അഞ്ചല്‍ : നാടന്‍ കോഴികളുടെ ഉത്പാദനം, ശേഖരണം എന്നിവ വര്‍ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഗ്രാമങ്ങളെ മുട്ട ഉല്പാദനത്തില് സ്വയംപര്യാപ്തമാക്കുമെന്നു മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. അലയമൺ പഞ്ചായത്തില്‍ തെരെഞ്ഞെടുത്ത പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്ക് സൗജന്യ മുട്ടക്കോഴിയും കൂടും തീറ്റയും നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പാല് ഉല്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അലയമണ്‍ പഞ്ചായത്തില്‍ ക്ഷീര ഗ്രാമം പദ്ധതിയും ഒപ്പം കാര്‍ഷിക മേഖലയില്‍ കേരഗ്രാമം പദ്ധതിയും ആരംഭിക്കുംമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് അധ്യക്ഷത വഹിച്ചു. എഐസിആർപി ഹെഡ് ആൻഡ് സീനിയർ സൈന്റിസ്റ്റ് ഡോ. എസ് ശങ്കരലിംഗം, കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ.ഡോ. എം. ആർ. ശശീന്ദ്രനാഥ്, പ്രഫ. ടി.എസ് രാജീവ്, ഡോ. അജിലാസ്റ്റ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, ഗീതാകുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരെക്കൂടാതെ ഡോ. ജസ്റ്റിന് ഡേവിഡ്, ഡോ. എം.കെ മുഹമദ് അസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റേയും കേരള വെറ്റിനറി സർവകലാശാലയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന എഐസിആർപി ഓൺ പൗൾട്രി ഫോർ എഗ്സ് വിഭാവനം ചെയ്ത പദ്ധതി പ്രകാരം ഒരാള്‍ക്ക് പത്തുകോഴികള്, ഒരു കൂട്, തീറ്റ എന്നിവയാണ് വിതരണം ചെയ്തത്. അലയമണ്‍ പഞ്ചായത്തില്‍ 55 പേര്‍ക്കാണ് പദ്ധതിയിലൂടെ സൗജന്യമായി കോഴിയും കൂടും തീറ്റയും ലഭിച്ചത്.
നാടന്‍ കോഴി ഉല്പാദനം വര്‍ധിപ്പിച്ചു മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും: മന്ത്രി
11:20 PM Apr 01, 2023 | Deepika.com