നാല്പതിനായിരത്തോളം കത്തോലിക്കാ സന്യാസിനികൾ കേരളത്തിലുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും ഭിന്ന സേവനമേഖലകളിലും അവർ ജോലിചെയ്യുന്നു. തങ്ങളിലേക്കു ജനശ്രദ്ധ ക്ഷണിക്കാതെ താന്താങ്ങളുടെ സേവനപരിധിക്കുള്ളിൽ ഒതുങ്ങി അവർ വർത്തിക്കുന്നു.
ലോകമെങ്ങുമുള്ള ബഹുലക്ഷം കന്യാസ്ത്രീകൾ എല്ലാവരും കത്തോലിക്കാസഭയുടെ നിയമവ്യവസ്ഥയ്ക്കു വിധേയരായി അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വ്രതങ്ങൾ അനുഷ്ഠിച്ചു ജീവിക്കാൻ സ്വയം സമർപ്പിച്ചിട്ടുള്ളവരാണ്. അതിനർഥം അവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യഥേഷ്ടം എന്തും ചെയ്യുക അവർക്കു നിഷിദ്ധമാണ്, തെറ്റാണ് എന്നാണ്. അങ്ങനെ സംഭവിക്കുന്നുവെങ്കിൽ അതിന് അവരെ പഴിക്കുന്നതു തികച്ചും യുക്തിസഹവും നീതിയുക്തവുമാണ്.
മുൻപറഞ്ഞ കൂട്ടത്തിൽപ്പെട്ട ചുരുക്കം ചില സിസ്റ്റർമാരുടെ കാര്യത്തിൽ ഇമ്മാതിരി ചില തെറ്റുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആ റിപ്പോർട്ടുകൾ വസ്തുനിഷ്ഠമല്ലെന്ന് അവർ എവിടെയെങ്കിലും പറഞ്ഞതായി അറിവില്ല. അവരിലൊരാൾ സഭയുടെ കീഴിലുള്ള ഒരു വിദ്യാലയത്തിൽ അധ്യാപികയാണ്. സർക്കാർ ശന്പളമായി നൽകുന്ന 60,000 രൂപ പ്രതിമാസം അവർക്കു ലഭിക്കുന്നുണ്ട്. സന്യാസിനി ആകയാൽ ആ തുക സ്വന്തമാക്കാൻ അവർക്കു സ്വാതന്ത്ര്യമില്ല. അത് അവർ സ്വന്തം സമൂഹത്തെ ഏല്പിക്കുകയാണു വേണ്ടത്. ഏതാനും കൊല്ലങ്ങളായി മുൻപറഞ്ഞ കന്യാസ്ത്രീ തനിക്കു ലഭിച്ച പണം മുഴുവനും സന്പാദിച്ചുകൂട്ടുകയാണത്രെ. സ്വന്തമായി ഒരു കാർ വാങ്ങാൻ സാധിച്ചത് അങ്ങനെയാണെന്നുവേണം അനുമാനിക്കാൻ.
ദാരിദ്ര്യം കർക്കശമായി പാലിക്കുന്ന സന്യസ്തർപോലും അവരുടെ വ്യക്തിഗതമായ ആവശ്യങ്ങൾ (ഭക്ഷണം, വസ്ത്രം, ചികിത്സ തുടങ്ങിയവ) എല്ലാംതന്നെ ന്യായമായ രീതിയിൽ നടത്തിക്കൊണ്ടുപോകുന്നുണ്ട്. എവിടെയെങ്കിലും ഒരു കന്യാസ്ത്രീ പട്ടിണികിടന്നു മരിച്ചതായി കേട്ടിട്ടുണ്ടോ? മദർ തെരേസയുടെ സിസ്റ്റേഴ്സിന്റെ ജീവിതനിലവാരം വളരെ താഴ്ന്നതാണെന്ന് എല്ലാവർക്കുമറിയാം. കോൽക്കത്ത നഗരത്തിലെ തോട്ടികളുടെ വേഷമാണ് അവരുടേത്. ഒരു സെറ്റ് അലക്കി ഉണങ്ങാനിടുന്പോൾ ധരിക്കാൻ വേറൊന്ന് - അത്രമാത്രം. അതുകൊണ്ട് അവർ പൂർണതൃപ്തരാണ്. നാണം മറയ്ക്കാൻ വസ്ത്രമില്ലാത്തവരായി അവരെ ആരും കാണുന്നില്ല.
സന്യസ്തരുടെ ഇടയിൽ ലോകമെങ്ങും പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥയാണിത്. ആൺ-പെൺ വ്യത്യാസമോ തത്തുല്യമായ മറ്റേതെങ്കിലും പരിഗണനയോ ഇവിടെ പ്രസക്തമല്ല. സമൂഹജീവിതത്തിനും വ്യക്തിഗതമായ ആവശ്യങ്ങൾക്കും വേണ്ടിവരുന്ന പണം ഈ വ്യവസ്ഥയ്ക്കു വിധേയമായി മാത്രമേ സ്വന്തമാക്കാവൂ. ഈയിടെയായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സന്യാസിനിയെ ക്ലാരിസ്റ്റ് സഭയിൽനിന്നു പുറത്താക്കാൻ ഇടയാക്കിയ സാഹചര്യം ഇതാണ്.
വേറൊരു വീക്ഷണകോണിലൂടെ നോക്കുന്പോൾ കാര്യങ്ങൾക്കു ഗൗരവം കൂടുന്നു. വിവാദവിധേയയായ കന്യാസ്ത്രീ അവകാശപ്പെടുന്നതുപോലെ അവർ ചെയ്യുന്നതെല്ലാം ശരിയാണെങ്കിൽ മറ്റെല്ലാ കന്യാസ്ത്രീകൾക്കും അതൊക്കെ ശരിയാകുമല്ലോ. അങ്ങനെ സംഭവിച്ചാൽ അതോടെ ആ സന്യാസിനീസമൂഹം ക്ഷയിച്ചില്ലാതാകുമെന്നു കണ്ടെത്താൻ അപാരമായ ബുദ്ധിവൈഭവം ഒന്നും ആവശ്യമില്ല. ആത്മഹത്യാപരമായ പെരുമാറ്റമാണതെന്ന നിഗമനത്തിലെത്തുക എളുപ്പമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആതുരശുശ്രൂഷാരംഗവുമടക്കം കന്യാസ്ത്രീകൾ നിർവഹിക്കുന്ന സ്തുത്യർഹമായ സേവനമായിരിക്കും അതോടെ സമൂഹത്തിനു നഷ്ടമാവുക. മദർ തെരേസയെയും ലോകവ്യാപകമായി അവർ ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങളെയും ഓർക്കുക. ലോകത്തിന്റെ എല്ലാവിധ ആദരവുകളും നേടിയെടുത്ത പ്രവർത്തനമേഖലയാണത്.
സ്വേച്ഛാധിപത്യപരമായ അധികാരപ്രയോഗം കത്തോലിക്കാസഭയിലെ സന്യാസ ജീവിതത്തിലും ചിലപ്പോൾ കടന്നുവരാനുള്ള സാധ്യത നിഷേധിക്കാനാവില്ല. Corruptio optimi pessima എന്നൊരു ചൊല്ല് ലത്തീൻഭാഷയിലുണ്ട്. ഏറ്റവും നല്ലതു ചീത്തയായാൽ ഏറ്റവും ചീത്തയാവും എന്നർഥം. സന്യസ്തരുടെയിടയിൽ നിരന്തരമായ ആത്മപരിശോധനയും നവീകരണ ശ്രമവും നടന്നുകൊണ്ടേയിരിക്കണം.
കത്തോലിക്കാസഭയ്ക്ക് ഇക്കാര്യത്തിൽ ഊതിവീർപ്പിച്ച മഹത്വ സങ്കല്പമൊന്നുമില്ല. സഭ എപ്പോഴും നവീകരിക്കപ്പെടണം. ചരിത്രഗതിയുടെ ഏതെങ്കിലും ഒരു വഴിത്തിരിവിൽ നവീകരണം പൂർത്തിയാക്കി എന്നു സഭ അവകാശപ്പെടുന്നില്ല.
വ്രതബദ്ധമായ ജീവിതം എന്നാണ് സന്യാസ ജീവിതത്തിന്റെ അർഥം. ക്രൈസ്തവസഭയിൽ ആദിമ നൂറ്റാണ്ടുകളിൽത്തന്നെ ആരംഭിച്ചതാണിത്. അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ മൂന്നു വ്രതങ്ങളാണ് അവർ അനുഷ്ഠിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും താന്താങ്ങളുടേതായ സന്യാസജീവിതമുണ്ട്.
ഒരാൾ പൂർണ സ്വാതന്ത്ര്യത്തോടെ ആശ്ലേഷിക്കുന്ന ജീവിതാവസ്ഥയാണത്. മറ്റാരുടെയും നിർബന്ധത്തിനോ സമ്മർദത്തിനോ വഴങ്ങിയല്ല. സന്യസ്ത ജീവിതം ഇതര മതങ്ങളിലുമുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങളിൽ സന്യസ്തരുണ്ടെന്ന കാര്യം ആർക്കാണ് അറിഞ്ഞുകൂടാത്തത്? വർക്കലയിൽ ശ്രീനാരായണഗുരു തുടങ്ങിവച്ച സന്യസ്തസമൂഹം വിശ്വവിശ്രുതമാണല്ലോ. 75 കൊല്ലംമുന്പ്, 1944-ലാണ് ഞാൻ സന്യാസസഭയിൽ- ഈശോസഭയിൽ- ചേർന്നത് അതു മറ്റാരുടെയും നിർബന്ധപ്രകാരമായിരുന്നില്ല. എന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. സാമാന്യം ദീർഘമായ ഈ കാലയളവിൽ ചുരുക്കം ചിലർ സന്യാസം ഉപേക്ഷിച്ചുപോയിട്ടുണ്ട്. വളരെ ചുരുക്കം ചിലരെ മാത്രമേ പുറത്താക്കേണ്ടിവന്നിട്ടുള്ളു.
എല്ലാ സന്യസ്തനും (സന്യസ്തയ്ക്കും) നല്ലതുവരട്ടെ എന്നു ഞാൻ ആശംസിക്കുന്നു; പ്രാർഥിക്കുന്നു. പൊതുവേ പറഞ്ഞാൽ നമ്മുടെ ഭാവി നമ്മുടെതന്നെ നിർമിതിയാണ്.
എ. അടപ്പൂർ
(പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ലേഖകൻ ജെസ്വീറ്റ് സന്യാസസഭാംഗമാണ്)
സന്യസ്തർ സ്വതന്ത്രരോ?
11:26 PM Aug 28, 2019 | Deepika.com