ജമ്മുകാഷ്മീരിനെ വിഭജിച്ചുകൊണ്ടും അതിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുമുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ സമർപ്പിച്ച ഒരു ഡസനിൽപരം കേസുകൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിനു വിട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരേ സുപ്രീംകോടതി ഇടപെട്ടാൽ അതു രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദം തള്ളിക്കൊണ്ടാണു കോടതിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ ഗുരുതരമായ ഭരണഘടനാ വിഷയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണു ഭരണഘടനാബെഞ്ചിനു വിട്ടുകൊണ്ടുള്ള ചീഫ് ജസ്റ്റീസ് അടക്കമുള്ള മുതിർന്ന ജഡ്ജിമാരുടെ തീരുമാനം പ്രതിഫലിപ്പിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്ന് നിർവചിക്കുന്നത് ഇന്ത്യ ഒരു "യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' ആണ് എന്നാണ് ( India that is Bharath shall be a Union of States). "യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' എന്നതുകൊണ്ട് അർഥമാക്കുന്നത് ഇന്ത്യ സംസ്ഥാനങ്ങളെല്ലാം പൂർണമായും ലയിച്ച് ഒന്നായിത്തീർന്ന രാജ്യം എന്നാണ്. "യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' എന്നതിൽ രണ്ട് ആശയങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഭരണഘടനാശില്‍പ്പി ഡോ. അംബേദ്കർ സൂചിപ്പിക്കുന്നു. ഒന്ന്, കേന്ദ്ര- സംസ്ഥാന ഭരണഘടകങ്ങള്‍ തമ്മിലുള്ള ഒരു ഉടമ്പടിയുടെ ഫലമായി രൂപം കൊണ്ടതല്ല ഇന്ത്യന്‍ ഫെഡറേഷന്. രണ്ട്, സംസ്ഥാനങ്ങള്‍ക്കു യൂണിയനിൽനിന്നു വിട്ടുമാറാന്‍ സ്വാതന്ത്ര്യമില്ല.
അമേരിക്കയെ വിളിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നു പറഞ്ഞാൽ സംസ്ഥാനങ്ങൾ ഒരുമിച്ചു നിൽക്കുന്നു എന്നാണ് അർഥം. ഇന്ത്യൻ ഭരണഘടനയിലെ യൂണിയനും അമേരിക്കൻ ഭരണഘടനയിലെ യുണൈറ്റഡും തമ്മിൽ വലിയ അർഥവ്യത്യാസമുണ്ട്. അമേരിക്കയെ ലോകത്തെ മാതൃകാ ഫെഡറേഷൻ എന്നു വിളിക്കുമ്പോൾ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ഒരു അർധ ഫെഡറൽ രാജ്യം എന്നാണ്. സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂർ ഉൾപ്പെടെയുള്ള ചില നാട്ടുരാജ്യങ്ങൾ അമേരിക്കൻ മോഡൽ ഫെഡറൽ ഭരണഘടനയ്ക്കുവേണ്ടി വാദിച്ചുവെങ്കിലും യൂണിറ്ററി ചായ്വുള്ള ഒരു ഭരണഘടന രൂപീകരിക്കാനായിരുന്നു നമ്മുടെ ഭരണഘടനാശിൽപ്പികളുടെ തീരുമാനം.
അമേരിക്കൻ ഐക്യനാടുകൾ ഒരു മാതൃകാ ഫെഡറേഷൻ ആണെന്നും ഇന്ത്യ അങ്ങനെ അല്ല എന്നും പറയാനുള്ള കാരണം അമേരിക്ക എന്ന പുതിയ രാജ്യം 1777 ൽ രൂപപ്പെട്ടത് അന്നു നിലവിലുണ്ടായിരുന്ന 13 കോളനികളുടെ പ്രതിനിധികൾ ഫിലാഡൽഫിയയിൽ ചേർന്ന് ഒപ്പുവച്ച ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലും, ഇന്ത്യ രൂപപ്പെട്ടത് കേന്ദ്ര സർക്കാരിന്റെ പ്രലോഭനത്തിലും ഭീഷണികളുടെയും സായുധ നടപടികളുടെയും അടിസ്ഥാനത്തിലും ആണ് എന്നതാണ്.
ഉടമ്പടിയുടെ അർഥം
ഫെഡറേഷൻ എന്ന വാക്ക് രൂപപ്പെട്ടത് ഫോഡസ് എന്ന ലാറ്റിൻ വാക്കിൽനിന്നാണ്. ട്രീറ്റി അഥവാ ഉടമ്പടി എന്നാണ് ഇതിന്റെ അർഥം. ഒരു ഫെഡറേഷന്റെ അവിഭാജ്യഭാഗമാണ് അംഗ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും (ഫെഡറൽ ഗവൺമെന്റും)തമ്മിൽ ഒപ്പുവയ്ക്കുന്ന ഉടമ്പടി. ഈ ഉടമ്പടിയിലൂടെ ഫെഡറേഷനിൽ ചേരുന്ന മുൻ സ്വതന്ത്ര പരമാധികാര പ്രദേശങ്ങളുടെ അധികാരങ്ങൾ നിലനിർത്തണമെന്നും സംസ്ഥാനങ്ങളിൽ ഫെഡറൽ സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തണമെന്നും ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് ഫെഡറേഷനിൽനിന്നു വിട്ടുപോയി വീണ്ടും സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി തീരാമെന്നും വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്രത്തിലെ ഫെഡറൽ സർക്കാരിനു ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ നിയമം നിർമിക്കുന്നതിനും നയങ്ങൾ രൂപീകരിക്കുന്നതിനും മാത്രമേ അധികാരം നൽകപ്പെടുകയുള്ളൂ. ഇത്തരം രാജ്യങ്ങളിൽ ഫെഡറൽ തത്വങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതികൾ അചിന്തനീയമാണ്. അതുകൊണ്ടാണ് 1950 ൽ നിലവിൽവന്ന ഇന്ത്യയുടെ ഭരണഘടന നൂറിൽപ്പരം തവണ ഭേദഗതികൾക്ക് വിധേയമായപ്പോൾ 1778 ൽ നിലവിൽവന്ന അമേരിക്കയുടെ ഭരണഘടനയിൽ ഇതുവരെ മുപ്പതിൽ താഴെ മാത്രം ഭേദഗതികൾ ഉണ്ടായത്.
കമ്യൂണിസ്റ്റ് രാജ്യമായിരുന്ന പഴയ സോവ്യറ്റ് യൂണിയൻ പോലും രൂപീകരിക്കപ്പെട്ടത് ഈ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. പക്ഷേ നമ്മുടെ ഭരണഘടനാശില്പികൾ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ 1919 ലെയും 1935 ലെയും ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റുകളുടെ ചുവടുപിടിച്ച് ശക്തമായ ഒരു കേന്ദ്ര സർക്കാരിനുവേണ്ടി തീരുമാനിക്കുകയായിരുന്നു. വിഭജന സമയത്തെ സംഘർഷങ്ങളും ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണ വാദങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന അന്തച്ഛിദ്ര സാധ്യതകളും മുൻനിർത്തി ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ഫെഡറൽ രാഷ്ട്ര രൂപീകരണത്തോടു മുഖംതിരിഞ്ഞു നിൽക്കുകയാണു നമ്മുടെ ഭരണഘടനാശില്പികൾ ചെയ്തത്.
അവരുടെ തീരുമാനം പൂർണമായും ശരിയായിരുന്നു എന്നാണു പിന്നീടു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായ സംഭവവികാസങ്ങൾ തെളിയിച്ചത്. സോവ്യറ്റ് യൂണിയൻ, ചെക്കോസ്ലോവാക്യ, യുഗോസ്ളാവിയ തുടങ്ങിയ പല ഫെഡറൽ രാജ്യങ്ങളും അന്തച്ഛിദ്രങ്ങളിലൂടെ തകർന്നു ചരിത്രത്തിന്റെ ഭാഗമായപ്പോഴും ഫെഡറൽ പ്രത്യേകതകളുള്ള യൂണിറ്ററി രാജ്യമായി ഇന്ത്യ നിലകൊണ്ടത് അന്നത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണം മൂലമാണ്.
എന്തുകൊണ്ടു പ്രത്യേക പരിഗണന
ഇന്ത്യ പൂർണ അർഥത്തിൽ ഒരു ഫെഡറേഷനല്ല എന്നു പറയുമ്പോഴും കാഷ്മീരുമായുള്ള ഇന്ത്യയുടെ ബന്ധം വേറിട്ടുനിൽക്കുന്നു. പൂർണമായും ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ ഒരു ബന്ധമാണു കേന്ദ്ര സർക്കാരിനു ജമ്മു കാഷ്മീരുമായി ഉള്ളത്. ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെല്ലാം ഉപാധിരഹിതമായി ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാഷ്മീർ സ്വതന്ത്ര പരമാധികാര അവകാശങ്ങൾ ഭൂരിപക്ഷവും നിലനിർത്തിക്കൊണ്ട് ഒരു ഉടമ്പടി വഴിയായി ഇന്ത്യയോടു ചേർന്നുനിൽക്കുകയാണു ചെയ്തത്.
ഇന്ത്യൻ സ്വാതന്ത്ര്യ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി നിൽക്കാനോ പാക്കിസ്ഥാനോടു ചേരാനോ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്ന കാഷ്മീർ ഒരു ഉടമ്പടി വഴി ഇന്ത്യയോടു ബന്ധിക്കപ്പെട്ടത് തങ്ങളുടെ സ്വതന്ത്ര പരമാധികാര അവകാശങ്ങൾ സംരക്ഷിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. പാക്കിസ്ഥാനൊപ്പം ചേരാനുള്ള സ്വന്തം അണികളുടെയും സ്വന്തം സാമുദായത്തിന്റെയും വികാരങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഇന്ത്യക്കൊപ്പം ഉറച്ചുനിൽക്കാൻ തീരുമാനിച്ച ഷേക്ക് അബ്ദുള്ള എന്ന നേതാവിനോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനതയോടും ഉടമ്പടിയിലൂടെ ഇന്ത്യ നൽകിയ വാഗ്ദാനമായിരുന്നു സ്വയംഭരണം.
കാഷ്മീർ മഹാരാജാവായിരുന്ന ഹരിസിംഗ് 1948 മാര്‍ച്ചില്‍ ജനകീയ നേതാവായിരുന്ന ഷേക്ക് അബ്ദുള്ളയെ പ്രധാനമന്ത്രിയാക്കി കാഷ്മീരില്‍ താത്കാലിക സര്‍ക്കാരിനു രൂപംനല്കി. ഇതിനുശേഷം ഷേക്ക് അബ്ദുള്ളയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയുടെ ഭാഗമായി ചേര്‍ന്നുകൊണ്ട് കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാക്കുന്നതിനും അതിനായി കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് രൂപീകരിക്കുന്നതിനുമുള്ള ദീര്‍ഘമായ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 1950 ജനുവരിയില്‍ ഭരണഘടനാ നിര്‍മാണ സഭ 370-ാം വകുപ്പ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചു. 1949 ഒക്ടോബര്‍ 17 നാണ് ഇതു ഭരണഘടനയുടെ ഭാഗമായത്. ഇന്ത്യ എന്ന രാജ്യം നിലനിൽക്കുവോളം ഇന്ത്യയുടെ ഭരണഘടന വഴി ഉറപ്പുനൽകപ്പെട്ട ആ വാഗ്ദാനം ഇപ്പോൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് കാഷ്മീമീരിനു നൽകിയ സ്വയംഭരണം പിൻവലിച്ചുകൊണ്ടും കാഷ്മീരിനെ വെട്ടിമുറിച്ചുകൊണ്ടും ഉണ്ടായ മോദി സർക്കാരിന്റെ തീരുമാനം. നിലവിലുള്ള സംസ്ഥാനങ്ങളെ വിഭജിക്കുകയോ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുകയോ ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് പറയുന്ന ഭരണഘടനയുടെ മൂന്നാം വകുപ്പ് ബന്ധപ്പെട്ട സംസ്ഥാന നിയമസഭയുടെ അംഗീകാരത്തോടെ മാത്രമേ ഇതിനുവേണ്ടിയുള്ള ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കാവൂ എന്ന് വ്യക്തമാക്കുന്നു.
വ്യവസ്ഥ പാലിച്ചില്ല
1947 ജൂലൈ അഞ്ചിന് ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം നിലവില്‍വന്നതോടെ നാട്ടുരാജ്യങ്ങളുമായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് സര്‍ക്കാരും ഒപ്പുവച്ച എല്ലാ കരാറുകളും റദ്ദാവുകയും നാട്ടുരാജ്യങ്ങള്‍ക്ക് അവയുടെ സ്വതന്ത്ര പരമാധികാരം തിരിച്ചുകിട്ടുകയും ചെയ്തിരുന്നു. ഇന്ത്യയുമായി കാഷ്മീര്‍ ട്രീറ്റി ഓഫ് ആക്സഷന് ഒപ്പുവയ്ക്കുമ്പോള്‍ അതു രണ്ടു പരമാധികാര രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടി ആയതിനാല്‍ ഇന്ത്യക്ക് ഏകപക്ഷീയമായി അതു റദ്ദു ചെയ്യുവാന്‍ കഴിയില്ല. ആര്‍ട്ടിക്കിള്‍ 370-ാം പിന്‍വലിച്ചതോടെ ഫലത്തില്‍ ട്രീറ്റി ഓഫ് ആക്സഷന് തന്നെ ഇല്ലാതായിരിക്കുകയാണ്. ട്രീറ്റി ഓഫ് ആക്സഷന് ഉടമ്പടിയുടെ വകുപ്പ് 1 സി നിബന്ധനയില്‍ ഇങ്ങനെ പറയുന്നു: ഇന്ത്യയുടെ ഭരണഘടനയിലെ 370 വകുപ്പ് എടുത്തു കളയുകയോ അസാധുവാക്കുകയോ ചെയ്താല്‍ കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന കരാര്‍ റദ്ദാകുന്നതായിരിക്കും. അതായതു ട്രീറ്റി ഓഫ് ആക്സഷന് ഇല്ലാതാകുന്നതോടെ പഴയ സ്വതന്ത്ര പരമാധികാര നിലയിലേക്കു കാഷ്മീര്‍ മാറുകയാണ്.
കൂടാതെ ആര്‍ട്ടിക്കിള്‍ 370 ന്റെ മൂന്നാം അനുച്ഛേദപ്രകാരം രാഷ്ട്രപതിക്കു പൊതു അറിയിപ്പിനുശേഷം ജമ്മു കാഷ്മീരിലെ സംസ്ഥാന അസംബ്ലിയുടെ ശിപാര്‍ശയോടുകൂടി മാത്രമേ ഇതു പിന്‍വലിക്കാന്‍ അധികാരമുള്ളു. കൂടാതെ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു രണ്ടു ദിവസം മുമ്പു ബില്ലിന്റെ കോപ്പികൾ അംഗങ്ങൾക്ക് വിതരണം ചെയ്യണം എന്ന വ്യവസ്ഥ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഭരണഘടനാ വകുപ്പുകളില്‍ മാറ്റം വരുത്തുന്നതിനു ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 368 പ്രകാരമല്ലാതെ, രാഷ്ട്രപതിയുടെ ഒരു ഉത്തരവുകൊണ്ടുമാത്രം ഭരണഘടനാ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 പിൻവലിച്ചത് ഭരണഘടനയോടുള്ള കടുത്ത അവഹേളനമാണ്.
കാഷ്മീരിനുള്ള സ്വയംഭരണ പദവി പിൻവലിക്കാനും കാഷ്മീരിനെ വെട്ടിമുറിക്കാനുമുള്ള നീക്കത്തിന് കേന്ദ്ര സർക്കാർ എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും ഈ തീരുമാനത്തിൽ മുഴച്ചുനിൽക്കുന്നത് സംഘപരിവാറിന്റെ അജൻഡകൾ തന്നെയാണ്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950 കളുടെ തുടക്കത്തിൽ 370 -ാം വകുപ്പിനെതിരേ ആദ്യം പ്രചാരണം നടത്തിയത്. കാഷ്മീരിനു പ്രത്യേക പദവി നൽകിയതിന്റെ പേരില്‍ നെഹ്റു മന്ത്രിസഭയില്‍ നിന്നു രാജിവച്ചിറങ്ങിയ ശേഷമാണ് ബിജെപിയുടെ മുൻകാല രൂപമായ ജനസംഘത്തിന് മുഖർജി തുടക്കം കുറിക്കുന്നത്.
കാഷ്മീരിനു പ്രത്യേക പദവി നല്കുന്ന ഭരണഘടനാ വകുപ്പ് എടുത്തുകളയുന്നതിലൂടെ ബിജെപി സാക്ഷാത്കരിക്കുന്നത് സംഘപരിവാറിന്റെ ഒരു ചിരകാലാഭിലാഷമാണ്. ഇതിനുവേണ്ടി ഇന്ത്യയുടെ മഹത്തായ ഭരണഘടനാ തത്വങ്ങളെ അതിലംഘിക്കേണ്ടിയിരുന്നോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു.
പ്രഫ റോണി കെ. ബേബി
കാഷ്മീർ: ചരിത്രം ഓർമിപ്പിക്കുന്നത്
11:22 PM Aug 29, 2019 | Deepika.com