ശനിയാഴ്ച സൗദി അറേബ്യയിലെ അബ്കെയിക് എണ്ണ സംസ്കരണ കേന്ദ്രത്തിലും ഖുറെയിസ് എണ്ണപ്പാടത്തും ഡ്രോൺ ആക്രമണം ഉണ്ടായി. ഇതോടെ പ്രതിദിനം 57 ലക്ഷം വീപ്പ എണ്ണയുടെ സംസ്കരണം മുടങ്ങി. ഇതു ലോക എണ്ണ ലഭ്യതയുടെ അഞ്ചു ശതമാനം വരും.
അക്രമം തുടരും
ആക്രമണം നടത്തിയതു യെമനിലെ ഹൗതി വിമതസേനയാണ്. ഇനിയും സൗദി എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നു ഹൗതികൾ ഭീഷണിപ്പെടുത്തിയി ട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഫലപ്രദമായി നേരിടാൻ സൗദിക്കു ശേഷിയില്ലെന്നു തെളിഞ്ഞു. ഇനിയും ആക്രമണങ്ങൾ ഉണ്ടാക്കാം; അവ ശനിയാഴ്ച ത്തേതുപോലെ മാരകവുമാകാം.
ഇറാനെതിരേ
ആക്രമണത്തിനു പ്രേരണ ഇറാനാണെന്ന് അമേരിക്കയും സൗദി അറേബ്യയും കരുതുന്നു. യെമനിലും സിറിയയിലും ഇടപെടുന്ന ഇറാനെ ഒതുക്കാൻ ഇതോടെ അമേരിക്ക ശ്രമിക്കും. അത് ഏതു രൂപത്തിലാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു പെട്രോളിയം വിലയുടെ ഭാവി.
സംഭവിച്ചത്
തിങ്കളാഴ്ച ക്രൂഡ് ഓയിൽ വില 20 ശതമാനം വരെ കയറിയിട്ട് താണു. ശരാശരി പത്തു ശതമാനം ഉയർച്ചയിലാണു തിങ്കളാഴ്ചത്തെ വ്യാപാരം. വിപണിയിലേക്കു പ്രതിദിനം 20 ലക്ഷം വീപ്പ ക്രൂഡ് എത്തിക്കാൻ ഏതാനും ദിവസത്തിനകം കഴിയുമെന്നു സൗദി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇത്രയെങ്കിലും സാധിച്ചില്ലെങ്കിൽ വില വീണ്ടും കൂടും. സൗദിയും അമേരിക്കയും റിസർവ് ക്രൂഡ് വിപണിയിലിറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അതുവലിയ മാറ്റംവിലയിൽ ഉണ്ടാക്കില്ല.
സ്വർണം, ഡോളർ
സൗദി പ്രശ്നം സ്വർണത്തിനും ഡോളറിനും വിലകൂട്ടി. സ്വർണം ഔൺസിന് 1500 ഡോളറിനു മുകളിലായി. അമേരിക്കയുടെ ക്രൂഡ് ഓയിലിനു കൂടുതൽ വില കിട്ടുമെന്നതു ഡോളറിന്റെ നിരക്കുകൂട്ടി. വികസ്വരരാജ്യങ്ങളുടെയും എണ്ണ ഇറക്കുമതിക്കാരുടെയും കറൻസികൾക്കു ദൗർബല്യം.
ഇന്ത്യക്കു വൻ തിരിച്ചടി
സൗദിയിലെ ആക്രമണവും എണ്ണവിലക്കയറ്റവും ഇന്ത്യക്കു വൻ തിരിച്ചടിയായി. സാന്പത്തികരംഗം മുരടിപ്പിലായ അവസരത്തിൽ ഈ ആഘാതം രൂക്ഷപ്രതിസന്ധിയിലേക്കു നയിക്കാം. പശ്ചിമേഷ്യയിൽ യുദ്ധമോ എണ്ണ ലഭ്യതയിൽ കൂടുതൽ തടസമോ ഉണ്ടായാൽ ഇന്ത്യ ഞെരുങ്ങിയതുതന്നെ.
ഒരു ഡോളർ = 10,725 കോടി രൂപ
ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് ഒരു ഡോളർ കയറിയാൽ ഇന്ത്യയുടെ കയറ്റുമതിച്ചെലവ് 10,725 കോടി രൂപ വർധിക്കും. കഴിഞ്ഞ സാന്പത്തികവർഷം ക്രൂഡ് ഇറക്കുമതിക്ക് ഇന്ത്യ എട്ടുലക്ഷം കോടി രൂപ (11,100 കോടി ഡോളർ) ചെലവാക്കി. ഈ വർഷം നാലു മാസംകൊണ്ട് 3600 കോടി ഡോളർ ചെലവായി.
തിങ്കളാഴ്ച ബ്രെന്റ് ഇനം ക്രൂഡ് വില ആറു ഡോളർ (10 ശതമാനം) കയറി 66 ഡോളറിലെത്തി. ചിലർ കരുതുന്നത് 70 ഡോളറിലേക്കു വില എത്തുമെന്നാണ്. പശ്ചിമേഷ്യയിൽ വലിയ സംഘർഷമുണ്ടായാൽ വില 100 ഡോളർ കടന്നേക്കാം. കഴിഞ്ഞ അഞ്ചു വർഷമായി കുറഞ്ഞ ക്രൂഡ് വിലയുടെ ആനുകൂല്യം അനുഭവിച്ച ഇന്ത്യക്ക് ഇനി തിരിച്ചടിയുടെ നാളുകൾ ആയേക്കാം.
പെട്രോൾ വില
തിങ്കളാഴ്ചത്തെ അന്താരാഷ്ട്ര വില അനുസരിച്ച് ഇന്ത്യയിൽ പെട്രോൾ വില കൂട്ടിയാൽ ലിറ്ററിന് അഞ്ചു രൂപ വർധിക്കും; ഡീസലിനാകട്ടെ ആറു രൂപയും.
സ്വർണം കയറുന്നു
പശ്ചിമേഷ്യയിലെ സംഘർഷഭീതി സ്വർണവില കൂട്ടും. യുദ്ധസാഹചര്യമുണ്ടായാൽ സുരക്ഷിത നിക്ഷേപം എന്നനിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയും. ഇന്നലെ ലോകവിപണിയിൽ സ്വർണവില ഒരു ശതമാനം കയറി. ആറു മാസംകൊണ്ട് സ്വർണത്തിന് 20 ശതമാനം നേട്ടമുണ്ടായി. സംഘർഷം ഉണ്ടായാൽ സ്വർണവില റിക്കാർഡുകൾ മറികടക്കും. 2011ലെ ഔൺസിന് 1900 ഡോളർ എന്നതാണു റിക്കാർഡ് വില. കേരളത്തിൽ ഇന്നലെ പവന് 320 രൂപ കൂടി 28,080 രൂപയിലെത്തി. ഡോളറിന്റെ നിരക്ക് കൂടുന്പോഴും സ്വർണവില കൂടും.
വാണിജ്യകമ്മി കുതിക്കും
ക്രൂഡ് വില വർധിക്കുന്നത് ഇന്ത്യയുടെ വിദേശവ്യാപാര കമ്മി വർധിക്കും. അതിനനുസരിച്ച് കരന്റ് അക്കൗണ്ട് (രാജ്യവും വിദേശരാജ്യങ്ങളുമായുള്ള മൊത്തം ഇടപാടുകളുടെ ബാക്കിപത്രം) കമ്മി കുതിച്ചുകയറും. ഇപ്പോൾ വിദേശത്തുനിന്നുള്ള മൂലധനവരവാണു കരന്റ് അക്കൗണ്ട് കമ്മിയെ മറികടക്കാൻ സഹായിക്കുന്നത്. എണ്ണവിലക്കയറ്റം മൂലധനവരവിലും ഇടിവുണ്ടാക്കാം.
ക്രൂഡ് വിലയുടെ നല്ലവശം
ക്രൂഡ് വില കൂടുന്നതു പശ്ചിമേഷ്യയിലെ രാജ്യങ്ങൾക്ക് വരുമാനം കൂട്ടും. അത് അന്നാടുകളിലെ ഇന്ത്യക്കാർക്കും വരുമാനം വർധിപ്പിക്കും. എന്നാൽ, യുദ്ധംപോലുള്ള സാഹചര്യങ്ങളിൽ വിലക്കയറ്റം നേട്ടമല്ലാതാകും.
റ്റി.സി. മാത്യു
ക്രൂഡ് വില കുതിക്കുന്പോൾ
11:16 PM Sep 16, 2019 | Deepika.com