കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി നിമിഷ പ്രളയങ്ങളും കൊടുങ്കാറ്റുകളും വരൾച്ചകളും കടലാക്രമണങ്ങളും പുതിയ രോഗങ്ങളും കാലംതെറ്റിത്തന്നെ മനുഷ്യകുലത്തിനു നേരേ ഉണ്ടാകുമെന്നു പ്രവചനങ്ങളുണ്ടായിരുന്നു. നമ്മൾ അതത്ര കാര്യമായി എടുത്തില്ല. എന്നു മാത്രമല്ല, കഴിവിന്റെ പരമാവധി പണവും അധികാരവും സ്വാധീനവും ഉപയോഗിച്ചു പ്രകൃതിവിഭവങ്ങൾ കൈക്കലാക്കുന്നതിനും ഉപയോഗിച്ചു തീർക്കുന്നതിനും ശ്രമിക്കുകയും അനധികൃത നിർമാണത്തിലേക്കു തിരിയുകയും ചെയ്തു എന്നതാണു സത്യം. പ്രാദേശിക സർക്കാരുകൾ നിയമലംഘനങ്ങൾക്കു കൂട്ടുനിൽക്കുകയും അനധികൃത നിർമാണങ്ങൾക്കായി വഴിവിട്ട് സഹായിക്കുകയും ചെയ്തുകൊണ്ടിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രളയത്തിൽനിന്നു കഴിഞ്ഞവർഷം ദുരിതമുണ്ടായ പല മേഖലകളും രക്ഷപ്പെട്ടതു മിക്ക വലിയ അണക്കെട്ടുകളിലും മഴവെള്ളം ശേഖരിച്ചുവയ്ക്കാൻ ഇടമുണ്ടായിരുന്നു എന്നതുകൊണ്ടാണ്. മണിക്കൂറിൽ 10 സെന്റിമീറ്റർ മഴ പെയ്ത ഇടങ്ങൾ കേരളത്തിലുണ്ടായിരുന്നു. കനത്തമഴയെത്തുടർന്ന് ഈ വർഷം 85 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയപ്പോൾ കഴിഞ്ഞവർഷമത് 863 ഇടങ്ങളിലായിരുന്നു. വയനാട്ടിൽ പുത്തുമലയിലും മലപ്പുറത്തു കവളപ്പാറയിലും ഉരുൾപൊട്ടിയതിനെത്തുടർന്നുണ്ടായ മരണങ്ങളും സമാനതകളില്ലാത്തതായിരുന്നു. ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തും തൃശൂരിലും കോഴിക്കോട്ടുമെല്ലാം ജനങ്ങൾ മഴ തുടങ്ങിയാൽ ഉരുൾപൊട്ടലിന്റെ ഭീതിയിലാകുകയാണ്. പുഴയുടെ തീരത്തുള്ളവരും തീരപ്രദേശത്തുള്ളവരും ചങ്കിടിപ്പോടെയാണു മഴക്കാലത്തെ ഇപ്പോൾ കാണുന്നത്.
വേനലിന്റെ അത്യുഷ്ണത്തിൽനിന്നു പേമാരിയിലെത്തുന്പോൾ ഭയാശങ്കയോടെയുള്ള ജീവിതമായി മാറുന്നു കേരളീയരുടേത്. മഴ കുറയ്ക്കാനോ കൂട്ടാനോ മനുഷ്യൻ വിചാരിച്ചാൽ നടക്കില്ല. എന്നാൽ, മഴ പെയ്തുണ്ടാകുന്ന ദുരിതങ്ങൾ കുറയ്ക്കാൻ മനുഷ്യൻ വിചാരിച്ചാൽ സാധ്യമാണുതാനും.
രണ്ടു പ്രധാന വില്ലന്മാർ
കേരളത്തിലെ മഴയിൽ രണ്ടു പ്രധാന വില്ലന്മാരാണുള്ളത്. ഒന്ന് ഉരുൾപൊട്ടൽ, രണ്ട് പ്രളയം. കേരളത്തിൽ മഴയുടെ കൂടെ ഉരുൾപൊട്ടലും പ്രളയവും തുടങ്ങിയിട്ട് അധികം വർഷമായിട്ടില്ല. മുന്പൊക്കെ മഴ പെയ്താൽ പശ്ചിമഘട്ടത്തിൽനിന്ന് ഇടനാട്ടിലും തീരപ്രദേശത്തും മഴവെള്ളം ഒഴുകിയെത്താൻ സമയമെടുത്തിരുന്നു. പത്തുമണിക്കൂറെങ്കിലും ഇതിനു വേണമായിരുന്നു. എന്നാൽ ഇന്നു മൂന്നു മണിക്കൂറിനുള്ളിൽ വെള്ളം ഹൈറേഞ്ച് താണ്ടി ഇടനാട്ടിലെത്തുന്നു.
അപ്പോൾ എന്തോ നമ്മുടെ ഹൈറേഞ്ചിനു സംഭവിച്ചിട്ടുണ്ട്. എന്താണത്? ഒന്ന് വനനശീകരണം, രണ്ട് ഭൂവിനിയോഗത്തിലെ മാറ്റം. ഇതിനു പ്രധാന കാരണം ഹൈറേഞ്ചിലെ ക്രമാതീതമായ നഗരവത്കരണവും അനധികൃത നിർമാണങ്ങളുമാണെന്നു ശാസ്ത്രം വിലയിരുത്തുന്നു. പണ്ടൊക്കെ നദികളിലെ വേനൽക്കാല നീരൊഴുക്ക് എന്നതു മഴക്കാലങ്ങളിൽ പശ്ചിമഘട്ടത്തിൽ ലഭിക്കുന്ന മഴവെള്ളം നിബിഢവനങ്ങളിൽ ആഴ്ന്നിറങ്ങി ഭൂമിക്കടിയിലൂടെ ഭൂമിയുടെ ചെരിവിനനുസരിച്ചു നദികളുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചേരുന്ന ഉറവകളിലൂടെ ലഭിക്കുന്നതായിരുന്നു. ഇന്നു മഴക്കാലത്തുതന്നെ മഴവെള്ളം പുഴകളിലൂടെ ഇടനാട്ടിലും തീരപ്രദേശത്തും എത്തുന്നതോടെ പുഴകളുടെ വേനൽക്കാല നീരൊഴുക്ക് വേനലിനു മുന്പുതന്നെ നിശ്ചലമാകുന്നു. കിണറുകളിൽ ജലനിരപ്പു താഴുന്നു. സംസ്ഥാനം വരൾച്ചയിലേക്കു നിരങ്ങിനീങ്ങുന്നു. ഇതു പതിവായിട്ടു വർഷങ്ങളായി.
ഉരുൾപൊട്ടലുകൾ എന്തുകൊണ്ട്?
1. ശക്തമായ മഴയോ കുറഞ്ഞ സമയംകൊണ്ടു കൂടുതൽ മഴയോ ലഭിക്കുന്ന അവസരങ്ങളിൽ മഴവെള്ളം മലമുകളിലെ ഭൂമിക്കടിയിലേക്കു വളരെ പെട്ടെന്ന് അരിച്ചിറങ്ങുന്ന അവസ്ഥവരുന്നു. ഇത് ഒരു മീറ്ററോ രണ്ടു മീറ്ററോ ആഴത്തിലിറങ്ങി ഭൂമിക്കടിയിൽ താഴോട്ടു നീർച്ചാലുകൾ രൂപപ്പെടുന്നു. ഈ പ്രവാഹം രണ്ടുമീറ്റർ കനത്തിലുള്ള കുന്നിന്റെ മേൽമണ്ണും പാറയും മരങ്ങളുമായി ശക്തിയോടെ താഴോട്ടു നിരങ്ങിനീങ്ങുന്നു. അത് ഉരുൾപൊട്ടലായി മാറുന്നു.
2. ചെങ്കുത്തായ കുന്നുകളുടെ മുകളിൽ മേഘവിസ്ഫോടനത്തോടെയുള്ള മഴയോ ഭൂചലനത്തിനും ഭൂമികുലുക്കത്തിനും ഇടനൽകിയേക്കാവുന്ന ശക്തമായ ഇടിവെട്ടോടെയുള്ള മഴയോ ഉണ്ടായാൽ നിശ്ചിത കനത്തിൽ വലിയ പാറകളോടൊപ്പം കുന്നുകൾ ഇടിഞ്ഞിറങ്ങാവുന്നതാണ്. വയനാട്ടിലെ പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും സംഭവിച്ചത് ഇത്തരത്തിലുള്ള ഉരുൾപൊട്ടൽ ആകാനാണു സാധ്യത.
3. ഭൂമിയിൽ വിവിധ കാരണങ്ങളാൽ രൂപംകൊള്ളുന്ന വിള്ളലുകൾ മൂലം ഉയരമുള്ള മലകളിലെ വിവിധ ഇടങ്ങളിൽ കൂടുതൽ ജലം അതിവേഗത്തിൽ ശേഖരിക്കപ്പെട്ടു ജലാശയങ്ങൾ രൂപപ്പെടുന്നു. ഈ ജലാശയങ്ങളെ പൊതിയുന്ന മണ്ണിന്റെ കവചത്തിനു മർദം താങ്ങാവുന്നതിലേറെ ആകുന്പോൾ വൻ ശബ്ദത്തോടെ പാറയും മരങ്ങളും മണ്ണും വെള്ളവുമായി താഴോട്ടെത്തുന്ന രീതിയിലും ഉരുൾപൊട്ടൽ ഉണ്ടാകാം.
4. കീഴ്ക്കാംതൂക്കായ ചില കുന്നുകളിൽ രൂക്ഷമായ മണ്ണൊലിപ്പു മൂലം "ഗള്ളീസ്' അഥവാ ആഴത്തിലുള്ള നീർച്ചാലുകൾ കനത്തമഴയിൽ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം നീർച്ചാലുകൾക്കു കുന്നിന്റെ "സ്റ്റെബിലിറ്റി' അഥവാ അടിത്തറതന്നെ ഇളക്കാൻ കഴിയും. ഇത്തരം സമയങ്ങളിലും ഉരുൾപൊട്ടലുകൾക്കു സാധ്യത ഉണ്ട്.
ഉരുൾപൊട്ടലിലേക്കു നയിക്കുന്നത്
1. പാറമടകളിലെ സ്ഫോടനങ്ങൾ, പാറയുമായി ഇറങ്ങിവരുന്ന ലോറികൾ, മലമുകളിലെ കെട്ടിടങ്ങൾക്കായി പൈലിംഗ് നടത്തൽ, പശ്ചിമഘട്ട മലമടക്കുകളിലെ റോഡുകളിലൂടെയുള്ള കണ്ടെയ്നർ അഥവാ അമിതഭാരത്തോടെയുള്ള ലോറി സർവീസുകൾ തുടങ്ങിയവ കുന്നുകളെയും മലകളെയും റോഡുകളെയും വിറപ്പിക്കുകയും അവയുടെ സ്റ്റെബിലിറ്റി നഷ്ടമാകുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഇതെല്ലാം കുന്നുകളിലും മലകളിലും വിള്ളലുകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. ഇതു മഴക്കാലങ്ങളിൽ കൂടുതൽ വെള്ളം മലമുകളിലെ ജലാശയങ്ങളിൽ പെട്ടെന്നു ശേഖരിക്കപ്പെടുന്നതിന് അവസരം ഒരുക്കുന്നു.
2. മലമുകളിൽ കുന്നിടിച്ച് റിസോർട്ടുകൾ, വൻ കെട്ടിടങ്ങൾ, ഷോപ്പിംഗ് കോംപ്ലെക്സുകൾ എന്നിവയുടെ നിർമാണം.
3. ഹൈറേഞ്ചുകളിലെ പ്രകൃതിക്ക് ഇണങ്ങാത്തതരം നഗരവത്കരണം.
4. ഭൂവിനിയോഗത്തിലെ മാറ്റം.
പ്രളയകാരണങ്ങൾ
2018 ൽ ഡാം തുറന്നതിലെ അപാകതയാണ് പല പ്രദേശങ്ങളെയും വെള്ളപ്പൊക്കത്തിലേക്കു നയിച്ചതെങ്കിൽ 2019-ൽ കനത്തമഴയും വെള്ളം ഒഴുകിപ്പോകുന്നതിലുണ്ടായ തടസങ്ങളും അശാസ്ത്രീയ നഗരവത്കരണവുമാണു പ്രളയത്തിലേക്കു നയിച്ചത്. കേരളത്തിൽ ഇതിനു മുന്പും വൻതോതിൽ മഴ ലഭിച്ചിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും പ്രളയമുണ്ടായത് ഈ അടുത്തിടെയാണ്. കാലാവസ്ഥാ വ്യതിയാനകാലത്തെ മഴ വ്യത്യസ്തമാണെന്നതു ശരിതന്നെ. കുറഞ്ഞസമയംകൊണ്ടു കൂടുതൽ മഴ പല പ്രദേശങ്ങൾക്കും താങ്ങാനാവുന്നതിലേറെയാണ്.
എങ്കിലും പ്രളയം ഒരു പരിധിവരെ ഒഴിവാക്കാനാകുമായിരുന്ന പ്രകൃതിദത്തമായ ചില സംവിധാനങ്ങൾ നമുക്കു നഷ്ടപ്പെട്ടിട്ടുണ്ട്. അവ ഏതെന്നു നോക്കാം.
1. അശാസ്ത്രീയ നഗരവത്കരണം: തണ്ണീർത്തടങ്ങൾ, ചതുപ്പുകൾ, തടാകങ്ങൾ, പുഴതീരങ്ങൾ, ചിറകൾ, കുളങ്ങൾ, പാടശേഖരങ്ങൾ, കോൾനിലങ്ങൾ, തോടുകൾ, ഇടത്തോടുകൾ എന്നിവ നികത്തിയെടുത്തു നിർമാണങ്ങൾ നടത്തിയത്.
2. നഗരവത്കരണത്തിൽ ജലം ഒഴുകിപ്പോകാൻ വേണ്ട അത്യാവശ്യ സൗകര്യംപോലുമില്ലാത്ത അഴുക്കുചാലുകൾ, അവയിലെ തടസങ്ങൾ
3. അശാസ്ത്രീയ റോഡ് നിർമാണം.
4. അശാസ്ത്രീയ ടൗൺ പ്ലാനിംഗ്
5. പുഴ തീര കൈയേറ്റങ്ങൾ. പാലങ്ങൾക്കുവേണ്ടി പുഴയുടെ വീതി കുറച്ചത്.
ഇതെല്ലാം സംസ്ഥാനത്തെ പ്രളയത്തിന്റെ വ്യാപ്തി വർധിച്ചതിനു കാരണമായിട്ടുണ്ട്.
ഇനിയെന്ത്?
സംസ്ഥാന സർക്കാരിന്റെ വികസന നയത്തിനു സമൂലമായ മാറ്റം വേണം. പ്രകൃതിക്കിണങ്ങിയ നിർമാണങ്ങൾ മാത്രമേ അനുവദിക്കാവൂ. വീടുകളിൽ താമസിക്കുന്ന ആളുകളുടെ എണ്ണമനുസരിച്ചു മാത്രമേ വീടിന്റെ വലിപ്പം ആകാവൂ. നിലവിലെ നിയമങ്ങൾ കർശനമായി പാലിക്കപ്പെടണം. സംസ്ഥാനത്തെ മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും വികസനമെന്നത് അതതു സ്ഥലത്തിന് ഇണങ്ങിയതാകണം.
വികസനത്തിൽ മനുഷ്യമുഖം ഉണ്ടാകണം. വികസനത്തിന്റെ ഗുണഭോക്താക്കളിൽ സമൂഹത്തിലെ പാവപ്പെട്ടവനും അവസരം വേണം. നിർമാണങ്ങൾ നടത്തുക മാത്രമാണ് വികസനമെന്ന പരിപ്രേഷ്യം സർക്കാരുകൾ ഉപേക്ഷിക്കണം. പ്രളയജലം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ എല്ലായിടത്തും ഉണ്ടാക്കണം. ഡാം മാനേജ്മെന്റും വാട്ടർ മാനേജ്മെന്റും ശാസ്ത്രീയമായി കാര്യക്ഷമമാക്കണം.
പൊതു ഇടങ്ങൾ സംരക്ഷിക്കപ്പെടണം. നമ്മുടെ വനവും പുറന്പോക്കും നദികളും അരുവികളും മറ്റും നാഥനില്ലാത്ത ഇന്നത്തെ അവസ്ഥയിൽ മാറ്റം വേണം. കൈയേറ്റങ്ങൾ, അതു വനമായാലും റോഡായാലും നദീപുറന്പോക്കായാലും കായൽ-കടൽ തീരങ്ങളായാലും, ഒഴിപ്പിക്കണം. ഇനിയും ഒരു വെള്ളപ്പൊക്കം താങ്ങാനുള്ള ശേഷി കേരളീയർക്കില്ലെന്നതാണു വാസ്തവം.
ഉരുൾപൊട്ടലുകൾ എങ്ങനെ തടയാം?
1. ഹൈറേഞ്ചുകളിലെ പാറമടകൾ നിർത്തണം.
2. ഹൈറേഞ്ചുകളിലെ കെട്ടിടങ്ങൾക്കു നാഷണൽ ഹൈറേഞ്ച് കെട്ടിട നിർമാണ ചട്ടങ്ങൾ ബാധകമാക്കണം.
3. കുന്നിടിച്ചുള്ള വികസന പ്രവർത്തനങ്ങൾ തടയണം.
4. കുന്നുകളിൽ തലക്കാടുകൾ നിർമിക്കണം.
5. ഉരുൾപൊട്ടൽ സാധ്യതയുള്ള ഇടങ്ങളിൽ മുള, ഈറ്റ, രാമച്ചം എന്നിവ നട്ടുപിടിപ്പിക്കണം.
6. ഉരുൾപൊട്ടൽ മാപ്പിംഗ് നടത്തി അപകടമേഖല തിരിച്ചറിയണം.
7. 80 ഡാമുകളുടെ ജലസംഭരണികൾക്കായി നഷ്ടമാക്കിയ വനമേഖല വീണ്ടെടുക്കണം.
8. ഹൈറേഞ്ചുകളിൽ ഇനിയും വൻകിട ജലവൈദ്യുതി പദ്ധതികൾ വേണ്ടെന്നു വയ്ക്കണം.
9. വൻ തോതിൽ മണ്ണിളക്കിയുള്ള ഭൂവിനിയോഗം ഉപേക്ഷിക്കണം.
ഡോ. സി.എം. ജോയി
(റിട്ട. കോളജ് അസോ. പ്രഫസറാണു ലേഖകൻ)