രാജ്യത്തിനു വിലയിട്ട ചില പ്രമാണിമാരെക്കുറിച്ചു കഥകളുണ്ട്. പക്ഷേ, ഇക്കാലത്തും അത്തരം ചില പ്രമാണിമാരുണ്ടെന്നതു കൗതുകമുണർത്തുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡ് വിലയ്ക്കെടുക്കാൻ പ്ലാനിട്ടത് പലർക്കും കെട്ടുകഥയായി തോന്നാം. എന്നാൽ, അതു കെട്ടുകഥയാണെന്നു ട്രംപ് പോലും പറയുന്നില്ല.
ഡെന്മാർക്കിന്റെ പരിധിയിലുള്ള സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് പ്രകൃതിവിഭവങ്ങളാൽ സന്പുഷ്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്. ലോക രാഷ്ട്രങ്ങൾ പലതും കണ്ണുവച്ചിരിക്കുന്ന തന്ത്രപ്രധാനമായ ഭൂമി. ഇത് ഡെന്മാർക്കിന്റെ അധീനതയിലാണ്. അമേരിക്കയുമായി ഉറ്റ ബന്ധം പുലർത്തുന്ന ഡെന്മാർക്ക് നാറ്റോ സഖ്യരാഷ്ട്രവുമാണ്. എന്നാൽ ഗ്രീൻലാൻഡ് വിലയ്ക്കെടുക്കാൻ പോകുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ഡെന്മാർക്കിന്റെ നേതാക്കൾ നഖശിഖാന്തം എതിർക്കുന്നു. പ്രധാനമന്ത്രി മെറ്റേ ഫ്രെഡറിക്സൺ ട്രംപിന്റെ നീക്കത്തെ അപലപിച്ചു. അവർ കഴിഞ്ഞ ദിവസം ഗ്രീൻലാൻഡിലെത്തി അവിടത്തെ പ്രധാനമന്ത്രി കിം കീൽസണെ കണ്ടിരുന്നു.
സെപ്റ്റംബറിൽ ട്രംപ് ഡെന്മാർക്ക് സന്ദർശിക്കാനിരുന്നതാണ്. ഡെന്മാർക്കിലെ മാർഗരറ്റ് രാജ്ഞിയുടെ ക്ഷണപ്രകാരമാണ് ട്രംപും മെലാനിയ ട്രംപും ഇവിടെ സന്ദർശിക്കാനിരുന്നത്. എന്നാൽ, ഗ്രീൻലാൻഡ് കച്ചവടക്കാര്യത്തിൽ ഡെന്മാർക്കിൽ എതിർപ്പു ശക്തമായതിനെത്തുടർന്നു ട്രംപ് സന്ദർശനം റദ്ദാക്കി.
ഗ്രീൻലാൻഡിൽ കണ്ണുവച്ചിട്ടുള്ളത് അമേരിക്ക മാത്രമല്ല. ചൈനയ്ക്കും റഷ്യക്കുമൊക്കെ ഈ സ്വയംഭരണപ്രദേശത്തെ ധാതുസന്പത്തിൽ താത്പര്യമുണ്ട്. വൻ എണ്ണ നിക്ഷേപവുമുണ്ടെന്നാണു കണക്കാക്കുന്നത്. മാത്രമല്ല, ഗ്രീൻലാൻഡിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും വൻശക്തികളെ അവിടേക്ക് ആകർഷിക്കുന്നു.
വികസനസാധ്യതകൾ ഏറെയുണ്ടെങ്കിലും ഗ്രീൻലാൻഡ് ഇപ്പോഴും അവികസിത പ്രദേശമാണ്. ഡെന്മാർക്കിന്റെ സാന്പത്തിക സഹായത്തിലാണ് അവർ കാര്യങ്ങൾ നടത്തുന്നത്. അമേരിക്കയ്ക്ക് അവിടെയൊരു സൈനികതാവളമുണ്ട്. 1951ൽ ഡെന്മാർക്കുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അമേരിക്ക തുളെ വ്യോമതാവളത്തിൽ സാന്നിധ്യമുറപ്പിച്ചത്.
കച്ചവടം നടന്നിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കച്ചവടമായേനേ അത്.
മഴവെള്ളവും പണമാക്കാം!
മഴവെള്ളം ധാരാളമായി ലഭിക്കുന്ന നാടാണു നമ്മുടേത്. ഇക്കഴിഞ്ഞ രണ്ടു മൺസൂൺ കാലത്തും അധികവൃഷ്ടി നമുക്കേറെ കഷ്ടനഷ്ടങ്ങളുണ്ടാക്കി.
പെരുമഴ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ നാം വരൾച്ചക്കെടുതിക്ക് ഇരയാകുന്നു. പെയ്ത മഴവെള്ളമെല്ലാം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചു നാം ചിന്തിക്കാറേയില്ല. എന്നാൽ അമേരിക്കയിലെ ടെക്സസിലുള്ള ഒരു കുപ്പിവെള്ളക്കന്പനി മഴവെള്ളത്തിന്റെ വിപണനസാധ്യത കണ്ടെത്തി.
ലോകത്തിലെ ഒട്ടുമിക്ക കുപ്പിവെള്ളക്കന്പനികളും ഭൂഗർഭജലത്തെയാണ് ആശ്രയിക്കുന്നതെങ്കിലും ടെക്സസിലെ ഈ കന്പനി വെള്ളത്തിനായി ആകാശത്തെയാണ് ആശ്രയിക്കുന്നത്. ഭക്ഷ്യ-മരുന്നു കന്പനിയിലൂടെ വ്യവസായരംഗത്തെത്തിയ റിച്ചാർഡ് ഹെയ്നിഷൻ ആണ് മഴവെള്ളക്കന്പനി ആരംഭിച്ചിരിക്കുന്നത്. റിച്ചാർഡ്സ് റെയ്ൻവാട്ടർ എന്നാണു പേര്.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള എല്ലാ ശാസ്ത്രീയഘട്ടങ്ങളും കടന്നാണ് റിച്ചാർഡ് റെയ്ൻവാട്ടർ വിപണിയിലെത്തുന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽനിന്നാണു മഴവെള്ളം ശേഖരിക്കുന്നത്. ഫൈബർ ഗ്ലാസ് ടാങ്കുകളിൽ ഈ വെള്ളം സംഭരിക്കും. ആദ്യത്തെ പത്തുമിനിറ്റ് പെയ്യുന്ന മഴയുടെ വെള്ളം കളഞ്ഞശേഷം ബാക്കിയുള്ളതു ശേഖരിക്കുന്നു. അൾട്രാവയലറ്റ് രശ്മികളുപയോഗിച്ചു മൂന്നു തവണ മഴവെള്ളം ഫിൽട്ടർ ചെയ്യും. പിന്നീടു റിവേഴ്സ് ഓസ്മോസിസിനു വിധേയമാക്കും. സവിശേഷമായ ഈ ഫിൽട്ടറിംഗ് പ്രക്രിയയ്ക്കു പേറ്റന്റ് എടുക്കാൻ റിച്ചാർഡ് റെയ്ൻവാട്ടർ കന്പനി ശ്രമം തുടങ്ങി. പരമാവധി പരിസ്ഥിതിസൗഹൃദമായ ജലസംഭരണരീതിയാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്.
അമേരിക്കയിലെ ചില കുപ്പിവെള്ള കന്പനികൾ മഴവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂഗർഭജലത്തിനൊപ്പമാണത് ഉപയോഗിക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലോകം നേരിടുന്ന ഗുരുതര പ്രശ്നമായി വളരുകയും ലഭ്യമാകുന്ന മഴവെള്ളമെല്ലാം ഒഴുകിപ്പാഴാകുകയുംചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം സംരംഭങ്ങളെക്കുറിച്ചു നമുക്കും ചിന്തിക്കാവുന്നതാണ്. 500 മില്ലിലിറ്റർ വെള്ളത്തിന് 53,300 തുള്ളി മഴവെള്ളമാണു വേണ്ടതെന്നു റിച്ചാർഡ് റെയ്ൻവാട്ടർ ഗവേഷണവിഭാഗം കണക്കാക്കുന്നു.
മാറ്റത്തിനൊരുങ്ങി സുഡാൻ
ആഭ്യന്തര അസ്വസ്ഥതകളും വർഗീയ സംഘർഷങ്ങളും വിട്ടുമാറാത്ത സുഡാൻ സിവിലിയൻ ഭരണത്തിലേക്കു മാറാനുള്ള തയാറെടുപ്പിലാണ്. ഇതിന്റെ പ്രാരംഭമായി പതിനൊന്നംഗ പരമാധികാര കൗൺസിൽ നിലവിൽ വന്നു.
നാളുകൾ നീണ്ട തെരുവുപോരാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ഏപ്രിലിലാണ് ഒമർ അൽ ബഷീർ ഭരണകൂടത്തെ ജനങ്ങൾ പുറത്താക്കിയത്. മുപ്പതു വർഷത്തെ ബഷീർ ഭരണത്തിന് ഇതോടെ തിരശീല വീണു. ബഷീർ ഇപ്പോൾ വിചാരണ നേരിടുകയാണ്. സൗദി രാജകുടുംബത്തിൽനിന്നു തനിക്ക് ഒന്പതു കോടി ഡോളർ ലഭിച്ചതായി വിചാരണക്കോടതിയിൽ ബഷീർ വെളിപ്പെടുത്തിയിരുന്നു.
ബഷീർ ഭരണം അവസാനിച്ചെങ്കിലും പകരം സംവിധാനത്തെക്കുറിച്ചുള്ള തർക്കം തുടർന്നു. പട്ടാളത്തിന്റെയും സിവിലിയന്മാരുടെയും പ്രതിനിധികളടങ്ങിയ കൗൺസിലിന്റെ രൂപവത്കരണത്തിനു പല തടസങ്ങളുമുണ്ടായി. വിവിധ രാഷ്ട്രീയ പാർട്ടികളെ അഭിപ്രായസമന്വയത്തിൽ കൊണ്ടുവരാൻ ഏറെ പാടുപെട്ടു. നേരത്തേ ഉണ്ടായിരുന്ന സൈനികസമിതി പിരിച്ചുവിടുന്നതിനുള്ള സമ്മർദം മുറുകിയപ്പോഴാണ് സിവിലിയന്മാർ കൂടി ഉൾപ്പെട്ട പരമാധികാര കൗൺസിൽ രൂപവത്കരിച്ചത്. ഈ കൗൺസിലിന്റെ മേൽനോട്ടത്തിലാവും പാർലമെന്റിന്റെയും പുതിയ സർക്കാരിന്റെയും രൂപവത്കരണം.
മിലിറ്ററി കൗൺസിലിന്റെ തലവനായിരുന്ന ജനറൽ അബ്ദൽ ഫത്താ ആൽ ബുർഹാൻ തന്നെയാണു പരമാധികാര കൗൺസിലിന്റെയും അധ്യക്ഷൻ. മൂന്നു വർഷത്തിനുള്ളിൽ ഭരണം ഒരു സിവിലിയൻ നേതാവിനു കൈമാറാനാണു പദ്ധതി. ഈ കാലഘട്ടത്തിൽ അധികാരം കൈയാളുന്നത് പരമാധികാര കൗൺസിലും അതിന്റെ ചെയർമാനായ ആബ്ദൽ ഫത്തായുമായിരിക്കും. പ്രധാനമന്ത്രിയായി അബ്ദുള്ള ഹാംദോക്കിനെ നിയമിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇത്രയൊക്കെയായെങ്കിലും വിഘടനവാദം ഉന്നയിക്കുന്ന ഖാർത്തും മേഖല ഇപ്പോഴും അസംതൃപ്തമാണ്.
മഡൂറോ മടുത്തു
വെനസ്വേല മടുത്തു, മഡൂറോയും. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം താങ്ങാൻ അവർക്കു കഴിയുന്നില്ല. എങ്ങനെയെങ്കിലും ഒരു ഒത്തുതീർപ്പിനുള്ള ശ്രമമാണിപ്പോൾ വെനസ്വേല നടത്തുന്നത്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പ്രതിനിധികൾ അമേരിക്കൻ അധികൃതരുമായി ചർച്ച നടത്തി. വേണ്ടിവന്നാൽ ട്രംപിനെ കാണാനും താൻ തയാറാണെന്നു മഡുറോ അറിയിച്ചിട്ടുണ്ട്.
വെനസ്വേലയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയ കാര്യം ട്രംപും ശരിവച്ചു. എന്നാൽ ആരുമായാണു ചർച്ച നടത്തിയതെന്ന് ട്രംപ് പറഞ്ഞില്ല. ഉന്നതതല ചർച്ചയെന്നുമാത്രമായിരുന്നു മറുപടി. അമേരിക്കയുമായി ചർച്ച നടത്തിയ കാര്യം മഡുറോ റേഡിയോ, ടെലിവിഷൻ പ്രക്ഷേപണത്തിലൂടെ രാജ്യത്തെ അറിയിച്ചു. പ്രതിപക്ഷത്തെ അമേരിക്ക പിന്തുണയ്ക്കുന്നതിനെതിരേ മഡുറോ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു.
ജുവൻ ഗുവൈദോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വലിയ പ്രക്ഷോഭമാണ് നടത്തിയത്. ഒരുവേള ഗുവൈദോയെ ആക്ടിംഗ് പ്രസിഡന്റായും അവരോധിച്ചു.
ഇതിനിടെ അമേരിക്കയുമായുള്ള ഇടനില ചർച്ചകൾക്കു ചരടു വലിക്കുന്ന ഡയോസ്ഡാജോ കാബെല്ലോയെ പൂർണമായി വിശ്വാസത്തിലെടുക്കാൻ അമേരിക്ക തയാറായിട്ടില്ല. മഡൂറോയുടെ സ്വാധീനം കുറഞ്ഞുവരുന്നതു മനസിലാക്കി കരുക്കൾ നീക്കുകയാണു കാബെല്ലോ. വെനസ്വേലയിലെ വൻ അഴിമതികൾക്കും ലഹരിമരുന്നു കടത്തിലും കാബെല്ലോയ്ക്കു പങ്കുണ്ടെന്നാണ് അമേരിക്ക കരുതുന്നത്. മഡുറോ മാറുന്നപക്ഷം പ്രസിഡന്റാകാൻ കാത്തിരിക്കുകയാണു കാബല്ലോ. പക്ഷേ, അമേരിക്ക അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല.
ഇതിനിടെ ആർട്ട് ഓഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ വെനസ്വേലൻ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും കാര്യമായ ഫലമുണ്ടായില്ല. വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ വിവിധ നേതാക്കളുമായി ശ്രീ ശ്രീ രവിശങ്കർ ചർച്ച നടത്തിയിരുന്നു. അക്രമരഹിതവും സമാധാനപൂർണവുമായൊരു പരിഹാരത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രസിഡന്റ് മഡൂറോയുമായും പ്രതിപക്ഷ നേതാവ് ജുവാൻ ഗുവൈദോയുമായും ശ്രീശ്രീ ചർച്ച നടത്തി.