മാതൃഭാഷയേയും അതിന്റെ ഉപയോഗത്തേയും സംബന്ധിച്ച ചർച്ചകൾ നടക്കുകയാണല്ലോ. അങ്ങു വടക്ക്, ഒറ്റ രാജ്യം ഒറ്റ ഭാഷ എന്ന താത്വികവാദം അരങ്ങുതകർക്കുമ്പോൾ ഇങ്ങു തെക്ക്, മൽസര പരീക്ഷകൾ മാതൃഭാഷയിലാക്കാൻ സമരം. ഇക്കാര്യത്തിൽ കേരള സർക്കാറിന്റെയും കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും തീരുമാനം സ്വാഗതാർഹം തന്നെ.
2011 ലെ സാമൂഹ്യ സർവേ പ്രകാരം ഇന്ത്യയിലെ ജനങ്ങളിൽ 43.63 % പേർ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും അവരിൽ 26% പേർ മാത്രമാണ് ശുദ്ധ ഹിന്ദി സംസാരിക്കുന്നവർ. ബാക്കി 17% പേർ സംസാരിക്കുന്നത് ഭോജ്പുരി ഉൾപ്പെടെയുള്ള ഹിന്ദിയുടെ വകഭേദഭാഷകളാണ്. 56% ത്തിലധികം പേർ ഹിന്ദിയുമായി ഒരു ബന്ധം പോലുമില്ലാത്ത ഭാഷകൾ സംസാരിക്കുന്നു. ഔദ്യോഗികമായി തന്നെ 22 ഭാഷകൾ നിലവിലുള്ള ഇന്ത്യയിൽ 1961ലെ സെൻസസിൽ തന്നെ 1652 മാതൃഭാഷകൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇഷ്ടമുള്ള ഭാഷ സംസാരിക്കാനും മാതൃഭാഷയിൽ ഭരണവ്യവഹാരത്തിനും സാധുതയുള്ള നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു ഭാഷയെ മാത്രം പറ്റിപ്പിടിച്ചുള്ള ചർച്ചകളും നിയന്ത്രണങ്ങളും ഒട്ടും ആശാസ്യമല്ല. ഒപ്പം, ആംഗലേയ ഭാഷയുടെ മറപിടിച്ച്, മാതൃഭാഷയിൽ ആശയസംവേദനം നടത്തുന്നതിനും പരീക്ഷകളെഴുതുന്നതിനുമുള്ള സാധ്യതകളെ ഇല്ലാതാക്കുന്നതും ശുഭകരമല്ല. ഭാഷാ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ഒരു നാട്ടിലേ, ജനാധിപത്യം വാഴുകയുള്ളൂ.
പഠനാവശ്യങ്ങൾക്കും ജോലിയാവശ്യങ്ങൾക്കുമായുള്ള കുടിയേറ്റത്തെപ്പറ്റിയുള്ള ചിന്ത ഇന്നു നമ്മുടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ വലിയ തോതിലുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കും അമേരിക്കൻ നാടുകളിലേയ്ക്കും കുടിയേറി പാർക്കുന്നവരിൽ ഒരു വലിയ പക്ഷം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഈ കാലഘട്ടത്തിൽ, അക്കാരണം കൊണ്ടു തന്നെ ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ പ്രാവീണ്യം നേടുകയെന്നത് ആവശ്യവുമാണ്. എന്നാൽ എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കണം എന്ന ഒരു ചിന്ത നമ്മുടെ നാട്ടിലും പരന്നിരിക്കുകയാണ്.
ശാസ്ത്രീയ ഫലങ്ങളും നിരീക്ഷണങ്ങളും
1985- 2001വരെ കാലയളവില്‍ അമേരിക്കയിലെ വിവിധ ഭൂപ്രദേശങ്ങളിലെ വിദ്യാർഥികളുടെ പഠനനിലവാരവും ബോധനമാധ്യമവും സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങൾ തന്നെ നടന്നു. വെയ്ൻ തോമസും വെർജീനിയ കോളിയറും നടത്തിയ ഈ പരീക്ഷണ പഠനത്തില്‍ ആദ്യത്തെ ആറു വർഷക്കാലം മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കുന്ന കുട്ടികള്‍ മാതൃഭാഷയല്ലാതെ മറ്റു ഭാഷയിൽ പഠിക്കുന്നവരേക്കാള്‍ ബൗദ്ധികമായി ഉയർന്ന നിലവാരം പുലർത്തുന്നതായി കണ്ടെത്തി. ഈ പഠനങ്ങളും സർവേ ഫലങ്ങളും യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ നിലവാരത്തിനു മാതൃഭാഷയുടെ പങ്കെന്ന വിഷയത്തിൽ പ്രസിദ്ധീകരിച്ച കരോള്‍ ബൻസിന്റെ റിപ്പോർട്ടില്‍ മാതൃഭാഷയിലുള്ള പഠനങ്ങളേയും ചിന്തകളേയും പിന്തുണയ്ക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി സാധ്യതകളും സാധുതകളും അവതരിപ്പിക്കുന്നു. ഗവേഷണപഠനങ്ങളുടെ കൂടെ പിൻബലത്തില്‍ ബെൻസിൻ പറയുന്ന കണ്ടെത്തലുകൾ മാതൃഭാഷാ പഠനത്തിന് ഊഷ്മളതയേകുന്നതും പ്രോൽസാഹന ജനകവുമാണ്. കേൾക്കുന്ന ശബ്ദവും അതിന്റെ ലിഖിതരൂപവും പരസ്പരം പൊരുത്തപ്പെടുത്താനും അങ്ങനെ ഭാഷാജ്ഞാനം നേടാനുളള ധാരണാപരമായ വികാസം സ്വന്തം മാതൃഭാഷയില്‍ പഠിക്കുന്ന വിദ്യാർഥികളില്‍ മികച്ചു നില്ക്കും. അനായാസം കൈകാര്യം ചെയ്യപ്പെടുന്ന പരിചിത ഭാഷയില്‍ പഠിക്കുന്ന കുട്ടികൾക്കാണ് അനായാസം വായിക്കാനുളള കഴിവു സ്വാഭാവികമായും ഉണ്ടാകുക.
എന്തുകൊണ്ടു മാതൃഭാഷ?
ഒരു വിദ്യാർഥിയുടെ ആശയരൂപീകരണത്തിലും പിന്നീടുള്ള അതിന്റെ വളർച്ചയിലും സംവേദനത്തിലും മാതൃഭാഷയ്ക്കു നിർണായക സ്ഥാനമാണുളളത്. മാതൃഭാഷയിലൂന്നിയ അധ്യാപകരുടെ കുട്ടികളുമായുളള ചർച്ചകളും സംവേദനക്ഷമതയോടെ അവരുടെ കൂടി പങ്കാളിത്തമുറപ്പു വരുത്തിയുള്ള പഠനരീതിയും കുട്ടിയുടെ ഭാഷാനൈപുണ്യത്തെ മാത്രമല്ല അയാളുടെ ബൗദ്ധിക വികാസത്തേയും നിലവാരത്തേയും വളർത്തും. എന്നാല്‍, മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയില്‍ പഠിക്കാൻ കുട്ടി നിർബന്ധിതനാകുമ്പോൾ ആശയ ഭാരത്തോടൊപ്പം ഭാഷാഭാരവും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. ഇക്കാരണം കൊണ്ട് തന്നെ സ്വാഭാവിക പഠന പ്രക്രിയയിൽ നിന്നു വ്യത്യസ്തമായി കാണാപ്പാഠം പഠിക്കുന്നതിന് കുട്ടി നിർബന്ധിതനാകുന്നു. അധ്യാപകർ കുട്ടിക്കെന്തെങ്കിലും ബോധ്യപ്പെടട്ടെയെന്നു കരുതി ഇരുഭാഷകളും വികലമായി ഉപയോഗിച്ച് സംതൃപ്തിയടയുന്നു.
ഒരു നിശ്ചിത കാലയളവിൽ രണ്ടാം ഭാഷയായി ഇംഗ്ലീഷിനെ പരിചയപ്പെടുത്തി മാതൃഭാഷയോടു ചേർത്തുനിർത്തിയാൽ, വലിയ മാറ്റം ഭാഷയുടെ വിനിമയ ലോകത്തു കൊണ്ടുവരാനും വിജയിപ്പിക്കാനും സാധിക്കും. ചെറിയ ക്ലാസ്സുകളിൽ സ്വായത്തമാക്കുന്ന മാതൃഭാഷാ നൈപുണി, രണ്ടാംഭാഷയിലുള്ള പഠനത്തെയും അതിന്റെ ഉപയോഗത്തെയും ഗുണപരമായി സ്വാധീനിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
മാതൃഭാഷാധിഷ്ഠിതവും സംവേദനക്ഷമതയുമുള്ള ഇരുഭാഷാപഠനരീതി പരിശീലനം സിദ്ധിച്ചയാളുകളുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കിയാൽ വരുംതലമുറയുടെ ബൗദ്ധിക നിലവാരത്തിൽ ആശാവഹവും പ്രത്യുത്പാദനപരവുമായ വലിയ നേട്ടം കൊയ്യാനാകും.
ഡോ. ഡെയ്സൻ പാണേങ്ങാടൻ
മാതൃഭാഷയും ഹിന്ദിവാദവും
11:01 PM Sep 18, 2019 | Deepika.com