പൊതുപ്പണം കൊള്ളയടിച്ചതിനു ശക്തമായ നടപടികൾ വരുന്നു. തിരുവനന്തപുരം ടൈറ്റാനിയം കമ്പനിയിലെ മലിനീകരണ നിർമാണ പ്ലാന്റ് അഴിമതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ലീഗ് നേതാവ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവരും ഉദ്യോഗസ്ഥ പ്രമുഖരും പ്രതികളാവുന്ന കേസ് പിണറായി സർക്കാർ സിബിഐക്കു കൈമാറിയിരിക്കുകയാണ്.
പാലാരിവട്ടം മേൽപ്പാലത്തിന്റെ അഴിമതിക്കേസിൽ മൂന്നു പ്രമുഖർ ജയിലിലായതു വലിയ കാര്യമായി പലരും കാണുന്നുണ്ട്. പാലാരിവട്ടം കേസിൽ രാഷ്ട്രീയ നേതാക്കൾ ഇതുവരെ അറസ്റ്റിലായിട്ടില്ലെങ്കിലും അങ്ങോട്ട് എത്താനാണിട. പാലാരിവട്ടം പാലത്തിന് ഉപയോഗിച്ച സിമന്റ്, കന്പി തുടങ്ങിയവയുടെയും ഉപയോഗിക്കേണ്ടിയിരുന്നതിന്റെയും കണക്കുകൾ തമ്മിലുള്ള അന്തരം ഭയപ്പെടുത്തുന്നതാണ്.
വൈറ്റിലയും ക്രൂഷ്ചേവും
പക്ഷേ ഇപ്പോൾ നടക്കുന്ന വൈറ്റില പാലം നിർമാണ പ്രവർത്തനങ്ങളിൽ പാലാരിവട്ടത്തെ ന്യൂനതകളെല്ലാം ഉണ്ടെന്നു ചൂണ്ടിക്കാണിച്ച എൻജിനിയറെ സസ്പൻഡ് ചെയ്തതും ഇതോടു കൂട്ടിവായിക്കാൻ മലയാളികൾ മറക്കില്ല. ജനാധിപത്യ മുന്നണി സർക്കാർ വരുന്പോഴെങ്കിലും അത്തരം പ്രവൃത്തികൾക്കു പാലാരിവട്ടം കാര്യത്തിലെന്നപോലെ നടപടി ഉണ്ടാവണം. അഴിമതി കാണിച്ചവർ എന്നു കരുതാവുന്നവർക്കിതരെ നടപടി എടുക്കണം. അതിനുള്ള പ്രേരണയായി പാലാരിവട്ടം മേൽപ്പാലക്കേസ് പരിണമിക്കട്ടെ.
സ്റ്റാലിനു ശേഷം റഷ്യയിൽ അധികാരത്തിൽ വന്ന ക്രൂഷ്ചേവ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ സ്റ്റാലിൻ ഭരണത്തിലെ കൊള്ളരുതായ്മകളെക്കുറിച്ചു വാചലനായി സംസാരിച്ചപ്പോൾ ആയിരക്കണക്കിനു പ്രതിനിധികളിൽ ആരോ ഒരാൾ ചോദിച്ചു, പിന്നെ എന്തേ അക്കാലത്ത് അതൊന്നും പറഞ്ഞില്ല എന്ന്. ചോദ്യം കേട്ട ക്രൂഷ്ചേവ് പ്രസംഗം നിർത്തി. ഗൗരവത്തിൽ ചോദിച്ചു, ആരാണ് ആ സംശയം ചോദിച്ചത്? ആരും എഴുന്നേറ്റില്ല. അപ്പോൾ ചിരിച്ചുകൊണ്ട് ക്രൂഷ്ചേവ് പറഞ്ഞു പോലും, ഇതു തന്നെയാണ് അന്നു ഞാൻ പറയാതിരുന്നതിനും കാരണം. ഭരിക്കുന്ന സർക്കാരുകൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ വൈറ്റില പാലത്തിലെ കുറവുകൾ ചൂണ്ടിക്കാണിച്ചതിന് സസ്പൻഷൻ വാങ്ങിച്ച ഉദ്യോഗസ്ഥയുടെ ഗതിയാവും കരുത്തനായ മന്ത്രിയുടെ കൂടെയുള്ള ഉദ്യോഗസ്ഥർക്കുണ്ടാവുക എന്ന് ആർക്കാണു സംശയം!
ടൈറ്റാനിയം കേസ്
2006 ലാണ് ടൈറ്റാനിയം കേസിന്റെ അന്വേഷണത്തിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉത്തരവിടുന്നതെങ്കിലും കോണ്ഗ്രസ് കുടുംബാംഗമായ കുടക്കച്ചിറ സെബസ്റ്റ്യൻ ജോർജ് 2001 മുതൽ കൊണ്ടുനടക്കുന്ന കേസാണിത്. പ്രശസ്ത വോളിബോൾ താരമായിരുന്ന ജിമ്മി ജോർജിന്റെ സഹോദരനാണ് സെബാസ്റ്റ്യൻ. അവരുടെ പിതാവ് അഡ്വ. ജോർജ് ജോസഫ് കണ്ണൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. അതായാത് ഈ കേസിന്റെ ഉത്ഭവത്തിൽ രാഷ്ട്രീയം ഇല്ല. കോണ്ഗ്രസ് മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രനും ഇക്കാര്യത്തിൽ രമേശിനും മറ്റും എതിരെ പണ്ടേതന്നെ പലതും പറയുന്നുണ്ട്.
ലോകായുക്ത മുതൽ ഈ കേസുമായി സെബാസ്റ്റ്യൻ പോകാത്ത വാതിലുകളില്ല. ആ പ്രയാണത്തിൽ അദ്ദേഹത്തിനു ടൈറ്റാനിയത്തിൽ നിന്നു സ്വയം വിരമിക്കേണ്ടി വന്നു. എന്നിട്ടും അദ്ദേഹം മടുത്തില്ല. 2019 ജൂണ് നാലിന് കേരള നിയമസഭാ സ്പീക്കർക്കു കൊടുത്ത പരാതിയാണ് ഏറ്റവും അവസാനത്തേത്. 2016 ജൂണ് ആറിനു മുഖ്യമന്ത്രി പിണറായി വിജയന് ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കൊടുത്ത പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു മുങ്ങി. 270 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട് ഈ കേസിൽ എന്നാണു സെബാസ്റ്റ്യൻ നിരന്തരമായി വാദിച്ചിരുന്നത്.
ടൈറ്റാനിയത്തിലെ ഇടത്- വലത് യൂണിയനുകളെല്ലാം ചക്കരക്കുടത്തിൽ കൈയിട്ടിട്ടുണ്ടെന്നു സെബാസ്റ്റ്യൻ കരുതുന്നു. അവിടത്തെ തൊഴിലാളി സംഘടനകൾ ഒന്നിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ഫയലിൽ ഒപ്പുവച്ചതെന്ന് പണ്ട് ഉമ്മൻ ചാണ്ടി പറഞ്ഞതായി ഓർമയുണ്ട്. 2006 ൽ വി.എസ്. അച്യുതാനന്ദൻ വിജിലൻസ് അന്വേഷണത്തിനു വിട്ട കേസ് ആഭ്യന്തര മന്ത്രി കോടിയേരിയുടെ സഹായത്താൽ ചത്തപോലെ കിടന്നതായും അക്കാലത്ത് പരാതി ഉണ്ടായിരുന്നു. ഇടതു വ്യവസായ മന്ത്രി ആയിരുന്ന എളമരം കരിം, ഇപ്പോഴത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർക്കെല്ലാം ടൈറ്റാനിയം ബന്ധമുണ്ട്. അതുകൊണ്ട് ഇടതു ഭരണം വന്നാലും വലതു ഭരണം വന്നാലും ടൈറ്റാനിയം അങ്ങനെ കിടക്കുകയായിരുന്നു പതിവ്. രണ്ടു ഭരണകാലത്തും മിക്കവാറും ഒരു ഉദ്യോഗസ്ഥനാണ് നല്ല മെയ്വഴക്കത്തോടെ ഇടത്- വലത് താത്പര്യം സംരക്ഷിച്ച് ടൈറ്റാനിയം ഭരിച്ചിരുന്നത് എന്നോർക്കണം. അദ്ദേഹമടക്കം പലരും ഇനിയും പ്രതികളായേക്കും.
പരസ്പര സഹായം
ഇക്കാര്യത്തിലുള്ള ഇടത്- വലത് കൂട്ടായ്മയുടെ നേർക്കഥകൾ ധാരാളമുണ്ട്. സംസ്ഥാനത്തെ വിജിലൻസ് അഴിമതിക്കാരനെന്നു കണ്ട ഒരു ഉദ്യോഗസ്ഥനു നിയമനം കൊടുക്കാനുള്ള ഇടതു സർക്കാരിന്റെ നീക്കത്തിനെതിരെ കോണ്ഗ്രസ് മൗനം പാലിച്ചത് ഈ ബന്ധം കൊണ്ടായിരുന്നു. ഏതായാലും കോണ്ഗ്രസ് പാർട്ടിക്കു നല്ല ശക്തിയും മുന്നണിയുമുള്ള കേരളത്തിലെ നേതാക്കളെ പി. ചിദംബരത്തെപ്പോലെ ജയിലിലാക്കാൻ വരെ പിണറായി ഒരു വാതിൽ തുറന്നുകൊടുത്തിരിക്കുന്നു. എതിരാളികളെ വന്യമൃഗങ്ങൾക്കു വിട്ടുകൊടുത്തു രസിച്ചിരുന്നവരുടെ രീതി. പിണറായിയുടെ ഈ തീരുമാനം ഭരണം മാറിയാലും അഴിമതികൾ പരസ്പരം മൂടിവച്ചിരുന്നവരുടെ നീക്കങ്ങൾക്ക് അവസാനം കുറിക്കുമെങ്കിൽ അതു പൊതുജീവിതത്തിന് ആകെ നല്ലതാകും.
ഓരോ സർക്കാരിന്റെയും പ്രവൃത്തികളെ തുടർന്നുവരുന്ന സർക്കാർ പരിശോധിച്ച് നടപടികൾ എടുക്കുന്ന രീതി രാഷ്ട്രീയ പകപോക്കലാകുന്നത് എങ്ങനെ? അഴിമതി നടത്താനാണോ രാഷ്ട്രീയക്കാർക്ക് ജനം വോട്ടു ചെയ്യുന്നത്! അഴിമതി നടത്തുന്നില്ലെങ്കിലും അതിന്റെ പ്രയോജനം കിട്ടിയവരെയും വെളിച്ചത്തു കൊണ്ടുവരുന്ന നടപടികൾ ഉണ്ടാവുന്നതു നല്ലതാണ്.
കേസന്വേഷണം സിബിഐക്കു വിട്ടതുകൊണ്ട് എല്ലാം വെളിച്ചത്തു വരുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും കരുതുന്നത് മൗഢ്യമാകുമെന്നാണ് അനുഭവം. രാഷ്ട്രീയ യജമാനന്മാരെ നോക്കിയും ജനത്തിന്റെ കൈയടിക്കും വേണ്ടിയെല്ലാം സിബിഐ പലതും ചെയ്യും. നാട്ടൂകാർ ചൂണ്ടിക്കാണിക്കുന്ന പ്രതിയെ തെളിവില്ലെങ്കിലും അറസ്റ്റ് ചെയ്തു തട്ടിക്കളിക്കുകയൊക്കെ അവരുടെ വിനോദമാണ്. കേസെടുത്താൽ തന്നെ കോടതിയിൽ തെളിയിക്കാനാവുമോ?
കേരളത്തെ നടുക്കിയ മുത്തൂറ്റ് വധക്കേസിലെ എല്ലാ സിബിഐ പ്രതികളും കോടതി വഴി രക്ഷപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി പിണറായിക്കെതിരായ ലാവ്ലിൻ കേസിൽ അദ്ദേഹം പ്രതിയാക്കപ്പെട്ടെങ്കിലും ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. ഹൈക്കോടതി വിധിക്കെതിരെ 2017 ൽ സുപ്രീം കോടതിയിൽ കൊടുത്ത അപ്പീൽ രണ്ടു വർഷം കഴിഞ്ഞിട്ടും പൊങ്ങിയിട്ടില്ല. കേന്ദ്ര സർക്കാർ തന്നെയാണ് കേസ് നീട്ടുക്കൊണ്ടു പോകുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് കേസിന്റെ നടത്തിപ്പെന്നാണ് ഒരു ഭാഷ്യം. അദ്ദേഹം മോദിക്കു പണ്ടു ചെയ്തുകൊടുത്ത സഹായം ഇന്നും ഓർമിക്കപ്പെടുന്നുണ്ടത്രേ.
ടൈറ്റാനിയം അന്വേഷണം ശരിക്കു നടന്നാൽ യുഡിഎഫിൽ ഒതുങ്ങില്ല. പല ഇടതു നേതാക്കളും കുടുങ്ങും എന്നാണ് സെബാസ്റ്റ്യൻ പറഞ്ഞിട്ടുള്ളത്. താൻ ഏതായാലും കുടുങ്ങിക്കിടക്കുന്നു, കുടുങ്ങുന്നവരെല്ലാം കുടുങ്ങട്ടെ എന്നാവുമോ പിണറായി കരുതുന്നത്? വി.എസ് ഒരിക്കൽക്കൂടി മുഖ്യമന്ത്രിയായാൽ നമ്മിൽ പലരും ജയിലിൽ കിടക്കേണ്ടി വരുമെന്നു പണ്ട് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിലപിച്ചതായി പറയുന്ന നേതാവൊക്കെ ഇപ്പോൾ ഭയത്തിലാകാൻ ഇടയുണ്ട്.
ബിജെപിക്കു സഹായം
ശബരിമലയിൽ വിവാദം ഉണ്ടാക്കിക്കൊടുത്തു ബിജെപിയെ സഹായിക്കാൻ നോക്കിയ ശ്രമം മറുകുറ്റി പാഞ്ഞതിന്റെ കൂടി വെളിച്ചത്തിൽ പിണറായി നടത്തുന്ന രാഷ്ട്രീയനീക്കം കൂടിയാണു ടൈറ്റാനിയം കേസ് സിബിഐയ്ക്കു വിടുന്നത് എന്നു കരുതാനും ന്യായമുണ്ട്. കോടതിയുടെ കണ്ടെത്തൽ എന്തായാലും സിബിഐ ഒരു നേതാവിനെ അറസ്റ്റ് ചെയ്താൽ അദ്ദേഹത്തിന്റെ ഇമേജ് വല്ലാതെ ചീത്തയാകുമല്ലോ?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് ജനാധിപത്യ മുന്നണി നേതാക്കളെ അഴിമതിക്കാരാക്കി ചിത്രീകരിച്ചാൽ വല്ല നേട്ടവും ഉണ്ടായെങ്കിലോ എന്നതാവും പിണറായിയുടെ നോട്ടം. ഭസ്മാസുരനു കൊടുത്ത വരം പോലെ ആവുമോ എന്നാണു കണ്ടറിയേണ്ടത്. സ്വന്തം മുന്നണിയിലെ നേതാക്കളെപ്പോലും ചതിവിൽ കേസിലാക്കി ചിരിച്ചവർക്കുള്ള ചരിത്രത്തിന്റെ മറുപടിയായും ഇതിനെ ചിത്രീകരിക്കുന്നവരുണ്ട്.
ചിദംബരം മുതൽ
മുൻ ധനമന്ത്രി പി. ചിദംബരം, മകൻ കാർത്തി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെയും കോണ്ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെയും ബന്ധുക്കൾ, കർണാടകത്തിലെ മുൻമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കെതിരായ നടപടികൾ തുടങ്ങിയവ സിബിഐയെ ഉപയോഗിച്ച് കോണ്ഗ്രസ് നേതാക്കൾക്കെതിരെ നാട്ടിലാകമാനം കേസുകൾ ഉണ്ടാക്കാനാണ് അമിത് ഷാ യുടെ നോട്ടം എന്ന ചിന്ത പടർത്തുന്നു. പൊതുപ്പണം കട്ടുമുടിച്ചവരാണെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാവുക തന്നെ വേണം. നിങ്ങൾ അതിനേക്കാൾ ചെയ്യുന്നില്ലേ എന്ന മറുചോദ്യം കേട്ട മട്ടുപോലും നടിക്കാതെയാണു നടപടികൾ. അതാണു വേണ്ടത്.
അതു പ്രതിപക്ഷത്തിനും നല്ലതാണ്. ജയിലിൽ പോകാതിരിക്കാനെങ്കിലും ഒന്നിക്കണമെന്ന ചിന്ത വരാം. തിരിച്ചടിക്കാനുള്ള ആഗ്രഹം ശക്തമാവുകയും ചെയ്യും. വിട്ടുവീഴ്ചകൾ ചെയ്തു ധാരണകൾ ഉണ്ടാക്കാനാവും. അമിത് ഷാ ഇത്തരം നടപടികളിലൂടെത്തന്നെ മുന്നോട്ടു പോകണം. പൊതുജീവിതത്തിലെ അഴിമതിക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുന്നു എന്ന ചിന്ത പടർത്താൻ സർക്കാരുകൾക്കാവുന്നുണ്ട്. ആവണം.
കമലേഷ് താഹിൽ രമണി
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന കമലേഷ് താഹിൽ രമണിയെ മേഘാലയത്തിലേക്കു സ്ഥലം മാറ്റി. അതിൽ പ്രതിഷേധിച്ച് അവർ രാജിവച്ചു. 75 ജഡ്ജിമാരുള്ള വലിയ ഹൈക്കോടതിയാണ് മദ്രാസിലേത്. മേഘാലയത്തിലെ ഹൈക്കോടതിയിൽ ഉള്ളതാകട്ടെ മൂന്നു ജഡ്ജിമാരും. ഈ തീരുമാനത്തിനെതിരെ രമണി കൊടുത്ത പരാതി കൊളീജിയം തിരസ്കരിച്ചു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽക്കിസ് ബാനു കേസിൽ 11 പ്രതികളുടെയും ശിക്ഷ ശരിവച്ച ജഡ്ജിയാണ് രമണി എന്നതുകൂടി കൂട്ടിവായിക്കുന്പോൾ എന്താണ് മനസിലാക്കേണ്ടത്?
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ അടുത്തകാലത്ത് മദ്രാസ് ഹൈക്കോടതിയിലെ ഒരു ജഡ്ജി വളരെ അപമാനകരമായ പ്രതികരണം നടത്തിയതും അദ്ദേഹം തന്നെ അതു പിൻവലിച്ചതും കൂട്ടിവായിക്കാവുന്നതാണ്. കോടതികളെ തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കാൻ ആരു ശ്രമിച്ചാലും അത് അപകടം ഉണ്ടാക്കുന്നത് ജനാധിപത്യത്തിനു തന്നെയായിരിക്കും. ഓരോരുത്തർ നേടിയേക്കാവുന്ന താത്കാലിക വിജയം ശാശ്വതമായ അരാജകത്വത്തിനവും കാരണമാവുക.
ജാസ്മിൻ ഷായും സുദേഷ് കുമാറും
കേരളത്തിൽ കഴിഞ്ഞ ആഴ്ച വിവാദനായകരായവരാണു നഴ്സിംഗ് സംഘടനയുടെ അധ്യക്ഷൻ ജാസ്മിൻ ഷായും എ.ഡി.ജി പി സുദേഷ് കുമാറും. സുദേഷ് കുമാറിനെതിരായ പരാതി പണ്ടു വന്നതു തന്നെ. അദ്ദേഹത്തിന്റെ പുത്രി പോലീസുകാരനായ അവരുടെ ഡ്രൈവർ ഗവാസ്കറിനെ മർദിച്ച സംഭവം മറക്കാറായില്ല. അന്ന് കേസിൽ നിന്നു രക്ഷപ്പെടാൻ ജാതിക്കാർഡ് വരെ കളിച്ചു സുദേഷ് കുമാർ. ജാതി പറഞ്ഞു പരിഹസിച്ചെന്നായിരുന്നു അദ്ദേഹം അന്ന് ഉന്നയിച്ചത്.
പക്ഷേ അദ്ദേഹത്തിന്റെ പൊരുമാറ്റത്തക്കുറിച്ച് എല്ലായിടത്തും പരാതിയാണ്. വളരെ ഹീനമായി ഒപ്പമുള്ളവരോട് പെരുമാറുന്നു. ഏതായാലും മോട്ടോർ വാഹന വകുപ്പിൽ നിന്നു മാറ്റി. പുതിയ നിയമനം കൊടുത്തിട്ടില്ല. അപ്പോഴാണ് പഴയ കേസിന്റെ കാര്യം അന്വേഷിക്കുന്നത്. കേസൊക്കെ തേച്ചുമാച്ചു കളഞ്ഞു. അദ്ദേഹം പഴയപടി പോലീസുകരോടു വളരെ അപമര്യാദയായി പെരുമാറുന്നു
പാവം നഴ്സുമാർ! അവരെ എല്ലാവരും ചൂഷണം ചെയ്യുകയാണോ? അവരുണ്ടാക്കിയ മൂന്നു കോടി രൂപ അവരുടെ സംഘടനയുടെ നേതാവ് ജാസ്മിൻ ഷാ ഭാര്യയുടെ പേരിലേക്കു മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അവർക്ക് തൃശൂരിൽ നാലു ഫളാറ്റുണ്ടത്രെ!
8000 നഴ്സുമാർ കൊടുക്കുന്ന മാസവരിയാണ് ഇങ്ങനെ ദുരുപയോഗിക്കപ്പെട്ടതായി കണ്ടെത്തിയത്. ഷാ മിടുക്കനാണ്. സംഘടന ഒറ്റക്കെട്ടായി കൂടെയുണ്ടെന്നാണ് വാദം. ഏതായാലും ഷാ ഇപ്പോൾ ഖത്തറിലുണ്ട്. കോടതി തുറക്കാതെ കേരളത്തിലേക്ക് ഇല്ലെന്നാണ് പറയുന്നത്. കോടതിയിൽ രക്ഷപ്പെടാൻ വല്ല മാർഗവും കണ്ടിരിക്കാം.
പാൽക്കർഷകർ
വിളക്കുകളൊക്കെ കെടുത്തി ഞാൻ പ്രാർഥിച്ചു, വെളിച്ചമേ നയിച്ചാലും എന്ന മട്ടിലാണു കേരള സർക്കാർ. വിലയിടിവു മൂലം കൃഷി അവസാനിപ്പിക്കുകയാണ് മിക്കവാറും കർഷകർ. അവർക്ക് ഒരു ആവശ്യം വന്നാൽ കുറച്ചു പണം സ്വർണം വച്ച് എടുക്കാനുണ്ടായിരുന്ന സൗകര്യം കൃഷിമന്ത്രിയുടെ ശ്രമം മൂലം ഇല്ലാതാവുന്നു. പത്തു പശുവിനെ വളർത്തി ജീവിക്കാം എന്ന് കരുതിയാൽ അതിനു സർക്കാർ സമ്മതിക്കില്ല. സർക്കാരിന്റെ നിബന്ധനകൾ മൂലം കേരളത്തിലെ രണ്ടായിരത്തോളം പാൽക്കർഷകർ യൂണിറ്റ് അടച്ചുപൂട്ടു ഭീഷണിയിലാണ്. അത്ര ഭീകരമാണ് വ്യവസ്ഥകൾ. ഒരു യൂണിറ്റിൽ രണ്ടു വച്ചു കൂട്ടിയാലും 4000 ജീവനക്കാർക്ക് പണിയില്ലാതായി.
മൂത്തൂറ്റ് ഫൈനാൻസ് 300 ഓഫീസുകൾ പൂട്ടുന്നു. സിഐടിയു ആണ് കാരണം. ഒരു ശാഖയിൽ അഞ്ചു ജീവനക്കാർ വച്ചു നോക്കിയാൽ1500 പേർക്കു പണി ഇല്ലാതാകുന്നു... നല്ല വികസനം. നല്ല സോഷ്യലിസം.
കന്യാസ്ത്രീകളുടെ സമരം
കന്യാസ്ത്രീകളെ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതിനെതിരെ കണ്ണുരിൽ നടത്തിയ പ്രതിഷേധം മാതൃകാപരമായി. അന്താരാഷ്ട്ര പ്രസിദ്ധയായ മദർ തെരെസയുടെ ദിനത്തിൽ തന്നെ അതു നടന്നത് അർഥപൂർണമായി. കേരളത്തിന്റെ എല്ലാഭാഗത്തും ഇത്തരം സമരം ഉണ്ടാകണം. അപവാദം പരത്തുന്ന ചാനലുകളോടു തന്നെ ടെലിഫോണിലെങ്കിലും പ്രതി്ഷേധം അറിയിക്കണം. ആയിരങ്ങൾ വിളിച്ചാൽ അവർക്കു മാനസാന്തരം ഉണ്ടാവും.
മാനനഷ്ടത്തിനുള്ള നിയമപരമായ നടപടികൾക്കുകൂടി തയാറായാൽ പലരും പത്തിമടക്കും. പലയിടത്തായി പലർ കേസു കൊടുക്കണം. കോടതി ഇടപെടട്ടെ. ചാനലുകളിൽ മുഖം കാണിക്കാനെത്തുന്നവർ പറയുന്ന തോന്ന്യാസങ്ങൾക്കെതിരെയും നിയമപരമായ നടപടി എടുക്കണം. സ്വന്തം കുപ്പായം വിറ്റും അതിനു മാർഗം ഉണ്ടാക്കേണ്ട കാലമാണിത്. മുസ്ലിം സമുദായത്തെ കിട്ടുന്ന അവസരങ്ങളിലെല്ലാം അപമാനിച്ചുകൊണ്ടിരുന്ന ഒരു സംഘി നേതാവ് നാലു കേസുണ്ടായപ്പോൾ പോസ്റ്റുകൾ പിൻവലിച്ചു മാപ്പുപറഞ്ഞു. അദ്ദേഹം ഇപ്പോൾ ക്രൈസ്തവർക്കെതിരെ മാത്രമാണു വിഷം തുപ്പുന്നത്.
അനന്തപുരി/ദ്വിജൻ
ടൈറ്റാനിയം, പാലാരിവട്ടം, വൈറ്റില
01:29 AM Sep 08, 2019 | Deepika.com