിലൂടെ ധനമന്ത്രി നിർമല സീതാരാമൻ സാന്പത്തിക മാന്ദ്യം അടിവരയിട്ട് അംഗീകരിക്കുകയാണു ചെയ്തത്. പണലഭ്യതയുടെ കുറവ് വലിയ തോതിൽ ഉണ്ടെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ ആദ്യമേതന്നെ സമ്മതിച്ചിരുന്നു. രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലായെന്നും സാന്പത്തിക വളർച്ച പിന്നോട്ടടിക്കുകയാണെന്നും ഇതിനും മുന്പേ കോണ്ഗ്രസ് മുന്നറിയിപ്പു നൽകിയിരുന്നു. ജിഡിപി വളർച്ച അഞ്ചു ശതമാനം ആയി ഇടിഞ്ഞതിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം അനേകലക്ഷം കോടികളുടേതാണെന്നും കാണാതെ പോകരുത്.
കർഷകരുടെ, ഗ്രാമങ്ങളുടെ ഇന്ത്യ
വിവാദങ്ങളും വീരവാദങ്ങളുമല്ല, തകരുന്ന സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഫലപ്രദമായ നടപടികളാണ് രാജ്യത്തിന് ആവശ്യം. പക്ഷേ തകർച്ചയിലും കോർപറേറ്റ് ഭീമന്മാർക്ക് രാജ്യത്തിന്റെ ഖജനാവ് തുറന്നുകൊടുക്കുന്നതും സാധാരണക്കാരെയും കർഷകരെയുമെല്ലാം തഴയുന്നതും കൂടുതൽ ആപത്താകും.
കാർഷിക, ഗ്രാമീണ മേഖലകളുടെ വളർച്ചയിലൂടെയേ ഇന്ത്യക്ക് പുരോഗതി നേടാനാകൂ എന്ന മഹാത്മാ ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ഉപദേശമെങ്കിലും കേന്ദ്രസർക്കാർ കേൾക്കണം. അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കാൻ മടിക്കരുതെന്ന് പഴമക്കാർ പറയുന്നതിൽ കഴന്പുണ്ടെന്ന് മോദിയും നിർമലയും മറക്കരുത്. ഇന്ത്യയുടെ 130 കോടി ജനങ്ങളുടെ പകുതിയിലേറെ വരുന്ന കർഷകരെയും സാധാരണക്കാരെയും രക്ഷിക്കാതെ ഇന്ത്യയെ രക്ഷിക്കാനാകില്ല.
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഹൗഡി മോദിയും 1.45 ലക്ഷം കോടിയും
11:35 PM Sep 20, 2019 | Deepika.com