ഉള്ളതു പറഞ്ഞാല് /കെ. ഗോപാലകൃഷ്ണൻ
വാഹനാപകടങ്ങളുടെ വർധിച്ചുവരുന്ന എണ്ണം കുറയ്ക്കേണ്ടതുണ്ട്. അതിനു ഫലപ്രദമായ ഇടപെടലുകൾ നടത്തണം. എന്നാൽ, അതിനായി കനത്ത പിഴ ചുമത്തുന്നത് അഴിമതിയിലേക്കേ നയിക്കൂ. മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം - കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി.
തമിഴ്നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ മോട്ടോർ വാഹന ഭേദഗതിനിയമം നടപ്പാക്കില്ലെന്ന് ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികളുമായി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുപോകുന്നതു ശരിയല്ല - രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്.
കേരളത്തിലെ രണ്ടു മുൻ ആഭ്യന്തരമന്ത്രിമാരായ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും മോദി സർക്കാരിന്റെ ഏതു നടപടിയെയും, അതു സമൂഹത്തിനും ജനങ്ങൾക്കും നന്മയുണ്ടാക്കുന്നതോ അല്ലാത്തതോ ആകട്ടെ, എതിർക്കാൻ ഒരുപക്ഷേ പാർട്ടി നിർദേശപ്രകാരം ബാധ്യസ്ഥരായിരിക്കാം.
റോഡപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും വേണ്ടിയുള്ളതാണു പുതിയ മോട്ടോർ വാഹന നിയമഭേദഗതി. വാഹനം ഓടിക്കുന്നവരുടെയും ടാക്സി വിളിക്കാൻ പണമില്ലാത്ത സാധാരണക്കാരനായ കാൽനടക്കാരന്റെയും ജീവൻ രക്ഷിക്കലാണ് ഈ ഭേദഗതി നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം റോഡുകളുടെ എണ്ണം കൂടിയെങ്കിലും റോഡപകടങ്ങളുടെ എണ്ണവും പെരുകി. നന്നായി പരിപാലിക്കപ്പെടുന്ന റോഡുകളിൽ അമിതവേഗം എടുക്കാനുള്ള പ്രവണത മിക്കവർക്കുമുണ്ട്. അതിന്റ പ്രത്യാഘാതങ്ങളെപ്പറ്റി അപ്പോൾ അവർ ചിന്തിക്കാറില്ല. പുതിയ മോട്ടോർ വാഹന നിയമ ഭേദഗതി അതിന്റെ ചൈതന്യത്തിലെടുത്താൽ പൊതുജനങ്ങൾക്കു പൊതുവേ ഗുണം ചെയ്യുന്നതാണ്.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടി എടുക്കുന്ന ഏതു നടപടിയെയും എതിർക്കാൻ പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾക്കുമേൽ സമ്മർദമുണ്ടായിരിക്കാം. മുന്പ് കോൺഗ്രസ്, യുപിഎ സർക്കാരുകളും ഇതേപ്രശ്നം അഭിമുഖീകരിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയ ആചാരം പോലെയാണ്.
അഴിമതിക്കു വഴിതുറക്കുമോ?
റോഡപകടങ്ങൾ കുറയ്ക്കേണ്ടത് ആവശ്യമാണെന്നു പറഞ്ഞ കോടിയേരി ബാലകൃഷ്ണൻ പ്രധാനമായും ചൂണ്ടിക്കാട്ടിയതു മോട്ടോർ വാഹന നിയമലംഘനങ്ങൾക്കു കനത്ത പിഴ ചുമത്തുന്നത് അഴിമതിക്കു വഴിതുറക്കുമെന്നാണ്. അതിനാൽ പുതിയ നിയമത്തിൽ ഭേദഗതികൾ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. അഴിമതിയെ നേരിടാൻ വേണ്ടത് ഇപ്പോഴത്തെ സംവിധാനം ശക്തിപ്പെടുത്തുകയാണ്. മോട്ടോർ വാഹന വകുപ്പിലെ അഴിമതിയെപ്പറ്റി പറയുകയാണെങ്കിൽ ഏതെങ്കിലും സത്യസന്ധനായ മനുഷ്യൻ അത് ഇതുവരെ കൈകാര്യം ചെയ്തതായി ആരും അവകാശപ്പെടില്ല. എന്നാൽ, അഴിമതിയുടെ കാര്യം പറഞ്ഞു റോഡപകടങ്ങളും റോഡിലെ മരണങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ തുടരാൻ അനുവദിക്കാമോ?
റോഡപകടങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിയമപരിപാലന ഏജൻസികൾ പരാജയപ്പെട്ടിരിക്കുന്നു. പ്രധാന നഗരങ്ങളിലെയും പട്ടണങ്ങളിലെയും പോലും ട്രാഫിക് നിയന്ത്രണം ആസൂത്രണം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശരിയായ ട്രാഫിക് ആസൂത്രണവും വൺവേ സംവിധാനവും ഉണ്ടെങ്കിൽ ട്രാഫിക് ബ്ലോക്കുകൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ കഴിയും. വീതികുറഞ്ഞ റോഡുകളുള്ള ലണ്ടൻ പോലുള്ള പഴയ യൂറോപ്യൻ നഗരങ്ങൾ ഇതിനു ദൃഷ്ടാന്തമാണ്.
കുഴപ്പക്കാരായ ഡ്രൈവർമാരെ നിയന്ത്രിക്കുന്നതിലും സംസ്ഥാന പാതകളിലും ദേശീയ പാതകളിലും കുഴപ്പമില്ലാത്ത ട്രാഫിക് ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടപ്പോഴാണു പുതിയ നിയമം കൊണ്ടുവന്നത്. എൽഡിഎഫ് മന്ത്രിസഭയിലെ ഗതാഗതമന്ത്രി പുതിയ നിയമം നടപ്പാക്കാൻ തുടക്കത്തിൽ സന്നദ്ധനായിരുന്നു. എന്നാൽ, പിന്നീട് പുനർവിചിന്തനമുണ്ടായി. പുതിയ നിയമം, പ്രത്യേകിച്ച് ഓണക്കാലത്ത്, കർശനമായി നടപ്പാക്കിയാൽ ജനപിന്തുണ നഷ്ടപ്പെടുമെന്നു മനസിലായി. നടക്കാനുള്ള ഉപതെരഞ്ഞെടുപ്പുകളിൽപോലും അതിന്റെ പ്രതിഫലനമുണ്ടാകുമെന്നു ചിലർ കരുതി. മറിച്ചു വിശദീകരിക്കാനും കഴിയുമായിരുന്നു.
രമേശ് ചെന്നിത്തലയുടെ ആദ്യ പ്രതികരണം ശബരിമല വിഷയത്തിലേതുപോലെയായിരുന്നു. ആദ്യം അദ്ദേഹം സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്തു. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോൺഗ്രസ് ഗവൺമെന്റുകൾ പുതിയ മോട്ടോർ വാഹന ഭേദഗതി നടപ്പാക്കേണ്ടതില്ലെന്നു തീരുമാനിച്ചപ്പോൾ അദ്ദേഹം സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ തുടങ്ങി. ഒരേ വടികൊണ്ട് അദ്ദേഹം സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും പ്രഹരിച്ചു.
കേരളത്തിലെ ബിജെപി വല്ലാത്ത വിമ്മിട്ടത്തിലാണ്. പുതിയ മോട്ടോർ വാഹന ഭേദഗതിയെ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർക്കുന്നു. ഗുജറാത്ത് എതിർത്തപ്പോൾ കർണാടകയും അതിനെ പിന്തുടരുന്നു. പുതിയ നിയമം ഭാഗികമായി നടപ്പാക്കാനാണ് അവരുടെ തീരുമാനം.
മന്ത്രിയുടെ ന്യായീകരണം
കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി കനത്ത പിഴയെ ന്യായീകരിക്കുകയാണു ചെയ്തത്. ജനങ്ങൾ നിയമം അനുസരിക്കാൻവേണ്ടിയാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു. ആളുകളുടെ ജീവനാണോ പണമാണോ മുഖ്യമെന്ന് അദ്ദേഹം ചോദിക്കുന്നു.
ഉയർന്ന റോഡപകട നിരക്കിനും അപകടമരണ നിരക്കിനും അച്ചടക്കം പാലിക്കാത്ത ഡ്രൈവർമാരുടെ എണ്ണക്കൂടുതലിനും കുപ്രസിദ്ധമാണു കേരളം. ഗതാഗത നിയമം നടപ്പാക്കുന്നതിൽ ട്രാഫിക് പോലീസ് പരാജയപ്പെടുകയും പലരും ചെറിയ തുക പിഴയടച്ചു രക്ഷപ്പെടുകയും ചെയ്യുന്നു. സംസ്ഥാനത്തെ മറ്റൊരു കുഴപ്പം എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടുമെന്നതാണ്. റോഡ് സിഗ്നലുകളെപ്പറ്റിയോ സാധാരണ ഗതാഗതനിയമങ്ങളെപ്പറ്റിയോ ഒന്നും അറിയാത്തവർപോലും ലൈസൻസ് നേടിയതിന്റെ കഥകളുണ്ട്.
റോഡപകടങ്ങളെപ്പറ്റിയുള്ള വാർത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല. എത്രയോ പ്രശസ്തരുടെയും പ്രഗദ്ഭരുടെയും ജീവനുകളാണു കേരളത്തിലെ നിരത്തുകളിൽ പൊലിഞ്ഞത്. കണക്കുകൾ ഞെട്ടിക്കുന്നതാണ്. 2018ൽ 4,199 ജീവനുകളും 2017ൽ 4,013 ജീവനുകളും നഷ്ടമായി. 2019 ജൂൺ വരെ റോഡപകടങ്ങളിൽ 2,464 പേർ മരിക്കുകയും 17,230 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ട്രാഫിക് ബോധവത്കരണ പരിപാടികൾ ഒന്നും ഇല്ലെന്നല്ല, അതൊന്നും വലിയ ഗുണം ചെയ്യുന്നില്ല.
ഹൈവേകൾക്കു സമീപമുള്ള ബാറുകൾ മദ്യപിച്ചുള്ള ഡ്രൈവിംഗ് കൂടാൻ കാരണമാകുന്നുണ്ട്. അതിനാൽ അവയ്ക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്നു ചില പോലീസ് ഓഫീസർമാർ നിർദേശംവച്ചിരുന്നു. എന്നാൽ, ബാറുടമകളുടെയാണോ റോഡ് യാത്രക്കാരുടെയാണോ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ പോകുന്നതെന്ന് ആർക്കും ഊഹിക്കാം.
സംസ്ഥാനത്തെ റോഡുകളിൽ നല്ലൊരു ഭാഗം വീതികുറഞ്ഞവയാണ്. പൊതുജനങ്ങളുടെ ശക്തമായ എതിർപ്പുമൂലം അവയുടെ വീതി കൂട്ടൽ എളുപ്പമല്ല. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ വീതിയുള്ളതാണു പല റോഡുകളും. കാറുകളുടെയും ടൂവീലറുകളുടെയും ബസുകളുടെയും ട്രക്കുകളുടെയും എണ്ണപ്പെരുപ്പവും കുഴപ്പം വർധിപ്പിക്കുന്നു. പുതിയ റോഡുകൾ നിർമിക്കുകയോ ബദൽ റൂട്ടുകൾ വികസിപ്പിക്കുകയോ ചെയ്യാത്തതും ഉൾനാടൻ ജലഗതാഗതമാർഗങ്ങൾ വികസിപ്പിക്കാത്തതും റോഡുകളിലെ സമ്മർദം വർധിപ്പിക്കുന്നു.
കനത്ത പിഴ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കാൻ സഹായിക്കും. ശിക്ഷ കുറവായതുകൊണ്ടാണു പലരും മോട്ടോർ വാഹനനിയമലംഘനങ്ങൾ നടത്തുന്നത്. ശരിയായ നിരീക്ഷണവും വാഹനപരിശോധനയും മതിയായ പിഴയുമുണ്ടെങ്കിൽ റോഡിലെ അച്ചടക്കം ഒരു പരിധിവരെ നടപ്പാക്കാം. അതില്ലെങ്കിൽ കൊച്ചി മോഡൽ റോഡുകൾ എല്ലായിടത്തും ഉണ്ടാക്കിയാലും മതി.
ആവശ്യത്തിനു കുഴികളും ഗർത്തങ്ങളുമുള്ള റോഡുകളിൽ വേഗം നന്നായി കുറയുന്പോൾ അപകടങ്ങളും തടയപ്പെടും. കനത്ത പിഴ വേണോ കൊച്ചി മോഡൽ റോഡ് വേണോയെന്നു കേരളത്തിനു തെരഞ്ഞെടുക്കാം. എല്ലാ വിഷയത്തിലും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുകയാണു രാഷ്ട്രീയക്കാർ.
നിരത്തിലെ അപകടങ്ങളെ അകറ്റിനിർത്താൻ കൊച്ചിമോഡൽ റോഡും കനത്ത പിഴയും
12:27 AM Sep 16, 2019 | Deepika.com