കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനം പൂർത്തിയാകുമ്പോൾ വിമാനത്താവളത്തിന് സമാനമാകുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ്.
കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷൻ സന്ദർശിച്ച് പരിശോധനകൾ നടത്തുകയുണ്ടായി. കൊല്ലം സ്റ്റേഷന്റെ വികസനത്തിന് 361 കോടിരൂപയുടെ എസ്റ്റിമേറ്റാണ്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അത് 400 കോടി രൂപവരെ അനുവദിക്കും. 39 മാസത്തിനുള്ളില്‍ വിമാനത്താവളത്തിന് സമാനമായി കൊല്ലം സ്റ്റേഷന് മാറും. 2024ല്‍ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു.
അഞ്ച് പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തന യോഗ്യമാക്കി മാറ്റും. 14 എസ്കലേറ്ററുകളും17 ലിഫ്റ്റുകളും നിര്‍മിക്കും. ആറുമീറ്റര്‍ വീതിയില്‍ ഒരു എഫ്ഒബി സ്റ്റേഷന്റെ വടക്കുഭാഗത്തുണ്ടാകും. 36 മീറ്റര്‍ വീതിയില്‍ വിപുലീകരിച്ച എഫ്ഒബി നിര്‍മാണത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം, വിശ്രമകേന്ദ്രം, കൂടാതെ എല്ലാ പ്ലാറ്റ്ഫോമിലും പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. എല്ലാവിഭാഗം യാത്രക്കാര്‍ക്കും ലോവര്‍, മിഡില്‍, അപ്പര്‍ ലെവല്‍ യാത്രക്കാര്‍ക്കുമുള്ള റെസ്റ്റോറന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും സ്റ്റേഷനകത്ത് സജ്ജമാക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സൗകര്യങ്ങളും ഉണ്ടാകും. കൊല്ലത്തിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരും റെയില്‍വേ മന്ത്രാലയവും നടപ്പിലാക്കി തുടങ്ങിയിരിക്കുന്നത്. 15 വര്‍ഷം മുന്നില്‍ കണ്ടാണ് റെയില്‍വേ വികസനം നടപ്പിലാക്കുന്നത്. കൊല്ലത്തു നിന്ന് ചെങ്കോട്ടവഴി ചെന്നെയിലേക്ക് പോകുന്ന പാത ഇപ്പോള്‍ സിംഗിള്‍ ലൈനാണ്. അത് ഡബിള്‍ ലൈനായി മാറണം. അതോടൊപ്പം ഇലക്ട്രിഫിക്കേഷന് ഇപ്പോള്‍ കൊല്ലത്തു നിന്ന് പുനലൂര്‍വരെ പൂര്‍ത്തിയായി.
പുനലൂര്‍ മുതല്‍ ചെന്നൈ വരെയുള്ളത് പൂര്‍ത്തിയാകാനുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേരളത്തിലെ റെയില്‍വേ ഹബ്ബായി കൊല്ലം റെയില്‍വേ സ്റ്റേഷന് മാറുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പി.കെ. കൃഷ്ണദാസിന് നിവേദനം നല്കി. ബിജെപി ജില്ലാ കമ്മിറ്റിയും വിവിധ മണ്ഡലം കമ്മിറ്റികളും പി.കെ. കൃഷ്ണദാസിന് നിവേദനം നല്കി. അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് റെയില്‍വെ യാത്ര ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം പ്രസ് ക്ലബിനുവേണ്ടി സാം ചെമ്പകത്തില്‍ നിവേദനം സമര്‍പ്പിച്ചു.
കിളികൊല്ലൂര്‍ സരസ്വതിവിലാസം എന്‍എസ്എസ് കരയോഗ അംഗം രാജേന്ദ്രനാഥ്, തെന്മല പഞ്ചായത്തംഗം നാഗരാജ്, സേവാഭാരതി തെന്മല പഞ്ചായത്ത് സെക്രട്ടറി സുരേഷ് തെന്മല, റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍, എസ്സി എസ്ടി പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിനിധി ടി. രവീന്ദ്രന്, റെയില്‍വെ കൂലി പോര്ട്ടര്മാര്മാരായ ബിജു, സുമലാല്‍ തുടങ്ങിയവര്‍ നിവേദനം നല്കി. നിവേദനങ്ങള്‍ പിഎസിയിലും ഡിആര്‍എം യോഗത്തിലും അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് അദ്ദേഹം മറുപടി നല്കി.
കൊല്ലം റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന് സമാനമാകും
11:15 PM Mar 18, 2023 | Deepika.com