ആധുനിക അഫ്ഗാനിസ്ഥാന് 100 വയസ് തികഞ്ഞിരിക്കുന്നു. ആ രാജ്യം പൂർണമായും കീഴടക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് ഒരിക്കലും സാധിച്ചിട്ടില്ല. എന്നാൽ, ഇപ്പോഴും അഫ്ഗാനിസ്ഥാൻ പൂർണ അർഥത്തിൽ പരമാധികാര രാജ്യമാണോ എന്നു ചോദിച്ചാൽ ഉത്തരം അല്ല എന്നാണ്. കാരണം സമാധാനം പുനഃസ്ഥാപിക്കൽ എന്ന പേരു പറഞ്ഞുകൊണ്ട് അമേരിക്കൻ സേന തന്നെയാണ് അഫ്ഗാൻ ഭരണചക്രത്തിന്റെ നിയന്ത്രണം കൈയാളുന്നത്.
സാമ്രാജ്യത്വങ്ങളുടെ ശവപ്പറന്പ് എന്ന് അഫ്ഗാനിസ്ഥാനെ വിശേഷിപ്പിക്കുന്നവരുണ്ട്. അതു ശരിയാണുതാനും. മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന് 1919 മേയിലാണു തിരശീല വീണത്. മൂന്നു മാസത്തിനുശേഷം 1919 ഓഗസ്റ്റ് 19 ന് ഒപ്പുവച്ച റാവൽപിണ്ടി ഉടന്പടിയാണ് ആധുനിക അഫ്ഗാനിസ്ഥാന് ഔദ്യോഗികമായി പരമാധികാരമേകിയത്. അതിനുമുന്പ് അഫ്ഗാനിസ്ഥാന്റെ വിദേശനയം അടക്കമുള്ള കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റ് തന്നെയായിരുന്നു.
ഷാ അമാനുള്ള ഖാന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ നടത്തിയ സ്വാതന്ത്ര്യസമരം അഫ്ഗാനിസ്ഥാൻ എന്ന രാഷ്ട്രത്തിന്റെ പിറവിയിലേക്കു നയിച്ചു. 1919 മുതൽ 1978 വരെയായിരുന്നു അഫ്ഗാനിസ്ഥാന്റെ സുവർണകാലഘട്ടം. സ്ത്രീസ്വാതന്ത്ര്യം, പാശ്ചാത്യ വിദ്യാഭ്യാസം, ആധുനികത, സാക്ഷരത, മനുഷ്യാവകാശങ്ങൾ തുടങ്ങിയ മേഖലകളിലൊക്കെ ആ കാലയളവിൽ അഭൂതപൂർവമായ പുരോഗതിയാണ് അഫ്ഗാനിസ്ഥാൻ നേടിയത്. എന്നാൽ, ശീതയുദ്ധം അതിന്റെ അവസാന ലാപ്പിൽ അഫ്ഗാനെയും പിടികൂടി. അഫ്ഗാനിസ്ഥാനിലേക്കുള്ള സേവ്യറ്റ് യൂണിയന്റെ കടന്നുകയറ്റവും അവിടെ കമ്യൂണിസ്റ്റ് സർക്കാരിനെ കെട്ടിയിറക്കിയതുമെല്ലാം വലിയ പ്രതിസന്ധിയിലേക്ക് ആ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചു. അന്നു തുടങ്ങിയ രാഷ്ട്രീയ അസ്ഥിരതയും സമാധാനഭംഗവും 40 വർഷങ്ങൾക്കു ശേഷവും അഫ്ഗാനിസ്ഥാനിൽ നടമാടുകയാണ്.
കുങ്കുമപ്പൂക്കൾക്കും ഉണക്കപ്പഴങ്ങൾക്കും മാത്രമല്ല അഫ്ഗാനിസ്ഥാൻ പ്രസിദ്ധം. അതൊക്കെ പഴങ്കഥയാക്കിക്കൊണ്ട്, ദുർലഭമായ ലോഹങ്ങളുടെയും ധാതുക്കളുടെയും അമൂല്യശേഖരമാണ് ആ രാജ്യത്തെ ഇന്ന് ആകർഷകമാക്കുന്നത്. സാങ്കേതിക വിനിമയരംഗത്തും ഇലക്ട്രോണിക് ഉത്പന്ന നിർമാണത്തിലും ഇത്തരം വിരളമായ ധാതുക്കൾ ധാരാളമായി ഉപയോഗിക്കുന്നു. അതിനാൽ ഇതു കൈയ്യടക്കാനുള്ള നീക്കമാണ് പാശ്ചാത്യശക്തികൾ അവിടെ നടത്തുന്നത്.
1979 മുതൽ 1989 വരെ സോവ്യറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ചു. അന്ന് അമേരിക്ക ചെല്ലും ചെലവും കൊടുത്തു വളർത്തിയ മുജാഹിദീനുകളാണ് അഫ്ഗാനിസ്ഥാനിൽനിന്നു സോവ്യറ്റ് യൂണിയനെ കെട്ടുകെട്ടിച്ചത്. ഇതേ മുജാഹിദീനുകളാണ് പിന്നീട് ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ അമേരിക്കയ്ക്കെതിരേ തിരിഞ്ഞതും 2001 സെപ്റ്റംബർ 11ന്റെ ന്യൂയോർക്ക് ഭീകരാക്രമണത്തോടെ ആ രാജ്യത്തോട് പ്രത്യക്ഷത്തിൽ യുദ്ധം പ്രഖ്യാപിച്ചതും.
1840 മുതൽ 1901 വരെ അഫ്ഗാനിസ്ഥാൻ ഭരിച്ച അമിർ അബൂർ റഹ്മാൻ ഖാന്റെ കാലഘട്ടത്തിലാണ് ബ്രിട്ടീഷ് ഇന്ത്യയെയും അഫ്ഗാനെയും വേർതിരിക്കുന്ന ഡ്യൂറന്റ് ലൈൻ വരച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്ന മോർട്ടിമർ ഡ്യൂറന്റ് ആണ് 1843 ൽ 2,200 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി നിർണയിക്കുന്ന ഡ്യൂറന്റ് ലൈൻ വരച്ചതും ആധുനിക അഫ്ഗാനിസ്ഥാന് ഒരു രൂപരേഖ തയാറാക്കിയതും. അഫ്ഗാൻ - പാക് ബന്ധങ്ങളിൽ എക്കാലവും കീറാമുട്ടിയാണ് ഈ അതിർത്തി രേഖ. പാക്കിസ്ഥാൻ ഡ്യൂറന്റ് ലൈൻ ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
രണ്ടാം ലോകമഹായുദ്ധകാലത്തും സ്വതന്ത്രരാജ്യമായിരുന്ന അഫ്ഗാനിസ്ഥാൻ സ്വതന്ത്രനിലപാടാണ് സ്വീകരിച്ചത്. അക്കാലത്തെ പരമാധികാരി സഹീർ ഷാ എന്ന രാജാവിനെ അട്ടിമറിച്ചാണ് ദാവൂദ് ഖാൻ രാഷ്ട്രത്തിന്റെ പ്രസിഡന്റായത്. 1953-63 കാലഘട്ടത്തിൽ പ്രധാനമന്ത്രിയായിരുന്ന ഇതേ ദാവൂദ് ഖാൻ രാജഭരണംതന്നെ 1973ൽ നിർത്തലാക്കി. 1978 ഏപ്രിലിൽ ദാവൂദ് ഖാനെ അട്ടിമറിച്ചുകൊണ്ടും കൊലപ്പെടുത്തിക്കൊണ്ടുമാണ് കമ്യൂണിസ്റ്റുകൾ അഫ്ഗാൻ ഭരണം പിടിച്ചെടുത്തത്.
രാജ്യം നഷ്ടപ്പെട്ട സഹീർ ഷാ ഇറ്റലിയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇറ്റാലിയൻ രാഷ്ട്രീയ അഭയാർഥിയായി സഹീർഷായ്ക്ക് കഴിയേണ്ടിവന്നു. സഹീർ ഷാ ഭരിച്ച നാലു പതിറ്റാണ്ട് അഫ്ഗാൻ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ടതാണ്. രാജ്യത്തു സമാധാനം, വികസനം എന്നിവയൊക്കെ അക്കാലത്തുണ്ടായി.
1996 മുതൽ 2001 വരെ അഫ്ഗാനിസ്ഥാനെ നിയന്ത്രിച്ച താലിബാൻ ആധുനികതയുടെ എല്ലാ അംശങ്ങളെയും ആ മണ്ണിൽനിന്ന് പിഴുതെറിഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. ബാമിയാനിലെ ബുദ്ധപ്രതിമ അടക്കം ചരിത്ര പൈതൃക നിർമിതികൾ തച്ചുടച്ചു. മയക്കുമരുന്നു വ്യാപാരത്തിന്റെയും തീവ്രവാദത്തിന്റെയും ലോക തലസ്ഥാനമായി അഫ്ഗാനിസ്ഥാൻ മാറി.
ഇന്നും അഫ്ഗാനിൽ വെടിയൊച്ചകൾ നിലയ്ക്കുന്നില്ല. കാബൂളിൽ വെടിവയ്പോ സ്ഫോടനങ്ങളോ മനുഷ്യബോംബോ പൊട്ടാത്ത ദിവസങ്ങളില്ല. ലോക വികസന സൂചികയിൽ ഏറ്റവും പിന്നോക്കമായ അഫ്ഗാനിസ്ഥാനു പരാജിതരാഷ്ട്രം എന്ന വിശേഷണത്തിനാണ് കൂടുതൽ അർഹത.
ഡോ. സന്തോഷ് വേരനാനി
അഫ്ഗാനിസ്ഥാൻ എന്ന പരാജിതരാഷ്ട്രം
12:20 AM Sep 09, 2019 | Deepika.com