പ്രൈമറി ക്ലാസുകളിൽ പശുവിനെക്കുറിച്ചു പത്തു വാചകം എഴുതാൻ പറയുന്പോൾ ആദ്യം എഴുതുന്നത് പശു നമുക്കു പാൽ തരും എന്ന വാചകമായിരുന്നു. ഇന്ത്യയിൽ ഇന്നത് തിരുത്തി എഴുതേണ്ട സാഹചര്യമാണുള്ളത്. പശു നമുക്കു മരണം തരും എന്ന ഭീതിയിലേക്കാണ് മൂക്കുകയറില്ലാത്ത ഗോസംരക്ഷകർ കാര്യങ്ങളെ കൊണ്ടെ ത്തിച്ചിരിക്കുന്നത്.
പെഹ്ലു ഖാൻ കേസ് ഒരു പ്രതീകമാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നം ആയിരിക്കുകയാണിത്. ഭരണക്കാരുടെയും പോലീസിന്റെയും പണത്തിന്റെയും പിൻബലത്തോടെ യഥാർഥ കുറ്റവാളികൾ നിയമത്തിന്റെ കുരുക്കുകളിൽ നിന്നു നിസാരമായി പുറത്തുവരുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് എട്ടു മക്കളുടെ പിതാവായ പെഹ്ലു ഖാന്റെ ആൾക്കൂട്ട കൊല. 2017ൽ ആൾക്കൂട്ടം തല്ലിക്കൊന്ന പെഹ്ലു ഖാനെ ആരും കൊന്നില്ലേ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ ജനം ചോദിച്ചത്. പെഹ്ലു ഏതായാലും സ്വയം മരിച്ചതല്ല.
പെഹ്ലുവിനെ ദയയില്ലാതെ തല്ലിക്കൊല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ലോകം മുഴുവൻ കാണുകയും ചെയ്തിരുന്നു. പക്ഷേ കോടതി മാത്രം അതു കണ്ടില്ല. വീഡിയോ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നാണ് ആൽവാർ കോടതിയുടെ നിലപാട്. വീഡിയോയുടെ ആധികാരികത തെളിയിക്കാനുള്ള ഫോറൻസിക് ലബോറട്ടറി സർട്ടിഫിക്കറ്റ് സമയത്ത് ഹാജരാക്കാതിരിക്കാൻ പോലീസും ശ്രമിച്ചിരുന്നു.
രണ്ടുവർഷം ഉണ്ടായിരുന്നിട്ടും വീഡിയോയുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് പോലും കോടതിയിൽ ഹാജരാക്കാതിരുന്ന രാജസ്ഥാൻ പോലീസിന് നിയമം അറിയാഞ്ഞിട്ടല്ലെന്നും വ്യക്തം. പെഹ്ലു ഖാൻ എന്ന അമ്പത്തഞ്ചുകാരനായ പാവപ്പെട്ട ക്ഷീകർഷകനെ പശു സംരക്ഷണക്കാർ പരസ്യമായി തല്ലിക്കൊന്ന കേസിലെ എല്ലാ പ്രതികളെയും വേണ്ടത്ര തെളിവില്ലെന്നു പറഞ്ഞ് കോടതി വെറുതെ വിട്ടത് ഞെട്ടിക്കുന്നതാണ്.
പാൽക്കാരനും രക്ഷയില്ല
ജയ്പൂരിൽ നിന്നു പശുവിനെയും വാങ്ങി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലാണ് ഗോസംരക്ഷകരെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം പേർ പെഹ്ലുവിനെ ദയയില്ലാതെ തല്ലിച്ചതച്ചത്.
ആൽവാർ ജില്ലയിലെ ബെറോർ എന്ന സ്ഥലത്തു വച്ചായിരുന്നു അക്രമം. രണ്ടുവർഷം മുന്പുള്ള ഏപ്രിൽ ഫൂൾ ദിനത്തിൽ. പെഹ്ലുവിനോടൊപ്പം മക്കളായ ആരിഫും ഇർഷാദും ഉണ്ടായിരുന്നു. പിതാവിനെ തല്ലുന്നതു തടയാൻ ശ്രമിച്ച ഇവരെയും ആൾക്കൂട്ടം അക്രമിച്ചു. മക്കൾ മരണത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കേറ്റ പെഹ്ലു രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിൽ മരിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ ഗ്രാമത്തിൽ സിമന്റ് തേക്കാത്ത, ഇടിഞ്ഞുവീഴാറായ ഒരു ചെറിയ ഇഷ്ടിക കൊണ്ടുണ്ടാക്കിയ വീട്ടിലാണ് പെഹ്ലുവിന്റെ ഭാര്യയും എട്ടു മക്കളും ഇന്നും ജീവിക്കുന്നത്. നാല് പെണ്ണുങ്ങളും നാല് ആണുങ്ങളും. ഭാര്യ സെയ്ബുനയ്ക്ക് ഇപ്പോൾ 55 വയസായി. പഴയ ഓർമകൾ ഇന്നും അവരെ വിട്ടുമാറിയിട്ടില്ല. പെഹ്ലുവിനെയും മക്കളെയും ജനക്കൂട്ടം ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ഗ്രാമത്തിലെ ഒരു പയ്യനാണ് സെയ്ബുനയെ കാണിച്ചത്. ആ വീഡിയോ കണ്ടപ്പോൾ ഹൃദയം നിലച്ചുപോയെന്നാണ് സെയ്ബുന പറഞ്ഞത്.
അക്രമം നടന്നപ്പോൾ പെഹ്ലുവിന്റെ മകനും ലോറി ഡ്രൈവറുമായ മുബാരിക് കൊൽക്കത്തയിലായിരുന്നു. സ്വന്തം പിതാവിന്റെ മൃതദേഹം പോലും അവസാനമായി ഒന്നു കാണാൻ മുബാരിക്കന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് അവനെത്തിയപ്പോഴേക്കും കബറടക്കം കഴിഞ്ഞിരുന്നു. പിതാവിന്റെ മുഖം ഒരിക്കൽ കൂടിയെങ്കിലും കാണണമെന്നതാണ് ഏക ആഗ്രഹമെന്ന് മുബാരിക് പറയുന്പോൾ കണ്ണീർ ഇറ്റുവീഴുകയായിരുന്നു. മിട്ടായി വാങ്ങിവരുന്ന സ്നേഹ സന്പന്നനായിരുന്നു തന്റെ പിതാവെന്ന് സെയ്ബുന പറയുന്നു. ഈദ് പെരുന്നാളിന് പിതാവ് കടം മേടിച്ചാണെങ്കിലും പുതിയ ഉടുപ്പുകൾ വാങ്ങിത്തരുമായിരുന്നുവെന്ന് മക്കളായ ഹുനേസ, സാബാ, വാരിസ എന്നിവർ ഒരുപോലെ ഓർമിക്കുന്നു.
ഈ കണ്ണീർ ആരൊപ്പും
ഞങ്ങൾ തീർത്തും പാവപ്പെട്ടവരാണ്. കോടതികളിൽ പാവങ്ങളെ ആരും കേൾക്കാറില്ലല്ലോ. പോലീസും ജഡ്ജിയുമെല്ലാം സമ്മർദത്തിലായിരുന്നു എന്നാണ് മനസിലാക്കിയത്. എന്റെ ഭർത്താവിന് മരണത്തിൽ പോലും നീതി കിട്ടിയില്ലല്ലോ എന്നോർത്തിട്ട് നെഞ്ചു പൊട്ടുന്നു: പെഹ്ലുവിന്റെ ഭാര്യ സെയ്ബുനയ്ക്ക് കരച്ചിൽ അടക്കാനാകുന്നില്ല.
സാധാരണക്കാർക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് പെഹ്ലു ഖാന്റെ മകൻ ഇർഷാദ് ഖാൻ പറഞ്ഞത് നിസാരമല്ല. കോടതി വിധിയിൽ നിരാശയും ഞെട്ടലുമുണ്ടെന്നുമാണ് മകൻ പറഞ്ഞത്. കഴിഞ്ഞ രണ്ടര വർഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. നീതി ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്.
പിതാവിനെ മർദിച്ചുകൊന്നുവെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളുമുണ്ടായിരുന്നുവെന്ന് ഇർഷാദ് പറഞ്ഞു. അനേകർ നോക്കി നിൽക്കെ നടന്ന കൊലപാതകമാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പേലീസ് ശേഖരിച്ചിരുന്നു. തല്ലിക്കൊന്നവരെ ശിക്ഷിക്കുകയെങ്കിലും ചെയ്യുന്നതിലൂടെ പിതാവിന്റെ ആത്മാവിനു ശാന്തി കിട്ടുമെന്നുമായിരുന്നു മോഹിച്ചത്. ഇപ്പോൾ ആ പ്രതീക്ഷയും തകർന്നുവെന്ന് ഇർഷാദ് പറഞ്ഞു.
സർക്കാർ മാറി, മാറാതെ പോലീസ്
രാജ്യത്തെ പോലീസിലും കോടതികളിലും സാധാരണക്കാരുടെ വിശ്വാസം നഷ്ടമാകുന്നതു വലിയ അപായസൂചനയാണ്. വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് രാജസ്ഥാൻ സർക്കാരും പെഹ്ലുവിന്റെ കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. അത്രയും നല്ലത്.
പെഹ്ലുവിനെതിരേ അക്രമം നടക്കുന്പോൾ ബിജെപി സർക്കാരാണ് രാജസ്ഥാനിൽ ഭരണം. 2019 ഓഗസ്റ്റിൽ കോടതി വിധി വരുന്പോൾ കോണ്ഗ്രസ് സർക്കാരിന്റെ ഭരണത്തിലാണ് രാജസ്ഥാൻ. തെളിവു നശിപ്പിക്കുന്നതിൽ ബിജെപി സർക്കാരും ഉള്ള തെളിവുകൾക്കു ബലം നൽകാതിരിക്കുന്നതിൽ കോണ്ഗ്രസ് സർക്കാരും ഒരു പോലെ പരാജയപ്പെട്ടതും യാദൃച്ഛികമാകില്ല.
ഡൽഹി- ആൽവാർ ദേശീയ പാതയിൽ 2017 ഏപ്രിൽ ഒന്നിനാണ് പശു സംരക്ഷകരെന്നു പറയുന്നവർ പെഹ്ലുഖാനെ ആക്രമിച്ചത്. പ്രതികൾക്കു ശിക്ഷ വാങ്ങി നൽകുന്നതിൽ രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരും പരാജയപ്പെട്ടു. പോലീസ് അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളാണ് പ്രതികൾക്കെല്ലാം രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നു വ്യക്തം.
മരിച്ചയാൾക്കെതിരേയും കേസ്
രണ്ടു പ്രഥമ വിവര റിപ്പോർട്ടാണ് (എഫ്ഐആർ) ബിജെപി സർക്കാരിന്റെ കാലത്ത് തയാറാക്കിയത്. പെഹ്ലുവിനെ മർദിച്ചതിനെതിരേ മൂന്നു കൂട്ടികൾ അടക്കം ഒന്പതു പേർക്കെതിരേ ഒരു കേസ്. മർദനത്തിന്റെ വീഡിയോ ദൃശ്യം വൈറലായതിനെ തുടർന്നായിരുന്നു ഗതികെട്ടുള്ള അറസ്റ്റ്. കുട്ടികളായതിനാൽ മൂന്നു പേർക്ക് അപ്പോൾ തന്നെ ജാമ്യവും കിട്ടി.
ക്ഷീരകർഷകനായ പെഹ്ലുവിനെതിരേ ആയിരുന്നു രണ്ടാമത്തെ പോലീസ് കേസ്. ജില്ലാ കളക്ടറുടെ അനുമതി കൂടാതെ പശുവിനെ വാങ്ങി മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോയന്ന് ആരോപിച്ചായിരുന്നു. പശുവളർത്തിയും പാൽ വിറ്റും കുടുംബം പോറ്റിയിരുന്ന പെഹ്ലു ഖാൻ പശുവിനെ കടത്തിയെന്നായിരുന്നു കേസിലെ കുറ്റം. പെഹ്ലുവും മക്കളും ചേർന്ന് നാട്ടുകാരെ തല്ലിയെന്നും കേസിൽ ആരോപിച്ചിരുന്നു.
പശു സംരക്ഷകരെന്ന് പറയുന്ന ആൾക്കൂട്ടം മർദിച്ച് അവശനാക്കിയ പെഹ്ലു, ആശുപത്രിയിലെത്തിച്ച് രണ്ടാം ദിവസം മരിച്ചതിനാൽ മൃതദേഹത്തിനെതിരേ കേസ് മുന്നോട്ടു കൊണ്ടുപോകാനായില്ലെന്നു മാത്രം. ക്ഷീര കർഷകർക്കെതിരേയെല്ലാം പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലാൻ തുടങ്ങിയാൽ നൂറുകണക്കിനു സാധാരണക്കാർ കേരളത്തിലും ക്രൂരതയുടെ ഇരകളായേനെ.
പശുവിനെ പരിപാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിന്റെ പേരിൽ ക്ഷീരകർഷകരെ പോലും തല്ലിക്കൊല്ലുമെന്ന തോന്നൽ പോലും ഭയപ്പെടുത്തുന്നതാണ്. 2015 സെപ്റ്റംബർ 28ന് യുപിയിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്ക് എന്ന 52-കാരനെ വീട്ടിൽ കയറി ഗോസംരക്ഷകരെന്ന പേരിൽ ജനക്കൂട്ടം തല്ലിക്കൊന്നത് ഒരു മുന്നറിയിപ്പു മാത്രമായിരുന്നു.
തുടരുന്ന ആക്രമണങ്ങൾ
ബിജെപി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം മാത്രം പശുവിന്റെ പേരിൽ മാത്രം രാജ്യത്ത് 76 ആൾക്കൂട്ട അക്രമങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 40 പേർ കൊല്ലപ്പെട്ടു. 162 പേർക്കാണ് പരിക്കേറ്റത്. ഇരകളിലേറെയും ദളിതരും മുസ്ലിംകളും തന്നെ. ബീഫ് വിറ്റെന്ന് ആരോപിച്ച് ഡൽഹിക്കടുത്ത് ഗുഡ്ഗാവിൽ കഴിഞ്ഞയാഴ്ചയും ഒരു മലയാളിയുടെ ഹോട്ടൽ പൂട്ടിച്ചു. പോത്തിറച്ചി മാത്രം നൽകിയിരുന്ന ഡൽഹിയിലെ കേരള ഹൗസിലും ഡൽഹി പോലീസ് റെയ്ഡ് നടത്തിയതും മറക്കരുതല്ലോ.
ജോർജ് കള്ളിവയലിൽ
പാമരനില്ലാത്ത പശുരക്ഷ
11:21 PM Aug 16, 2019 | Deepika.com