നന്പർ 10, ഡൗണിംഗ് സ്ടീറ്റ്; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ്. ലണ്ടനിലെ ഈ വസതിക്കു ജൂലൈ 24 മുതൽ പുതിയ അവകാശിയായി - ബോറിസ് ജോൺസൺ. 2016 ൽ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയുടെ കൺകണ്ട മുഖമായിരുന്നു ബ്രിട്ടനിലെ ട്രംപ് എന്ന വിശേഷണമുള്ള ബോറിസ് ജോൺസൺ.
ബ്രെക്സിറ്റ് ഉടന്പടിയിൽ ഒരു സമവായത്തിലെത്താൻ സാധിക്കാതിരുന്നതാണ് തെരേസ മേയുടെ കസേര തെറിക്കാൻ ഇടയായത്. അങ്ങനെ ബ്രെക്സിറ്റ് രണ്ടാമത്തെയാളുടെയും വിക്കറ്റ് തെറിപ്പിച്ചു. 2016-ൽ ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷുകാർ വിധിയെഴുതിയതിനെ തുടർന്നാണ് ജയിംസ് കാമറൂണിനു സ്ഥാനമൊഴിയേണ്ടിവന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തുപോകണമെന്നു വാദിച്ച തെരേസ മേയ്ക്ക് അങ്ങനെ നറുക്കുവീണു. എന്നാൽ, മൂന്നു വർഷമായിട്ടും ഉടന്പടികളുടെമേൽ ഒരു സമവായം ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ വന്നതുമൂലം തെരേസാ മേയ്ക്കും സ്ഥാനമൊഴിയേണ്ടിവന്നു.
ഒരു ലക്ഷത്തി അറുപതിനായിരത്തോളം വരുന്ന കണ്‍സർവേറ്റീവ് പാർട്ടി അംഗങ്ങളിൽ 92,153 പേരുടെ പിന്തുണയോടുകൂടിയാണ് അന്‍പത്തഞ്ചുകാരനായ ജോണ്സണ് പാർട്ടി നേതൃത്വത്തിലേക്കും പ്രധാനമന്ത്രി പദത്തിലേക്കും നടന്നുകയറിയത്. പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളി ജെസി ഹണ്ടിന് 46,656 വോട്ട് സമാഹരിക്കാനേ കഴിഞ്ഞുള്ളൂ.
ഒക്ടോബർ 31-ന് ഒരു സമവായം ഉണ്ടായാലും ഇല്ലെങ്കിലും ബ്രിട്ടൻ ബ്രെക്സിറ്റ് നടപ്പിലാക്കിയിരിക്കും എന്നാണ് ബോറിസ് ജോണ്‍സന്റെ തുടക്കം മുതലുള്ള നിലപാടും. നടപ്പിലാക്കുക, അല്ലെങ്കിൽ ഇറങ്ങിപ്പോവുക എന്നതാണ് തന്റെ നയമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, ഒരു കരാറിലെത്താതെ യൂറോപ്യൻ യൂണിയൻ വിട്ടുപോകുന്നത് ആത്മഹത്യാപരമാണെന്ന വാദവും ചില കേന്ദ്രങ്ങളിൽ നിന്നുയരുന്നുണ്ട്.
വംശീയവാദി എന്ന ആക്ഷേപം നേരിടുന്ന ബോറിസ് ജോണ്‍സണെ 66 ശതമാനം കണ്‍സർവേറ്റീവ് പാർട്ടിക്കാർ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷം ആ പാർട്ടിക്കില്ല. എന്നാൽ, വടക്കൻ അയർലൻഡിൽ നിന്നുള്ള ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ പത്ത് പാർലമെന്റ് അംഗങ്ങളുടെ പിന്തുണ ബ്രെക്സിറ്റ് കാര്യത്തിൽ ബോറിസിനുണ്ട്. അവരും ബ്രിട്ടൻ ഏതു വിധേയനയും ബ്രക്സിറ്റ് നടപ്പാക്കണമെന്നു വാദിക്കുന്നവരാണ്.
യുണൈറ്റഡ് കിംഗ്ഡം എന്ന ഐക്യരാജ്യ ഭരണകൂടത്തെ ഡിവൈഡഡ് കിംഗ്ഡം അഥവാ വിഭജിത രാഷ്ട്രം എന്നു വിളിക്കുകയായിരിക്കും കൂടുതൽ ഉചിതം എന്നു വിലയിരുത്തുന്നവരുണ്ട്. ഇംഗ്ലണ്ടും സ്കോട്ട്ലൻഡും വടക്കൻ അയർലൻഡും ചേർന്ന യുകെ, ബ്രെക്സിറ്റ് കാര്യത്തിൽ ചേരിതിരിഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ ഒന്നാകെ മുന്നോട്ടു നയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവലംബിക്കുന്ന കുടിയേറ്റ വിരുദ്ധനയവും സ്വദേശി വാദവും വ്യാപാര യുദ്ധവും വർണവെറിയുമൊക്കെ ബോറിസ് ജോൺസണിൽനിന്നു വരുംനാളുകളിൽ പ്രതീക്ഷിക്കാം.
ലേബർ പാർട്ടി നേതാവ് ജെമറി കോർബിനെ പ്രതിരോധിക്കുക എന്നതാണു മറ്റൊരു ദൗത്യം. ഇടതുപക്ഷവത്കരണത്തിൽ നിന്ന് യുകെയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നാണു ബോറിസിന്റെ നിലപാട്.
1964 ൽ ന്യൂയോർക്കിൽ ജനിച്ച ബോറിസ് ജോൺസൺ 2017 വരെ അമേരിക്കൻ പൗരത്വം നിലനിർത്തിയിരുന്നു. ഓക്സ്ഫഡ് ബിരുദധാരിയായ അദ്ദേഹം 1987ൽ ടൈംസ് പത്രത്തിൽ മാധ്യമപ്രവർത്തകനായിട്ടാണു തൊഴിൽജീവിതം ആരംഭിച്ചത്. പത്രപ്രവർത്തനരംഗത്തു പല വിവാദങ്ങളും സൃഷ്ടിച്ച ബോറിസ് 1994ൽ ഡെയ്ലി ടെലിഗ്രാഫ് പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ പദവിയിലെത്തി. 2001 മുതൽ 2008 വരെ പാർലമെന്റേറിയനായി ശോഭിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. പിന്നീട് എട്ടു വർഷക്കാലം (2008-16) ലണ്ടൻ മേയറായി ശ്രദ്ധേയനായി മാറുകയും ചെയ്തു.
ബോറിസ് ജോൺസൺ ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായപ്പോഴാണ് (2016-18) പാക്കിസ്ഥാൻകാരനായ സാദിക് ഖാൻ ലണ്ടൻ മേയറായത്. ഇരുവരും തമ്മിലുള്ള കൊന്പുകോർക്കലുകൾ പലപ്പോഴും വാർത്താപ്രാധാന്യം നേടി. ജോണ്‍സന്റെ പല പ്രസ്താവനകളും ട്രംപിനെ അനുകരിക്കുന്നവയാണ്. രണ്ടുതവണ വിവാഹിതനായ ബോറിസിന്റെ രണ്ടാം ഭാര്യയുടെ ഇന്ത്യൻ വേരുകൾ അദ്ദേഹം അഭിമാനത്തോടെ പരാമർശിക്കാറുണ്ടായിരുന്നു.
പ്രശസ്ത എഴുത്തുകാരൻ കുഷ്വന്ത് സിംഗിന്റെ സഹോദര പൗത്രിയായ മറീനയിൽ നാലു കുട്ടികൾ അദ്ദേഹത്തിനുണ്ട്. തന്റെ ഭാര്യ ബന്ധുക്കളെ സന്ദർശിക്കാൻ ഇന്ത്യയിൽ പോവുന്പോൾ സ്കോച്ച് വിസ്കി കരുതിയിരുന്നുവെന്നു ജോൺസൺ പ്രസ്താവന നടത്തിയത് ലണ്ടനിലെ ഒരു ഗുരുദ്വാരയിൽ വച്ചായിരുന്നു.
ഇറാന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതോടെ ബ്രിട്ടനും ഇറാനും തമ്മിലുള്ള സംഘർഷം അടുത്തനാളുകളിൽ മൂർച്ഛിച്ചു. ഹോർമുസ് കടലിടുക്കിലൂടെ വന്ന സ്റ്റെനാപാരോ എന്ന ബ്രിട്ടീഷ് കപ്പൽ ഇറാനും പിടിച്ചെടുത്തിരുന്നു. ഈ സംഘർഷം പരിഹരിക്കുക എന്ന വെല്ലുവിളി ജോൺസണു മുന്പിലുണ്ട്. ഡോണൾഡ് ട്രംപുമായും നരേന്ദ്ര മോദിയുമായും വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്ന ബോറിസ് ജോൺസൺ സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യം ഇന്ത്യ ആയാലും അദ്ഭുതപ്പെടാനില്ല എന്നാണു നിരീക്ഷകർ പറയുന്നത്.
ഹോങ്കോംഗിലെ പ്രക്ഷോഭകാരികൾക്കു നിർലോഭം പിന്തുണ നൽകുന്ന പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയുമായി ബന്ധം മെച്ചപ്പെടുത്തുമോ അതോ വ്യാപാരയുദ്ധത്തിലേക്ക് കടക്കുമോ എന്നത് വരുംനാളുകളിൽ അറിയാം. തീവ്ര വലതുപക്ഷ ആശയങ്ങൾ മുഖമുദ്രയാക്കി കണ്‍സർവേറ്റീവ് പാർട്ടിയുടെ നേതൃനിരയിലും അതുവഴി പ്രധാനമന്ത്രിപദത്തിലും എത്തിയ ബോറിസ് ജോണ്സണ് വെല്ലുവിളികൾ ഏറെ നേരിടാനുണ്ട്.
ഡോ. സന്തോഷ് വേരനാനി
ബോറിസ് ജോൺസന്റെ വെല്ലുവിളികൾ
10:31 PM Aug 20, 2019 | Deepika.com