കൊട്ടാരക്കര: വേനൽ കടുത്തതോടെ കിഴക്കൻ മേഖലയിലെ കാർഷിക മേഖല തകർന്നു തരിപ്പണമായി. കുടിവെള്ള ക്ഷാമം മൂലം കോളനികളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതി ദുരിതം അനുഭവിക്കുന്നു.
ഏലാകളിലും കരഭൂമികളിലും കൃഷി ചെയ്തിരുന്ന വിളകളെല്ലാം കരിഞ്ഞു നശിച്ചു കഴിഞ്ഞു. വാഴ കൃഷിയെ ആശ്രയിച്ചിരുന്നവർക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. വില ലഭിക്കേണ്ടുന്ന കുലച്ച ഏത്തവാഴകളെല്ലാം കരിഞ്ഞും ഒടിഞ്ഞു വീണുമാണ് നഷ്ടം സംഭവിച്ചത്. മറ്റിതര വാഴകളും നശിച്ചു.
ഏലാകളിൽ കൃഷി ചെയ്തിരുന്ന മരച്ചീനി, ചേന, ചേമ്പ്, പയർ, പടവലം, പാവൽ, വഴുതണ, വെണ്ട തുടങ്ങിയ കൃഷിയിനങ്ങളെല്ലാം കരിഞ്ഞു കഴിഞ്ഞു. ഏറ്റവുമധികം നഷ്ടമുണ്ടായിട്ടുള്ളത് വെറ്റില കർഷകർക്കാണ്. ജില്ലയിൽ തന്നെ വെറ്റില കൃഷി വ്യാപകമായി നടന്നു വരുന്നത് കിഴക്കൻ മേഖലയിലാണ്. വെറ്റില കൊടിയ്ക്ക് രണ്ടു നേരം വെള്ളം നനയ്ക്കണം. അതിനു കഴിയാതെ കഷ്ടപ്പെടുകയാണ് കർഷകർ. ഒരു നേരം വെള്ളമൊഴിച്ചില്ലെങ്കിൽ വെറ്റിലകൊടി വാടിപ്പോകും. കർഷകരെല്ലാം ലോൺ എടുത്ത് കൃഷിയിറക്കുന്നവരാണ്. ഓരോ കുടുംബത്തിന്റേയും നിലനിൽപ്പുതന്നെ ഇത്തരം കൃഷിയിലൂടെയാണ്.
കുടിവെള്ള ക്ഷാമവും അതിരൂക്ഷമായിട്ടുണ്ട്. മിക്കയിടത്തും കിണറുകൾ വറ്റിവരണ്ടു കഴിഞ്ഞു. ഗ്രാമീണ കുടിവെള്ള പദ്ധതികളൊന്നും പ്രവർത്തനക്ഷമമല്ല. ഗ്രൗണ്ട് വാട്ടർ അഥോറിറ്റി ഗ്രാമീണ മേഖലകളിൽ കാലങ്ങളായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു കുഴൽകിണറിൽ നിന്നു പോലും ആറു മാസം തികച്ച് വെള്ളം ലഭിച്ചിട്ടില്ല. ഇപ്പോഴിവയെല്ലാം തുരുമ്പെടുത്ത് നോക്കുകുത്തികളായി റോഡരുകുകളിലുണ്ട്.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുൾപ്പെടെ ത്രിതല പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതികളും ഇതേ അവസ്ഥയിൽ തകർന്നു കിടക്കുന്നു.
കല്ലട പദ്ധതിയുടെ ഗ്രാമീണ മേഖലയിലെ ഉപകനാലുകൾ വഴി വെള്ളം തുറന്നു വിടുന്നത് അപൂർവമാണ്. അറ്റകുറ്റപണികൾ നടത്താത്തതു മൂലവും ചോർച്ചകളും കാരണം ഈ വെള്ളത്തിലധികവും പാഴാവുകയും ചെയ്യുന്നു .
കാർഷിക വിളകൾ നശിച്ചിട്ട് കൃഷി വകുപ്പുദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കർഷകർ പറയുന്നു. മുൻ കാലങ്ങളിലെ വേനൽ കാലവിള നഷ്ടത്തിനുള്ള സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. കനാലുകളിൽ ചോർച്ചയുണ്ടായി വെള്ളം പാഴായിപ്പോകുന്നത് അറിയിച്ചിട്ട് കെ ഐ പി അധികൃതരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഇത്തവണ കുടിവെള്ളം എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. എന്നാൽ ടാങ്കുകളിൽ വെള്ളമെത്തിച്ചു നൽകുന്ന വെള്ളം കച്ചവടക്കാർ സജീവമാണ്. കുടിവെള്ളവും ഉപജീവനവും മുട്ടിയ സാധാരണ ജനതയുടെ ദുരിതം ആരും ഗൗരവമായെടുക്കിന്നില്ല എന്നതാണ് ദുഃഖകരം.
ഉണങ്ങിക്കരിഞ്ഞ് കാർഷിക മേഖല: കുടിവെള്ള ക്ഷാമവും അതിരൂക്ഷം
11:26 PM Mar 19, 2023 | Deepika.com