ആസാമിലെ ദേശീയ പൗരത്വ രേഖയുടെ (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്- എൻആര്‍സി) അന്തിമപട്ടിക കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെ അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഓഗസ്റ്റ് 31ന് ഓൺലൈൻ വഴി പുറത്തിറക്കിയിരിക്കുന്ന പട്ടിക പ്രകാരം മൂന്നു കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ട്. 19 ലക്ഷം പേർ പുറത്തായി. 41 ലക്ഷത്തോളം പേരുകള്‍ അന്തിമപട്ടികയിൽ ഉണ്ടാകില്ലെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കമാണ് എൻആര്‍സി അന്തിമ പട്ടിക. ഇതിനുപിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ അജൻഡ ആണെന്നുള്ള ആരോപണം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ആസാമിലെ 40 ലക്ഷം പേരാണു കഴിഞ്ഞ വർഷം എൻആര്‍സി കരട് രേഖ പ്രസിദ്ധീകരിച്ചപ്പോള്‍ പൗരത്വപ്പട്ടികയിൽ നിന്നു പുറത്തായത്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 12 ശതമാനം വരുമിത് . ഇതിൽ ബഹുഭൂരിപക്ഷവും മുസ്ലിം മതവിഭാഗത്തില്പ്പെടുന്നവര് ആയിരുന്നു. ബിജെപിയെ സംബന്ധിച്ചിടത്തോളം ആസാം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കടന്നുകയറാനുള്ള ഒരു ആയുധമാണ് ദേശീയ പൗരത്വ രജിസ്റ്റര്‍. കുടിയേറ്റ, മുസ്ലിം വിരുദ്ധ പ്രചാരണം വഴി വർഗീയത ആളിക്കത്തിച്ചാണു തെരഞ്ഞെടുപ്പിൽ ബിജെപി ആസാം പിടിച്ചെടുത്തത്. ഇപ്പോള്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി പയറ്റുന്നതും ഈ തന്ത്രം തന്നെയാണ്.
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവൻ വ്യാപിപ്പിക്കും എന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ പാർലമെന്റിൽ നടത്തിയ പ്രഖ്യാപനം മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കകള്‍ ജനിപ്പിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്ന്നുവരുന്ന കടുത്ത ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ദേശീയ പൗരത്വ രജിസ്റ്ററിനെ മതേതര കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ നോക്കിക്കാണുന്നത്.
അനധികൃത കുടിയേറ്റം
ഇന്ത്യ- പാക്കിസ്ഥാൻ വിഭജനം മുതൽ അനധികൃത കുടിയേറ്റം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണ്. ഇന്ത്യക്കു പടിഞ്ഞാറും കിഴക്കുമായി രണ്ടു പാക്കിസ്ഥാൻ ആണ് 1947 ൽ രൂപപ്പെട്ടത്. പാക്കിസ്ഥാനിലെ രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ മുഴുവൻ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ കേന്ദ്രീകരിക്കപ്പെട്ടതു മൂലം കിഴക്കൻ പാക്കിസ്ഥാൻ പൂർണമായും അവഗണിക്കപ്പെട്ടു . ഇതിന്റെ ഫലമായി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി ഹിമാലയത്തിന്റെ കിഴക്കൻ താഴ്വരകളിൽ ബ്രഹ്മപുത്ര, ബരാക് തുടങ്ങിയ നദികൾ അതിരുകൾ തീർക്കുന്ന ഏറ്റവും ഫലഭൂയിഷ്ട മായ ഭൂമികയിലേക്ക്, കിഴക്കൻ പാക്കിസ്ഥാനിലേക്ക്, വലിയ കുടിയേറ്റങ്ങളുണ്ടായി.
താഴ്വാരങ്ങളിൽ പരമ്പരാഗതമായി ആസാമീസ്, ബോഡോ, അഹംസ് തുടങ്ങിയ വംശീയ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലേക്കാണു കിഴക്കൻ പാക്കിസ്ഥാനിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽനിന്നു കുടിയേറ്റങ്ങൾ ഉണ്ടായത് . കൂടാതെ കിഴക്കൻ പാക്കിസ്ഥാനിലെ നേതാവായിരുന്ന ഷേക്ക് മുജീബുർ റഹ്മാന് പാക്കിസ്ഥാനിൽ പ്രധാനമന്തിപദം നിഷേധിക്കപ്പെട്ടതിനെത്തുടർന്നു മുക്തി ബാഹിനിയുടെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തെത്തുടർന്നു വലിയ അഭയാർഥിപ്രവാഹമാണ് ഇന്ത്യയിലേക്ക് ഉണ്ടായത്. ഇതും കുടിയേറ്റത്തിന്റെ തോത് വർധിപ്പിച്ചു. കൂടാതെ ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ കൃത്യമായി അതിർവിഭജനം ഇല്ലാത്തതും കാര്യങ്ങൾ സംങ്കീർണമാക്കി. ഇപ്പോഴും ഇന്ത്യയുടെ പല അതിർത്തി ഗ്രാമങ്ങൾ ബംഗ്ളാദേശിനുള്ളിലും ബംഗ്ളാദേശിന്റെ അതിർത്തി ഗ്രാമങ്ങൾ ഇന്ത്യക്കകത്തും ആണ്.
1950 കാലം മുതൽ തന്നെ കുടിയേറ്റക്കാരും തദ്ദേശീയരായ ആളുകളുമായി തർക്കങ്ങൾ ആരംഭിച്ചിരുന്നു. 1951 ലെ സെൻസസ് റിപ്പോർട്ട് പുറത്തിറക്കിയ കൂട്ടത്തിൽ തന്നെ ആസാമിൽ ദേശീയ പൗരത്വരേഖയും പ്രസിദ്ധീകരിച്ചിരുന്നു. നിർബാധം തുടർന്ന കുടിയേറ്റങ്ങൾക്കെതിരെ തദ്ദേശീയ വികാരങ്ങൾ ആളിക്കത്തിച്ചുകൊണ്ട് പ്രഫുല്ല കുമാർ മൊഹന്തയും മറ്റും നേതൃത്വം കൊടുത്ത ആൾ ആസാം ഗണ സംഗ്രാം പരിഷത്തും ഓൾ ആസാം സ്റ്റുഡന്റ്സ് തുടങ്ങിയവ രംഗത്ത് എത്തിയതോടെ കുടിയേറ്റം ആസാമിൽ നിർണായകമായ രാഷ്ട്രീയ പ്രശ്നമായി മാറി. തദ്ദേശീയർക്കെതിരായ ആനുകൂല്യങ്ങൾ കുടിയേറ്റക്കാർ വ്യാപകമായി കൈയടക്കുന്നു എന്ന് ആരോപിച്ചുകൊണ്ടു നടന്ന പ്രക്ഷോഭങ്ങൾക്കു വൻ പിന്തുണയാണു ലഭിച്ചത് . കേന്ദ്ര സർക്കാർ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും തദ്ദേശീയരായ ആസാംകാർക്ക് പരിരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വൻ പ്രക്ഷോഭങ്ങൾക്കാണ് ആസാം സാക്ഷ്യം വഹിച്ചത്.
ഈ പ്രക്ഷോഭങ്ങളുടെ ഏറ്റവും വികൃതമായ മുഖം പുറത്തുവന്നത് 1983 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുടിയേറ്റക്കാർക്കു വോട്ട് അവകാശം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടുകൂടിയാണ്. 1983 ഫെബ്രുവരി 18 ന് കുടിയേറ്റ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുനടന്ന വംശീയ കൂട്ടക്കൊലയിൽ ആയിരക്കണക്കിന് കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. ഒരു ഡസനോളം കുടിയേറ്റ ഗ്രാമങ്ങൾ പൂർണമായും തന്നെ തുടച്ചുനീക്കപ്പെട്ടു. മരണസംഖ്യ 2191 എന്ന് ഔദ്യോഗിക കണക്കുകൾ പറയുമ്പോൾ പതിനായിരം കടക്കുമെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ആസാം കരാർ
1985 ഓഗസ്റ്റ് 15ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ ചരിത്രപ്രധാനമായ ആസാം കരാർ ഒപ്പിട്ടതോടുകൂടിയാണ് കലാപത്തിന് ശമനം ഉണ്ടായത്. കേന്ദ്ര സർക്കാരും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംഘടനകളും തമ്മിൽ ഒപ്പുവച്ച കരാർ അനുസരിച്ച് 1951 മുതല്‍ 61 വരെ ആസാമിൽ കുടിയേറി എത്തിയവർക്ക് വോട്ടിംഗ് അവകാശം ഉൾപ്പടെ ഇന്ത്യൻ പൗരത്വം നൽകും. 1961 മുതല്‍ 1971 കാലത്തു കുടിയേറിവന്നവർക്കു 10 വർഷത്തേക്കു വോട്ടിംഗ് അവകാശം ഇല്ലാതെ ഇന്ത്യൻ പൗരത്വവും നൽകാൻ തീരുമാനമായി. 1971 നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തത്. 1971 മാർച്ച് മാസം 24 നു മുൻപ് ആസാം ഉൾപ്പെടെ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തു താമസിച്ചിരുന്നു എന്നു തെളിയിക്കുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.
കരാര്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു വീണ്ടും ആസാം പുകഞ്ഞുതുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ 2013 ഡിസംബർ മുതലാണ് ദേശീയ പൗരത്വ രേഖ തയാറാക്കാനുള്ള ശ്രമങ്ങൾ സജീവമായത്. തുടർച്ചയായി പത്തു വർഷമായി അധികാരത്തിൽ തുടരുന്ന കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കുന്നതുകൂടി ലക്ഷ്യം വച്ചാണ് ആസാം കരാർ വീണ്ടും സജീവ ചർച്ചയായി മാറിയത്. ഓൾ ആസാം ഗണ പരിഷത്തിലുണ്ടായ പിളർപ്പും പാർട്ടിയുടെ സമുന്നത നേതാവായ പ്രഫുല്ല കുമാർ മൊഹന്ത ദുർബലമായതും വളരെ സമർഥമായി ഉപയോഗിച്ചുകൊണ്ട് ബിജെപി ആസാമിലെ രാഷ്ട്രീയ ഭൂമികയിൽ പതിയെ ചുവടുറപ്പിച്ചു തുടങ്ങിയിരുന്നു. കുടിയേറ്റ വിഷയങ്ങളിൽ ആസാം രാഷ്ട്രീയം കലുഷിതമായി തുടങ്ങിയതോടെ കേന്ദ്രത്തിൽ പുതുതായി എത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ പ്രത്യേക താത്പര്യപ്രകാരം 2015 മേയ് മാസത്തില്‍ പൗരത്വ പരിശോധനാ നടപടികൾ ആരംഭിച്ചു . ഇതിന്റെ ഭാഗമായി ആസാമിലെ 68.27 ലക്ഷം കുടുംബങ്ങളുടെ 65 കോടി രേഖകളാണു പരിശോധിച്ചത്.
ഇന്ത്യൻ പൗരത്വത്തിനുവേണ്ടി ലഭിച്ച 3.29 കോടി അപേക്ഷകരില്‍ 2017 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രേഖയുടെ ആദ്യ കരടില്‍ 1.90 കോടി പേര് മാത്രമാണ് ഇടം കണ്ടിരുന്നതെങ്കിൽ 2018 ജൂലൈ മാസത്തില്‍ പുറത്തുവന്ന പട്ടികയിൽ 2.89 കോടി പേരാണുള്ളത് . അവശേഷിക്കുന്ന 40,70,707 പേരുടെ പ്രശ്നം അന്നു വലിയ ദേശീയ വിഷയമായി മാറിയിരുന്നു. മുൻ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ അടുത്ത ബന്ധുക്കളും മുൻ എംപിയും മുപ്പതു വർഷം രാജ്യത്തിന്റെ അതിർത്തി കാത്ത മുൻ സൈനിക ഉദ്യോഗസ്ഥനായ മുഹമ്മദ് അസ്മൽ ഹഖ് ഉൾപ്പെടെ ഒരു പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ കുടിയേറ്റക്കാർ എന്ന പേരിൽ വളരെ ആസൂത്രിതമായി ദേശീയ പൗരത്വ രേഖയിൽനിന്നു പുറത്താക്കിയതായ ആരോപണമാണ് അന്ന് ഉയര്‍ന്നത് . തുടര്‍ന്ന് പൗരത്വ രേഖയുമായി ബന്ധപ്പെട്ട തിരുത്തലുകൾക്ക് 2018 ഓഗസ്റ്റ് 30 മുതല്‍ ഒരു മാസം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയുടെകൂടെ ഇടപെടലിന്റെ ഫലമായാണ് അന്തിമ പട്ടിക ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബിജെപി നിലപാട്
വിഷയത്തോടുള്ള കേന്ദ്ര സർക്കാരിന്റെയും ബി ജെപിയുടെയും നിലപാടുകളെ പ്രതിപക്ഷപാർട്ടികൾ സംശയത്തോടെയാണു നോക്കുന്നത്. ആസാമിലുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കുമെന്ന് 2017 ഏപ്രിലില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം മുന്നിൽനിർത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെ പി ആസാമിൽ അധികാരത്തിൽ വന്നത്. ആസാമിനെ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റ മുക്തമാക്കുമെന്ന് 2014 ലോക്സഭാ പ്രചാരണ തെരഞ്ഞെടുപ്പു സമയത്തും പിന്നീട് 2016 നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ സമയത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസ്താവിച്ചിരുന്നു. വടക്കുകിഴക്കൻ രാഷ്ട്രീയത്തിലെ ബിജെപിയുടെ തുറുപ്പുചീട്ടാണ് ഇത് എന്നതുകൊണ്ടാണു വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ആശങ്കകൾ ജനിപ്പിക്കുന്നത്.
നടപടികള്‍ വിവാദമായതോടെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പിതൃത്വം ആസാം കരാറിലും കോണ്‍ഗ്രസിലും കെട്ടിവയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. നിയമവിരുദ്ധ കുടിയേറ്റക്കാർ അല്ലെങ്കിൽ വിദേശികൾ എന്ന നിലയിൽ ഇന്ത്യൻ പൗരത്വം നിഷേധിക്കാതിരിക്കാനുള്ള ഒരു മാനദണ്ഡം എന്ന നിലക്ക് 1971 മാർച്ച് 24 ന് മുൻപു വന്ന കുടിയേറ്റക്കാരുടെ പൗരത്വത്തിനുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന ഒരു വീക്ഷണമാണ് ആസാം ഉടമ്പടി മുന്നോട്ടുവച്ചിരുന്നത് എന്ന വസ്തുത ഉള്‍ക്കൊള്ളാതെയാണു ബിജെപിയുടെ ആരോപണം. ആസാമിൽ അധികാരത്തിലിരുന്ന മുൻ കോൺഗ്രസ് സർക്കാർ ആസാം ഉടമ്പടി പ്രവർത്തികമാക്കുന്നതിലേക്ക് മുന്നോട്ടുള്ള ഒരു കാൽവയ്പ് എന്ന നിലയിലാണ് രജിസ്റ്റര്‍ കാലികമായി പുതുക്കുന്നതിനും അന്തിമമായ ഒരു ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.
1951 ലെ ദേശീയ പൗരത്വ രജിസ്റ്ററും തുടർന്ന് 1971 വരെ തയാറാക്കപ്പെട്ട വോട്ടർപട്ടികയുമാണു പുതുക്കിയ എൻആർസിയുടെ മാനദണ്ഡം ആവേണ്ടിയിരുന്നത്. എന്നാൽ, ഇപ്പോഴുള്ള സംഭവങ്ങള്‍ കാണിക്കുന്നത് പട്ടികയിൽ ആളുകളെ പുതുതായി ചേർക്കുന്നതിനേക്കാൾ ഏറെയായി പുറംതള്ളുന്നതിനാണ് എൻ ആർ സി രൂപീകരണപ്രക്രിയയിൽ കൂടുതൽ പ്രാധാന്യം നല്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഇതില്‍ വര്‍ഗീയനിറം കലരുമ്പോള്‍ ഗുരുതരമായ സാഹചര്യങ്ങളാണു രൂപപ്പെടുന്നത്. പട്ടികയില്‍ പേരില്ലാത്തവരെ നാടുകടത്തില്ല എന്നും തടങ്കല്‍ ക്യാമ്പുകളിലേക്ക് അയയ്ക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ആസാമില്‍ പല സ്ഥലങ്ങളിലും അത്തരം ക്യാമ്പുകള്‍ രൂപംകൊള്ളുന്നതായാണു മാധ്യമ റിപ്പോര്‍ട്ടുകള്‍.
മ്യാൻമറിൽനിന്ന് ആട്ടിയോടിക്കപ്പെട്ട റോഹിംഗ്യൻ അഭയാർഥികളുടെ ദാരുണചിത്രം ഇന്നും ലോകമനഃസാക്ഷിയുടെ മുമ്പിലുണ്ട്. ജനിച്ച നാടും വീടും വിട്ട് അഭയാർഥികളായി അന്യനാടുകളിൽ അലയേണ്ടി വരുന്ന റോഹിംഗ്യനുകളുടെ പ്രശ്നങ്ങളിൽ കാര്യമായ ഇടപെടൽ നടത്താൻ ഇതുവരെ അന്താരാഷ്ട്ര സമൂഹത്തിനു കഴിഞ്ഞിട്ടില്ല. പതിനായിരങ്ങൾ ഇന്നും ബംഗ്ളാദേശിലെ അഭയാർഥിക്യാമ്പുകളിൽ കഴിയുകയാണ്. അതിനേക്കാൾ രൂക്ഷമായ അഭയാർഥി പ്രവാഹത്തിന് ആസാമിലെ പൗരത്വപ്രശ്നം വഴിവയ്ക്കരുതെന്നു സമാധാനകാംക്ഷികൾ ആഗ്രഹിക്കുന്നു.
പ്രഫ. റോണി കെ. ബേബി
ആസാം പൗരത്വ രാഷ്ട്രീയം
11:27 PM Sep 03, 2019 | Deepika.com