കൊല്ലം: കൊട്ടിയം മൈലക്കാട് ആലുംകടവ് കടപ്പാതൊടി വീട്ടിൽ ജോസ് സഹായ(40) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി-നാല് ജഡ്ജി സുഭാഷ് വെറുതേവിട്ടു.
മീനാട് ഏറത്ത് കാരംകോട് പണ്ടാരത്തോപ്പിൽ വീട്ടിൽ രതീഷ്, ചിറയിൻകീഴ് മുടവരം പാവുവിള ചരുവിള വീട്ടിൽ ഓട്ടോ ജയൻ എന്ന ജയൻ, ചിറയിൻകീഴ് മാമംഗലം പറയിക്കോണം അഖിലഗിരി വീട്ടിൽ അഖിൽ, മൈലക്കാട് ചെവിയിൽ പുത്തൻപുരയിൽ വീട്ടിൽ ജോഷിബ ബോണിഫസ്, തുണ്ടുവിള വീട്ടിൽ രഞ്ജു, ചാത്തന്നൂർ മാമ്പള്ളികുന്നം രാമചന്ദ്രൻ വിലാസം വീട്ടിൽ രാജേഷ്, മീനാട് താഴം ചേരിയിൽ ശിശിരം വീട്ടിൽ ജയപ്രശാന്ത്, മൈലക്കാട് തുണ്ടിൽ വീട്ടിൽ ബിനു, തഴുത്തല വടക്കേ മേലതിൽ വീട്ടിൽ സജിനു, നെടുങ്ങോലം മീനാട്ട് വിള വീട്ടിൽ ഉണ്ണി എന്ന് വിളിപ്പേരുള്ള സിറോഷ് ലാൽ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
2009 ജൂലൈ 25ന് രാത്രി 9.45ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോസ് സഹായൻ വീട്ടിലേക്ക് പോകവെ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയും പിറ്റേന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടെന്നുമാണ് കേസ്. തുടർന്ന് കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
വിചാരണ വേളയിൽ മൂന്നാം പ്രതി അഖിൽ ആറാം പ്രതി രാജേഷ് എന്നിവർ മരണപ്പെട്ടിരുന്നു. അഞ്ചാം പ്രതി രഞ്ജു ഒരു പെൺകുട്ടിയുമായി സ്നേഹബന്ധത്തിലാണെന്ന വിവരം ജോസ് സഹായൻ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചതിലുള്ള വിരോധത്താലും നാലാംപ്രതി ജോഷിബ ബോണി ഫസിന്റെ ബന്ധുവീട്ടിലേക്ക് ജോസഹായൻ വഴി വിട്ടു നൽകാത്തതിലുള്ള വിരോധവും ആണ് കൊലപാകതത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.
ഇതിനായി നാലും അഞ്ചും പ്രതികൾ വാടക ഗുണ്ടകളെ ഏർപ്പാടാക്കുകയായിരുന്നു. സംഭവദിവസം രാത്രി ഓൾട്ടോ കാറിലാണ് പ്രതികൾ എത്തിയത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 61 സാക്ഷികളെ വിസ്തരിക്കുകയും ഒന്നുമുതൽ 130 വരെ രേഖകൾ കോടതിയിൽ തെളിവിൽ സ്വീകരിക്കുകയും ചെയ്തു. പ്രതികൾക്കെതിരെ ആരോപിച്ചിരുന്ന കുറ്റം സംശയാതീതമായി തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടതായി കോടതി കണ്ടെത്തി.
മൈലക്കാട് ജോസ് സഹായൻ കൊലപാതക കേസിലെ പ്രതികളെ വെറുതെ വിട്ടു
11:16 PM Mar 03, 2023 | Deepika.com