കൊട്ടാരക്കര: നഗരസഭാ ഭരണത്തിൽ രണ്ടു വര്‍ഷം കഴിയുമ്പോള്‍ എല്‍ഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഓരോ അഴിമതികഥകളാണ് പുറത്തുവരുന്നതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.ഹരികുമാര്‍ ആരോപിച്ചു.
പോത്തുകച്ചവടം ഉള്‍പ്പടെയുള്ള കച്ചവടക്കണക്കിലെ ലാഭത്തിന്റെ പേരിലാണ് ഭരണമുന്നണിക്കാർ തമ്മിലടിക്കുന്നത്. നഗരസഭ ഭരിക്കുന്നത് ബെല്ലാരി രാജാക്കന്മാരാണ്. ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം തകര്‍ന്ന റോഡുകളും അനധികൃത നിര്‍മാണങ്ങളും കൈയേറ്റവും നിലം നികത്തലും കുന്നിടിക്കലും മാത്രമാണ് നഗരസഭയില്‍ നടക്കുന്നത്.
കുടിവെള്ളം കിട്ടാതെ ദാഹജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ ശുദ്ധജല പദ്ധതിക്കായി അന്യായ വില കൊടുത്ത് ഭൂമി വാങ്ങിയതിന്റെ ലാഭത്തെ ചൊല്ലിയുള്ള തമ്മിലടിയാണ് നഗരസഭയില്‍ ഇപ്പോൾ നടക്കുന്നത്. ബ്രഹ്മപുരത്തേക്കാള്‍ ദയനീയമാണ് ഉഗ്രന്‍കുന്ന് മാലിന്യപ്ലാന്റ്. അവിടെ എന്തെങ്കിലും സംഭവിച്ചാല്‍ വിഷപ്പുക കൊണ്ട് കൊട്ടാരക്കര പട്ടണം ശ്വാസം മുട്ടും. അതിനൊന്നും ഭരണസമിതി യാതൊരു പരിഗണനയും നല്‍കുന്നില്ല.
പുതിയ ചെയര്മാന് ബിജെപിയുടെ ഇഷ്ട തോഴനായതുകൊണ്ട് നഗരസഭയ്ക്കെതിരെ ഇപ്പോള്‍ ബിജെപിയുടെ സമരാഭാസങ്ങളില്ല. കേരളത്തില്‍ സിപിഎം ചെയര്മാന് ഷാള്‍ അണിയിച്ച് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിനേതാവ് സ്വീകരിച്ചത് കൊട്ടാരക്കരയില്‍ മാത്രമാണ്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണിത്.
ഒരു സീറ്റുപോലുമില്ലാതിരുന്ന ബിജെപിക്ക് സീറ്റ് ദാനം നല്കിയതിനുള്ള പ്രത്യുപകാരമായിരുന്നു ചെയര്മാന് കാടാകുളത്ത് കിട്ടിയ സ്വീകരണം. കൊട്ടാരക്കര നഗരസഭയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ മന്ത്രി തലത്തില്‍ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ഡിസിസി ജനറല്‍ സെക്രട്ടറി ആരോപിച്ചു.
നഗരസഭയില്‍ നടക്കുന്ന അഴിമതിയില്‍ പ്രസ്താവന മാത്രം നടത്താതെ പിന്തുണ പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് -ബി തയാറാണോ എന്ന് വ്യക്തമാക്കണം. കേരളാ കോണ്‍ഗ്രസ് -ബിയുടെ ഇപ്പോഴത്തെ പ്രസ്താവനകള്‍ അധികാരം നഷ്ടപ്പെട്ടതിന്റെ വെപ്രാളം മാത്രമാണ്. കേരളാ കോണ്‍ഗ്രസ് -ബിയുടെ പ്രതിഷേധങ്ങള്‍ ആത്മാര്‍ഥമായാണെങ്കില്‍ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കാന്‍ കേരളാ കോണ്‍ഗസ്-ബി തയാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
തമ്മിലടി പോത്തുകച്ചവടത്തെ ചൊല്ലിയെന്ന് കോണ്‍ഗ്രസ്
10:55 PM Mar 21, 2023 | Deepika.com