തേവലക്കര: അരിനല്ലൂർ തെക്ക് എട്ട് വാർഡിൽ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റി വകുപ്പിന് നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതരുടെ നിസംഗത തുടരുന്നതിനെതിരെയാണ് മെമ്പരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കുവാൻ തീരുമാനിച്ചത്. തേവലക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഫിലിപ്പിന്റെ വാർഡിൽ കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം കിട്ടാക്കനിയാണ്.
പരമ്പരാഗത മത്സ്യതൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വാർഡിൽ ജല അതോറിറ്റിയുടെ പൈപ്പിൽ പലപ്പോഴും വെള്ളം കിട്ടാറില്ല. കുടിവെള്ള ക്ഷാമം അതിരൂക്ഷമായിട്ടും അതോറിറ്റിയുടെ ഭാഗത്ത് നിന്നും ജനോപകാരപ്രദമായ നടപടികളില്ലാത്തതാണ് നാട്ടുകാർക്കൊപ്പം ഗ്രാമ പഞ്ചായത്ത് മെമ്പറും പ്രതിഷേധത്തിന് രംഗത്തെത്തിയത്. പലർക്കും ദൈനംദിന കാര്യങ്ങൾ നിർവഹിക്കാനാവാത്ത സാഹചര്യമാണ്.
ഇടപ്പള്ളിക്കോട്ട ജല അതോറിറ്റി ഓഫീസിലും വകുപ്പ് മന്ത്രിക്കും ജനകീയ സമിതി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നിരത്തിൽ സ്ഥാപിച്ച പൊതു ടാപ്പുകളിൽ വല്ലപ്പോഴും എത്തുന്ന വെള്ളം എടുക്കുവാൻ പാത്രങ്ങളുമായി വരിനിൽക്കുന്നവരുടെ കാഴ്ച പതിവായിട്ടുണ്ട്. ജല അതോറിറ്റിയുടെഅനീതി അവസാനിപ്പിക്കാൻ ഗ്രാമപഞ്ചായത്ത് ഇടപെട്ട് ശ്രമം തുടങ്ങിയെങ്കിലും വാട്ടർ അതോറിറ്റിയുടെ പടപ്പനാൽ, അരിനല്ലൂർ മുട്ടം, കോയിവിള ഭാഗത്തെ പമ്പ് ഹൗസുകളിൽ ജലവിതരണത്തിന് നിയമിച്ച എച്ച് ആർ ഓപ്പറേറ്റർമാരുടെ സേവന സമയം കുറച്ചതും ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
വൈദ്യുതി ഉപയോഗം വർധിക്കുമെന്നതിനാൽ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനാണ് ജലവിഭവ വകുപ്പിന്റെ ഇത്തരം തീരുമാനത്തിന് പിന്നിൽ എങ്കിലും ജനങ്ങളുടെ ക്ലേശം കാണാതെ പോകരുതെന്ന് സമിതി പ്രവർത്തകർ നിവേദനത്തിൽ പറയുന്നു.
മുഴുവൻ സമയവും പന്പിംഗ് പലയിടങ്ങളിലും നിർത്തിവെച്ചത് വേനൽക്കാലമായതിനാൽ പുന:രാരംഭിക്കണമെന്ന അവശ്യം ശക്തമായിട്ടുണ്ട്. മെമ്പറും നാട്ടുകാരും നിരവധി പരാതി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയെങ്കിലും ജല അതോറിറ്റി ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. വരൾച്ച കഠിനമായിട്ടും അനങ്ങാപ്പാറ നയം ഉപേക്ഷിക്കാത്തതിനെതിരെ ജനരോഷം ഉയരുന്നത് കാണാതിരിക്കാനാവില്ല. സമീപ പ്രദേശത്തെ കിണറുകളും വരണ്ട അവസ്ഥയാണ്. കല്ലടയാറിന്റെ ഭാഗമായഅഷ്ടമുടിക്കായലിൽ മുൻപ് അനധികൃതമായി മണലൂറ്റിയതിന്റെ ഫലമാണ് അരിനല്ലൂരിൽ കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് പരക്കെ ആക്ഷേപമുണ്ട്.
അഖില കേരളാ സ്വതന്ത്ര മത്സ്യതൊഴിലാളി യൂണിയൻ പരിസ്ഥിതി ചൂഷണത്തിനെതിരെ മുമ്പ് പ്രതിഷേധിച്ചിരുന്നു. സമിതിയുടെ ആവലാതികൾക്ക് ഇനിയും പരിഹാരം ഉണ്ടാകാത്തതിനാലാണ് പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്. ജലവിഭവ വകുപ്പ് ഇനിയും അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് ജനകീയസമരസമിതി ചെയർമാൻ പി.ഫിലിപ് മുന്നറീയിപ്പ് നൽകി.
അരിനല്ലൂരിൽ കുടിവെള്ളത്തിനായി നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
11:25 PM Mar 18, 2023 | Deepika.com