ആധുനികതയുടെ അതിപ്രസരമേറ്റ മാധ്യമ മേഖലയിൽ നല്ല വാർത്തകൾ, വാർത്തകളേ അല്ലാതാവുകയാണ്. നെഗറ്റീവ് ആയ വാർത്തകൾക്കാണ് ആളുകളെ ആകർഷിക്കാൻ കഴിവുള്ളത്. ഒരു ചാനലിൽ നല്ല വാർത്ത എന്ന ഒരു പരിപാടിതന്നെ തുടങ്ങിയതിനെ ഓർത്തുപോകുന്നു. ബാക്കിയുള്ളവയെല്ലാം നല്ല വാർത്തയല്ലെന്ന് അവർ നമ്മളോടു പറയാതെ പറഞ്ഞുതരുന്നു. മാധ്യമവിചാരണകൾ കോടതി വിലക്കിയതാണെങ്കിലും അവ ഇപ്പോഴും അനുസ്യൂതം തുടരുന്നു. ഒരു ചാനൽ ചർച്ചയിൽ നിഷ്പക്ഷമതിയായി നിന്നു കാര്യങ്ങൾ അവതരിപ്പിക്കേണ്ട അവതാരകൻ കക്ഷിയുടെ പക്ഷംചേർന്ന് വാദിക്കുന്ന വക്കീലിനെപ്പോലെ കാര്യങ്ങൾ പക്ഷപാതപരമാക്കുന്നു.
കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരെപ്പറ്റി ബൈബിളിൽ പരാമർശിക്കുന്നുണ്ട്. പല ആനുകാലികങ്ങളിലും വാർത്തകൾ കാണുന്പോൾ ഈ പരാമർശമാണ് ഓർമയിൽ വരിക. ഉപരിപ്ലവമായ നിസാര സംഭവങ്ങളെ പർവതീകരിച്ച് അതിനെ ആഘോഷമാക്കുകയോ ആ സംഭവത്തിലെ ലോല ഭാവങ്ങളെയോ അംശങ്ങളെയോ സന്ദർഭങ്ങളിൽനിന്ന് അടർത്തിമാറ്റി മൃദുലവികാരങ്ങളുടെ മേന്പൊടി ചേർത്ത് വില്പനയ്ക്കു വയ്ക്കുകയോ ആണ് പല ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മീഡിയയും ചെയ്യുന്നത്.
ധനസന്പാദനത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ദല്ലാൾപരിഷകളുടെ കൂത്തരങ്ങായി മാധ്യമലോകം, പ്രത്യേകിച്ചു ദൃശ്യമാധ്യമങ്ങൾ, അധഃപതിക്കുന്നതു കാണുന്പോൾ ലജ്ജ തോന്നുന്നു. നീതിബോധത്തിന്റെ സ്വയാവരോധിത സംരക്ഷകർ ചമയുന്നവർ പൊതുജനത്തിന്റെ സാമാന്യയുക്തിയെയാണു പരിഹസിക്കുന്നത്. സന്ധ്യ മയങ്ങുന്പോൾ ഒരുതരം പൈങ്കിളിക്കഥകളുടെയും അതിശയോക്തികളുടെയും അബദ്ധസിദ്ധാന്തങ്ങളുടെയും മലവെള്ളപ്പാച്ചിലാണു ചാനലുകളിൽ ചർച്ച എന്ന പേരിൽ പ്രത്യക്ഷപ്പെടുന്നത്.
ലൈംഗിക അപവാദങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഇത്രമാത്രം പ്രാധാന്യം ലഭിക്കുന്നത് നമ്മുടെ കപട സദാചാരബോധത്തിന്റെ നേർസാക്ഷ്യമാണ്. നടി സണ്ണി ലിയോണിന് മദർ തെരേസയെക്കാളും ആരാധകരെ കിട്ടുന്ന രാജ്യമാണിത്. അത് ഒരുപക്ഷേ ആരാധനയ്ക്ക് അപ്പുറത്തുള്ള ആകാംക്ഷയുമാകാം. പക്ഷേ, നമ്മുടെ കണ്ണുകൾ ആരെയാണു തെരയുന്നത് എന്നു നോക്കേണ്ടതുണ്ട്.
ഒരു ചാനലിന്റെ ഉദ്ഘാടനദിവസം വാർത്ത കൊഴുപ്പിക്കാൻവേണ്ടി പെൺകെണി ഒരുക്കിയ ചരിത്രവുമുണ്ടെന്ന് ഓർക്കണം. അസത്യങ്ങളെയും അർഥസത്യങ്ങളെയും അവയുടെ ആധികാരികത അന്വേഷിക്കാതെ ബ്രേക്കിംഗ് ന്യൂസ് ആയി അവതരിപ്പിക്കുന്നതിനു പിന്നിൽ റേറ്റിംഗ് കൂട്ടണമെന്നുള്ള ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ. ലൈവ് കവറേജ് എന്ന പേരിൽ ബെഡ്റൂമിലേക്കുവരെ കാമറയുമായി ചെല്ലുന്നവരെ എന്തു വിളിക്കണം? വർഷങ്ങൾക്കു മുന്പ് കേരളത്തിലെ അറിയപ്പെടുന്ന ഒരു സിനിമാനടൻ മരിച്ചപ്പോൾ ആ വിവരം അദ്ദേഹത്തിന്റെ ഭാര്യയെ അറിയിക്കുന്നതും അതിന്റെ ആഘാതത്തിൽ ആ സ്ത്രീ ബെഡ്റൂമിലേക്ക് ഓടുന്നതും കട്ടിലിൽ തളർന്നുവീഴുന്നതും ലൈവ് ആയി കേരളം കണ്ടു. സ്വകാര്യതയ്ക്ക് എന്തു വിലയാണ് ഇവിടുള്ളത്?
മാധ്യമവിചാരണ നടത്തി വ്യക്തിഹത്യ നടത്താൻ ഇവർക്ക് ആരാണ് അധികാരം നൽകിയത്? കുറ്റം ആരോപിക്കപ്പെട്ടാലുടൻ സ്വഭാവഹത്യ നടത്തി പരിഹസിച്ചു സമൂഹമധ്യത്തിൽ അപഹാസ്യരാക്കുന്നതിനെയാണോ മാധ്യമ സ്വാതന്ത്ര്യം എന്നു വിളിക്കുന്നത്? ആരോപണവിധേയനായ വ്യക്തി കുറ്റം ചെയ്തിട്ടില്ലെന്നു തെളിഞ്ഞാൽ അതിന് ഒരിക്കലും വാർത്താപ്രാധാന്യം കിട്ടാറില്ല. ആ വ്യക്തിക്കു നഷ്ടപ്പെട്ട മാനാഭിമാനം എങ്ങനെയാണ് വീണ്ടെടുത്തു കൊടുക്കുക? കോടതി ഒരാളെ കുറ്റവിമുക്തനാക്കിയാൽ ഒറ്റവരിയിൽ വാർത്ത ഒതുക്കി അടുത്ത സെൻസേഷണൽ ആയ വാർത്ത തേടിപ്പോകും.
ലൈംഗികാരോപണക്കേസുകളിൽ ഇരയ്ക്കു നീതി നേടിക്കൊടുക്കുക എന്നു പറഞ്ഞാൽ കുറ്റാരോപിതനു സാമാന്യനീതി നിഷേധിക്കുക എന്നാണോ?കുറ്റം ചെയ്തവനെ ശിക്ഷിക്കാൻ ഈ രാജ്യത്തു നിയമപാലകരും ന്യായാസനങ്ങളും ഇല്ലേ? ജനാധിപത്യത്തിന്റെ കാവലാൾ ആയ മാധ്യമങ്ങൾ പലപ്പോഴും നടത്തിക്കൊടുക്കുന്നതു വെറും കാട്ടുനീതി ആണെന്നു പറയേണ്ടിവരും. ആൾക്കൂട്ടങ്ങളും ആരവങ്ങളും ആക്രോശങ്ങളുമാണോ ഒരു ആരോപണത്തിന്റെ അല്ലെങ്കിൽ ഒരു പ്രവൃത്തിയുടെ ന്യായാന്യായങ്ങൾ നിശ്ചയിക്കാൻ മാധ്യമങ്ങൾ കണ്ടെത്തുന്ന മാനദണ്ഡം?
നിർഭാഗ്യകരമെന്നു പറയട്ടെ, ലൈംഗികാപവാദ വാർത്തകൾക്കാണ് ഇന്ന് ഏറ്റവും കൂടുതൽ മാർക്കറ്റുള്ളത്. അതുകൊണ്ടാണല്ലോ സോളാർ കേസിൽ ഏതോ സിഡിയുണ്ടെന്നും പറഞ്ഞ് കാമറയും തൂക്കി തമിഴ്നാട് വരെ നമ്മുടെ മാധ്യമങ്ങൾ ഓടിയത്. പലരുടെയും റിപ്പോർട്ടിംഗ് രീതിയും ഭാഷയും വച്ചുനോക്കിയാൽ നാടിന്റെ നീറുന്ന പ്രശ്നങ്ങൾ ലൈംഗികാപവാദങ്ങളാണെന്നു തോന്നിപ്പോകും.
സാമൂഹ്യപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, രാഷ്ട്രീയ നിരീക്ഷകർ, മാധ്യമ പ്രവർത്തകർ എന്നിങ്ങനെ നിഷ്പക്ഷമായ പല പേരുകളിൽ ചാനലുകളിൽ വന്നിരുന്നു ഗീർവാണം വിളന്പുന്നവർ അവരുടെയോ ആ ചാനലിന്റെയോ സ്ഥാപിത താത്പര്യങ്ങളെ വളർത്താനുള്ള പേക്കൂത്തുകളാണു പലപ്പോഴും നടത്തുന്നത്. ന്യായവും നീതിയും പുലരണമെന്നുള്ള ആഗ്രഹമോ ആവേശമോ അല്ല അവരുടെ ഭാഷകളിൽ മുഴച്ചുനിൽക്കുന്നത്. മറിച്ച്, എതിരാളിയെ താറടിക്കാനും അവഹേളിക്കാനും അധിക്ഷേപിക്കാനും ഉള്ള അടങ്ങാത്ത ത്വര മാത്രമാണ്.
വിമർശനവും അവഹേളനവും വേർതിരിച്ചു കാണാൻ പഠിക്കണം. വിമർശനങ്ങൾ ക്രിയാത്മകവും സൃഷ്ടിപരവുമാണ്. അവഹേളനങ്ങൾ നാശോന്മുഖവും പരിഹാസ്യവുമാണ്. ഒരു ചാനൽ ചർച്ചയിൽ പാനലിൽ പോലും ഇല്ലാത്ത ഒരു വ്യക്തിയെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്പോൾ, അതെന്തിന്റെ തന്നെ പേരിലായാലും, രാഷ്ട്രീയ നിലപാടുകളുടെയോ മതവിശ്വാസത്തിന്റെയോ ആചാരാനുഷ്ഠാനങ്ങളുടെയോ ആരോപിക്കപ്പെടുന്ന അഴിമതിയാരോപണങ്ങളുടെയോ പേരിലായാലും, അംഗീകരിക്കാനാവില്ല. ഒരു ആശയത്തിനോടോ വ്യക്തിയോടോ പ്രസ്ഥാനത്തിനോടോ വിയോജിക്കുക എന്നതിനർഥം അവരെ ആവുന്നത്ര ഉച്ചത്തിൽ അധിക്ഷേപിക്കുക എന്നല്ല എന്നുള്ളത് നാം എന്നാണു തിരിച്ചറിയുക? നമ്മുടെ അന്തിച്ചർച്ചകളിൽ സിംഹഭാഗവും ഇത്തരം അപഹാസ്യമായ അവതരണ നാടകങ്ങളുടെയും വികൃതമായ വാചാടോപങ്ങളുടെയും നിന്ദ്യമായ ദുരാരോപണങ്ങളുടെയും പ്രഹേളികളാണ്.
ഏതെങ്കിലും ഒരു വിഭാഗത്തെ താറടിക്കാനായി ലക്ഷ്യംവച്ചുള്ള ചർച്ചകൾ കാണുന്പോൾ അതു പണം കൈപ്പറ്റി നടത്തുന്ന ആഭാസങ്ങളാണോയെന്ന് ആരെങ്കിലും സംശയിക്കുന്നുവെങ്കിൽ കുറ്റം പറയാനാവില്ല. ഒരു അവതാരകൻ ജഡ്ജിയുടെ വേഷമിടാതെ, പ്രത്യേകിച്ച് അയാളുടെ മുന്നിൽ ആധികാരികമായ തെളിവുകളോ വസ്തുതകളോ ഇല്ലാതിരിക്കുന്പോൾ, ശരിതെറ്റുകൾ തീരുമാനിക്കാൻ പ്രേക്ഷകന്റെ മനോധർമത്തിനു വിട്ടുകൊടുക്കുകയല്ലേ വേണ്ടത്. ജുഡീഷറിയെ പോലും സ്വാധീനിക്കത്തക്ക വിധത്തിൽ അഭിപ്രായരൂപീകരണം നടത്തുന്നതും സമ്മർദം ചെലുത്തുന്നതും അനഭിലഷണീയമായ പ്രവണതയാണെന്നു മാത്രമല്ല, ഒരു സ്വതന്ത്ര ജനാധിപത്യത്തിനു ഭൂഷണവുമല്ല.
ഇന്നു മാധ്യമ മേഖലയും സിനിമാ മേഖലപോലെ ഗ്ലാമറസായി മാറുന്നതിന്റെ അപചയമാണിത്. വാർത്താ അവതാരകൻ വാർത്തയേക്കാൾ വലുതാകാൻ ശ്രമിക്കുന്നു. അതിനുവേണ്ടി ആരെയും നിഷ്കരുണം പിച്ചിച്ചീന്താനും അയാൾ തയാറാകുന്നു. അങ്ങനെ താൻ മഹത്വവത്കരിക്കപ്പെടുമെന്നു വൃഥാ വിശ്വസിച്ചാണ് ഈ പാഴ്ശ്രമം നടത്തുന്നത്. നിഷ്പക്ഷവും നീതിപൂർവകവുമായി മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടതു ജനാധിപത്യത്തിന് അനിവാര്യമാണ്.
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി എന്ന വാർത്തയുടെ അവസാനം ഭാര്യക്ക് അയൽപക്കത്തെ യുവാവുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി പറയപ്പെടുന്നു എന്ന് എഴുതേണ്ടിവരുന്നതിന്റെ ഔചിത്യം എന്താണ്. വായനക്കാരന് തുടർക്കഥ വായിക്കുന്നതിലെ ആകാംക്ഷ നിലനിർത്താനുള്ള വാണിജ്യ തന്ത്രം അല്ലാതെ മറ്റെന്താണ് ഇങ്ങനെ എഴുതുന്നതിനു പിന്നിൽ. കേട്ടുകേഴ്വി വാർത്തയാക്കാതെ അത് അന്വേഷണ ഉദ്യോഗസ്ഥർക്കു വിടുന്നതാണു പത്രധർമം.
മാധ്യമപ്രവർത്തകരുടെ വിശ്വാസ്യത അവർ പുറത്തുവിടുന്ന വാർത്തകളുടെ വസ്തുതാപരമായ സമഗ്രതയിലാണ്. നീതിബോധം, ഉത്തരവാദിത്വം, നിലവാരം, ധാർമികത, സത്യസന്ധത എന്നിവയോടെല്ലാം പൂർണമായ പ്രതിപത്തിയും ആഭിമുഖ്യവും പുലർത്തുന്നതാവണം മാധ്യമപ്രവർത്തനം. അതല്ലെങ്കിൽ ഒരു വാർത്തയുടെ വൈകാരിക വിക്ഷോഭങ്ങളുടെ തിരയിറങ്ങുന്പോൾ ആരൊക്കെയാണു തുണിയില്ലാതെ നീന്തുന്നതെന്നു നാട്ടുകാർക്കു മനസിലാകും.
ഷാജി പി. ടോംസ്
നുണകൾ നിർലജ്ജം, മറയില്ലാതെ
11:28 PM Sep 09, 2019 | Deepika.com