കുണ്ടറ: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിവന്ന കച്ചവട സ്ഥാപനത്തിൽ പരിശോധനയ്ക്ക്എത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ കൈയേറ്റ ശ്രമം നടന്നതായി കുണ്ടറ പോലീസിൽ പരാതി.
പെരിനാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കച്ചവട സ്ഥാപനങ്ങളിൽ വ്യാപകമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി പരാതി ഉണ്ടായിരുന്നു.
തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ പെരിനാട് തൊണ്ടിറക്ക് മുക്കിലെ വി ആർ എസ് ജനറൽ ട്രേഡിങ് എന്ന കച്ചവട സ്ഥാപനത്തിൽ പരിശോധനയ്ക്ക് എത്തിയത്. പെരിനാട് സ്വദേശി കോരുത് വർഗീസ് എന്നയാളാണ് കടയുടമ. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കടയിൽ നിന്നും കണ്ടെടുത്തു. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തുടർനടപടികൾക്ക് തുടക്കം കുറിക്കുമ്പോഴാണ് കടയുടമ ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണനെ അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന രേഖകൾ നശിപ്പിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തത്.
നാട്ടുകാരിൽ ചിലരുടെ ഇടപെടൽ മൂലമാണ് മർദനമേൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടത്. ഇതു സംബന്ധിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജയകൃഷ്ണൻ കുണ്ടറ പോലീസിൽ പരാതി നൽകി.
പോലീസ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കട പരിശോധനയ്ക്ക് എത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ കൈയേറ്റ ശ്രമം
11:20 PM Apr 01, 2023 | Deepika.com