പൊതുജനാരോഗ്യമേഖലയിൽ പുതിയ മാറ്റങ്ങൾക്കായി പുതിയ പദ്ധതികൾ ഇടയ്ക്കിടെ പ്രഖ്യാപിക്കുക എന്നതു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുറേക്കാലമായി തുടർന്നുവരുന്ന ഒരു കാര്യമാണ്. എന്നാൽ, ഈ പദ്ധതികൾകൊണ്ടു ലക്ഷ്യംവയ്ക്കേണ്ട കാര്യം ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം എത്രയൊക്കെ പദ്ധതികൾ കൊണ്ടുവന്നിട്ടും കേരളത്തിൽ ഓരോ ദിവസവും രോഗികൾ ആകുന്നവരുടെ എണ്ണവും ജീവിതശൈലീ രോഗങ്ങളും അകാലമരണങ്ങളും പകർച്ചവ്യാധികളും പകർച്ചപ്പനികളും കൂടിക്കൊണ്ടിരിക്കുകയാണ് എന്നതാണ്. എന്നാൽ, ചികിത്സച്ചെലവുകൾ താങ്ങാനാകാതെ കിടപ്പാടം വിൽക്കേണ്ടിവരുന്നവരുടെയും കടക്കെണിയിലാകുന്നവരുടെയും കാര്യം വേറൊന്ന്. ഇവിടെ ഏറ്റവും ആവശ്യമായിട്ടുള്ളതു നല്ല ആരോഗ്യമുള്ള ജനങ്ങളാണ്. അതിനുശേഷം മാത്രമാണു പദ്ധതികൾക്കും ആശുപത്രികൾക്കുമുള്ള സ്ഥാനം.
ആരോഗ്യം അതിന്റെ യഥാർഥ അർഥത്തിൽ പൊതുജനങ്ങൾക്കു ലഭിക്കണമെങ്കിൽ ആദ്യമായി ചെയ്യേണ്ടതു ചികിത്സയും രോഗനിർണയവും പ്രതിരോധ സംവിധാനങ്ങളും തികച്ചും ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്. അതിന് ആദ്യമായി ചെയ്യേണ്ടത് ആഗോള തലത്തിൽ വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാകുന്ന പുതിയ അറിവുകൾ ഇവിടത്തെ ഡോക്ടർമാർ പഠിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ്. ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ ഇവിടെ ഒന്നും ചെയ്യുന്നതായി കാണുന്നില്ല.
വൈദ്യശാസ്ത്ര മേഖലയിൽ ഗവേഷണം നടത്താനെന്ന പേരിൽ രാജ്യത്തു കുറേ സ്ഥാപനങ്ങളുണ്ട്. ശതകോടികളാണ് ഇതൊക്കെ നടത്താനായി ഓരോ കൊല്ലവും ചെലവാക്കുന്നത്. എന്നാൽ, ഇവയിൽനിന്ന് എപ്പോഴെങ്കിലും എന്തെങ്കിലും പുതിയ അറിവുകൾ പുറത്തുവരുന്നതായി കേൾക്കാറില്ല. ഇതല്ലാതെ വ്യക്തിപരമായി ആരെങ്കിലും വ്യവസ്ഥാപിതമാർഗത്തിലൂടെ തന്നെ എന്തെങ്കിലും പഠനങ്ങൾ നടത്താൻ ഇറങ്ങിത്തിരിച്ചാൽ ആ പഠനത്തെ എങ്ങനെയൊക്കെ അട്ടിമറിക്കാം എന്ന ഗവേഷണങ്ങൾ നടക്കുന്നുമുണ്ട്.
അതേസമയം, വികസിത രാജ്യങ്ങളിൽ നിരവധി പഠനങ്ങൾ സ്ഥിരമായി നടക്കുന്നു. വലിയ സാന്പത്തിക ബാധ്യത വരുന്ന ആ പഠനങ്ങളിൽനിന്നു ലഭിക്കുന്ന പുതിയ അറിവുകൾ പലതും മറ്റുള്ളവർക്കു സൗജന്യമായി ലഭിക്കുകയും ചെയ്യും.
പുതിയ അറിവുകൾ ചികിത്സാ രംഗത്തു പ്രായോഗികമാക്കുകയാണെങ്കിൽ സർക്കാരിനുണ്ടാകുന്ന സാന്പത്തിക ലാഭം കൂടുതലായിരിക്കും. രോഗികൾക്കു വളരെ വേഗം രോഗശമനം ലഭിക്കുകയും ചികിത്സാ ചെലവുകൾ കാര്യമായി കുറയുകയും ചെയ്യും. അതുകൊണ്ടു പുതിയ അറിവുകൾ ആരോഗ്യമേഖലയിൽ പ്രാവർത്തികമാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ, വേറെ എന്തൊക്കെ പദ്ധതികൾ നടപ്പാക്കിയാലും ഇവിടെ പൊതുജനാരോഗ്യരംഗത്തു നല്ല അനുഭവം ഉണ്ടാകുകയില്ലെന്നു മാത്രമല്ല, കാര്യങ്ങൾ കൂടുതൽ സങ്കീർണതകളിലേക്കു നീങ്ങുകയും ചെയ്യും.
നമ്മുടെ ജനപ്രതിനിധികളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ ചികിത്സയ്ക്കായി വിദേശത്തു പോകുന്ന കാര്യം ഇടയ്ക്കിടെ വാർത്തകളാകാറുണ്ട്. കാരണം, അവിടത്തെ ഡോക്ടർമാർ അതാതു കാലത്ത് ലഭിക്കുന്ന പുതിയ അറിവുകൾ അതാതു കാലത്തുതന്നെ പഠിച്ചു പ്രയോഗത്തിൽ വരുത്തുന്നവരാണ്. അത് ഉറപ്പുവരുത്താൻ അവിടങ്ങളിലെ ഭരണകൂടങ്ങൾ വേണ്ട സംവിധാനങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
ഡോ. എം.പി. മണി
ആരോഗ്യരക്ഷ നേടാം
12:09 AM Aug 29, 2019 | Deepika.com