നൂറിലേറെ ജീവനുകളും കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും തട്ടിയെടുത്തുകൊണ്ട് ഒരു പ്രളയം കൂടി കേരളത്തെ കടന്നുപോയി. പ്രളയം നമ്മുടെ നാട്ടിൽ വാർഷിക ദുരന്തമാവുകയാണോ എന്നു സംശയിച്ചുപോവുകയാണു ജനം. ദുരന്തത്തിന് ഇരയാകുന്നവരോടുള്ള നാട്ടുകാരുടെ സഹോദരസ്നേഹവും അനുകന്പയും കരുണയും ഒരിക്കൽകൂടി കരകവിഞ്ഞൊഴുകാൻ പ്രളയം അവസരമുണ്ടാക്കി എന്നത് ഈ വർഷവും പ്രളയത്തെക്കുറിച്ചുള്ള നല്ല ഓർമയായി.
സ്വാർഥലക്ഷ്യങ്ങൾ
എന്നാൽ, പ്രളയം തങ്ങളുടെ ഏതാനും സ്വാർഥലക്ഷ്യങ്ങൾക്കുള്ള അവസരമാക്കാനും ചിലരെങ്കിലും ശ്രമിച്ചില്ലേ എന്ന അടിസ്ഥാനമുള്ള സന്ദേഹവും ഉയർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തങ്ങൾ മാത്രമാണു ചെയ്യുന്നതെന്നു വരുത്താനും കൊട്ടുംകുരവയും ഇല്ലാതെ ശക്തമായ പ്രവർത്തനങ്ങൾ നടത്തിയ പലരും ഒന്നും ചെയ്യുന്നില്ല എന്നു വരുത്താനും ഒക്കെ അവർ ശ്രമിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് ആഹ്വാനം ചെയ്തവരുണ്ട്. ഈ ദുഷ്ടലാക്കുകളോടെ ഏറെ ഉപയോഗിക്കപ്പെട്ടത് സോഷ്യൽ മീഡിയ ആയിരുന്നു.
കേരളത്തിൽ പ്രളയകാലത്തു സോഷ്യൽ മീഡിയയെ ദുരുപയോഗിച്ചതിനും വ്യാജവാർത്ത കൊടുത്തതിനും 32 പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഖ്യ വർധിക്കാനും സാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങ് ഇടുന്നതല്ലേ ഇത്തരം നടപടികൾ എന്ന ചോദ്യവും ന്യായമാണ്. അങ്ങു കേന്ദ്രത്തിലും ഇവിടെ കേരളത്തിലും അഭിപ്രായ സ്വതന്ത്ര്യം ഒന്നു പോലെ ബുദ്ധിപൂർവം ആക്രമിക്കപ്പെടുന്നു.
പിണറായി, രാഹുൽ പിന്നെ വി. മുരളീധരനും
പ്രളയത്തെ കൈകാര്യം ചെയ്യുന്നതിൽ നാടിനു ശക്തമായ നേതൃത്വം കൊടുക്കാൻ പിണറായി സർക്കാരിനായി. ഹിന്ദി സംസാരിക്കാൻ അറിയാത്തതുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചോദിച്ചതു മനസിലായില്ല, തനിക്കു ഹിന്ദിയിൽ സംസാരിക്കാനറിയില്ല എന്നു മുഖ്യമന്ത്രി ഇംഗ്ലീഷിൽ പറഞ്ഞതു ദുരിതസഹായം വേണ്ട എന്നു മനസിലാക്കിയത്രെ കേന്ദ്രമന്ത്രി. ഭാഷയുടെ ഈ വ്യത്യാസം ഭാവിയിൽ കേരളത്തിനു വിനയാകുമോ ആവോ?
പ്രളയം വന്നതോടെ തലസ്ഥാനത്തു സെക്രട്ടേറിയറ്റിലിരുന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത മുഖ്യമന്ത്രി സ്ഥിതിഗതികൾ ഏതാണ്ടു നിയന്ത്രണാധീനമായപ്പോഴാണു ദുരിതബാധിത പ്രദേശങ്ങളിൽ പോയത്. ഏതു പ്രതിസന്ധിക്കു മുന്നിലും മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊള്ളുന്ന ഈ സമീപനം ഏറെ വിമർശിക്കപ്പെടുന്നതാണെങ്കിലും അദ്ദേഹം അങ്ങനെ തന്നെ തുടരുന്നു. അതിനു ഗുണവും ദോഷവും ഉണ്ട്.
വയനാട്ടിലെ സഹോദരങ്ങളെ തേടി അവിടത്തെ എംപി രാഹുൽഗാന്ധി ഓടിവന്നതും ഏറെ സ്നേഹത്തോടെ സഹായങ്ങൾ കൊടുത്തതും ഹൃദ്യമായ അനുഭവമായി. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രി പോലുമോ എത്താതിരുന്നതും അടയാളമായി. മഹാരാഷ്ട്രയിൽ നിന്നു രാജ്യസഭയിൽ എത്തി കേന്ദ്രമന്ത്രിയായ വി. മുരളീധരൻ ഓടിയെത്തുമെന്നു കരുതിയവർക്കു തെറ്റി. രാജേട്ടനിൽനിന്ന് എത്രയോ അകലെയാണു മുരളീധരൻ!
എന്തേ വൈകുന്നു?
കഴിഞ്ഞ വർഷത്തെ പ്രളയത്തിനു സമാഹരിച്ചതും ലഭിച്ചതുമായ സഹായം സർക്കാർ ശരിക്കും വിനിയോഗിച്ചിട്ടില്ല എന്നതടക്കം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അമർഷമുള്ളവർ പോലും ഇത്തരം പ്രചാരണങ്ങൾ ഇപ്പോൽ ശരിയല്ലെന്ന പക്ഷക്കാരായി. ഓഗസ്റ്റ് മുതൽ സർക്കാർ പ്രളയ സെസ് വരെ പിരിക്കുന്നു. ഇങ്ങനെ കിട്ടിയ പണം എന്തേ വിതരണം ചെയ്യുന്നില്ല എന്ന ചോദ്യമുണ്ട്. വീട് നശിച്ചവർക്കടക്കം സർക്കാർ സഹായം കിട്ടാനുണ്ട്. എങ്കിലും പ്രളയം വന്നതോടെ അടുത്ത പിരിവായി.
സർക്കാർ ആ പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കല്ലാതെ പലതിനും ദുരുപയോഗിച്ചു എന്നു സംശയമുള്ളവർ ഇപ്പോഴുമുണ്ട്. അങ്ങനെ ഉണ്ടായിട്ടില്ലെന്നു ധനമന്ത്രി തോമസ് ഐസക് വെല്ലുവിളിച്ചു പറയുന്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പലർക്കും കൊടുത്ത സഹായത്തെ സംശയിക്കുന്നവരുണ്ട്. സർക്കാർ നടത്തുന്ന പല പുതിയ പണച്ചെലവും ധൂർത്താണെന്ന് കൃത്യമായി വിലയിരുത്തുന്നവരും ഉണ്ട്. ഡൽഹിയിലെ സന്പത്ത് നിയമനം പോലെ പലതും എന്തു പ്രയോജനം ഉണ്ടാക്കുമെന്ന് സംശയമുണ്ട്.
ഭരണക്കാർ എന്തു ചെയ്താലും അവർ വലിയ പ്രത്യാശ പറയും. ഉമ്മൻ ചാണ്ടി സർക്കാരിൽ അതിവിപ്ലവക്കാരനായ ഒരു മന്ത്രി യുവാവ് ഉണ്ടായിരുന്നു. നടത്തിയ വിദേശയാത്രകൾക്കു കണക്കില്ല. ഓരോ തവണ പോകുന്പോഴും അതിലൂടെ നാടിന് ഉണ്ടാകാനിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഏറെ വാചാലനാവും. മടങ്ങിവരുന്നത് ആരും അറിയാറും ഉണ്ടായിരുന്നില്ല. എല്ലാം ശരിയാക്കാമെന്നു പറഞ്ഞവർ എത്തിയിട്ടും ഓട്ടം പഴയ ട്രാക്കിൽ തന്നെ.
കഴിഞ്ഞ പ്രളയത്തിനു നഷ്ടപരിഹാരം ജനപ്രതിനിധികൾ വഴി നൽകിയതു ശരിയായില്ലെന്നും രാഷ്ട്രീയ നേതാക്കന്മാർ വഴി കൊടുത്തതു പിശകായെന്നും സർക്കാർ പോലും സമ്മതിക്കുകയും ഇത്തവണ സഹായം ഉദ്യോഗസ്ഥർ വഴി മതി എന്ന് തീരുമാനിക്കുകയും ചെയ്തത് അടയാളമാണ്. ഇത്തരം ചിന്തകളും അനുഭവങ്ങളും ഉണ്ടെങ്കിലും അത്തരം ചിന്തകൾക്കൊക്കെ അവധി കൊടുത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ദൗത്യത്തിനാണു മിക്കവാറും മലയാളികൾ ശ്രദ്ധിച്ചത്.
പ്രകൃതി സംരക്ഷണക്കാർ
പ്രളയം വന്നപ്പോൾ പതിവുപോലെ പ്രകൃതി സംരക്ഷണക്കാർ ഇറങ്ങി. പരിസ്ഥിതി നശിപ്പിക്കുന്നവരെ സംരക്ഷിച്ചുകൊണ്ടു പാവം കുടിയേറ്റ കർഷകനു നേരെയായി ആക്രമണങ്ങൾ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്നായി അവരുടെ നിലവിളി.
അപ്പോഴാണ് ഇപ്പോൾ ഉണ്ടായത് ഉരുൾപൊട്ടൽ അല്ലെന്നും ഭൂമിക്കടിയിൽ സംഭവിച്ച വിചിത്ര പ്രതിഭാസമായ പൈപ്പിംഗിന്റെ പ്രത്യാഘാതം ആണെന്നും ഒരു തിയറി ഉയർന്നുവന്നത്. ഭൂമിയിൽ ഉണ്ടായിരുന്ന വലിയ മരങ്ങളുടെ വേരുകൾ ചീഞ്ഞ് ഇല്ലാതായപ്പോൾ ഭൂമിക്കടിയിൽ ദ്വാരങ്ങൾ ഉണ്ടായെന്നും അവയിലൂടെ വെള്ളം ഒലിച്ചതാണു കാരണമെന്നുമാണ് ഈ വാദക്കാർ പറഞ്ഞത്.
ഇതുകേട്ടപ്പോൾ ഓർമ വന്നത് എൺപതുകളിൽ ലീഗ് നേതാവായ പി. സീതിഹാജി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്. അറിയപ്പെടുന്ന മരക്കച്ചവടക്കാരനായിരുന്നു സീതിഹാജി. അതുകൊണ്ട് അദ്ദേഹത്തെ പരിസ്ഥിതിയുടെ സംഹാരകനായി ചിലർ ചിത്രീകരിച്ചിരുന്നു. കവി സുഗതകുമാരി ടീച്ചറിന്റെ നേതൃത്വത്തിൽ കേരളത്തിൽ വലിയ പരിസ്ഥിതി ബോധവത്കരണം നടക്കുന്ന കാലം. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ ഏറെ ആകർഷകമാണ്. അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒന്നുപോലെ കേട്ടിരിക്കും.
അന്നു ഹാജി പരിസ്ഥിതിയെക്കുറിച്ചാണു പറഞ്ഞത്. മഴയും മരവുമായി ഒരു ബന്ധവുമില്ലെന്നും ഉണ്ടായിരുന്നെങ്കിൽ അറബിക്കടലിൽ എങ്ങനെ മഴ പെയ്യുന്നു എന്നുമൊക്കെ അദ്ദേഹം ചോദിച്ച ദിവസം. മഴയും മരവുമായി ബന്ധം ഇല്ലെങ്കിലും ഉരുൾ പൊട്ടലും മരങ്ങളുമായി ബന്ധമുണ്ടെന്ന് ഹാജി വാദിച്ചു. ഭൂമിയിലേക്കു വളരെ ആഴത്തിൽ വേരിട്ടുനിൽക്കുന്ന അതി കൂറ്റൻ മരങ്ങളുണ്ട് കാട്ടിലെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ മഴ പെയ്ത് മണ്ണു വല്ലാതെ നനഞ്ഞു കഴിയുന്പോൾ ഈ മരങ്ങളുടെ വേരുകൾക്കു മരത്തെ പിടിച്ചു നിർത്താനാവാതെ വരുന്നു. അവ പിടരുന്നു. അങ്ങനെ ഉണ്ടാകുന്ന വൻ വിടവിലൂടെ ഭൂമിക്കടിയിലെ വെള്ളം പുറത്തേക്കു കുതിച്ചൊഴുകുന്നു. അതാണ് ഉരുൾ പൊട്ടലെന്നു ഹാജി വിശദീകരിച്ചു.
സഭ ഒന്നടക്കം പൊട്ടിച്ചിരിച്ചു. അപ്പോൾ വനത്തിലുള്ള എല്ലാ വലിയ മരങ്ങളും വെട്ടിമാറ്റിയാൽ ഉരുൾപൊട്ടൽ ഒഴിവാക്കാം ഇല്ലേ ഹാജി എന്ന് ആരോ ചോദിച്ചു. ഹാജി പറഞ്ഞതല്ല ന്യായമെങ്കിലും വലിയ മരങ്ങളും ഉരുളുമായി ബന്ധമുണ്ട് എന്ന് ഇപ്പോൾ ശാസ്ത്രജ്ഞരും പറയുന്നു. കാട്ടിലെ വലിയ മരങ്ങൾ വെട്ടുന്നത് ആരാണ്? സാധാരണക്കാരായ കുടിയേറ്റക്കാരോ? കാട്ടുകള്ളന്മാരോ? ഇനി ഇവരാരും വെട്ടിയില്ലെങ്കിലും വയസായ മരം വീഴില്ലേ? അവയുടെ വേരു ചീയില്ലേ?
കുടിയേറ്റക്കാർ ഉണ്ടായാലും ഇല്ലെങ്കിലും വനത്തിൽ വൻമരങ്ങൾക്കു ഭീഷണിയുണ്ട്. കാട്ടുകൊള്ളക്കാർ ആരെയും കൂസാതെ സ്വൈരവിഹാരം നടത്തുന്നുണ്ട് എന്ന് ആർക്കാണ് അറിയാത്തത്? രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയും ഇവർക്കുണ്ട്. പലപ്പോഴും പാവം കുടിയേറ്റക്കാരെ മുന്നിൽനിർത്തി എല്ലാ കൊള്ളക്കാരും രക്ഷപ്പെടുകയാണ്. കുടിയേറ്റക്കാർ കാടു നശിപ്പിച്ചാലും മരങ്ങൾ വച്ചു പിടിപ്പിക്കുന്നുണ്ട്. കേരളത്തിലെ റബർതോട്ടങ്ങളെ വനമായി കണക്കാക്കണം എന്നു പണ്ടു കെ.എം. മാണി മുന്നോട്ടുവച്ച നിർദേശമുണ്ട്.
ഇടുക്കിയിൽ വേണ്ടത്
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെക്കാൾ ആവശ്യം നടപ്പാക്കേണ്ട ഏതാനും നടപടികളുമായി കർഷകർ തന്നെ മുന്നോട്ടു വരുന്നു. ഒന്നാമതായി അങ്ങോട്ടുള്ള ടൂറിസം നിരോധിക്കാനാണ് ആവശ്യം. വാഹനങ്ങളുടെ പുക ഉണ്ടാക്കുന്ന മലിനീകരണം ഇല്ലാതാകും. ഇത് ഇല്ലാതായാൽ റിസോർട്ട് വ്യവസായം ഇല്ലാതാകും. മലനിരകളിലെല്ലാം വൻ റിസോർട്ടുകൾ ഉണ്ടാക്കി പണം കൊയ്യുന്നത് ഈ പരിസ്ഥിതി കച്ചവടക്കാർ അടക്കമാണ്.
മലകൾ ഇടിച്ചുനിരത്തുന്നതു കുടിയേറ്റക്കാരല്ല, ഈ മാഫിയക്കാരാണ്. കോണ്ക്രീറ്റ് വനങ്ങൾ ഉണ്ടാക്കുന്നതും ഇവരാണ്. ഇവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളിലെ മാലിന്യമാണ് നദികളെ മലിനമാക്കുന്നത്. ഇവിടങ്ങളിലെ അനിയന്ത്രിതമായ ജല വിനിയോഗമാണു ഭൂഗർഭജലം ഇല്ലാതാക്കുന്നതും.
അടുത്തതു പാറമടകളാണ്. ഇതൊന്നും പാവം കുടിയേറ്റക്കാരന്റേതല്ല. അതെല്ലാം ചില മാഫിയകളുടെതാണ്. നഗരങ്ങളിൽ ഉയരുന്ന സൗധങ്ങൾക്കുള്ള കല്ലാണ് ഇവിടെ നിന്നു പോകുന്നത്. പാറമടകൾ നിർത്തിയാൽ തന്നെ പാതി പരിസ്ഥിതി സംരക്ഷണമാവും. പാറ കൊണ്ടുപോകാൻ വരുന്നവരും വാഹനങ്ങളും ഉണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങളും നിലയ്ക്കും.
ഇടുക്കി ജില്ലയിൽ നാല്പതിലധികം അണക്കെട്ടുകളുണ്ട്. അവ ഡീക്കമ്മിഷൻ ചെയ്താൽ വലിയ പരിസ്ഥതി സംരക്ഷണം നടക്കും. അണക്കെട്ടുകൾ ഡീക്കമ്മീഷൻ ചെയ്താൽ ഇവയുടെ വൃഷ്ടിപ്രദേശമെല്ലാം വനമാകും.
ഇവയെല്ലാം സംരക്ഷിക്കേണ്ടതു പരിസ്ഥിതിക്കായി വാദിക്കുന്ന ചില ചാനലുകാരുടെ അടക്കം എല്ലാ സ്ഥാപിത താത്പര്യക്കാരുടെയും ആവശ്യമാണ്. തങ്ങൾക്കിഷ്ടമില്ലാത്ത ചിലർക്കു വേണ്ടിയാണു പ്രമാണികളായ ചിലരെങ്കിലും സംസാരിക്കുന്നത്. ചിലരുടെ നിലപാടുകൾ കുടിയേറ്റക്കാരെല്ലാം ക്രൈസ്തവരാണ് എന്നു തെറ്റിദ്ധരിച്ചാണ്. ഇങ്ങനെ പല കാരണങ്ങൾകൊണ്ട് കണ്ടെത്തപ്പെട്ടവരാണ് കുടിയേറ്റക്കാർ എന്ന പാവങ്ങൾ. അതല്ല സത്യം എന്നും അവരല്ല വനം നശിപ്പിക്കുന്നത് എന്നും മന്ത്രി എം.എം. മണിക്കെങ്കിലും അറിയാം. അദ്ദേഹവും ഇടുക്കിയിൽ കുടിയേറ്റക്കാരനായി എത്തിയതാണല്ലോ?
അതുകൊണ്ടു കുടിയേറ്റക്കാരന്റെ ജീവിതമാർഗമായ ഒന്നോ അരയോ ഏക്കറിലെ കൃഷി നശിപ്പിച്ചാൽ പരിസ്ഥിതി നന്നാകും എന്നു പറയുന്നവർ കഥയറിയാതെ ആട്ടം കാണുന്നവരാണ്. അതുകൊണ്ടല്ല പ്രകൃതി കോപിക്കുന്നതും. കുടിയേറ്റക്കാരനായ എം.എം. മണിയോ വി.എസിനെക്കാൾ മണിയെ വിശ്വസിക്കുന്ന പിണറായി വിജയനോ പരിസ്ഥിതിവാദക്കാർ പറയുന്നത് അപ്പാടെ നടപ്പില്ലെന്നു തുറന്നുപറയുന്നവരാണ്. അവർക്കറിയാം ആരാണ് വനം ഇല്ലാതാക്കുന്നതെന്ന്.
എന്നാൽ, ചില കോണ്ഗ്രസുകാർ ഒപ്പമുള്ളവരെപ്പോലും മറന്നും വനം രക്ഷിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ്. ഇന്ദ്രപ്രസ്ഥത്തിലെ സ്ഥിതി തിരുവനന്തപുരത്തും ആകുന്നതോടെ അവർ ശാന്തരായേക്കും. ദേശീയതലത്തിൽ കോണ്ഗ്രസുകാരുടെ വാക്കിനുള്ള വില കേരളത്തിലും വൈകാതെ എത്തും!
നമ്മുടെ പോലീസ്!
അവസാനം എല്ലാം ശരിയായെന്ന് ഉറപ്പായപ്പോൾ നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐക്കു വിടാൻ മന്ത്രിസഭ തീരുമാനിച്ചു. ഇനി ആര് അന്വേഷിച്ചാലും ആർക്കും പരിക്കുണ്ടാവില്ലെന്ന് ഉറപ്പായിരിക്കണം. അങ്ങനെ കേസുകളാക്കി തീർക്കാൻ നമ്മുടെ പോലീസിന് എത്ര വൈഭവം! തലസ്ഥാനത്ത് ഒരു പാവം പത്രക്കാരനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയുടെ രക്തം പരിശോധിക്കാൻ 10 മണിക്കൂർ വൈകിയതിലുടെ ആ കേസ് ശരിയാക്കിയ വൈഭവം മാലോകർ കണ്ടതല്ലേ? അതുപോലെ ചില കളികളൊക്കെ കളിച്ച ശേഷം സിബിഐക്കു വിട്ടാലും ഒന്നും ചെയ്യാനാവില്ലായിരിക്കും. രാജസ്ഥാനിലെ ആൾക്കൂട്ട കൊലയിലെ പ്രതികളെ കണ്ടില്ലേ?
നെടുങ്കണ്ടം കേസ് സിബിഐക്കു വിട്ട നടപടി പക്ഷേ സർക്കാരിനു മുന്പിൽ പല ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്തേ യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ കൊലപാതകക്കേസ് സിബിഐക്കു വിടുന്നില്ല? സിബിഐക്കു വിടണം എന്ന ഇരയുടെ വീട്ടുകാരുടെ വാദത്തെ എതിർക്കാൻ ലക്ഷങ്ങൾ മുടക്കി സുപ്രീംകോടതിയിൽനിന്നുവരെ അഭിഭാഷകനെ കൊണ്ടുവരുന്നു?
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാർ തമ്മിൽ നടത്തിയ കുത്തുകേസിലെ ഒന്പതു പ്രതികളെ പിടിക്കാൻ സംസ്ഥാന പോലീസിനാവുന്നില്ല. അവർ പാർട്ടിയുടെ സംരക്ഷണത്തിൽ സുഖവാസം അനുഭവിക്കുന്നു എന്നു പോലീസിനും അറിയാം. പ്രതികൾ പാർട്ടിഓഫീസിൽ ഇരുന്നാൽ കയറിനോക്കാൻ പോലും പോലീസിന് ആവുകയുമില്ല. കൃത്യമായ വിവരം വച്ച് പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത യുവ ഐപിഎസുകാരി ചൈത്ര അനുഭവിച്ച യാതനകൾ ആരാണു മറക്കുക? വിളക്കുകളെല്ലാം കെടുത്തി ഞാൻ പ്രാർഥിച്ചു വെളിച്ചമേ നയിച്ചാലും എന്ന മട്ടിലാണു നമ്മുടെ മുഖ്യമന്ത്രി.
പിഎസ്സിയിൽ പരീക്ഷാ തട്ടിപ്പ് നടക്കുന്നു എന്നു ക്രൈം ബ്രാഞ്ചിനു കൃത്യമായ സൂചനകളായി. കൂടുതൽ അന്വേഷിച്ചാൽ അവിടുത്തെ പ്രബല സംഘടനയായ സിഐടിയുവിന്റെ പ്രവർത്തകരിൽ ചിലർ കുടുങ്ങാം. അതുകൊണ്ട് കേസന്വേഷണം ഏറെ മുന്നോട്ടു പോകാൻ ഇടയില്ല.
1981 ലെ കേരള സർവകലാശാല മാർക്ക് തട്ടിപ്പുകേസിൽ അന്വേഷണത്തെ ഏറ്റവുമധികം എതിർത്തത് സർവകലാശാലയിലെ മാർക്സിസ്റ്റ് യൂണിയൻകാരായിരുന്നു. സർക്കാർ ഉറച്ചുനിന്നതുകൊണ്ട് നൂറോളം തട്ടിപ്പുകൾ പുറത്തുവന്നു. അതു പോലെ പിഎസ്സിയിലും വരാനാണു സാധ്യത. കേരള യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് നിയമനത്തിന് നടന്ന തട്ടിപ്പ് അന്വേഷണം വഴിമുട്ടിച്ചു. പരീക്ഷ എഴുതിയവരുടെ ഉത്തരക്കടലാസ് കാണാനില്ലാതാക്കി. ആ സത്യസന്ധത ഇവിടെയും പ്രതീക്ഷിക്കണം.
വ്യത്യസ്ത ശബ്ദങ്ങൾ
കോണ്ഗ്രസ് വീണ്ടും സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായി. യുവാക്കളെ കൊണ്ടുവരാനുള്ള നീക്കം പാളി. രാഹുൽ വൻ പരാജയമായെന്നു സ്വയം പറയുന്നു. അതോടെ അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിച്ചവർക്കുപോലും അങ്കലാപ്പായി. നേതാവില്ലാതായതോടെ പാർട്ടിയിൽ വ്യത്യസ്ത ശബ്ദങ്ങളായി. കാഷ്മീർ പ്രശ്നത്തിൽ ജോതിരാദിത്യ സിന്ധ്യയും കരണ്സിംഗും വ്യത്യസ്ത നിലപാട് എടുത്തു. ഇക്കാര്യത്തിൽ ഇരുത്തം വന്ന ചർച്ച ഉണ്ടായെങ്കിൽ വിഷയം ഗൗരവമായി പഠിക്കുമായിരുന്നു. രാഹുലിന്റെ നിലപാട് സമ്മതിച്ചു പാസാക്കുക എന്ന സമീപനം വരുന്നതോടെ ആരും ഒന്നിലും മനസ് വയ്ക്കുന്നില്ല.
പുതിയ നേതാവിന്റെ കാര്യത്തിലും അതുണ്ടായി. ആരു നേതാവായാലും തെരഞ്ഞെടുക്കപ്പെടണം എന്ന തരൂരിന്റെ വാക്കുകൾക്ക് വലിയ അർഥവും പ്രസക്തിയും ഉണ്ട്. പാർട്ടി നയിക്കുന്നതാര് എന്നതിനെക്കുറിച്ചു ചർച്ച നടക്കുന്നതു നല്ലതാണ്.
രാഹുൽ മാറിയപ്പോൾ പകരം ചുമതല ഏൽക്കാൻ പറ്റിയ ഒരു നേതാവും എന്തേ കോണ്ഗ്രസിൽ ഇല്ലാതായി എന്ന് ആലോചിക്കണം. ഉന്നതങ്ങളിൽ വിരാജിക്കുന്ന ആരും മത്സരിച്ചു ജയിച്ചവരല്ല. പോരാടിയിട്ടും ഇല്ല. അതുകൊണ്ട് തന്നെ അനുയായികൾ ഇല്ല.അവർ പറഞ്ഞാൽ ആരും അനുസരിക്കില്ല. അവർക്കു പ്രസിഡന്റാകണം എന്ന് ആഗ്രഹവും കാണില്ല. പിന്നെ അവർക്ക് എങ്ങനെ പാർട്ടിയെ ശരിയായ വീക്ഷണത്തോടെ നയിക്കാനാവും? വല്ലാത്ത അവസ്ഥയാണ് ഇപ്പോൾ കോണ്ഗ്രസിലേത്.
അനന്തപുരി /ദ്വിജൻ
പ്രകൃതിദുരന്തം അവസരമാക്കുന്നവരോ?
10:30 PM Aug 17, 2019 | Deepika.com