ചാത്തന്നൂർ : പ്രതീക്ഷയോടെ സംസ്ഥാന സർക്കാർ 2019-ൽ തുടങ്ങിവച്ച നാളികേര വികസനത്തിനുള്ള സമഗ്ര പദ്ധതിയാണ് കേരഗ്രാമം. കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റി പകരം രോഗപ്രതിരോധശേഷിയുള്ള തെങ്ങിൻതൈകൾ ലഭ്യമാക്കുക, ജലസേചന സൗകര്യം ഉറപ്പുവരുത്തുക, തെങ്ങുകയറ്റ യന്ത്രങ്ങൾ ലഭ്യമാക്കുക, ആവശ്യമായ പരിശീലനം നൽകുക, ജൈവവളങ്ങളുടെയും ജൈവ കീടനാശിനികളുടെയും ഉപയോഗം പരിപോഷിപ്പിക്കുക, ഇടവിള കൃഷികളും സമ്മിശ്ര കൃഷികളും പ്രോത്സാഹിപ്പിക്കുക, മൂല്യ വർധിത ഉത്്പന്നങ്ങൾക്കുള്ള ചെറുകിട യൂണിറ്റുകൾ ആരംഭിക്കുക, അതുവഴി തൊഴിൽ സാധ്യത വർധിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് പദ്ധതിക്കുണ്ടായിരുന്നത്.
നാളികേര കർഷകരുടെ കൂട്ടായ്മയിൽ കർഷക സൊസൈറ്റികൾ രൂപീകരിച്ചു വേണം പദ്ധതി പ്രവർത്തനം എന്ന് നിഷ്കർഷിച്ചിരുന്നു. പദ്ധതി നിർവഹണത്തിനായി 80 ലക്ഷത്തോളം രൂപ മൂന്നു ഗഡുക്കളായി സർക്കാർ അനുവദിക്കുകയും ചെയ്തു. കോവിഡ് കാലമായിരുന്നിട്ടുകൂടി വളരെ ആവേശപൂർവ്വമാണ് സൊസൈറ്റികൾ പ്രവർത്തിച്ചത്. എന്നാൽ രണ്ടുവർഷമായി സൊസൈറ്റിയുടെ പ്രവർത്തനം പരിപൂർണമായും സ്തംഭനത്തിലാണ്.
അംഗങ്ങളുടെ പ്രവേശന ഫീസ്, വാർഷിക വരിസംഖ്യ, തദ്ദേശ പദ്ധതി വിഹിതം, സഹകരണ സ്ഥാപനങ്ങളിൽ നിന്നും നാളികേര വികസന ബോർഡിൽ നിന്നുമുള്ള ധനസഹായങ്ങളും വായ്പകളും, പ്രത്യേക പദ്ധതികൾ രൂപീകരിച്ച് സർക്കാരിൽ നിന്നും ലഭ്യമാക്കാവുന്ന ധനസഹായങ്ങൾ, എംഎൽഎ ഫണ്ട്, വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ തുടങ്ങിയ ധനാഗമ മാർഗങ്ങളിലൂടെ സൊസൈറ്റിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് നിയമാവലിയിൽ നിർദ്ദേശിക്കുന്നു.
ചാത്തന്നൂരിലെ കേരകർഷക സൊസൈറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ 569978 രൂപ ഇപ്പോഴും അവശേഷിക്കുമ്പോഴാണ് നിയമാനുസരണം രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി അക്ഷന്തവ്യമാം വിധം നിസംഗത പുലർത്തുന്നത്. നിഷ്ക്രിയത്വം വെടിഞ്ഞ് സൊസൈറ്റിയെ പ്രവർത്തനക്ഷമമാക്കണമെന്ന് സിറ്റിസൺസ് ഫോറം ആവശ്യപ്പെട്ടു.
കേര കർഷക സൊസൈറ്റി പ്രവർത്തനക്ഷമമാകണം: സിറ്റിസൺസ് ഫോറം
11:29 PM Mar 24, 2023 | Deepika.com